Monday, June 6, 2011

ഗാന്ധിജിയുടെ നാടിന് കമ്യൂണിസം ആവശ്യമില്ല


പശ്ചിമ ബംഗാളും കേരളവും ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞു എന്നതിന് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ നിയതമായ അര്‍ത്ഥങ്ങളുണ്ട്. ഗാന്ധിജിയുടെ നാടിന് കമ്യൂണിസം ആവശ്യമില്ല എന്നതാണ് ആദ്യത്തെ അര്‍ത്ഥം.
രണ്ടാമത്തെ അര്‍ത്ഥം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ കമ്യൂണിസം അന്യമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്. ഇന്ത്യയിലെയും ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമിപ്പോള്‍ സോഷ്യലിസം സാര്‍വലൗകികം, വര്‍ഗസമരം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം, തൊഴിലാളി വര്‍ഗ മുന്നേറ്റം എന്നൊക്കെയുള്ള സംജ്ഞകള്‍ക്കകത്തെ പഴയ കമ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ ആവശ്യമില്ല എന്നതാണ്. വേറൊരര്‍ത്ഥം ലോകത്താകെ ജനാധിപത്യം കമ്യൂണിസത്തെ മാനവീയതകൊണ്ട് സംസ്‌കൃതീകരിച്ച് മാറ്റിയെടുത്തുകൊണ്ടിരിക്കുന്നുവെന്നതാണ്. കമ്യൂണിസം ജനാധിപത്യം സ്വപ്നം കാണുന്നു. ലാറ്റിനമേരിക്കയിലെ ചില രാഷ്ട്രങ്ങളിലൊക്കെ ഈ സ്വപ്നത്തിന് കനം വച്ചിരിക്കുന്നു. ക്യൂബയിലും ചൈനയിലും പോലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കലാകാരന്മാരും ബുദ്ധിജീവികളും വിദ്യാര്‍ഥികളും മുമ്പ് കിഴക്കന്‍ യൂറോപ്പിലെന്നപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. 
ഒരുപാട് അര്‍ത്ഥങ്ങള്‍ ഇനിയും എണ്ണിയെണ്ണി പറയാനുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷത്തെക്കുറിച്ച് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് തന്റെ ആഫ്രിക്കന്‍ യാത്രാവേളയില്‍ വിമാനത്തിലിരുന്നുകൊണ്ട് ഇങ്ങനെ നിരീക്ഷിച്ചു: ''ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നുമുള്ള ഒരാളല്ല ഞാന്‍. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇടതുപക്ഷക്കാര്‍ പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിക്കാനുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെയും കേരളത്തിലെയും ജനങ്ങള്‍ അതാണ് വിളിച്ചു പറഞ്ഞത്.''
 
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ദേശീയവിചാരം എത്രത്തോളം എന്ന ഒരു ചോദ്യമാണ് ഡോ.മന്‍മോഹന്‍ സിങ് ഉയര്‍ത്തിയത്. ഏതെല്ലാം അര്‍ത്ഥങ്ങളിലാണ് ഇന്ത്യയിലെ ഭരണം കയ്യാളാന്‍ ഇന്ത്യയിലെ ഇടതുപക്ഷം ഇനിയങ്ങോട്ട് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിനര്‍ത്ഥമുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും മനസ്സിലേക്ക് ഇന്ത്യ കയറി വന്നിട്ടില്ല എന്നു കൂടിയാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞതിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്ക് കമ്യൂണിസം എന്താണ് എന്ന ഒരു ചോദ്യം കൂടി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിരീക്ഷണത്തിലുണ്ട്. സോവിയറ്റ് റഷ്യയുടെയും ചൈനയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഒരു പ്രസ്ഥാനമായി  കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിച്ചു. വിപ്ലവം ഇറക്കുമതി ചെയ്യാന്‍ കഴിയില്ല എന്ന അറിവ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുണ്ടായിരുന്നില്ല. തെലുങ്കാന വിപ്ലവവും കല്‍ക്കത്താ തീസിസും കേരളത്തിലെ കയ്യൂരും ഒഞ്ചിയവുമൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ അജ്ഞതയായിരുന്നു. എന്നാല്‍ വിപ്ലവം ഇന്ത്യയില്‍ തങ്ങള്‍ ഇറക്കുമതി ചെയ്യുമെന്ന് പാവം കാലാള്‍പ്പടയെ അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിപ്പിച്ചു. അത് പിന്നീടൊരു അന്ധവിശ്വാസമായി മാറി. ഈ അന്ധവിശ്വാസമാണ് ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഇന്നത്തെയും രാഷ്ട്രീയ ധന്യത. ഈ ധന്യതയില്‍ നിന്ന് ഇന്ത്യന്‍ കമ്യൂണിസത്തിനു മോചനമില്ല. മോചനമില്ലാത്ത ഈ അവസ്ഥയെയാണ് ബംഗാളിലെയും കേരളത്തിലെയും ജനങ്ങളിപ്പോള്‍ പാഠം പഠിപ്പിച്ചിരിക്കുന്നത്. കാപട്യത്തെയും അജ്ഞതയെയും ജനങ്ങള്‍ നേരിട്ടു. അങ്ങനെ നേരിടാന്‍ കഴിഞ്ഞത് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ്. അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും ചരിത്രനിരാസത്തിന്റെയും പാറപ്പുറത്തു കയറിനിന്ന് ജനങ്ങള്‍ക്ക് കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ നല്‍കി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിലെ പതിതവര്‍ഗത്തെ ഭീമമായി ചതിക്കുകയായിരുന്നു. ഒരു ചുവന്ന മേലാപ്പു കൊണ്ടുള്ള ഈ ചതി ബംഗാളും കേരളവും തിരിച്ചറിഞ്ഞു.
 
മാര്‍ക്‌സിസം ലോകത്തിന്റെ വിധി തീരുമാനിച്ച ഒരു രാഷ്ട്രീയ തത്വശാസ്ത്രമല്ല. കേരളത്തിലും ബംഗാളിലും മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്താന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുമില്ല. മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്തിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിന്റെ വിധി തീരുമാനിക്കുമെന്ന് എ.കെ.ജിയോ മറ്റാരൊക്കെയോ കേരളത്തിലെ ഏഴകളെ വിശ്വസിപ്പിച്ചു. ആ വിശ്വാസം വാസ്തവത്തില്‍ 1957 ഏപ്രില്‍ അഞ്ച് മുതല്‍കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും മാഞ്ഞുപോയി. അതിനുശേഷം 2011 വരെ ഇടയ്ക്കിടെ കേരളത്തിലും 34 കൊല്ലം തുടര്‍ച്ചയായി പശ്ചിമബംഗാളിലും ഭരിച്ചിട്ടുണ്ടാവാം. ആ പാര്‍ട്ടി ലക്ഷ്യബോധമില്ലാത്ത പ്രാദേശികപ്പാര്‍ട്ടിയായിരുന്നു. ചലനം നഷ്ടപ്പെട്ട പ്രാദേശികപ്പാര്‍ട്ടികള്‍ എന്നു തന്നെ വിളിക്കാം. ചുമ്മാ സാര്‍വദേശിയ മുദ്രാവാക്യം വിളിച്ചു നടന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കുടക്കീഴിലൂടെ.യൂറോപ്പിലെയോ ഏഷ്യയിലെയോ ലാറ്റിനമേരിക്കയിലെയോ ആഫ്രിക്കയിലെയോ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കിപ്പോള്‍ ഒരു മാര്‍ക്‌സിസ്റ്റ് സാര്‍വദേശീയ രാഷ്ട്രീയമില്ല. അതിന്റെ അര്‍ത്ഥം മാര്‍ക്‌സിസം എന്ന രാഷ്ട്രീയ തത്വസംഹിതയുടെ കൂടെ ഇന്ന് ലോകം ഇല്ലെന്നു തന്നെയാണ്. ഇന്ത്യയിലും ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു ഇടമില്ല.
 
ഏത് രാഷ്ട്രീയത്തിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം തീരുമാനിക്കുക അതിന്റെ സാര്‍വദേശീയതയാണ്. ഇത് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുമ്പില്‍ പ്രസക്തിയില്ലാത്ത ഒരു വിഷയമാണ്. കമ്യൂണിസത്തിന് നമ്മുടെ ലോകത്തു തന്നെ സാര്‍വദേശീയതയില്ല. ഇത് കാള്‍മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ജീവിതത്തിലേക്ക് മറ്റേ ലോകത്തു കടന്നുചെല്ലേണ്ട ഒരു തമാശ തന്നെയാണ്. ഇന്ത്യയിലെ ഇന്നത്തെ ഇടതുപക്ഷമൊന്നും മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും മനസ്പര്‍ശത്തില്‍പ്പെടുന്ന ഒരു തമാശ പോലുമല്ല. ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും നോക്കി മാര്‍ക്‌സും എംഗല്‍സും ലെനിനുമൊക്കെ മറ്റേ ലോകത്തിരുന്നു ചിരിക്കുന്നുണ്ടാവണം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നോക്കി എ.കെ.ജിയും സുന്ദരയ്യയും ജീവാനന്ദവുമൊക്കെ ചിരിക്കുന്നുണ്ടാവണം. മാര്‍ക്‌സിസം എന്ന രാഷ്ട്രീയ തത്വശാസ്ത്രവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നോക്കി ചിരിക്കുകയാണ്. മാര്‍ക്‌സിസം നടപ്പാക്കാനുണ്ടായ പശ്ചിമബംഗാളിലെ 34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ഒരു ഇടതുപക്ഷ സര്‍ക്കാരിനെ ഇപ്പോള്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളിലെ ജനാധിപത്യ പ്രസ്ഥാനം വലിച്ചെറിഞ്ഞിരിക്കുകയാണ്. ഒരു സ്വേച്ഛാധിപത്യത്തെയാണ് മമതാ ബാനര്‍ജി നേരിട്ടത്. 34 കൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ട് ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും ബംഗാളിനെ എവിടെ എത്തിച്ചു? തങ്ങളെ എവിടെയും എത്തിച്ചില്ല എന്നാണ് ബംഗാളിലെ ജനത ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ജ്യോതിബസുവും ബുദ്ധദേവും ഇന്ത്യന്‍ ജനാധിപത്യത്തിനകത്തെ സ്വേച്ഛാധിപതികളായിരുന്നു. അവര്‍ സ്വേച്ഛാധിപതികളാണെന്ന് ഇന്ത്യയോടു വിളിച്ചുപറഞ്ഞില്ല ഇന്ത്യയുടെ ഭരണകൂടവും അതിന്റെ ജനാധിപത്യവും. എന്നാല്‍ മമതാ ബാനര്‍ജി അത് ഉറക്കെ ഇന്ത്യയില്‍ വിളിച്ചുപറഞ്ഞു. മമതാ ബാനര്‍ജി വിളിച്ചുപറഞ്ഞത് ബംഗാളികള്‍ക്ക് മനസ്സിലായി.
 
ബുദ്ധദേവ് ഭട്ടാചാര്യ തന്നെ ഇന്ത്യയിലെ പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടല്ല കരുതിയത്. കരുതിയത് ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിലെ പശ്ചിമ ബംഗാള്‍ എന്ന രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ്. ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും 34 കൊല്ലം പശ്ചിമബംഗാള്‍ ഇങ്ങനെയൊരു ധാര്‍ഷ്ട്യം പുരണ്ട സ്വപ്നത്തിനകത്ത് ചടഞ്ഞുകൂടി ഇരുന്നുകൊണ്ടാണ് ഭരിച്ചത്. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന സ്വപ്നത്തിനകത്ത് മയക്കി കിടത്തുകയായിരുന്നു പാവം ജനങ്ങളെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷപ്പാര്‍ട്ടികള്‍. സ്വേച്ഛാധിപത്യ സമാനമായ ഒരു ഭരണമാണ് പശ്ചിമബംഗാളില്‍ 34 കൊല്ലവും നടന്നത്. ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മമതാ ബാനര്‍ജി ഇപ്പോള്‍ സാധിച്ചെടുത്തിരിക്കുന്നത്. ഇതിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവാണ് മമത പ്രയോജനപ്പെടുത്തിയത്. മമതാ ബാനര്‍ജി ബംഗാള്‍ രാഷ്ട്രീയത്തില്‍ പോരാടുകയായിരുന്നു കാളിയുടെ രൗദ്രഭാവമണിഞ്ഞുകൊണ്ട്. കാളിമാതാവ് തിന്മയോടെന്നതുപോലെ ഒരു സ്വേച്ഛാധിപത്യത്തോട് അടരാടുക തന്നെയായിരുന്നു മമത. രാഷ്ട്രീയത്തിലെ ജനാധിപത്യ സംസ്‌കാരത്തിന്റെ പുതിയ ഒരു കൊടിയാണ് കോണ്‍ഗ്രസ് എന്ന നാമധേയത്തില്‍ത്തന്നെ മമത ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് മമതയിലേക്കുള്ള ദൂരവും തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കുള്ള ദൂരവും ഇനിയങ്ങോട്ടുള്ള പശ്ചിമബംഗാള്‍ രാഷ്ട്രീയത്തിന്റെ വിധിനിര്‍ണയിക്കുന്ന സത്യങ്ങളായിരിക്കും. മമതാ ബാനര്‍ജി ഇന്ത്യയ്ക്ക് പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തെ മോചിപ്പിച്ചു തന്നുവെന്നുതന്നെയാണ് ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടത്.
 
തൃണമൂല്‍ എന്നാല്‍ റാഡിക്കല്‍ എന്നാണര്‍ത്ഥം. എം.എന്‍.റോയിയും ഒരു പരിധിവരെ ജയപ്രകാശും ഡോ. ലോഹ്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പല കാലഘട്ടങ്ങളിലായി റാഡിക്കല്‍ ആക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് റാഡിക്കല്‍ ആയ ഒരു ചരിത്ര സന്ദര്‍ഭമാണ് ക്വിറ്റ് ഇന്ത്യാ സമരം. കോണ്‍ഗ്രസ് അതിന്റെ  സനാതനമായ വേരുകളിലേക്കു പോകണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോട് പറയുന്നതെന്നു തോന്നുന്നു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ മനുഷ്യപ്രശ്‌നങ്ങളുടെയും മുമ്പില്‍ റാഡിക്കല്‍ ആവണമെന്ന് മമതാ ബാനര്‍ഡി പറയുന്നതില്‍ എന്താണപാകത? തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ്സിന്റെ ഭാഗം തന്നെയാണ്. പഴയ കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മില്‍ പശ്ചിമബംഗാളിലെ സി.പി.എമ്മിനെ മുന്‍നിര്‍ത്തി നമുക്ക് വിഭാവനം ചെയ്യാം. കോണ്‍ഗ്രസ്സിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്ന കോണ്‍ഗ്രസ്സിലെ റാഡിക്കല്‍ വിഭാഗമാണ് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പശ്ചിമബംഗാളില്‍ നിന്നു മാറ്റിനിര്‍ത്തിയത്. മമതാബാനര്‍ജിയെ സ്വീകരിച്ച ബംഗാളിലെ പാവങ്ങളില്‍ നിന്നാണ് ഇനി ഇന്ത്യ, ഇത്രയും കാലം ഇവിടെയുണ്ടായിരുന്ന ഇന്ത്യന്‍ കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത്.
 
കമ്യൂണിസം പാവങ്ങളില്‍ നിന്നകന്നു. ഒരുകാലത്തെ സംഘടിതശക്തികളും, വിപ്ലവവര്‍ഗമെന്ന നിലയില്‍ കൊണ്ടാടപ്പെട്ടതുമായ കാര്‍ഷികത്തൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കയ്യൊഴിച്ചു. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കാര്‍ഷികത്തൊഴിലാളികളും ചെറുകിട കൃഷിക്കാരും ഗ്രാമീണ ദലിത് വിഭാഗങ്ങളുമാണ് ഇപ്പോള്‍ ബംഗാളിലെ സി.പി.എമ്മിനോട് വിട പറഞ്ഞിരിക്കുന്നത്. ഇടത്തരക്കാരും അവര്‍ക്ക് മേലോട്ടുള്ളവരും പാര്‍ട്ടിയെ പിടിച്ചടക്കി പാര്‍ലമെന്ററി വ്യാമോഹങ്ങളുടെയും സ്വത്ത് സമ്പാദന മനോഭാവത്തിന്റെയും കാല്‍ക്കല്‍ സമര്‍പ്പിച്ചു. നേതാക്കളും പാര്‍ട്ടിയുടെ ഉന്നതശ്രേണിയും അഴിമതിക്കാരും സുഖിയന്മാരുമായിത്തീര്‍ന്നു. ബംഗാളും കേരളവും ഈ അവസ്ഥയുടെ പാരമ്യത്തില്‍ ചെന്നുനിന്നു. അടിസ്ഥാനവര്‍ഗമെന്ന ഏഴകള്‍ മോഹവിമോചനം സാധിച്ച് പാര്‍ട്ടിയെ കയ്യൊഴിച്ചു കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്ക് ഇടമില്ലാതായി. ജനകീയ പ്രശ്‌നങ്ങളില്‍നിന്നും ദേശീയ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ജനങ്ങള്‍ നിരാകരിക്കുന്ന സത്യമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം അകത്തൊന്നുമില്ലാത്ത പുറന്തോടു മാത്രമായിത്തീര്‍ന്നിരിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.