നിരവധി മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുകയും നൂറുകണക്കിന് ജീവിതങ്ങളെ
ദുരിതത്തിലാഴ്ത്തുകയും ചെയ്ത മാരകകീടനാശിനി എന്‍ഡോസള്‍ഫാന് കേരളത്തില്‍ സമ്പൂര്‍ണ നിരോധനം. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിര്‍ണായക തീരുമാനം സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗമാണ് തീരുമാനമെടുത്തത്. എറണാകുളത്തെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) കമ്പനിക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എച്ച്.ഐ.എല്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും സാന്നിധ്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്‍ഡോസള്‍ഫാന്‍ ഒഴികെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉപാധികളോടെ തുടരാമെന്ന് എച്ച്.ഐ.എല്ലിനെ അറിയിച്ചിട്ടുണ്ട്. അതേസമയം കീടനാശിനിയുടെ ഖരമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് എച്ച്.ഐ.എല്ലിന് മലിനീകരണ നിയന്ത്രണബോര്‍ഡ് നേരത്തെ നല്‍കിയ അടച്ചുപൂട്ടല്‍ നോട്ടീസ് പിന്‍വലിക്കും. ഖരമാലിന്യങ്ങളുടെ ആദ്യഘട്ട നീക്കം ചെയ്യല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പിന്മേലാണിത്. രണ്ടാംഘട്ടമായി ഏഴുമാസത്തിനകം ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യും. ഈ രണ്ടുവ്യവസ്ഥകളും സര്‍ക്കാര്‍ അംഗീകരിക്കുകയും വ്യവസ്ഥ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പൊതുമേഖലാസ്ഥാപനമായ എച്ച്.ഐ.എല്ലില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ ഡി.ഡി.റ്റി, ഡൈകോഫോള്‍, മാന്‍കോസെബ് ഫോര്‍മുലാഷന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് 2012 ജൂണ്‍ 30-വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. കമ്പനിയില്‍ മുന്‍കാല്യങ്ങളില്‍ രണ്ടു ലഗൂണുകളില്‍ നിക്ഷേപിച്ചിട്ടുള്ള അപകട ഖരമാലിന്യങ്ങള്‍ അമ്പലമേടില്‍ ഹസാര്‍ഡ്‌സ് വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യാനായി നിര്‍മിച്ചിട്ടുള്ള പൊതുസംവിധാനത്തില്‍ 2010ജൂണ്‍ 30ന് മുമ്പ് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം വകവയ്ക്കാതെ കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബോര്‍ഡ് നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം നവംബര്‍ 12ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം ഈ വര്‍ഷം ഏപ്രില്‍ 30ന് മുമ്പ് നീക്കാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 18നും മേയ് രണ്ടിനും ഉദ്യോഗസ്ഥ സംഘം ഫാക്ടറിയില്‍ പരിശോധ}നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്തതായി കണ്ടെത്തിയില്ല. ഏകദേശം 3500 ടണ്‍ ഖരമാലിന്യം എര്‍ത്തേണ്‍ ലഗൂണില്‍ നിക്ഷേപിച്ചിരുക്കുന്നതായി കണ്ടെത്തി. ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതി}െത്തുടര്‍ന്ന് ഏപ്രില്‍ 25ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മേയ് 10ന് ഉത്തരവ് നല്‍കിയത്.
ഇതേതുടര്‍ന്ന് കമ്പനി ഉല്‍പാദനം നിര്‍ത്തി ലഗൂണില്‍ നിന്നുള്ള മാലിന്യം പൊതുസംസ്‌കരണ സംവിധാനത്തിലേക്ക് നീക്കം ചെയ്തു. ഇത്രയധികം മാലിന്യം നീക്കം ചെയ്യാന്‍ വാഹന ദൗര്‍ലഭ്യമുള്ളതിനാലും മാലിന്യസംസ്‌കരണം ശാസ്ത്രീയമായി നടത്താന്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി അധികൃതരും തൊഴിലാളി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മെയ് 23-ന് ബോര്‍ഡ് ചെയര്‍മാനും ഉദ്യോഗസ്ഥരും കമ്പനി സന്ദര്‍ശിച്ചു. അതിന് ശേഷം 26-ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.