Wednesday, November 30, 2011

അച്യുതാനന്ദന്റെ മറവി, ജയലളിതയുടെ അഹങ്കാരം


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ സമ്മേളന കാലാവധി ഇനി പതിനാല് ദിവസം കൂടിയേ ഉള്ളൂ. പിന്നിട്ട മൂന്നിലൊന്ന് ദിവസങ്ങള്‍ ഒച്ചപ്പാടും ബഹളവുമായി അവസാനിച്ചു.
ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം വരുന്നതിനെച്ചൊല്ലിയുള്ള ബഹളത്തിലാണ് സഭ തുടര്‍ച്ചയായി സ്തംഭിച്ചത്. അതിനിടെ രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പലതും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതെപോയി. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ പ്രശ്‌നം ചെറിയകാര്യമല്ല. അതേച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അതുമാത്രമാണോ ഏഴുദിവസം സഭ സ്തംഭിക്കുന്ന തരത്തില്‍ ഒച്ചപ്പാടുയര്‍ത്തി കൈകാര്യം ചെയ്യേണ്ട വിഷയം? മുല്ലപ്പെരിയാര്‍ പ്രശ്‌നം അതുപോലെയോ അതിനേക്കാളോ വലിയ വിഷയമാണ്. അതേക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച്  ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എം.പി കഴിഞ്ഞ മൂന്നുദിവസമായി നോട്ടീസ് നല്‍കി കാത്തിരിക്കുന്നു. കേരളവും തമിഴ്‌നാടും തമ്മില്‍ തീര്‍ക്കേണ്ട ഒരു നദീജല തര്‍ക്കമല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം. പതിനായിരം വര്‍ഷമായി കേരളം പരിപാലിച്ചുവരുന്ന ഒരു തുടര്‍ സംസ്‌കാരത്തിന്റെ അസ്തമനത്തെക്കുറിച്ചുള്ള ആശങ്ക ഉള്‍ക്കൊള്ളുന്നതും കേരളത്തിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതുമായ ഗുരുതരമായ ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍. അതേക്കുറിച്ച് ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ച് ജോസ് കെ. മാണി എന്ന അംഗം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയം ലോക്‌സഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ബി.ജെ.പി നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്ര ഗുരുതരമായ ഒരു വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കാതെ രാജ്യത്തെ വ്യാപാരികളുടെ പ്രശ്‌നത്തിന്റെ പേരില്‍ തുടര്‍ച്ചയായി സഭ സമ്മേളിക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നത് കേരളത്തോടുള്ള തുടര്‍ച്ചയായ അവഗണനകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് നിഷ്പക്ഷവും സത്യസന്ധവും ശാസ്ത്രീയവുമായ ഒരു ചര്‍ച്ചയ്ക്ക് സഭയില്‍ അവസരം ലഭിച്ചാല്‍ കേരളത്തിന്റെ വാദഗതികള്‍ അംഗീകരിക്കേണ്ടിവരുമെന്ന് ഏവര്‍ക്കും അറിയാം. തമിഴ്‌നാട് ഗവണ്‍മെന്റും ഈ വിഷയത്തില്‍ അവരുടെ സ്ഥാപിത താല്‍പര്യക്കാരും സത്യം രാജ്യത്തെ ജനങ്ങള്‍ അറിയുന്നതില്‍ ഭയക്കുന്നുണ്ടാകാം. കേരളത്തിന്റെ കിഴക്കന്‍ പര്‍വതനിരകളില്‍ നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി സംസ്ഥാനത്തിന്റെ പടിഞ്ഞാറേ തീരക്കടലില്‍ പതിക്കുന്ന നദിയിലെ ജലം എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ഗവണ്‍മെന്റിനും മാത്രം ഉള്ളതാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളുടെയും ഏവര്‍ക്കും മനസ്സിലാകുന്ന സാമാന്യ യുക്തിയുടെയും കാര്യമാണിത്. എന്നിരിക്കെ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭീഷണിയില്‍ വിറപൂണ്ട ഏതോ നാട്ടുരാജാവ് ഭയപ്പാടോടെ ഒപ്പിട്ട ഒരു കരാറിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട് അനര്‍ഹമായ അവകാശവാദങ്ങള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? 1957ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടം ദൂരക്കാഴ്ചയില്ലാതെ കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ല കരാര്‍ പുതുക്കിയതും പിന്നൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി 1970ല്‍ വീണ്ടും ആ കരാറിന് പുതുജീവന്‍ നല്‍കിയതും ജനങ്ങളോട് സത്യസന്ധമായി തുറന്നുപറയാന്‍ മടിയുള്ള ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു.
 
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ ഇടുക്കിയില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഉപവാസ സമരം നടത്താന്‍ പോകുന്നുപോലും. തന്റെ മുന്‍ഗാമികളായ നേതാക്കളുടെ വിവരശൂന്യതയിലൂടെ ആയുസ്സ് നീട്ടിക്കൊടുത്ത കരാറിനെതിരെയാണ് അച്യുതാനന്ദന്‍ ഇപ്പോള്‍ സത്യഗ്രഹ സമരം നടത്തേണ്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആഗ്രഹിക്കുന്നുണ്ട്. അതിനായി മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അദ്ദേഹം ടെലഫോണില്‍ വിളിച്ചിട്ടും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ചെന്നൈയില്‍ നിന്ന് പരിവാരസമേതം ഊട്ടിയിലെ തണുപ്പില്‍ ചേക്കേറിയ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്ധത്യം രാജ്യം തിരിച്ചറിയണം. മുല്ലപ്പെരിയാര്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കൊടുക്കാത്ത ബി.ജെ.പിയും അവരോട് രാഷ്ട്രീയ ചങ്ങാത്തത്തിന് അവസരം കാത്തിരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ജീവഭീഷണിയെ ക്രൂരമായി അവഗണിക്കുകയാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങളുമായി പ്രതിപക്ഷനേതാവ് മുല്ലപ്പെരിയാറില്‍


അഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കി പതിവ് പരിപാടിയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ എത്തി. ഒപ്പം സ്ഥിരം കക്ഷികളായ ചില മാധ്യമ സംഘവും ഉണ്ടായിരുന്നു.
മുല്ലപ്പെരിയാറില്‍ എത്തിയ ഉടന്‍ ചൂടന്‍ പ്രഖ്യാപനവും പ്രതിപക്ഷനേതാവ് നടത്തി. കോടതിയും സര്‍ക്കാരും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നാണ് അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ പൊട്ടിച്ച വെടി. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫിന് കഴിയും. അനുമതി കിട്ടിയാല്‍ ജനങ്ങളില്‍ നിന്ന് പണം സമ്പാദിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രഖ്യാപിച്ചാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. എന്ത് സമരമാണെങ്കിലും പിരിവാണ് പ്രധാനമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ക്ഷുഭിതരായിരിക്കുകയാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഡാം നിര്‍മ്മിക്കാമെന്ന പ്രഖ്യാപനം നടത്തിയത് മാധ്യമ പ്രശസ്തിക്കുവേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു കാര്യവും ചെയ്യുവാന്‍ സാധിക്കാത്ത അച്യുതാനന്ദന്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയെ കൊഞ്ഞണം കുത്തുന്നതിന് തുല്യമാണ് ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 
കേരളം ഭരിച്ച കാലഘട്ടത്തില്‍ മുല്ലപ്പെരിയാറിനെ കുറിച്ച് മൗനം പാലിക്കുകയും ഇപ്പോള്‍ നാട്ടുകാര്‍ പിരിവ് എടുത്ത് തരികയാണെങ്കില്‍ ഡാം നിര്‍മ്മിക്കാമെന്ന് പറയുന്നത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. മറ്റൊരു പ്രഖ്യാപനവും കൂടി നടത്തിയാണ് പ്രതിപക്ഷനേതാവ് ഹൈറേഞ്ച് വിട്ടത്. ഡിസംബര്‍ ഏഴിന് ചപ്പാത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്നപോലെയാണ് പ്രതിപക്ഷ നേതാവിന്റെ സമര പ്രഖ്യാപനവുമെന്ന് മുല്ലപ്പെരിയാറിലെ ജനങ്ങള്‍ പരിഹസിച്ചു. ഇതേസമയം ഇടത്പക്ഷം ഡാം കെട്ടാമെന്ന തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുറന്നടിച്ചു. അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വൈക്കം വിശ്വന്‍ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞത്. മുമ്പ് മൂന്നാര്‍ വിഷയം ഉണ്ടായപ്പോഴും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒറ്റയാന്‍ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി അപമാനിതനാകേണ്ടി വന്ന അച്യുതാനന്ദന് മുല്ലപ്പെരിയാറിലും പാര്‍ട്ടി പിന്തുണ ലഭിക്കില്ലെന്ന് ഇതോടെ വ്യക്തമായി. മൂന്നാര്‍ ദൗത്യത്തില്‍ അച്യുതാനന്ദനെ വിരട്ടിയോടിച്ച സി.പി.എം. ഇടുക്കി ജില്ലാനേതൃത്വം മുല്ലപ്പെരിയാര്‍ വിഷയത്തിലും അച്യുതാനന്ദന്റെ നിലപാടുകളോട് കടകവിരുദ്ധമായാണ് നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌

എല്‍ഡിഎഫ്‌ ഇന്നു രാവിലെ രൂപീകരിച്ച രാഷ്ട്രീയ മുന്നണിയാണോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാകില്ല, സത്യം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്നും ജനത്തോട്‌ പണം പിരിച്ച്‌ അതു നിര്‍വഹിക്കാന്‍ തയ്യാറാണെന്നുമാണ്‌ ഇടതുമുന്നണി സംഘത്തെ നയിച്ച്‌ ഡാം സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌ എന്നു പറഞ്ഞാല്‍ പോര, ഏറ്റവും വലിയ ഒരേയൊരു തമാശ എന്നുതന്നെ പറയേണ്ടിവരും.
എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്‌. തയ്യാറെന്നും ജനങ്ങളില്‍ നിന്ന്‌ പണം സമാഹരിക്കുമെന്നും വി.എസ്‌. പറഞ്ഞു. കേരളത്തിന്റെ കാശ്‌ കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇതാണ്‌ ഇന്നുരാവിലെ ചാനലുകള്‍ പുറത്തുവിട്ട ബ്രേക്കംഗ്‌ ന്യൂസ്‌. നാളെ രാവിലെ പത്രങ്ങള്‍ ഇത്‌ അതേപടി വാര്‍ത്തയാക്കില്ലായിരിക്കാം. കാരണം, ഇത്‌ ഡാമിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ പറഞ്ഞതാണല്ലോ. ഡാം സന്ദര്‍ശനം കഴിഞ്ഞു പറയുന്നത്‌ ഇതിലും വലുതാണെങ്കിലോ. ഡാം പൊട്ടിപ്പൊകാതെ തടഞ്ഞു നിര്‍ത്തിക്കളയും, ഡിസംബര്‍ എട്ടിന്റെ മനുഷ്യ മതില്‍ സ്ഥിരമാക്കും, ഇ എസ്‌ ബിജിമോള്‍ എംഎല്‍എയെ അയച്ച്‌ ജയലളിതയെ ഭീഷണിപ്പെടുത്തും, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഇനി കാണുമ്പോള്‍ ഡാമിനെക്കുറിച്ചു മാത്രം സംസാരിക്കും....അങ്ങനെ എന്താണു പറഞ്ഞുകൂടാത്തത്‌
    2006 മെയ്‌ 18 മുതല്‍ 2011 മെയ്‌ 17 വരെ കേരളം ഭരിച്ചിരുന്നത്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരാണ്‌ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ അച്‌ഛനേയും അമ്മയെയും കെഎം ഷാജഹാനെയുമൊക്കെ മറന്നെങ്കിലും കേരള ചരിത്രത്തിലെ ആ സുവര്‍ണ കാലം അച്യുതാനന്ദന്‍ സഖാവ്‌ ഒരിക്കലും മറക്കില്ല. അദ്ദേഹം കാത്തുകാത്തിരുന്ന്‌ നേടിയെടുത്ത കസേരയാണത്‌. അതിന്മേല്‍ ഇരുന്നത്‌ മുള്ളുമുരിക്കില്‍ ഇരിക്കുന്ന വേദനയോടെയും നീറ്റലോടെയുമാണെന്നൊക്കെ സാറാ ജോസഫും സി ആര്‍ നീലകണ്‌ഠനുമൊക്കെ പറഞ്ഞേക്കാം. പക്ഷേ, മുഖ്യമന്ത്രിക്കസേര മുള്ളുമുരിക്കാണെന്നു പറയാനുള്ള വിനയമൊന്നും വി എസിന്‌ ഇല്ല. പിബിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ മന്ത്രിസ്ഥാനം കൂടി രാജിവെച്ച്‌ വല്ല വഴിക്കും പൊയ്‌ക്കളയുമെന്ന്‌ , അധികാരമോഹം ലവലേശമില്ലെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്ന പാലോളി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. അത്‌ പാലാളി, ഇത്‌ വി എസ്‌.
അപ്പോള്‍, പറഞ്ഞുവന്നത്‌ എന്താണെന്നു വെച്ചാല്‍, താന്‍ മുഖ്യമന്ത്രായിരുന്ന കാലത്ത്‌ വി എസിനു വേണമെങ്കില്‍ ജനത്തിന്റെ കയ്യീന്നു കാശ്‌ പിരിച്ച്‌ ഡാം കെട്ടാമായിരുന്നു. എങ്കില്‍ ഈ പുകിലൊന്നും ഇപ്പോഴില്ലായിരുന്നുതാനും. അന്ന്‌ ഡാമിനു കുലുക്കമുണ്ടാക്കുന്ന ഭൂചലനമൊന്നും ഉണ്ടായില്ല എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, ഡാമിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച്‌ റൂര്‍ക്കി ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ടു വന്നതും നിയമസഭ മുല്ലപ്പെരിയാര്‍ ചര്‍ച്ച നടത്തി പ്രമേയം പാസാക്കി അയച്ചതും മറ്റും അക്കാലത്തുതന്നെയാണല്ലോ. പുതിയ ഡാം എന്ന പ്രശ്‌നം അന്നേ സജീവമായിരുന്നു. പുതിയ ഡാം നിര്‍മിച്ചേ പറ്റൂവെന്നു കേരളവും നിര്‍മിക്കാന്‍ പറ്റില്ലെന്നു തമിഴ്‌നാടും നിലപാടുകള്‍ കര്‍ക്കശമാക്കിയതും അക്കാലത്തുതന്നെ.
അന്നൊന്നും, ഞങ്ങള്‍ ബക്കറ്റ്‌ പിരിവു നടത്തി ഡാം നിര്‍മിച്ചു കളയുമെന്ന്‌ വി എസോ കൂട്ടുകാരോ പറഞ്ഞതായി ഓര്‍മയില്ല. ഇന്നു കണ്ടത്‌ നാളെ മറക്കുന്ന ചാനലുകള്‍ പോകട്ടെ, ഒന്നും മറക്കാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ജനവും അങ്ങനൊരു പ്രസ്‌താവന കേട്ടിട്ടേയില്ലത്രേ. സ്വന്തം മുന്നണി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പത്രക്കാരെയും ചാനലുകളെയും വിളിച്ചുവരുത്തി വിഎസ്‌ ചിരിച്ചതും മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്‌ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ, മേലോട്ടു വാണം വിടുന്നയാള്‍ എന്ന്‌ നല്ല വാക്ക്‌ പറഞ്ഞതുമൊക്കെ ഓര്‍ക്കുന്നുണ്ട്‌.
ഏതായാലും ഇന്നത്തെ ഡയലോഗ്‌ ഇതാണ്‌. വി എസിന്റെ കിടിലന്‍ വാചകമേളാ ഡയലോഗ്‌. 
പക്ഷേ, അതിലൊരു കുഴപ്പമുണ്ട്‌. ഡാം ഞങ്ങള്‍ കാശു പിരിച്ച്‌ നിര്‍മിച്ചുകളയും എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുമ്പോള്‍ , അപ്പുറത്ത്‌ നിന്ന്‌ തമിഴ്‌നാട്ടിലെ ഭരണക്കാരും പ്രതിപക്ഷവും ഊറിച്ചിരിക്കും. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം പതിവു രീതിവിട്ട്‌ ഇത്തവണ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യപ്പെട്ടു എന്നാണല്ലോ അവരുടെ വിചാരം. അത്‌ കേട്ട്‌ കരയണോ ചിരിക്കണോ എന്നറിയാതെ ജയലളിതയും കരുണാനിധിയും ഇരിക്കുമ്പോഴാണ്‌ ഇന്നത്തെ ഡയലോഗ്‌ വി എസ്‌ പുറത്തുവിട്ടത്‌

Tuesday, November 29, 2011

സിപിഎം സമ്മേളനവേദിയില്‍ നിന്നും ചോരയില്‍ മുക്കിയ വിപ്ലവകഥകള്‍


ഗ്രൂപ്പുയുദ്ധംപാരമ്യതയിലെത്തിയതോടെ കേരളത്തിലെ സിപിഎം സമ്മേളനവേദി സംഘടനവേദികളായി മാറുന്നു. ചോരയില്‍ മുക്കിയ വിപ്ലവകഥളില്‍ ആദ്യത്തേത് കാലടി അയ്യമ്പുഴ ലോക്കല്‍ സമ്മേളനവേദിയില്‍ നിന്നാണ്. സമ്മേളനം പുരോഗമിക്കവേ മാരകായുധങ്ങളുമായി എത്തിയ നാലുപേര്‍ വിഎസ് പക്ഷക്കാരനായ സമ്മേളന പ്രതിനിധിയെ മാരകമായി ആക്രമിച്ചു പരിക്കേല്പിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 15ാം ബ്ലോക്ക് എ ആന്‍ഡ് എഫ് ബ്രാഞ്ച് സെക്രട്ടറി കെ.എന്‍. ഷിബു (42) വിന് നേരെയായിരുന്നു ആക്രമണം. തലയ്ക്കും നെറ്റിക്കും കണ്ണിനും പരിക്കേറ്റ ഷിബുവിനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്.

മുന്‍പ് പിണറായി പക്ഷത്തായിരുന്ന ഷിബു അടുത്തയിടെയാണ് വിഎസ് പക്ഷത്തേക്ക് ചുവടുമാറിയത്. ബ്രാഞ്ച് സമ്മേളനത്തില്‍ ഇരുപക്ഷവും ഒപ്പം എത്തിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഷിബു സെക്രട്ടറിയായത്. ഇതിനെതിരെ പിണറായി പക്ഷം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെംബറായിരുന്ന ഷിബുവിനെ രണ്ടുമാസം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. പിണറായി പക്ഷത്തിനെതിരെ ഷിബുവും ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യൂണിയന്‍ ഓഫീസ് പരിസരത്തെ റബ്ബറിന്റെ ആദായം തിരിമറി നടത്തിയെന്നതായിരുന്നു പരാതി. രണ്ടു പരാതികളും സമ്മേളനം ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു.

കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് മാറ്റിവച്ച സമ്മേളനമാണ് തിങ്കളാഴ്ച വീണ്ടും അലങ്കോലമായത്. ആദ്യ സമ്മേളനംതന്നെ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങിയപ്പോള്‍ തര്‍ക്കവിഷയങ്ങള്‍ സമ്മേളനശേഷം ചര്‍ച്ചചെയ്താല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഓഫീസായിരുന്നു തിങ്കളാഴ്ച സമ്മേളനവേദി. പ്രതിനിധികള്‍ രജിസ്‌ട്രേഷന് തയ്യാറെടുക്കുമ്പോഴായിരുന്നു ഷിബുവിനു നേരെ ആക്രമണം. സമ്മേളന പ്രതിനിധികളല്ലാത്തവര്‍ സമ്മേളനവേദിയിലേക്ക് വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍, ആക്രമണം നടത്തിയവര്‍ പുറമേ നിന്നുള്ളവരാണ്. ഷിബുവിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

വിഎസ് പക്ഷത്തിനു മേല്‍ക്കോയ്മയുള്ള കമ്മിറ്റിയാണ് അയ്യമ്പുഴ. കാലടി ഏരിയാ സമ്മേളനം രണ്ടുമുതല്‍ അഞ്ചുവരെ കാലടിയില്‍ നടക്കാനിരിക്കുകയാണ്. അതിനുള്ളില്‍ അയ്യമ്പുഴ സമ്മേളനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.എന്‍. സുധാകരന്‍, എസ്. ശര്‍മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. പ്രാദേശികമായ കിടമത്സരങ്ങള്‍ അരങ്ങുതകര്‍ത്ത ബ്രാഞ്ച് സമ്മേളനങ്ങള്‍ പിന്നിട്ടശേഷം സമ്മേളനങ്ങള്‍ ലോക്കല്‍ഏരിയാ തലങ്ങളിലെത്തിയ ഘട്ടത്തിലാണ് പതിവില്ലാത്ത സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ടുദിവസം മുമ്പ് നടന്ന ആലപ്പുഴയിലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തില്‍ ഒരുവിഭാഗം പ്രതിനിധികള്‍ ഉപരിഘടകങ്ങളില്‍ നിന്നുമെത്തിയ നിരീക്ഷകരോട് തട്ടിക്കയറുകയും സമ്മേളന ഹാളിലെ കസേരകള്‍ മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനൊടുവില്‍ പ്രതിഷേധക്കാര്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്കും നടത്തി. സി.പി.എം. സമ്മേളനങ്ങളില്‍ മത്സരവും വോട്ടെടുപ്പും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണമാണെങ്കിലും ഇറങ്ങിപ്പോക്കും കൈയാങ്കളിയും ഇതുവരെ അരങ്ങേറിയിരുന്നില്ല. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലുണ്ടായ കശപിശയായിരുന്നു എടുത്തുപറയാവുന്ന ഒന്ന്. കഴിഞ്ഞദിവസം നടന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഏരിയാ സമ്മേളനം പിണറായി പക്ഷത്തെ രണ്ടുപ്രമുഖ നേതാക്കളായ മുന്‍മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങളുടെ ബലപരീക്ഷണമായി മാറി. ഇതില്‍ ജി. സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായി വിജയം. മത്സരിച്ച ആറ് സുധാകരന്‍ പക്ഷക്കാരും വിജയിച്ചതോടെ ഏരിയാകമ്മിറ്റിയും അവരുടെ നിയന്ത്രണത്തിലായി.

ഞായറാഴ്ച നടന്ന കാസര്‍കോട് ജില്ലയിലെ എളേരി ഏരിയാ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം. നേതൃത്വം ഒഴിവാക്കിയ ആള്‍ മത്സരിച്ച് പാര്‍ട്ടി ഏരിയാസെക്രട്ടറിയാകുന്ന കാഴ്ചയാണ് സംഭവിച്ചത്. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാസെക്രട്ടറിയായ സാബു എബ്രഹാമാണ് സി.പി.എം. ഏരിയാസെക്രട്ടറിപദത്തിലെത്തിയിരിക്കുന്നത്. വി.വി. രമേശന്‍ പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം വകവെക്കാതെ പ്രവര്‍ത്തിച്ചയാളാണ് സാബു. രമേശനെ ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് പുറത്താക്കാന്‍ മുന്‍നിരയില്‍ നിന്നു. അതിന്റെ പകതീര്‍ക്കലെന്നോണം കാസര്‍കോട് ഡി.വൈ.എഫ്.ഐ.യുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സാബുവിനെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി തുടര്‍ന്നാല്‍ ആ നിലയില്‍ സി.പി.എം. ജില്ലാകമ്മിറ്റിയിലും സാബുവിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. അതും ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ഏരിയാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സാബു ജില്ലാകമ്മിറ്റിയില്‍ എത്താനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കാലടി ഉള്‍പ്പെടെ എറണാകുളത്ത് സംഘര്‍ഷമാണെങ്കില്‍ ഇടുക്കിയില്‍ സ്ഥിതി മറ്റൊരു തരത്തിലാണ് ആശങ്കയുയര്‍ത്തുന്നത്. വിഭാഗീയത നിയന്ത്രിക്കാന്‍ ജില്ലയിലെ ഉന്നത നേതാക്കളെ നിയോഗിച്ചാണ് തൊടുപുഴ മേഖലയിലെ മൂന്ന് ഏരിയാ കമ്മിറ്റികള്‍ ഔദ്യോഗിക പക്ഷത്തുതന്നെ നിലനിര്‍ത്തുന്നതിനു സാഹചര്യമൊരുക്കിയതെന്നു വിലയിരുത്തല്‍. പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ നേതാവിനെക്കുറിച്ച് ഏരിയാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.ചീട്ടുകളി വിവാദത്തില്‍ ഉള്‍പ്പെട്ടു പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ നേതാവിനെ പുറത്താക്കണമെന്നു പലരും ആവശ്യപ്പെട്ടു. പെരുമാറ്റദൂഷ്യ പരാതി പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഏറെ അപമാനം വരുത്തിയെന്ന് ഔദ്യോഗിക പക്ഷത്തെതന്നെ ചില നേതാക്കള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു മൂലമററം ഏരിയാ കമ്മിറ്റി നിലനിര്‍ത്തുന്നതിന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എം. മാനുവല്‍, മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എം.സി. മാത്യു എന്നിവരുടെ തട്ടകമായ തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കുന്നതിനു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണി നേരിട്ടെത്തിയാണു സമ്മേളനം നിയന്ത്രിച്ചത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും വിവാദത്തിലായ കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ സമ്മേളനം നിയന്ത്രിക്കുന്നതിന് ഔദ്യോഗിക പക്ഷത്തെ വിശ്വസ്തന്‍മാരിലൊരാളായ പി.എന്‍. വിജയനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. വനിതാ നേതാവ് ഏരിയാ സെക്രട്ടറിക്കെതിരെ നല്‍കിയ പെരുമാറ്റദൂഷ്യ പരാതിയാണ് മൂന്ന് ഏരിയാ സമ്മേളനങ്ങളിലും സംഘടനാ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരും ഇക്കാര്യത്തില്‍ എതിര്‍പക്ഷത്തോട് യോജിച്ചത് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി. വിഎസ് പക്ഷം പിടിമുറുക്കുന്ന കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മല്‍സരമാണ് നടന്നത്. വിഎസ് പക്ഷത്തിനുവേണ്ടി മല്‍സരിച്ചയാള്‍ 52 വോട്ടുകള്‍ നേടിയത് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. മൂലമറ്റം ഏരിയാ കമ്മിറ്റിയിലും ചൂടുപിടിച്ച ചര്‍ച്ചകളാണ് നടന്നത്. നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ ചിലര്‍ മല്‍സരത്തിന് തയാറായെങ്കിലും നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കുകയായിരുന്നു. തൊടുപുഴ ഏരിയാ കമ്മിറ്റിയില്‍ മല്‍സരം ഉണ്ടായില്ലങ്കിലും പെരുമാറ്റദൂഷ്യ പരാതിയിന്‍മേല്‍ ആരോപണ വിധേയനെ രക്ഷിച്ച ജില്ലാനേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് അംഗങ്ങള്‍ പ്രകടിപ്പിച്ചത്. ഇങ്ങനെപോയാല്‍ പാര്‍ട്ടിയിലേക്ക് വനിതകള്‍ക്കു കടന്നുവരാനാകില്ലെന്നുമാത്രമല്ല, നിലവിലുള്ള അംഗങ്ങള്‍പോലുംനിശബ്ദരാകേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ അംഗങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

പാലക്കാടും സ്ഥിതി വ്യത്യസ്ഥമല്ല. ജില്ലയില്‍ വി.എസ് പക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായ പാലക്കാട് ഏരിയ സമ്മേളനത്തിന് തുടക്കമായി.എസിയില്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്ന സാഹചര്യമില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും ലോക്കല്‍ കമ്മിറ്റികളിലെ ബലാബലത്തിലുണ്ടായ മാറ്റങ്ങള്‍ ഗ്രൂപ്പില്‍ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. കോട്ടക്ക് ഇളക്കം തട്ടാതിരിക്കാന്‍ വിഎസ് തന്നെ നേരിട്ട് എത്തുന്നുവന്ന പ്രത്യേകതയും സമ്മേളനത്തിലുണ്ട്. പാര്‍ട്ടി ഏകീകരണമെന്ന സംസ്ഥാനഘടകത്തിന്റെ നിര്‍ദ്ദേശം ഏറ്റവും നന്നായി നടപ്പാക്കിയത് പാലക്കാട് എസിയിലാണ് എന്നു പറയുന്നുണ്ടെങ്കിലും ജില്ലയിലുണ്ടായ രൂക്ഷമായ വിഭാഗീയതക്ക് ഇരയാകേണ്ടിവന്നവരുടെ നിലപാടുകള്‍ സമ്മേളനത്തില്‍ നിര്‍ണായകമാകും.

വി.എസിന്റെ അപ്പീല്‍ തള്ളി; ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണം


ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ ശിക്ഷിച്ച തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്ബ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചു. ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി പതിനായിരം രൂപയും അതിന്റെ പലിശയും ഇവരോടു നല്കാന്‍ തിരുവനന്തപുരം ജില്ലാ കോടതി ജഡ്ജി ജയചന്ദ്രന്‍ ഉത്തരവായി.

കേസിലെ രണ്ടാം പ്രതി പിണറായി വിജയനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.  പി. കരുണാകരന്‍ ഒന്നാം പ്രതിയും വി.എസ് അച്യുതാനന്ദന്‍ മൂന്നാം പ്രതിയുമാണ്.  നാലും അഞ്ചും പ്രതികളായ കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

30.12.2001 ല്‍ ദേശാഭിമാനി പത്രത്തില്‍ 'കോഴിക്കോഴ ഉമ്മന്‍ചാണ്ടിക്കും പങ്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മാനനഷ്ടക്കേസിന് ആധാരം.  ഉമ്മന്‍ ചാണ്ടിയുടെ കളര്‍ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് അഡ്വ. എ. സന്തോഷ് കുമാര്‍ മുഖേന കേസ് ഫയല്‍ ചെയ്തു.  പി. കരുണാകരന്‍, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തത്.
2007 ഡിസംബര്‍ 12 ന് അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു സബ് കോടതി വിധിച്ചു.  1,10,000 രൂപയും പലിശയും പ്രതികളില്‍ നിന്ന് ഈടാക്കാനായിരുന്നു വിധി.  ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ. ശങ്കരനാരായണന്‍ ധനകാര്യ മന്ത്രി ആയിരിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറായിരുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള കോഴിക്കമ്പനികളുടെ പ്രതിനിധികളും നികുതിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്യസംസ്ഥാന കോഴികമ്പനികള്‍ക്ക് നികുതി ഇളവ് അനുവദിച്ചത് എന്ന ആരോപണമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.  ഇതുമൂലം സംസ്ഥാനത്തിന് 51.8 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും പത്തുകോടി രൂപ കോഴ വാങ്ങിയെന്നും ആരോപിച്ചിരുന്നു.

Monday, November 28, 2011

സിപിഎം സമ്മേളനത്തിലെ ചര്‍ച്ചകള്‍ കേട്ട് ജനംചിരിക്കുന്നു


മസിലുപിടുത്തം അവസാനിപ്പിച്ച് നേതാവ് ചിരിക്കണമെന്ന് അണികള്‍. സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയാസമ്മേളനങ്ങള്‍ പുരോഗമിക്കവേ കേട്ടുകേഴ് വിയില്ലാത്ത വിഷയങ്ങളാണ് പാര്‍ട്ടി തലകുത്തി നിന്നു ചര്‍ച്ചചെയ്യുന്നതെന്നു ബോധ്യമാകും. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഏരിയാ സമ്മേളനത്തിലാണ് യുവനേതാക്കളില്‍ പ്രമുഖനായ കെ.കെ രാഗേഷ് ചിരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നത്. എം.വി.ജയരാജനെ പാര്‍ട്ടി ശാസിച്ചതിനെതിരെയും അഞ്ചരക്കണ്ടിയില്‍ പ്രതിഷേധം ഉയര്‍ന്നു.

കെ.കെ. രാഗേഷ് ശൈലി മാറ്റണമെന്നും ആളുകളെ കണ്ടാല്‍ ചിരിക്കണമെന്നും രാഗേഷിനെ വേദിയിലിരുത്തിക്കൊണ്ട് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. ജയരാജനെ പാര്‍ട്ടി ശാസിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണുണ്ടായതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സഹദേവന്‍ പറഞ്ഞു. പാര്‍ട്ടി അനുമതിയില്ലാതെ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നും സഹദേവന്‍ അഭിപ്രായപ്പെട്ടു.

ധര്‍മടം എംഎല്‍എ കെ.കെ.നാരായണനു സ്വന്തം പ്രദേശമായ എടക്കടവിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ഡിലും വോട്ടു കുറഞ്ഞത് അന്വേഷിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. മമ്പറം ദിവാകരന്‍ കൈപ്പത്തിയില്‍ മല്‍സരിക്കാതിരുന്നതു നന്നായെന്നായിരുന്നു മറ്റൊരഭിപ്രായം. ചേലോറ ലോക്കലിനു കീഴില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് വോട്ടു കൂടിയതിനെപ്പറ്റി അന്വേഷണം നടത്തണം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചേലോറയില്‍ അടിയൊഴുക്കുണ്ടായി. കെ.കെ. രാഗേഷിനു പകരം മറ്റൊരാളായിരുന്നു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നതെങ്കില്‍ കെ. സുധാകരന്‍ എംപിയാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. രാഗേഷ് മറ്റുള്ളവരോട് ചിരിച്ച് ഇടപഴകണം.

പി. ശശിയെ നേരത്തേ പുറത്താക്കിയിരുന്നെങ്കില്‍ ഭരണം കിട്ടുമായിരുന്നെന്് വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ സെക്രട്ടറി കെ. ഭാസ്‌കരനെത്തന്നെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. സമ്മേളനവേദിയിലെ മത്സരത്തിന്റെ ചൂടുംചൂരം പുറംലോകത്തെയും അറിയിക്കാനായി ട്വന്റി 20 ക്രിക്കറ്റ് സംഘടിപ്പിക്കുന്ന സിപിഎം നേതാക്കളെക്കുറിച്ച് ഇന്നലെ ഡെയ്‌ലി മലയാളം റിപ്പോര്‍ട്ടുചെയ്തിരുന്നു. തലശേരി ഏരിയാ സമ്മേളനത്തോട് അടുപ്പിച്ചാണു ട്വന്റി ട്വന്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഡിസംബര്‍ മധ്യത്തോടെ തലശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാകും മല്‍സരം നടക്കുക

Saturday, November 26, 2011

സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി.എസ്


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: പാര്‍ട്ടി വിലക്കുണ്ടായിട്ടും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വീണ്ടും കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു അതീവരഹസ്യമായുള്ള കൂടിക്കാഴ്ച. ബര്‍ലിനുമായി സൗഹൃദകൂടിക്കാഴ്ചയാണ് നടത്തിയതെന്നും കാപ്പി കുടിച്ച് പിരിയുകയായിരുന്നെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഭിവാദ്യം ചെയ്ത് മടങ്ങുകയാണുണ്ടായതെന്നുമാണ് വി.എസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണപരിപാടിക്ക് കൂത്തുപറമ്പില്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച യാത്രാമധ്യേ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് വി.എസ് തങ്ങിയത്. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബര്‍ലിന്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. വി.എസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. 'താന്‍ തന്റെ ബന്ധുവിനെ യാത്രയാക്കാന്‍ വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ പോയി തിരികെ വരുന്ന വഴി ഗസ്റ്റ്ഹൗസിനു പിന്നിലുള്ള മരുമകന്റെ വീട്ടില്‍ പോയിരുന്നു. ചെന്നപ്പോള്‍ ആ വീട്ടില്‍ ആരുമില്ലായിരുന്നു. സമയം രാത്രി എട്ടരയായതിനാല്‍ ഒരു ചായ കുടിക്കാനായി ഗസ്റ്റ്ഹൗസില്‍ കയറി. ചായ കുടിച്ചു പുറത്തിറങ്ങുമ്പോഴാണ് വി.എസിന്റെ പി.എ ആയ സുരേഷ് കാറില്‍ നിന്ന് ഇറങ്ങുന്നത് കണ്ടത്. പിന്നാലെ കാറില്‍ നിന്ന് വി.എസ് ഇറങ്ങി. പിന്നീട് ഞങ്ങള്‍ രണ്ടുപേരും പരസ്പരം കൈ പിടിച്ചുകുലുക്കി. അല്‍പ്പനേരം ഇരുന്ന് സംസാരിച്ചതല്ലാതെ കൂടിക്കാഴ്ചയെന്ന് പറയാനൊന്നുമില്ല' എന്നിങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
 
സി.പി.എം നേതൃത്വത്തിന്റെ കര്‍ശന വിലക്കിന് പുല്ലുവില കല്പിച്ച് വി.എസ് ഇതിന് മുമ്പ് അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഭക്ഷണം കഴിക്കരുതെന്ന് പാര്‍ട്ടി വിലക്കിയപ്പോള്‍ 'ഇളനീര്‍' കുടിച്ച് നേതൃത്വത്തെ അപഹസിക്കുകയാണ് അന്ന് വി.എസ് ചെയ്തിരുന്നത്. വി.എസിന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിനെ രൂക്ഷമമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വദേശമായ നാറാത്ത് സി.പി.എം പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. തന്റെ ആത്മകഥയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഒരു വാരികയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖന പരമ്പര ആരംഭിച്ചാണ് ബര്‍ലിന്‍ അതിനെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് ബര്‍ലിന്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടാണ് ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനിടെയാണ് രണ്ടാമതും വി.എസ്-ബര്‍ലിന്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ബര്‍ലിന്റെ വസതിയ്ക്ക് പകരം ഗവ. ഗസ്റ്റ്ഹൗസാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. ബര്‍ലിന്റെ ആതിഥേയത്വത്തില്‍ ഇളനീര്‍ മാത്രം കുടിച്ചതിന്റെ 'പിണക്കം' മാറ്റാന്‍ ബര്‍ലിനൊപ്പം കാപ്പി കുടിച്ച് ആതിഥേയന്റെ റോള്‍ നിര്‍വ്വഹിക്കുകയാണ് വി.എസ് ചെയ്തിരിക്കുന്നത്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വി.എസിന്റെ വിശദീകരണമെങ്കിലും സംഗതി അതല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.
 
അരമണിക്കൂറോളം നീണ്ട കുടിക്കാഴ്ചയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് സംബന്ധിച്ചും മറ്റും വിഷയമായെന്നാണ് അറിവ്. കണ്ണൂരില്‍ വി.എസ് ബെര്‍ലിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്ന വാക് പോരിനൊടുവില്‍ ബെര്‍ലിനും പി. ജയരാജനും തമ്മിലുള്ള കേസ് കോടതിയിലാണെന്നിരിക്കെ അതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. വടക്കന്‍ മേഖലകളില്‍ നടന്ന ഏരിയാ സമ്മേളനങ്ങളില്‍ വി.എസ് പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം നടത്തുന്ന വെട്ടിനിരത്തല്‍ നടപടികളിലുള്ള പ്രതിഷേധം പങ്കുവെക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനുമാണ് ഇരുവരും കൂടിക്കണ്ടതെന്നാണ് പിണറായിപക്ഷം ഭയക്കുന്നത്.

Tuesday, November 22, 2011

പാര്‍ട്ടി സമ്മേളനങ്ങളിൽ കള്ളവോട്ടും തമ്മിലടിയും


സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ ഏരിയ തലത്തിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വിഭാഗീയതയുടെ ചെങ്കൊടികള്‍. ചേരിതിരിഞ്ഞുള്ള മത്സരങ്ങളും വിഭാഗീയതയും കൊണ്ടാണ് ഇത്തവണ സമ്മേളനം കലുഷിതമാകുന്നത്. കാസര്‍കോട്, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത ചേരിപ്പോര് ദൃശ്യമായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍, കൂത്താട്ടുകുളം എന്നീ രണ്ട് ഏരിയാ കമ്മിറ്റികളിലാണ് ഞായറാഴ്ച മത്സരം നടന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അതത് കമ്മിറ്റികളേയും സെക്രട്ടറിമാരേയും തിരഞ്ഞെടുക്കുന്നതില്‍ മത്സരം ഒഴിവാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചായിരുന്നു മത്സരം. വിഭാഗീയത ശക്തമായതോടെ പറവൂര്‍ ഏരിയാസമ്മേളനത്തില്‍ നിന്നും ജില്ലാസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇറങ്ങിപ്പോവുകവരെച്ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇലക്ഷന്‍ ഒഴിവാക്കണമെന്ന ആഹ്വാനം പാടെ തള്ളി ഇരുപക്ഷവും പോരാട്ടത്തിന് ഇറങ്ങിയപ്പോഴാണു 'നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു രോഷത്തോടെ പറഞ്ഞു സമ്മേളന ഹാളില്‍ നിന്നും ഇറങ്ങിപ്പോയത്.

ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനായി ഔദ്യോഗിക പക്ഷം നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അപ്പാടെ അവതരിപ്പിച്ചു. ഓദ്യോഗിക പക്ഷത്തിനു മുന്‍തൂക്കമുള്ള കമ്മിറ്റിയാണു നിലവിലുള്ളത്. ഇതോടെ മല്‍സരിക്കാന്‍ തയാറായി വി.എസ് പക്ഷത്തെ എം.ഡി. അപ്പുക്കുട്ടന്‍, എം.കെ. ബാബു, കെ.കെ. രഞ്ചന്‍, കെ.എം. അംബ്രോസ്, കെ.യു. ദാസന്‍, കെ.പി. സദാനന്ദന്‍ എന്നിവര്‍ രംഗത്തിറങ്ങി. ബദലായി ഔദ്യോഗിക പക്ഷത്തെ ടി.വി. നിഥിന്‍, ശ്രീലത ലാലു, പി.പി. അജിത്കുമാര്‍ എന്നിവരും മല്‍സരിക്കുന്നതായി അറിയിച്ചു. തന്റെ നിര്‍ദേശം ലംഘിച്ച് മല്‍സരം നടക്കുമെന്നുറപ്പായതോടെ എം.വി. ഗോവിന്ദന്‍ രോഷം കൊണ്ടു. എന്നാല്‍ താന്‍ മല്‍സരിക്കുന്നില്ലെന്നു നിഥിന്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു പറഞ്ഞാണു സമ്മേളന ഹാള്‍ വിട്ടത്.

ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം, ജില്ലാ സമ്മേളനം നടക്കുന്ന എസി എന്ന പ്രത്യേകതകള്‍ പരിഗണിച്ച് എസി സമ്മേളനത്തില്‍ മല്‍സരം പാടില്ലെന്നായിരുന്നു ഗോവിന്ദന്‍ നേതാക്കളെ കണ്ടു കഴിഞ്ഞ ഏതാനും ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വി.എസ് പക്ഷത്തിനു ഭൂരിപക്ഷം ലഭിച്ച കടമക്കുടി എല്‍സിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യത്തിനൊത്തു വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ജില്ലാ സെക്രട്ടറി തീരുമാനിച്ചതോടെ ഒരുമയുടെ സന്ദേശം ഗ്രൂപ്പ് വളര്‍ത്താനാണെന്ന ആരോപണവുമായി വി.എസ് പക്ഷക്കാര്‍ രംഗത്ത് എത്തിയിരുന്നു. കടമക്കുടിയില്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ വി.എസ് പക്ഷം ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി വി.എസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന കൂത്താട്ടുകുളം ഏരിയകമ്മിറ്റി ഇത്തവണ പിണറായിപക്ഷം പിടിച്ചെടുത്തതും കടുത്തമത്സരത്തിനൊടുവിലായിരുന്നു.

പിണറായി പക്ഷത്തുനിലയുറപ്പിച്ചിട്ടുള്ള എ.എം. ചാക്കോയാണ് ഇവിടെ ഏരിയസെക്രട്ടറി. 149 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്നലെ വൈകീട്ടാണ് ഏരിയ കമ്മിറ്റിയിലേക്കുള്ള 17 അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന 19 അംഗ കമ്മിറ്റിയില്‍ നിന്ന് കെ.എം. പത്രോസ് (പാലക്കുഴ), വി.വി. ദിനേശന്‍ (മണീട്) എന്നിവര്‍ ഒഴിവായി. എന്നാല്‍, പാര്‍ട്ടി ഭരണഘടന അനുസരിച്ച് മത്സരിക്കാമെന്നതിനാല്‍ ആറ് പേരുകള്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. എം.കെ. ജയന്‍, അജേഷ് മനോഹര്‍, സുമിത് സുരേന്ദ്രന്‍, ബീന ബാബുരാജ്, അനില്‍ ചെറിയാന്‍, ബിജു സൈമണ്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രഹസ്യവോട്ടെടുപ്പ് നടന്നു. പി.എം. ഇസ്മായില്‍ റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നു. 23 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എറണാകുളം പോലെ തന്നെ വി.എസ് വിഭാഗത്തിനു ഏറെ സാധ്യതയുണ്ടായിരുന്ന കാസര്‍കോടും വിഭാഗീയ പരസ്യമായിരുന്നു. 17 അംഗ ഏരിയാ കമ്മിറ്റിയുടെ അംഗസംഖ്യ 19 ആക്കി ഉയര്‍ത്താനും പുതുതായി രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന നിലവിലുള്ള ഏരിയാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ പേരുവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മറ്റ് രണ്ടുപേരെ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. പക്ഷത്തിന് കനത്ത മേധാവിത്വമുള്ള ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയെ മാറ്റണമെന്നും ജില്ലാ നേതൃത്വം നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുംശേഷം നിലവിലുള്ള ഏരിയാ സെക്രട്ടറിയെ മാറ്റാന്‍ വി.എസ്. പക്ഷം സമ്മതിക്കുകയായിരുന്നു. തങ്ങളുടെ പക്ഷക്കാരനായ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ കൈവിടേണ്ടി വന്നുവെങ്കിലും ഏരിയാ കമ്മിറ്റിയില്‍ വി. എസ്. പക്ഷം മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖരായ മുന്‍മന്ത്രി ഡോ. തോമസ് ഐസക്, മുന്‍മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷങ്ങള്‍ തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍. ജി. സുധാകരനോട് കൂറുപുലര്‍ത്തുന്ന ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍. ഭഗീരഥന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ നീക്കത്തില്‍ വി.എസ്. പക്ഷത്തിന്റെ പിന്തുണയും ഡോ. തോമസ് ഐസക്കിനെ അനുകൂലിക്കുന്ന വിഭാഗത്തിന് ലഭിച്ചു. എന്നാല്‍ അതേസമയം കെ.ആര്‍. ഭഗീരഥനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാമെന്ന നിര്‍ദേശം ജി. സുധാകരന്‍ പക്ഷം അംഗീകരിച്ചതെന്നും സൂചനയുണ്ട്.

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഏരിയാ സമ്മേളനത്തിലാണ് സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച നീക്കം വി.എസ്. പക്ഷം നടത്തിയത്. മുമ്പ് മുന്‍ എം.പി. മാരായ എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടപടിക്ക് വിധേയനായ പി.എ. ഗോകുല്‍ദാസ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തപ്പെട്ട പി.എ. ഗോകുല്‍ദാസ് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മില്‍ താഴെത്തട്ടില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. തീരുമാനത്തിന്റെ അന്തസത്തക്കൊത്ത് സമ്മേളനങ്ങളില്‍ കമ്മിറ്റികള്‍ ചിന്തിച്ചതോടെയാണ് കീഴ്ഘടകങ്ങളില്‍ അധികാരം കുത്തകയാക്കിവെച്ച നേതാക്കള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിലും മാറ്റംഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് തുടര്‍ദിവസങ്ങളില്‍ ശക്തിപകരുന്നതാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ നടപടികള്‍.

ദല്‍ഹിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയാണ് സെക്രട്ടറിപദവിക്ക് മൂന്ന് തവണ കാലപരിധി ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയാവും ഇത് ഔദ്യോഗികമായി നടപ്പാക്കുക. എന്നാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്തക്കനുസരിച്ച് സമ്മേളനങ്ങളില്‍ അഭിപ്രായം ഉയരുന്നതോടെ പത്തും പതിനഞ്ചും വര്‍ഷമായി സെക്രട്ടറിമാരായി തുടരുന്നവര്‍ മാറാന്‍ തുടങ്ങി. തലസ്ഥാന ജില്ലയില്‍ ഏരിയാ സമ്മേളനങ്ങളിലാണ് ആരംഭം. സ്ഥാനംനഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും വി.എസ് അനുകൂലികളാണെങ്കിലും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള വികാരം മാറ്റത്തിന് അനുകൂലമാണെന്നതാണ് ശ്രദ്ധേയം. മറ്റ് ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളും ആരംഭിച്ചതോടെ മുതിര്‍ന്ന പല നേതാക്കള്‍ക്കും വഴിമാറേണ്ടിവരുമെന്നുറപ്പായി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് ഭരണഘടനയില്‍ മാറ്റംവരുത്താനുള്ള ഭൗതികസാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്ക്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്ത നടപ്പാക്കപ്പെടണമെന്ന അവബോധം കീഴ് കമ്മിറ്റികള്‍ക്കുണ്ടാവുകയാണ്.പല ഏരിയാ കമ്മിറ്റികളിലും പതിനഞ്ച് വര്‍ഷം വരെയായ സെക്രട്ടറിമാരാണ് തുടരുന്നത്. പലരും ഗ്രൂപ്പിന്റെ തണലിലാണ് അധികാരകേന്ദ്രത്തില്‍ തുടരുന്നതും. പദവി സംരക്ഷിക്കാന്‍ പലപ്പോഴും കമ്മിറ്റികളില്‍ വിഭാഗീയതക്ക് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇവരെ ഭരണഘടനാപരമായി ഒഴിവാക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വന്തം പക്ഷത്തുള്ള സെക്രട്ടറിമാരെ സംരക്ഷിക്കേണ്ട ബാധ്യതയും ഗ്രൂപ്പുകള്‍ക്കുണ്ടായി. ഇതാകട്ടെ ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റിവരെ തുടരുന്നു. ഇത്തരം അധികാരകേന്ദ്രങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടവരെപ്പോലെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഈഅവസരത്തിലാണ് പദവിക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതും.തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ജില്ലാ കമ്മിറ്റികള്‍ക്ക് ഔദ്യോഗികമായി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും കീഴ്ഘടക സമ്മേളനങ്ങളിലെ വികാരങ്ങളെ തടുക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ നേമം, പാളയം ഏരിയാ കമ്മിറ്റികളിലും ഇതേനിലപാടാണ് ജില്ലാ നേതൃത്വവും തുടരുന്നത്. വി.എസ് പക്ഷത്തിന്റെ സംഘടിതശക്തി അവസാനിച്ച കഴിഞ്ഞ സമ്മേളനകാലത്ത് അവരുടെ ശക്തികേന്ദ്രമായിരുന്ന പാളയത്ത് ഏരിയാ സെക്രട്ടറി രാജന്‍, നിലവിലും വി.എസ് പക്ഷത്തിന് മേല്‍കൈയുള്ള നേമത്ത് തിരുവല്ലം ശിവരാജനുമാണ് മാറിയത്. ഇരുവരും മൂന്ന് തവണയിലധികമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരാണ്.

പാളയത്ത് കഴിഞ്ഞ സമ്മേളനശേഷം തന്നെ കമ്മിറ്റി പുനര്‍വിഭജിച്ചും പുതിയ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചും ഭൂരിപക്ഷം ഔദ്യോഗികപക്ഷം അട്ടിമറിച്ചിരുന്നു. ഏരിയാ സെക്രട്ടറി തന്നെ സ്വന്തംപക്ഷത്തോട് അകന്നതോടെ ഔദ്യോഗികപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിറ്റിയായിരുന്നു ഏരിയാ സെക്രട്ടറിയെ കമ്മിറ്റികളില്‍ സംരക്ഷിച്ചിരുന്നത്.എന്നാല്‍ കാലപരിധി തീരുമാനം വന്നതോടെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെക്രട്ടറിയുടെ ഗ്രൂപ്പ് താല്‍പര്യം മാറിയിട്ടും കേന്ദ്ര കമ്മിറ്റിയുടെ നിലപാട് നടപ്പാക്കപ്പെടട്ടെ എന്ന തീരുമാനമാണ് ജില്ലാ നേതൃത്വവും എടുത്തത്. നേമത്ത് ഒന്നര പതിറ്റാണ്ട് തുടര്‍ന്ന സെക്രട്ടറിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ വി.എസ് പക്ഷം നിര്‍ബന്ധിതരായി. അടുത്ത സമ്മേളനം നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും ഇതേചുവടുകള്‍ തന്നെ ആവര്‍ത്തിക്കപ്പെടുമെന്ന് ജില്ലാനേതൃത്വം ഉറപ്പാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവില്‍ ഔദ്യോഗികപക്ഷത്തോട് അടുപ്പമുള്ള സി.കെ. ഹരീന്ദ്രനാഥാണ് നെയ്യാറ്റിന്‍കരയില്‍ സെക്രട്ടറിയെങ്കിലും 19 വര്‍ഷത്തോളമായി പദവി വഹിക്കുന്നതിനാല്‍ മാറണമെന്ന അഭിപ്രായമാണുള്ളത്.

ഇതില്‍നിന്നും ഏറെ വ്യത്യസ്ഥമാണ് പത്തനംതിട്ടയിലെ സംഭവവികാസങ്ങള്‍. ഇവിടെ കള്ളവോട്ടിന്റെ പേരില്‍ പ്രതിനിധികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊതുസമ്മേളന വേദി അടിച്ചു തകര്‍ത്തു. പുറമറ്റം ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിനിധികളേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 62 പ്രതിനിധികള്‍ പങ്കെടുത്ത വോട്ടെടുപ്പിനു ശേഷം എണ്ണിയപ്പോള്‍ ഔദ്യോഗിക പാനലില്‍ ചിലര്‍ക്കു കിട്ടിയത് 64 വോട്ട്. ലോക്കല്‍ കമ്മിറ്റിയിലേക്ക് 11 അംഗ പാനല്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ വിയോജിപ്പുമായി രംഗത്തെത്തുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വരികയുമായിരുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. സനല്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി മനു സോമനാഥന്‍ എന്നിവരാണ് മല്‍സരിക്കാന്‍ രംഗത്തെത്തിയത്. ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ജി. അജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹമുള്‍പ്പെടെ ഏരിയാ കമ്മിറ്റിയില്‍ നിന്നു മൂന്നുപേര്‍ ലോക്കല്‍ സമ്മേളനത്തിന്റെ നിരീക്ഷകരായിരുന്നു. ഇവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെയാണ് 62 പേര്‍ സമ്മേളനത്തില്‍ ഹാജരായിരുന്നത്. യഥാര്‍ഥത്തില്‍ 64 പേരാണ് സമ്മേളന പ്രതിനിധികള്‍. രണ്ടു പേര്‍ ഹാജരായിരുന്നില്ല. എന്നാല്‍, ഹാജരാകാത്തവരുടെ കൂടി വോട്ട് ചിലര്‍ രേഖപ്പെടുത്തിയതാണ് വോട്ടുകളുടെ എണ്ണം കൂടാന്‍ കാരണം.

ഔദ്യോഗിക പാനലിനെതിരെ മല്‍സര രംഗത്തെത്തിയ രണ്ടു പേരും പരാജയപ്പെട്ടു. കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടതോടെ ഒരു വിഭാഗം സമ്മേളനത്തില്‍ ഒച്ചപ്പാടുകള്‍ക്ക് തുടക്കമിടുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിനായി തീര്‍ത്ത വേദി തകര്‍ത്തത്. ലോക്കല്‍ സെക്രട്ടറിയായി അജിത് പ്രസാദിനെ തിരഞ്ഞെടുത്തതായി ലോക്കല്‍ സമ്മേളനത്തില്‍ പ്രഖ്യാപനം വന്നു. എന്നാല്‍, ഇത് പ്രതിനിധികളെല്ലാവരും അംഗീകരിച്ചിട്ടില്ലെന്നും കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുജില്ലയിലും സിപിഎം സമ്മേളനം സമാധാനപരമായി നടത്തിയെന്നു ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Friday, November 18, 2011

പിണറായി വിശ്രമിച്ച വീടിന് കരിഓയില്‍ ഒഴിച്ചു


വി.എസ്. എന്ന ചുമരെഴുത്തും; സി.പി.എം പോര് പരസ്യ സംഘര്‍ഷത്തിലേക്ക്
ബേഡകം (കാസര്‍ഗോഡ്):  സി പി എം. ബേഡകം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കുറ്റിക്കോലില്‍ നടന്ന
പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വിശ്രമിച്ച വീടിന്റെ ചുമരില്‍ കരിഓയില്‍ ഒഴിച്ചു. മുന്നാട് പീപ്പിള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുറ്റിക്കോലിലെ പി.വി. രാഘവന്‍ മാസ്റ്ററുടെ വീടിന്റെ ചുമരിലാണ് ഒരുസംഘം സി പി എം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. പിണറായി എന്ന് എഴുതി കരിഓയില്‍ കൊണ്ട് അത് ക്രോസ് ചെയ്തശേഷം താഴെ വി.എസ്. എന്നെഴുതിയിട്ടുണ്ട്. നേരത്തെ മലയോരത്തെ രണ്ട് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് ഇപ്പോള്‍ വി.എസ്.-പിണറായി ഗ്രൂപ്പായി മാറുന്നതിന്റെ സൂചനയാണെന്ന് കരുതുന്നവരാണ് ഏറെയും. പിണറായി വിജയനും പി.വി. രാഘവന്‍ മാസ്റ്ററും ഒന്നിച്ചുപഠിച്ചവരാണ്. അതിനാലാണത്രെ ഉച്ചയൂണും വിശ്രമവും അദ്ദേഹത്തിന്റെ വീട്ടിലാക്കിയത്. ബേഡകം ഏരിയാ സമ്മേളനത്തില്‍ വിഭാഗീയതയുണ്ടൈന്നും ഇടപെടണമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചപ്പോള്‍ പോവാതിരുന്നത് ഒരു ഗ്രൂപ്പിന്റെ നേതാക്കള്‍ ഇടപെട്ടതുകൊണ്ടാണെന്ന പ്രചരണമാണത്രെ കരിഓയില്‍ പ്രയോഗത്തിലെത്തിച്ചത്. വരുംദിവസങ്ങളില്‍ ഇത് പരസ്യ സംഘര്‍ഷത്തിലെത്താന്‍ സാധ്യതയേറെയാണ്.

സി.പി.എം ധാരണ പുറത്തായി; മുഖം രക്ഷിക്കാന്‍ നുണക്കഥയുമായി ബി.ജെ.പി നേതൃത്വം രംഗത്ത്


 ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിയെ ജയിലില്‍ നിന്നിറക്കാന്‍ സി.പി.എമ്മുമായുണ്ടാക്കിയ നാണംകെട്ട ധാരണ പുറത്തായതോടെ ബി.ജെ.പി കടുത്ത സമ്മര്‍ദ്ദത്തിലായി.
ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനാചരണം ഡിസംബര്‍ ഒന്നിന് ആചരിക്കാനിരിക്കേ അണികള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ കഥകളുമായി രംഗത്തു വന്നിരിക്കുകയാണ് നേതാക്കള്‍. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എം നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തല്‍. ഏഴു വര്‍ഷം മുമ്പ് നടന്ന ചര്‍ച്ചയെ കുറിച്ച് കഴിഞ്ഞ ദിവസമാണത്രേ ബി.ജെ.പി നേതാക്കള്‍ക്ക് വിവരം ലഭിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നു പറഞ്ഞ കൃഷ്ണദാസ് പത്രലേഖകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു സി.പി.എം നേതാവിന്റേയും പേര് പറയാതെ ഉരുണ്ടു കളിച്ചു. സി.പി.എമ്മിനോടുള്ള വിധേയത്വം ഇതോടെ വീണ്ടും മറനീക്കി. ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപനെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ചത് രാഷ്ട്രീയപരിഗണന വെച്ചല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണത്രേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ബി.ജെ.പി നേതൃത്വമിടപെട്ട് പിന്‍വലിപ്പിച്ചത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് കൗസല്യ ബി.ജെ.പി നേതാവ് അഡ്വ ശ്രീധരന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയിരുന്നത്. രാഷ്ട്രീയപരിഗണനയോടെയല്ല തടവുകാര്‍ക്ക്  ശിക്ഷാ ഇളവു നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചപ്പോള്‍ കേസുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കിയാണ് ഹര്‍ജി പിന്‍വലിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു. ശ്രീധരന്‍പിള്ള മാറി മറ്റൊരു അഭിഭാഷകനെ ഹര്‍ജി പിന്‍വലിപ്പിക്കാന്‍ ചുമതലപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നാഷണല്‍ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പോയപ്പോഴാണ് മറ്റൊരഭിഭാഷകനെ കേസേല്‍പ്പിച്ചതെന്നായിരുന്നു കൃഷ്ണദാസിന്റെ വിശദീകരണം.
 
ഇതേ സമയം സെന്‍ട്രല്‍ ജയിലില്‍ സി.പി.എം തടവുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്റെ മോചനം ഉറപ്പിച്ച ശേഷമല്ലേ പ്രദീപന്റെ മോചനത്തിനെതിരായ ഹര്‍ജി പിന്‍വലിച്ചതെന്ന ചോദ്യത്തിനും കൃഷ്ണദാസ് വ്യക്തമായ ഉത്തരം നല്‍കിയില്ല. ബി.ജെ.പി പ്രവര്‍ത്തകരെ മോചിപ്പിച്ചിട്ടുണ്ടാകാം എന്ന് ഒഴുക്കന്‍മട്ടില്‍ പ്രതികരിച്ചു.പാലക്കാട്ട് അടുത്തിടെ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ സി.പി.എമ്മിനെ മുഖ്യശത്രുവായി കാണേണ്ടെന്നും കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്നുമുള്ള പുതിയ രാഷ്ട്രീയനിലപാട് പാര്‍ട്ടി സ്വീകരിച്ചതാണ്.ജയകൃഷ്ണന്‍ ബലിദാനദിനം പോലും നാടെങ്ങുമുള്ള അനുസ്മരണസമ്മേളനങ്ങളൊഴിവാക്കി പരിമിതമായ ഒരിടത്ത് മാത്രം ആചരിക്കുന്നത് സി.പി.എം വിധേയത്വത്തിന്റെ ഭാഗമാണ്. രക്തസാക്ഷികളേയും ജീവിക്കുന്ന രക്തസാക്ഷികളേയും മറന്നു കൊണ്ട് സി.പി.എമ്മുമായി കൈകോര്‍ത്ത് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിന്റെ കാപട്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും തുറന്നു പറഞ്ഞതോടെ  തീര്‍ത്തും പ്രതിരോധത്തിലായി ബി ജെ പി നേതാക്കള്‍. പാലക്കാട് സംസ്ഥാനസമിതി യോഗത്തിനു ശേഷം പാര്‍ട്ടിയുടെ നിലപാട് അണികളില്‍ സൃഷ്ടിച്ചിട്ടുള്ള കടുത്ത ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും തടയിടാനാണ് വാലും തലയുമില്ലാത്ത ആരോപണവുമായി സി.പി.എമ്മിനെ നോവിക്കാതെ കൃഷ്ണദാസ് പത്രസമ്മേളനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിന് കോടതിയെ സമീപിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കോണ്‍ഗ്രസ് നേതാക്കളും സി പി എം നേതാക്കളും ധാരണയുണ്ടാക്കി അന്വേഷണം നടത്താതിരുന്നുവെന്ന് പറയുന്നതിലെ പൊള്ളത്തരം ഊഹിക്കാവുന്നതേയുള്ളൂ.

Thursday, November 17, 2011

വഴിയില്‍ കിടക്കുന്ന പാമ്പ്


കേരള ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും എതിരെ ഒരു പത്രാധിപ പ്രമുഖന്‍ ഇതുപോലെ സംസാരിച്ചു കേട്ടിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ വഴിയില്‍ കിടക്കുന്ന പാമ്പാണ്. അതിനെ ആരാണ് പേടിക്കാത്തത് എന്ന് എം.എസ്. മണി ചോദിക്കുന്നു. അദ്ദേഹത്തിന് സ്വന്തം പ്രായത്തിന് ഇണങ്ങിയ പക്വത ഉണ്ടാകട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മണി പറയുന്നു.

പാമോയില്‍ അഴിമതി റിപ്പോര്‍ട്ട് വസ്തുതയായിരുന്നില്ല. ലാവലിന്‍ അഴിമതിയില്‍ പിണറായി വിജയന് പങ്കില്ല''-പത്രാധിപര്‍ എം.എസ്.മണി തുറന്നു പറയുകയാണ്. കേരള കൗമുദിയില്‍ മണി മുഖ്യപത്രാധിപരായിരിക്കുമ്പോള്‍ ആ പത്രത്തിലൂടെ പുറത്തുവന്നതാണ് പാമോയില്‍ ഇറക്കുമതി കുംഭകോണ വാര്‍ത്ത. ആ റിപ്പോര്‍ട്ട് ചില തല്‍പ്പരകക്ഷികള്‍ പടച്ചുവിട്ട നുണക്കഥയായിരുന്നു എന്ന് തികഞ്ഞ ഉത്തരവാദിത്വത്തോടെ എഡിറ്റര്‍ എം.എസ്. മണി പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ താല്പര്യപ്രകാരം ആസൂത്രണം ചെയ്ത കള്ളക്കഥയാണ് പമോയില്‍ കേസ് എന്ന് എം.എസ്. മണി വിശദീകരിക്കുന്നു. 1991-ല്‍ അധികാരത്തില്‍ വന്ന കരുണാകരന്‍ സര്‍ക്കാര്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടി. തമിഴ് നാട്ടിലെ ജയലളിത സര്‍ക്കാരിനും സമാനമായ അനുവാദം ലഭിച്ചു. അങ്ങനെ കേരളത്തില്‍ ഇറക്കിയ പാമോയില്‍ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ തിരിമറി ഉണ്ടായി എന്നാണ് കേരള കൗമുദി വാര്‍ത്ത. ആ വാര്‍ത്ത വി.എസ്.അച്യുതാനന്ദന്റെ താല്പര്യപ്രകാരം ചിലര്‍ തട്ടിക്കൂട്ടിയതാണെന്ന് ടെലിവിഷന്‍ ചാനല്‍ ഇന്റര്‍വ്യൂവില്‍ മണി വെളിപ്പെടുത്തുന്നു. രണ്ടു ദശാബ്ദം കരുണാകരനെ വേട്ടയാടിയതും അദ്ദേഹം മണ്‍മറഞ്ഞിട്ടും പലനിലയില്‍ കോടതിയില്‍ തുടരുന്നതുമായ കേസാണ് പാമോയില്‍ കുംഭകോണം.
 
ചില ആധികാരിക കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതെന്ന് കരുതുന്ന രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ബി.സി.ജോജോ എന്ന റിപ്പോര്‍ട്ടറാണ് പാമോയില്‍ അഴിമതി കേരളകൗമുദിയില്‍ എഴുതിയത്. പത്രാധിപരെന്ന നിലയില്‍ തന്റെ അനുമതിയോടെയാണ് അത് പ്രസിദ്ധീകരിച്ചതെങ്കിലും പിറ്റേദിവസം തന്നെ അതെല്ലാം കള്ളമാണെന്ന് തനിക്കു ബോദ്ധ്യപ്പെട്ടു എന്ന് മണി പറഞ്ഞു. അതിനാല്‍ തുടര്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. അവ പ്രതിപക്ഷ നേതാവായ അച്യുതാനന്ദനെ ഏല്‍പ്പിക്കാന്‍ റിപ്പോര്‍ട്ടറോടു നിര്‍ദ്ദേശിച്ചു. അങ്ങനെ വി.എസ്. പത്രസമ്മേളനം നടത്തി എല്ലാ പത്രങ്ങള്‍ക്കുമായി പാമോയില്‍ അഴിമതിവിവരം പങ്കുവെച്ചു. തലേദിവസം പറ്റിപ്പോയ തെറ്റിന് മുഖ്യമന്ത്രി കരുണാകരനെ വിളിച്ച് മുഖ്യപത്രാധിപരെന്ന നിലയില്‍ കേരള കൗമുദിക്കുവേണ്ടി താന്‍ മാപ്പുപറഞ്ഞെന്നും എം.എസ്. മണി അറിയിക്കുന്നു. അദ്ദേഹം പാമോയില്‍ അഴിമതിക്കഥയുടെ പശ്ചാത്തലം ഇങ്ങനെ വിവരിച്ചു: ''ദീപികയിലെ പി.പി. ജയിംസിന് വി.എസിന്റെ ആളുകള്‍ നല്‍കിയതാണ് പാമോയില്‍ കഥ. ജയിംസ് റിപ്പോര്‍ട്ട് ചെയ്തിട്ടും ദീപികയില്‍ അതു പ്രസിദ്ധീകരിച്ചില്ല. പിന്നീട് ജയിംസ് അത് ജോജോയെ ഏല്‍പ്പിച്ചു. ഉറവിടത്തെപ്പറ്റി മറച്ചുവെച്ച് പാതിരാത്രിയില്‍ ജോജോ ടെലിഫോണില്‍ വിളിച്ച് വലിയൊരു കുംഭകോണത്തിന്റെ കഥ പറയുന്നു. സത്യമാണെന്ന് ബോദ്ധ്യമുണ്ടെങ്കിലും രേഖകള്‍ എല്ലാം ഭദ്രമാണെങ്കിലും പ്രസിദ്ധീകരിക്കാന്‍ അനുമതിയും നല്‍കി. അടുത്ത ദിവസം സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഞാന്‍ വസ്തുത മനസ്സിലാക്കി. തെറ്റ് പറ്റിയെന്ന് ബോദ്ധ്യം വന്നു.''
 
നിയമസഭയിലും  നിയമവേദികളിലും പാമോയില്‍ ഇറക്കുമതി അഴിമതിക്കേസുമായി അച്യുതാനന്ദന്‍ യുദ്ധം തുടര്‍ന്നു. സി.എ.ജി. റിപ്പോര്‍ട്ട് ആയുധമാക്കി. എന്നാല്‍ അതൊരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി വി.എസിന്റെ മാധ്യമ സിണ്ടിക്കേറ്റ് സൃഷ്ടിച്ചെടുത്ത ഇല്ലാക്കഥയാണെന്ന് മണിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നു. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വാശിയോടെ പരിശ്രമിക്കുന്നത്.
വി.എസിനുവേണ്ടി വിവിധ പത്രങ്ങളുടെ പ്രതിനിധികള്‍ സമാനസ്വഭാവമുള്ള ഇല്ലാക്കഥകള്‍ റിപ്പോര്‍ട്ടാക്കി പ്രസിദ്ധീകരിച്ച് വായനക്കാരെ വഞ്ചിക്കുന്നതിനെപ്പറ്റി മണി സൂചിപ്പിക്കുന്നുണ്ട്. എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ വി.എസ്. ആസൂത്രണം ചെയ്ത അത്തരം കെട്ടുക്കഥള്‍ക്ക് കേരള കൗമുദിയില്‍ താന്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വി.എസ്. പ്രതികാരപൂര്‍വ്വം പകരം വീട്ടിയതായും പത്രാധിപര്‍ മണി പറയുന്നു. സമാനസ്വഭാവമുള്ള വ്യാജറിപ്പോര്‍ട്ടുകള്‍ ഒരേ ഉറവിടത്തില്‍ നിന്ന് അടിക്കടി വന്നുകൊണ്ടിരുന്നപ്പോള്‍ സംശയം തോന്നി. എല്ലാത്തിലും പിണറായി പ്രതിസ്ഥാനത്ത്. അങ്ങനെയെങ്കില്‍ പിണറായിക്കു പറയാനുള്ളതുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ വാര്‍ത്തകളുടെ വരവു നിലച്ചു. പകരം മുഖ്യമന്ത്രി അച്യുതാനന്ദന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി കൗമുദിക്കു ലഭിച്ചുവന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ തടഞ്ഞുകൊണ്ട് പത്രത്തിന്റെ വരുമാനം കുറച്ചു. വാരികകള്‍ വില്‍ക്കുന്ന പെട്ടിക്കടക്കാരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി സര്‍ക്കുലേഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചു.  കേരളകൗമുദിയുടെ പത്രാധിപ സമിതിയിലുള്ള അടുപ്പക്കാര്‍ വഴി വിവരങ്ങള്‍ ശേഖരിച്ച് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പരാജയപ്പെടുത്തി. ഞാന്‍ തോറ്റു. വി.എസ്. ജയിച്ചു''
 
കേരള ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും എതിരെ ഒരു പത്രാധിപ പ്രമുഖന്‍ ഇതുപോലെ സംസാരിച്ചു കേട്ടിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ വഴിയില്‍ കിടക്കുന്ന പാമ്പാണ്. അതിനെ ആരാണ് പേടിക്കാത്തത് എന്ന് എം.എസ്. മണി ചോദിക്കുന്നു. അദ്ദേഹത്തിന് സ്വന്തം പ്രായത്തിന് ഇണങ്ങിയ പക്വത ഉണ്ടാകട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മണി പറയുന്നു.
കലാകൗമുദി ഗ്രൂപ്പിന്റെ ഉടമയും കേരള കൗമുദിയുടെ മുഖ്യപത്രാധിപരും ആണ് എം.എസ്.മണി. കഴിഞ്ഞ നവംബര്‍ നാലാം തീയതി എഴുപതാം പിറന്നാള്‍ ആഘോഷിച്ച മണിയെക്കുറിച്ച് മാതൃഭൂമിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള 'സപ്തതിയില്‍ എത്തിയ അക്ഷര പ്രഭു' എന്ന തലക്കെട്ടില്‍ രസകരമായ ലേഖനം എഴുതി. മംഗളം, വീക്ഷണം ദിനപ്പത്രങ്ങളിലും മണിയുടെ സപ്തതി ആഘോഷത്തെപ്പറ്റി കുറിപ്പുകളുണ്ടായിരുന്നു. കേരളകൗമുദി ഒഴികെ എല്ലാ പത്രങ്ങളിലും ആഘോഷ പരിപാടികളുടെ ചിത്രവും വാര്‍ത്തയും വന്നു. ചാനലുകളെല്ലാം മണിയുടെ അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തു. എന്തേ മുഖ്യപത്രാധിപരുടെ വ്യക്തി ജിവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തിന്റെ പൊതു പ്രാധാന്യത്തോട് കേരള കൗമുദി കണ്ണടച്ചു? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ ഒ.എന്‍.വി. കുറപ്പുവരെ കേരളത്തിലെ പ്രമുഖ വ്യക്തികള്‍ കുമാരപുരത്ത് മണിയുടെ വസതിയില്‍ എത്തി അദ്ദേഹത്തിനു സപ്തതി മംഗളം നേര്‍ന്നു. തലസ്ഥാനത്തുണ്ടായിട്ടും വി.എസ്. അച്യുതാനന്ദന്‍ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. 1961 മുതല്‍ മണിയെ തനിക്ക് അടുത്തു പരിചയമുണ്ടെന്ന് വി.എസ്. സമ്മതിക്കുന്നു. മണി കേരള കൗമുദിയുടെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു തുടങ്ങിയ വര്‍ഷമാണത്.
 
അത്രയും ദീര്‍ഘകാലത്തെ അടുപ്പമുണ്ടായിട്ടും ടെലിഫോണില്‍വിളിച്ച് കുശലം പറായന്‍ പോലുമുള്ള സൗമനസ്യം വി.എസ്. അച്യുതാനന്ദന് ഉണ്ടായില്ല. കേരള  കൗമുദിയും വി.എസ്. അച്യുതാനന്ദനും സമാനമായി ചിന്തിച്ചു. എം.എസ്.മണിയുടെ സപ്തതിയോട് സ്വന്തം പത്രവും വി.എസും പുലര്‍ത്തിയ വാചാലമായ മൗനത്തിന്റെ പൊരുള്‍ എന്ത് എന്ന് മണിയുടെ  വെളിപ്പെടുത്തിലിലൂടെ ഊഹിക്കാം. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥമറിയാവുന്നവര്‍ക്ക് കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ നിന്ന് എം.എസ്. മണിയെന്ന പേര് മായിച്ചുകളയാനാവില്ല. അച്ചടി മാധ്യമ രംഗത്ത് മണിയുടെ അനന്യമായ മുദ്രകള്‍ മായാതെ കിടക്കുന്നു. കേരള കൗമുദിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നാലു ദശാബ്ദക്കാലം നയിച്ചതും നിയന്ത്രിച്ചതും അദ്ദേഹമാണ്. അതിനിടയില്‍ സംഭവിച്ച ചില അപഭ്രംശങ്ങളെക്കുറിച്ചാണ് മണി ഈയിടെ ഏറ്റുപറച്ചില്‍ നടത്തിയത്. ബുദ്ധിപരമായ സത്യസന്ധത നിഴലിക്കുന്ന കുറ്റസമ്മതങ്ങള്‍. മാധ്യമ പ്രവര്‍ത്തനം മലയാളത്തില്‍ നിഗൂഢവും അസത്യവും അന്തസാരവിഹീനവും അയിത്തീരുന്നത് എങ്ങനെയെല്ലാം  ആണെന്ന് ഒരു ഞെട്ടലോടെ നമ്മള്‍ തിരിച്ചറിയുന്നു. വാര്‍ത്തകളുടെ വസ്തുതയെപ്പറ്റി ജനങ്ങളെ സംശയാലുക്കളാക്കാന്‍ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മണി നടത്തിയത്. ന്യായാധിപന്മാരില്‍പ്പോലും ഇരുപതു ശതമാനം കള്ളനാണയങ്ങളുണ്ടെന്ന് മുമ്പ് ഒരു ജഡ്ജി പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ നിത്യപ്രവര്‍ത്തനത്തില്‍ സത്യത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് അറിയാന്‍ വായനക്കാര്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. ഓരോ വാര്‍ത്തവായിക്കുമ്പോഴും ഇതുനുണയോ നേരോ എന്ന് ഉറപ്പിക്കാനാവാതെ തെറ്റായ നിഗമനങ്ങളില്‍ ചെന്നുചാടുന്നു. നല്ലമനുഷ്യരെ കള്ളന്മാരായി  പരിചയപ്പെടാന്‍ ഇടവരുന്നു. പെരുംകള്ളന്മാരെ ആദര്‍ശകുസുമങ്ങളായി തെറ്റിദ്ധരിക്കുന്നു. ജീവിതം ഒരു വലിയ നുണയായി പരിണമിക്കുന്നു.
വാര്‍ത്തകളെ വിശ്വസിക്കുന്നവരുടെ ജീവിതം ഒരു ആംഗലേയ കവി പറഞ്ഞതുപോലെ; വെറും ശബ്ദകോലാഹലമാണ്. ഏതോ വിഡ്ഢി പറഞ്ഞ കടങ്കഥയാണ്. ഏങ്കിലും ഒരു വലിയ സംശയം ബാക്കി നില്‍ക്കുന്നു. മണി ഇങ്ങനെ ഉച്ചത്തില്‍ മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

Monday, November 14, 2011

കര്‍ഷക ആത്മഹത്യകളിലെ രാഷ്ട്രീയം


സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിന് ഇടതുപക്ഷജിഹ്വകളും പ്രചാരവേലകളിലെ 'ഡോര്‍ ടു ഡോര്‍' സെല്ലേഴ്‌സും ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകരെ പരിരക്ഷിയ്ക്കുന്നില്ലെന്ന കുപ്രചരണത്തിലൂടെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള മറ്റൊരുതത്രമാണിത്.  കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇത്തരമൊരു കാര്‍ഷികദുരന്തത്തിന്റെ കദനകഥ മുതലെടുത്തുകൊണ്ടായിരുന്നു.  എന്നാല്‍ കാര്‍ഷിക ജീവിതത്തിന്റെ കദനകഥകള്‍ ഏങ്ങലിട്ടുപ്രസംഗിച്ച് അധികാരത്തിലേറിയ ഇടതുപക്ഷഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ 220 കര്‍ഷകര്‍ ജീവനൊടുക്കി. കര്‍ഷകരുടെ ദാരുണാന്ത്യത്തെക്കുറിച്ച് ഇടതുപക്ഷ മുഖ്യമന്ത്രി പരിഹാസത്തോടെയാണ് പ്രതികരിച്ചത്.  കര്‍ഷകരുടെ ജീവിതവ്യാമോഹങ്ങളാണ് ആത്മഹത്യയ്ക്കു പ്രേരണയാകുന്നതെന്ന നിരുത്തരവാദപരമായ സമീപനമാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടതും ആരീതിയിലാണതിനെ സമീപിച്ചതും.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഗൗരവതരവും ക്രീയാത്മകവുമായ ഒരു സമീപനമാണ് കര്‍ഷകആത്മഹത്യയെക്കുറിച്ച് കൈക്കൊണ്ടിട്ടുള്ളത്. കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട നിമിഷത്തില്‍തന്നെ വയനാട് ജില്ലയില്‍ കൃഷിക്കാര്‍ക്കെതിരായ എല്ലാ ജപ്തിനടപടികളും ഒരുവര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കുവാന്‍ മന്ത്രിസഭായോഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. 

വയനാട് ജില്ലയിലെ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് പഠിയ്ക്കുവാന്‍ കാര്‍ഷികോല്പാദന കമ്മീഷണര്‍ കൂടിയായ അഡീഷണല്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.  ഒരാഴ്ചയ്ക്കകം സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.  വയനാട് പായ്‌ക്കേജിന്റെ നടത്തിപ്പിനെക്കുറിച്ചും മറ്റുകാര്‍ഷികപ്രശ്‌നങ്ങളെക്കുറിച്ചും സസൂഷ്മം വിശകലനം ചെയ്യുവാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചിരിയ്ക്കുന്നത്.  രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി കാര്‍ഷിക-വെറ്റിനറി സര്‍വ്വകലാശാലകളിലെ വിദഗ്ദരെയാണ് പഠനസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കാര്‍ഷികപ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിയ്ക്കാതെയുള്ള ക്രിയാത്മകമായ പരിഹാരത്തിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.  ഇടതുപക്ഷസര്‍ക്കാര്‍ കര്‍ഷകരുടെ ജീവിതശൈലിയെ വിമര്‍ശിച്ചുകൊണ്ട് കാര്‍ഷികആത്മഹത്യകളെ അവഗണിച്ചചരിത്രം കേരളീയര്‍ മറന്നുപോയിട്ടില്ല.  വയനാട്ടില്‍ സംഭവിച്ച കര്‍ഷകആത്മഹത്യകളുടെ ഉത്തരവാദിത്വം കേരളസര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയലാഭം കൊയ്യുവാനുള്ള ശ്രമമാണ് ചിലര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.  ഇപ്പോള്‍ വയനാട്ടില്‍ സംഭവിച്ചിട്ടുള്ള മൂന്ന് ആത്മഹത്യകളുടെ കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ ഇടതുപക്ഷപ്രചാരണങ്ങളുടെ ദുഷ്ടലാക്കുകള്‍ വെളിവാക്കപ്പെടും.  ഇഞ്ചിയുടെ വിലയിടിവില്‍ മനം നൊന്താണ് മൂന്ന്‌പേര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.  ഒരു ചാക്കിന് 1300 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില ഇപ്പോള്‍ 550 രൂപമാത്രമാണ്.  ഇതിന്റെ കാരണമെന്തെന്നാല്‍ ഉയര്‍ന്ന ലാഭം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ കര്‍ണ്ണാടകയിലെ കുടകില്‍പ്പോയി സ്ഥലം പാട്ടത്തിനെടുത്തുപോലും  വയനാട്ടിലെ ചില കര്‍ഷകര്‍ കൃഷിചെയ്തു. 

കൃഷിഭൂമി പാട്ടത്തിനെടുത്തത് വന്‍തുക നല്‍കിയിട്ടാണ്.  ഇതേസമയംതന്നെ ഇഞ്ചിയുടെ വിലവര്‍ദ്ധനയില്‍ പ്രചോദിതരായി കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ, മദ്ധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ കൃഷിക്കാരും വ്യാപകമായി ഇഞ്ചിക്കൃഷി നടത്തി.  ഇഞ്ചിലാഭകരമാണെന്ന കണക്കുകൂട്ടലില്‍ യാതൊരുനിയന്ത്രണവുമില്ലാതെയുള്ള വന്‍ മുതല്‍മുടക്കും അത്യുല്പാദനവും ഈ മേഖലയില്‍ സംഭവിച്ചു.  ഉല്പാദനം വര്‍ദ്ധിയ്ക്കുമ്പോള്‍ ചോദനം കുറയുമെന്നും കമ്പോളവിലയിടിയുമെന്നുമുള്ള സാമ്പത്തികശാസ്ത്രതത്വങ്ങളൊന്നും പാവം കര്‍ഷകര്‍ക്കറിയില്ലല്ലോ ?  അന്യസംസ്ഥാനത്തു വന്‍തുക മുടക്കിക്കൊണ്ട് പാട്ടകൃഷിനടത്തിവിളവെടുത്തപ്പോള്‍ മാര്‍ക്കറ്റ്‌വിലയിടിഞ്ഞുപോയതിലുള്ള നൈരാശ്യമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. ഇപ്പോള്‍ കര്‍ണ്ണാടകത്തില്‍ ഇഞ്ചിയ്ക്ക് 500-550 രൂപയും വയനാട്ടില്‍ 400-450 രൂപയും മാത്രമേ ലഭിയ്ക്കുന്നുള്ളു.  കര്‍ഷകര്‍ പ്രതീക്ഷിച്ചതാകട്ടെ ചാക്കിന് അഥവാ 60 കിലോയ്ക്ക് 1300 രൂപയായിരുന്നുതാനും.  രണ്ടു ലക്ഷം രൂപവരെ പല ബാങ്കുകളില്‍ നിന്നും പല ആവശ്യങ്ങളുടെ പേരിലും എടുത്തതുകയാണ് സാധുക്കളായ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. ദൗര്‍ഭാഗ്യവശാല്‍ കുടകില്‍ കൃഷിചെയ്ത കര്‍ഷകര്‍ ആരുംതന്നെ കൃഷിവകുപ്പിന്റെ സഹായം തേടിയിരുന്നില്ലായെന്നുള്ളതാണ് കൃഷിഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.  കേരളത്തിലെ കൃഷിവകുപ്പിന് കുടകില്‍പ്പോയി പാട്ടകൃഷിനടത്തുന്നവരെ കണ്ടെത്തുവാനുള്ള സംവിധാനങ്ങളൊട്ടില്ലതാനും.

ഇനിയെങ്കിലും കാര്‍ഷികകടങ്ങളെ നിയമാനുസൃതമായ രീതിയില്‍ സ്ഥിരീകരിച്ചുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം തേടുവാനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് സംസ്ഥാനഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിയ്ക്കുന്നത്.  കേരളസംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും കര്‍ഷകാഭിമുഖ്യമുള്ള ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല.  കൃഷി പുരോഗമിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭാവി അപടകത്തിലാകുമെന്നുമനസ്സിലാക്കിക്കൊണ്ടുള്ള കാര്‍ഷികാനുബന്ധപദ്ധതികളാണ് യു.ഡി.എഫ് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.  ഒരു ഹെക്ടര്‍ വരെയുള്ള ചെറുകിടകര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗവണ്‍മെന്റാണിത്.  പരിസ്ഥിതിനിയമത്തില്‍ നിന്നും കര്‍ഷകരെ ഒഴിവാക്കിക്കൊണ്ട് കൃഷിനശിപ്പിയ്ക്കുന്ന വന്യമൃഗങ്ങളെപ്പോലും തുരത്തിയോടിയ്ക്കുവാനുള്ള നിയമം ഈ ഗവണ്‍മെന്റിനുമാത്രമാണ് കഴിഞ്ഞിട്ടുള്ളത്.  ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷമാണ് കുട്ടനാടന്‍ കര്‍ഷകര്‍ക്കുള്ള പമ്പിംഗ് സബ്‌സീഡി പൂര്‍ണ്ണമാക്കിയത്.  എല്ലാ കൃഷിക്കാര്‍ക്കും ബാധകമായ അപകടഇന്‍ഷ്വറന്‍സും പെന്‍ഷന്‍ ആനുകൂല്യങ്ങളും കൂടിച്ചേര്‍ന്ന കാര്‍ഷികഇന്‍ഷ്വറന്‍സ് പദ്ധതിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി.  എന്നിട്ടും അകലെയെങ്ങോ മാരീചവിലാപങ്ങളുയര്‍ത്തിക്കൊണ്ട് കേരളസര്‍ക്കാരിനെ വിഷമവൃത്തത്തിലകപ്പെടുത്തുവാനുള്ള ഇടതുപക്ഷകുതന്ത്രങ്ങളെ കര്‍ഷകര്‍ തിരിച്ചറിയണം.  

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ചൈന കൃഷിരീതികള്‍ മെച്ചപ്പെടുത്തുന്നതിനും മണ്ണിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ആശ്രയിക്കുന്നു.  എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ ശാസ്ത്രീയകാര്‍ഷികരീതികളെയാകെ അട്ടിമറിയ്ക്കാന്‍ വേണ്ടി ശ്രമിയ്ക്കുന്നു.  മണ്ണിനോട് മല്ലടിച്ച് മനം മടുത്ത ഒരു സമൂഹത്തെ ബോധപൂര്‍വ്വം സൃഷ്ടിച്ച്, അവരെ നഷ്ടസ്വപ്നങ്ങളുടെ വിഷാദങ്ങളുടെയും പ്രതികാരാഗ്നിയുടെയും ചെങ്കൊടി പിടിപ്പിയ്ക്കുവാനുള്ള ശ്രമമാണവര്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക ഭൂമികയെ നിലനിര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന മട്ടിലാണവരുടെ പ്രസംഗങ്ങളൊക്കെത്തന്നെയും.  എന്നാല്‍ കേരളത്തിലെ കാര്‍ഷികപുരോഗതിയെ ത്വരിതപ്പെടുത്തുന്നതും ചുക്കാന്‍ പിടിക്കുന്നതുമായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൃഷിവകുപ്പ് ആരംഭിച്ചത് 1924-ലായിരുന്നുവെന്ന വസ്തുത അതിന്റെ ഭരണരസങ്ങളിലുല്ലസിച്ചുപോന്ന ഇടതുപക്ഷക്കാര്‍ മറച്ചുവയ്ക്കുന്നു.  1962-ല്‍ സംസ്ഥാനത്തൊട്ടാകെ 144 ചഋട ബ്ലോക്കുകളുടെ പ്രവര്‍ത്തനമാരംഭിച്ചത് ആര്‍.ശങ്കറിന്റെ ഭരണകാലഘട്ടത്തിലായിരുന്നു. ഓരോ ബ്ലോക്കിലും ഓരോ കൃഷിവികസനഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികഭാവം നല്‍കുവാന്‍ ശ്രമിച്ചത് ആര്‍.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റായിരുന്നു. 

കോണ്‍ഗ്രസ്സ് പങ്കാളിത്തമുണ്ടായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് 1971-72 കാലയളവില്‍ നെല്‍കൃഷി ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടി 40 നെല്‍കൃഷിവികസനയൂണിറ്റുകള്‍ ആരംഭിച്ചത്.  1983ലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയാണ് കൃഷിവകുപ്പിനെ പൂര്‍ണ്ണമായും പുനഃസംഘടിപ്പിച്ചത്.  അതോടുകൂടി 36 സബ്ഡിവിഷനുകളും 37 കൃഷിവിജ്ഞനവ്യാപനയൂണിറ്റുകളുമായി കേരളത്തിലെ കൃഷിവകുപ്പ് ഊര്‍ജ്ജ്വസ്വലമായി.  1986-89 വരെയുള്ള കാലയളവില്‍ പഞ്ചായത്തുതോറും കൃഷിഭവന്‍, കര്‍ഷകപ്രതിനിധികള്‍, സമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകര്‍, വായ്പാസ്ഥാനപങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തില്‍ കാര്‍ഷികപുരോഗതിയെ പരിപോഷിപ്പിയ്ക്കുവാനുള്ള ജനാധിപത്യനടപടികള്‍ക്ക് തുടക്കംകുറിച്ചതും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു.  അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കാര്‍ഷികരംഗത്തിന്റെ സമഗ്രപരിഷ്‌ക്കരണത്തിനുവേണ്ടി ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് ബജറ്റിലൂടെയും മറ്റു മേഖലകളിലൂടെയും കര്‍ഷകരെ പരമാവധി പരിരക്ഷിയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.  കേരള ഗവണ്‍മെന്റിന്റെ സുതാര്യസമീപനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലൂടെ മനസ്സിലാക്കിക്കൊണ്ട് ഇസ്രയേല്‍ മുംബൈ കോണ്‍സല്‍ ജനറല്‍ ഓര്‍നസഗീവ് അടുത്തയിടെ കേരളത്തിലെത്തുകയുണ്ടായി.  കാര്‍ഷികോല്പാദനത്തിലും ജലവിഭവവിനിയോഗത്തിലും കേരളത്തിനു സാങ്കേതികവിദ്യ നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍സല്‍ ജനറല്‍ ഓര്‍നസഗീവ് പ്രഖ്യാപിയ്ക്കുകയും ചെയ്തു.  ജലവിഭവവിനിയോഗത്തെക്കുറിച്ച് നവംബര്‍ മാസത്തില്‍ ടെല്‍ അവീവില്‍ നടക്കുന്ന 'വാടെക്' രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കേരള മന്ത്രിമാര്‍ക്ക് ക്ഷണവും ലഭിച്ചു.

ആഗോളതലത്തില്‍ തന്നെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കാര്‍ഷികസംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെട്ടിട്ടുള്ളത്.  കൃഷിനശിച്ചതിന്റെ പേരില്‍ ഒരു മനുഷ്യജീവന്‍ പോലും കുരുതി കഴിയ്ക്കപ്പെടുവാന്‍ പാടില്ല.  ഇന്ത്യയുടെ ഹരിതവിപ്ലവകാലഘട്ടത്തില്‍ ബാങ്കിങ് മേഖല വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.  ഭക്ഷ്യസുരക്ഷാപദ്ധതി പ്രാവര്‍ത്തികമാകാന്‍ പോകുന്ന ചരിത്രപ്രധാനമായ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയ്ക്കു കരുത്തുപകരുവാന്‍ ബാങ്കുകള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.  മൈക്രോഫിനാന്‍സിങ് പോലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റിതര ഏജന്‍സികളും സാമൂഹ്യസംഘടനകളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.  കൃഷിരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, സ്വന്തം പദ്ധതിത്തുകകള്‍ ചെലവാക്കുന്നതിനുള്ള സര്‍ക്കാര്‍ ശാഖകള്‍ എന്നുനിലവിലുള്ള സമീപനവും കാഴ്ച്ചപ്പാടും മാറ്റി, കൃഷിയിലെ താല്‍കാലികവും ഭാവിയിലുമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മൊത്തത്തിലുള്ള വികസനയജ്ഞത്തിന്റെ കൂട്ടാളികളായി പ്രവര്‍ത്തിയ്ക്കണം. റബ്ബര്‍ ഒഴിച്ചുള്ള മറ്റെല്ലാ വിളകളുടെയും കൃഷിയില്‍ നിന്നുള്ള ആദായം കര്‍ഷകന് തികച്ചും അനാകര്‍ഷകമാണ്.  തന്മൂലം കൃഷിയിലേയ്ക്ക് ധനനിക്ഷേപം കുറഞ്ഞുവരികയാണ്.  ധനകാര്യസ്ഥാപനങ്ങള്‍ കൃഷിയ്ക്കു നല്‍കുന്ന പണത്തിന്റെ വളരെ ചെറിയ അംശം മാത്രമാണ് ഉല്പാദനമേഖലയിലേയ്ക്ക് വരുന്നത്.  പണം നല്‍കുന്നതിലും തിരിച്ചുപിടിയ്ക്കുന്നതിലും മാത്രമായി ധനകാര്യസ്ഥാപനങ്ങളുടെ ശ്രദ്ധ ചുരുങ്ങിപ്പോകുവാന്‍ പാടില്ല.


ഉല്‍പ്പന്നവിലയിലെ തകര്‍ച്ച, കാര്‍ഷികേതര വിളകള്‍ക്കുവേണ്ടി ഭൂമിയെ ഈടുവച്ച് പണമെടുക്കുന്നതു തുടങ്ങി നിരവധി കാരണങ്ങള്‍ കര്‍ഷകരുടെ ആത്മഹത്യകള്‍ക്കുപിന്നിലുണ്ട്. ഇവയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിനുപകരം കര്‍ഷകആത്മഹത്യകളെ രാഷ്ട്രീയആയുധമാക്കുവാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം എക്കാലത്തും നടത്തിയിട്ടുള്ളത്.  ബഹിരാകാശശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങി എല്ലാ ശാസ്ത്രസാങ്കേതികസമൂഹവും ധനകാര്യസ്ഥാപനങ്ങളും വികസനവകുപ്പുകളും ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കാര്‍ഷികപരിരക്ഷയ്ക്കുവേണ്ടി മുന്നിട്ടിറങ്ങണം.  കാര്‍ഷികവായ്പകളെക്കുറിച്ചും അതിന്റെ വിനിയോഗരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിനുള്ള കൗണ്‍സിലിംങ് സെന്ററുകള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിയ്‌ക്കേണ്ടതുണ്ട്.  ക്ഷണിതമായ പരാജയങ്ങളില്‍ മനംനൊന്ത് വിലപ്പെട്ട ജീവിതം ബലികഴിയ്ക്കുവാന്‍ തയ്യാറാകരുത്.  മാനസികാരോഗ്യമില്ലാത്ത ഒരു കാര്‍ഷികസമൂഹം രാജ്യപുരോഗതിയ്ക്ക് വിഘാതമായിരിയ്ക്കും.          രാജ്യം മുഴുവന്‍ വരണ്ടുവെണ്ണീറായിട്ടും ഒരു പുല്‍നാമ്പുപോലും മുളയ്ക്കാത്ത മണ്ണിനെ ഫലഭൂയിഷ്ഠമാക്കി മാറ്റിയ ബലഭദ്രരാമന്റെ കഥ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  യമുനാനദിയിലെ ജലം തന്റെ കലപ്പകൊണ്ട് കീറിയചാലുകളിലൂടെ കൃഷിയിടങ്ങളിലേയ്‌ക്കൊഴുക്കിയ സാഹസികതയുടെ കഥ.  ഏതു വരണ്ട മണ്ണില്‍ നിന്നും പുതുനാമ്പുകള്‍ സൃഷ്ടിയ്ക്കാമെന്ന പാഠമാണതു നല്‍കുന്നത്.  ബലഭദ്രരാമന്റെ മനോധൈര്യം നമ്മുടെ കര്‍ഷകര്‍ക്കും മാതൃകയാകട്ടെ.

പാമോയില്‍ അഴിമതി വാര്‍ത്ത 'വി. എസിനുവേണ്ടി കെട്ടിച്ചമച്ച കള്ളക്കഥ'


പാമോയില്‍ ഇറക്കുമതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന പത്ര റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമായിരുന്നുവെന്ന് ആ റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിച്ച കേരള കൗമുദിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് എം. എസ് മണി വെളിപ്പെടുത്തുന്നു.
പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനുവേണ്ടി ഒരു പത്രപ്രവര്‍ത്തകന്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച ആ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ താന്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനോട് പിന്നീട് മാപ്പ് പറഞ്ഞെ ന്നും മണി അറിയിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോ മുന്‍ മുഖ്യമന്ത്രി കരുണാകരനോ പാമോയില്‍ ഇറക്കുമതിയില്‍ ഒരുതരത്തിലും കുറ്റക്കാരാകുന്നില്ലെന്നും കേരള കൗമുദി പത്രാധിപര്‍ പറയുന്നു. അമൃത ടെലിവിഷന്‍, റിപ്പോര്‍ട്ടര്‍ ടി. വി ചാനല്‍ എന്നീ ദൃശ്യമാധ്യമങ്ങളുമായി നടത്തിയ ദീര്‍ഘമായ സംഭാഷണങ്ങളിലാണ് എം. എസ്. മണിയുടെ അസാധാരണമായ ഈ വെളിപ്പെടുത്തല്‍. ''പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ താല്‍പര്യപ്രകാരം ആസൂത്രണം ചെയ്ത കള്ളക്കഥയാണ് പാമോയില്‍ കേസ്. വലിയൊരു കുംഭകോണം നടന്നുവെന്ന് പാതിരാത്രിയില്‍ ടെലിഫോണില്‍ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചുപറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത് കേരള കൗമുദിയില്‍ പ്രസിദ്ധീകരിക്കാന്‍ ഇടയായത്. പിറ്റേ ദിവസം സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യം മനസിലാക്കി. അതിനാല്‍ തുടര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വീണ്ടും അബദ്ധത്തില്‍ ചാടാതെ ഞാന്‍ സ്വയം രക്ഷിച്ചു''- മണി വിശദീകരിക്കുന്നു. മാനേജ്‌മെന്റുമായി വളരെ അടുപ്പം പുലര്‍ത്തിയ ഒരു റിപ്പോര്‍ട്ടര്‍ ഉറവിടത്തെപറ്റിയുള്ള സത്യം മറച്ചുവച്ച് തന്നെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ചീഫ് എഡിറ്റര്‍ പറഞ്ഞു. ''പാമോയില്‍ ഇറക്കുമതിയില്‍ വലിയ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന കള്ള വിവരം ദീപികയിലെ പി. പി. ജെയിംസിനാണ് തല്‍പ്പരകക്ഷികള്‍ നല്‍കിയത്. ദീപിക അത് പ്രസിദ്ധീകരിച്ചില്ല. പിന്നീട് ആ വിവരങ്ങള്‍ മുഴുവന്‍ ജെയിംസ് കേരള കൗമുദിയിലെ ബി. സി. ജോജോയ്ക്ക് കൈമാറി. വിശദമായ പരിശോധിക്കാനും അന്വേഷിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ അങ്ങനെയൊരു വ്യാജ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടി വരില്ലായിരുന്നു'' എന്ന്  എം. എസ് മണി വിശദീകരിച്ചു.


1991-ല്‍ അധികാരത്തില്‍ വന്ന കരുണാകരന്‍ സര്‍ക്കാര്‍ മലേഷ്യയില്‍നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം നേടിയിരുന്നു. തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരിനും സമാനമായ അനുമതി ലഭിച്ചു. അങ്ങനെ കേരളത്തില്‍ ഇറക്കിയ പാമോയില്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറിയുണ്ടായി എന്നാണ് കേരള കൗമുദി അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്ത അന്നത്തെ പ്രതിപക്ഷ നേതാവായ വി. എസ് അച്യുതാനന്ദന്റെ താല്‍പര്യപ്രകാരം ചിലര്‍ തട്ടിക്കൂട്ടിയതാണെന്ന് അമൃത ടെലിവിഷന്‍ ചാനലില്‍ ടി. കെ. സന്തോഷ് കുമാറിനോടും റിപ്പോര്‍ട്ടര്‍ ചാനലിലെ വേണുവിനോടും അഭിമുഖ സംഭാഷണ വേളയില്‍ എം. എസ് മണി വെളിപ്പെടുത്തി. കരുണാകരന്റെ നിര്യാണത്തിനുശേഷവും പാമോയില്‍ കേസ് കോടതിയില്‍ തുടരുകയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ കേസില്‍ പ്രതിയാകുമോ എന്ന തര്‍ക്കവുംഇപ്പോള്‍ ഹൈക്കോടതിയിലുണ്ട്. ഈ സാഹചര്യത്തില്‍ കേരള കൗമുദി മുഖ്യ പത്രാധിപരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവും നൈതികവുമായ പ്രാധാന്യം അര്‍ഹിക്കുന്നു. വി. എസ്. അച്യുതാനന്ദനെ ചുറ്റിപ്പറ്റി ഒരു മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണി പറയുന്നു. രാഷ്ട്രീയ വൈരമുള്ളവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ ചമച്ച് നിരന്തരം വേട്ടയാടാന്‍ വി. എസ് തന്റെ മാധ്യമ സിന്‍ഡിക്കേറ്റിനെ ആയുധമാക്കുന്നു. അതിന്കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികനേട്ടംഅടക്കമുള്ള പ്രയോജനമുണ്ടെന്നും മണി ആരോപിക്കുന്നുണ്ട്.

പിണറായി സെക്രട്ടറി സ്ഥാനം ഒഴിയില്ല

പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന നിലയില്‍ പ്രചരണം വ്യാപകമാകുകയാണ്. പരമാവധി മൂന്നു തവണ മാത്രമേ ഒരാള്‍ക്ക് പാര്‍ട്ടി സെക്രട്ടറി പദവി കൈകാര്യം ചെയ്യാനാകൂ എന്ന ഭേദഗതി, വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം. എന്നാല്‍, പിണറായി സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന സമ്മേളനം നടക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പായതിനാല്‍ ഈ തീരുമാനം ഇത്തവണത്തെ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ ബാധകമാകില്ല. അതായത്, പിണറായി വിജയന്‍ ഒഴിയേണ്ട സാഹചര്യം സാങ്കേതികമായിപ്പോലും നിലവിലില്ല. മാത്രമല്ല, പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കുപോലും വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

13 വര്‍ഷമായി കേരളത്തില്‍ സി പി എമ്മിനെ നയിക്കുന്നത് പിണറായി വിജയനാണ്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതൃത്വമായി പിണറായി മാറി. എതിര്‍ശബ്ദമുയര്‍ത്തുന്ന വി എസ് പക്ഷം പോലും ഇപ്പോള്‍ വി എസ് എന്ന ഒറ്റയാള്‍ സമരമായി ചുരുങ്ങി. പിണറായിയെ മാറ്റി മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന് സംഘടന ദുര്‍ബലമാക്കാന്‍ കേന്ദ്രനേതൃത്വവും ഇഷ്ടപ്പെടുന്നില്ല.

പിണറായി മാറിയാല്‍ ഔദ്യോഗികപക്ഷത്തുതന്നെയുള്ള ചേരിപ്പോര് എല്ലാ മറയും നീക്കി പുറത്തുവരുമെന്നും പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ കരുത്തരില്‍ കരുത്തന്‍ എന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒരു പകരക്കാരനെ കണ്ടെത്തുന്നത് മണ്ടത്തരമാകും.

Saturday, November 12, 2011

കേരള മുഖ്യമന്ത്രിയെ മാതൃകയാക്കാന്‍ സദാനന്ദ ഗൗഡ


Imageതിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്കും മാതൃകയായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യാഴാഴ്ച തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയാണ് കര്‍ണാടക മുഖ്യമന്ത്രിയെ ആകര്‍ഷിച്ചത്.
തിരുവനന്തപുരത്തെ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേഷണം ചെയ്തിരുന്നു. 3.68 ലക്ഷം ഹിറ്റാണുണ്ടായത്. പതിനായിരക്കണക്കിനാളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേഷണം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയും കണ്ടിരുന്നു. കേരള മുഖ്യമന്ത്രിയുടെ സുതാര്യതയാര്‍ന്ന ഭരണത്തെയും ജനസമ്പര്‍ക്കത്തെയും ഏറെ കൗതുകത്തോടെയാണ് ഗൗഡ നോക്കിക്കണ്ടത്. ഗൗഡ അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സംപ്രേഷണം ചെയ്യാനുള്ള തയാറെടുപ്പ് നടത്താന്‍ താല്‍പര്യപ്പെട്ടു. തന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച അദ്ദേഹം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്പിച്ചിരിക്കുന്നത്.  അഴിമതി വിമുക്തം സുതാര്യഭരണം എന്നീ കാഴ്ചപ്പാടുകളോടെ തന്റെ പ്രവര്‍ത്തനങ്ങളും ഓഫീസും പൂര്‍ണമായും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നിടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.അതില്‍ അദ്ദേഹം പൂര്‍ണമായും വിജയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ വെബ്ബിലൂടെയുള്ള തല്‍സമയ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസ് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.