Friday, May 27, 2011

തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തോല്‍ക്കാറില്ല


തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തോല്‍ക്കാറില്ല. പ്രത്യേകിച്ച് സി.പി.എം. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി നടത്തുന്ന അവലോകനങ്ങള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം മനസ്സിലാകും.
 അന്തിമഫലം വരുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റുതൊപ്പിയിട്ടാലും വോട്ടിംഗ് ശതമാനത്തിലും മറ്റും അവര്‍ ജയിച്ചതായാണ് പാര്‍ട്ടി സെക്രട്ടറി കണക്ക് അവതരിപ്പിക്കാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ കണക്കുകള്‍ നിരത്തി പാര്‍ട്ടിയെയും മുന്നണിയെയും ജയിപ്പിച്ചെടുത്തു. പക്ഷേ അധികാരത്തിലേറിയത് എതിരാളികളാണെന്ന് മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനത്തിന് വേണ്ടി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും അതേ കണക്കുകള്‍ തന്നെ നിരത്തി. ഇക്കുറി അധികനേരം കണക്കുകൂട്ടേണ്ടി വന്നില്ല. അതിനുമുമ്പുതന്നെ സ്ഥാനാര്‍ത്ഥികളുടെ 'വിജയം' കൊണ്ടാടാനായി. പിണറായിയുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെയാണ്: ''ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ജനങ്ങളുടെ ഇടയില്‍ നല്ല സ്വീകാര്യത ലഭിച്ചു. തെരഞ്ഞെടുപ്പില്‍ മുന്നണി ഐക്യത്തോടെ പ്രവര്‍ത്തിച്ചു. ഒരു അസ്വാരസ്യവും മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ദേശീയതലത്തില്‍ യു.പി.എ ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദോഷംചെയ്തു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വന്‍തോതില്‍ ആരോപണങ്ങള്‍ ഉണ്ടായത് ഇടതുമുന്നണിക്ക് ഗുണകരമായി''. പിണറായിയുടെ വിശദീകരണം നീളുമ്പോള്‍ ആരും ചോദിക്കരുത് പിന്നെന്താണ് സഖാവേ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരാതിരുന്നതെന്ന്. അത് അങ്ങനെ പറ്റിപ്പോയി! കാര്യകാരണങ്ങള്‍ താഴേഘടകങ്ങള്‍ ചര്‍ച്ച ചെയ്യും. സാധാരണ നിലയില്‍ വീഴ്ചയുണ്ടാകുമ്പോള്‍ മുക്കിന് മുക്കിന് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പാര്‍ട്ടി ഇക്കുറി അതൊന്നും വേണ്ടെന്ന് വെച്ചു. മുപ്പത് സീറ്റില്‍ താഴെ മാത്രം വിജയം കണക്കുകൂട്ടിയിരുന്ന മുന്നണി നേതൃത്വത്തെ ഞെട്ടിക്കുന്ന ഫലം പുറത്തുവന്നപ്പോള്‍ പിന്നെ ഇനിയെന്ത് അന്വേഷണക്കമ്മീഷന്‍.
 
അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ ആദ്യം പിടിയിലാകുന്നത് പാര്‍ട്ടി നേതാക്കള്‍ തന്നെയാകും. അല്‍പ്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചില മണ്ഡലങ്ങള്‍ക്കൂടി കൈപ്പിടിയിലാകുമായിരുന്നുവെന്ന വിലയിരുത്തലില്‍ തന്നെ ഇത് വ്യക്തമാകുന്നുണ്ട്. കുറച്ചുകൂടി അന്വേഷണാത്മകമായി മുന്നോട്ടുപോയാല്‍ ജാതി-മത ശക്തികളുടെ ഫെഡറേഷന്‍ നേതാക്കള്‍ അറസ്റ്റിലാകുമെന്നും പിണറായി സൂചിപ്പിക്കുന്നു. അതില്‍ നായരും ഈഴവരും നാടാരും മുസ്‌ലിം വിഭാഗവുമെല്ലാം ഉള്‍പ്പെടും. ഇത് വെറുതെ പറയുന്നതല്ല. ഓരോ വിഭാഗവും ചെയ്ത വോട്ടിന്റെ കണക്ക് കയ്യില്‍പ്പിടിച്ച് പറയുന്നതാണ്. ചങ്ങനാശേരിയില്‍ നായര്‍ വോട്ടുകള്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണ് പോയതെന്ന് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പാര്‍ട്ടി സെക്രട്ടറി ശേഖരിച്ച്, കാല്‍ക്കുലേറ്ററില്‍ കൂട്ടിയും കുറച്ചും പോക്കറ്റിലിട്ടിട്ടുണ്ട്. സുകുമാരന്‍ നായരോ, നാരായണപ്പണിക്കരോ ആവശ്യപ്പെട്ടാല്‍ തെളിവ് സഹിതം നല്‍കാന്‍ തയ്യാറാണ്. ഈഴവ വോട്ടുകളുടെ കാര്യത്തിലും ഇതേകണക്കുകള്‍ കയ്യിലുണ്ട്. അത് വെള്ളാപ്പള്ളിയെയും കാണിക്കാം.ചില മണ്ഡലങ്ങളില്‍ തുച്ഛമായ വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റത്. അതിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്. ബി.ജെ.പി ഇക്കുറി ശക്തമായി രംഗത്തുണ്ടായിരുന്നു. അവര്‍ പല മണ്ഡലങ്ങളിലും വോട്ടുകള്‍ വര്‍ധിപ്പിച്ചു. അഖിലേന്ത്യാ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് ബി.ജെ.പി ശക്തി തെളിയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകൂടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റു. അതായത് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ബി.ജെ.പി വോട്ടുകള്‍ ഇക്കുറി കിട്ടിയില്ലെന്നര്‍ത്ഥം. ഇക്കാര്യം പച്ചയായി ചോദിച്ചാല്‍ പാര്‍ട്ടി സെക്രട്ടറി ആര്‍ക്കും മനസ്സിലാകാത്ത മറ്റ് ചില കണക്കുകള്‍ നിരത്തും. ജാതി മത ശക്തികളുടെ ഫെഡറേഷനാണ് ഇടതു സ്ഥാനാര്‍ത്ഥികളുടെ നൂലിഴത്തോല്‍വിക്ക് കാരണം. അതില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടയലേഖനങ്ങള്‍ ഇറക്കിയ ക്രിസ്ത്യന്‍ സഭകള്‍ ഇക്കുറി അത്തരം ദ്രോഹമൊന്നും ചെയ്തില്ല. സഭകളെ ഓരോന്നായി പരിശോധിച്ചാലും ഒരു പ്രത്യേക വിരോധം മുന്നണിയോട് ഉണ്ടായതായി കാണാന്‍ കഴിയുന്നില്ല. പക്ഷെ ചിലയിടങ്ങളില്‍ നിശബ്ദമായ പ്രചരണങ്ങള്‍ നടന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.
 
പക്ഷേ ജമാഅത്തെ ഇസ്ലാമി ചെയ്തതാണ് കൊടുംചതി. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത നിലപാട് എടുത്തു. ഇടതിനൊപ്പമെന്ന് പ്രചരിപ്പിച്ച് കിട്ടാവുന്ന സഹായങ്ങള്‍ മുഴുവന്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങി. വോട്ടെടുപ്പ് വന്നപ്പോള്‍ അവര്‍ മറിച്ചുകുത്തി. കേരളം കണ്ട മികച്ച മന്ത്രിയായ എളമരം കരീമിനെതിരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച നയം ഒരുകാലത്തും അംഗീകരിക്കാനാവില്ല. ഹരിയാനയില്‍ നിന്നുള്ള ഒരു എംപിയെ പോലും അവര്‍ മണ്ഡലത്തിലിറക്കി പ്രചരണം നടത്തിയെന്ന് പിണറായി പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. പിണറായിയുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും ജമാഅത്തെ ഇസ്ലാമിയെന്ന പേര് വന്നില്ല. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന നിലയില്‍ കാര്യങ്ങള്‍ അദ്ദേഹം വെടിപ്പായിപ്പറഞ്ഞു. പിന്നെയും ചോദിച്ചു, സഖാവ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചല്ലേ?.  ''ആരെക്കുറിച്ചാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ. പിന്നെ എന്തിനാണ് ഞാന്‍ പേര് പറയുന്നത്.''?ജമാഅത്തെ ഇസ്ലാമിയുടെ പേര് പറയാന്‍ മടിച്ച പിണറായി എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും വിട്ടില്ല. സാധാരണ തെരഞ്ഞെടുപ്പില്‍ മാന്യമായ സമീപനമാണ് എന്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമദൂരം അത്ര ചെറിയ ദൂരമല്ല. ഇക്കുറി അവര്‍ ദൂരം കുറച്ചു. ഇടതിനെതിരെ ശക്തമായ നിലപാടെടുത്തു. സുകുമാരന്‍ നായര്‍ തന്നെ പിന്നീട് ഇത് തുറന്നുപറഞ്ഞകാര്യം പിണറായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 
വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന ആരെ ലക്ഷ്യം വെച്ചാണെന്നും പിണറായിക്ക് അറിയാം. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍.എസ്.എസ് ശരിദൂരം സ്വീകരിച്ചുവെന്ന് സുകുമാരന്‍ നായര്‍ പറയുമ്പോള്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയേനെ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിനര്‍ത്ഥം എന്താണെന്നും പാര്‍ട്ടിക്ക് ബോധ്യമായിക്കഴിഞ്ഞു. ഇടതുപക്ഷത്തിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി വോട്ടുകുത്തിയത് കോണ്‍ഗ്രസിനെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വെള്ളാപ്പള്ളിയുടെ സൂത്രം നേരത്തെ തന്നെ പാര്‍ട്ടിക്ക് അറിയാമായിരുന്നു. അത് തുറന്നുപറഞ്ഞ് കെണിയില്‍പ്പെടേണ്ടെന്ന് കരുതി.

No comments:

Post a Comment

Note: Only a member of this blog may post a comment.