'കരിമ്പൂച്ചകളെ' തള്ളി വിഎസിന്റെ മലക്കംമറിച്ചില്‍ പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാകുന്നു. മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിനെയും
ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗിനെയും മൂന്നാറിലേക്ക് അയച്ച് ഇടിച്ചുനിരത്താന്‍ കല്പന നല്‍കിയ അച്യുതാനന്ദനാണ് ഇപ്പോള്‍ സുരേഷ്‌കുമാറിനെ കടുത്തഭാഷയില്‍ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. സ്വയംഭരണം നടത്തി മൂന്നാറിലെ ഇടിച്ചുനിരത്തല്‍ നാടകം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് വിഎസിന്റെ കുമ്പസാരം. മൂന്നാര്‍ ഇടിച്ചുനിരത്തലിന്റെയും പെണ്‍വാണിഭ കേസുകളുടെയും പ്രതിച്ഛായ മുഖ്യമന്ത്രിയായ വിഎസിന് ചാര്‍ത്തിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാര്‍. രവീന്ദ്രന്‍ പട്ടയങ്ങളെ ഒരുകാലത്ത് തള്ളിപ്പറഞ്ഞ വി എസ് ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ്. രവീന്ദ്രന്‍ പട്ടയം ചൂണ്ടിക്കാട്ടി പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ നീങ്ങിയത് അനാവശ്യമാണെന്നാണ് വയലാര്‍ സമര നായകന്റെ പ്രസ്താവന. സര്‍ക്കാര്‍ തീരുമാനം ലംഘിച്ച് പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ നടപടിയെടുത്തു എന്ന പുതിയ വെളിപ്പെടുത്തലുകളും വി എസ് നടത്തുന്നുണ്ട്. വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പൊതുസമൂഹം പൊതുവെ സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ളവരെ കയ്യാമം വെയ്ക്കാനും ജയിലിലടയ്ക്കാനും പടിയിറക്കാനും ആക്രോശിച്ച് നാടാകെ നടന്ന മുഖ്യമന്ത്രി വിഎസ്, തന്റെ മകന്റെ കാര്യം വന്നപ്പോള്‍ പഴയ തറവാട്ടുകാരണവരുടെ സങ്കുചിത മനസ്സുമായി നടത്തിയ പ്രതികരണവും സിപിഎം കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.