Thursday, June 30, 2011

സ്വാശ്രയ സമരം; കുട്ടിക്കുരങ്ങന്മാര്‍ എന്തറിഞ്ഞു

സി.പി.എം സംസ്ഥാന നേതാക്കള്‍ മക്കളെ വിദേശത്തു പഠിപ്പിക്കുകയും രണ്ടാംനിര നേതാക്കള്‍ സ്വാശ്രയ കോളേജുകളില്‍ ലക്ഷങ്ങള്‍ നല്‍കി മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികളെ തെരുവിലിറക്കി സമരാഭാസം നടത്തുന്നു. നേതാക്കളുടെ ആജ്ഞകള്‍ക്കു മുന്നില്‍ വിനീത വിധേയരാകുമ്പോള്‍ തങ്ങളുടെ ഭാവിയും കുടുംബത്തിന്റെ സ്വപ്നവും പന്താടുകയാണെന്ന യാഥാര്‍ത്ഥ്യം സമരത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷം വിദ്യാഭ്യാസരംഗം ഭരിച്ചു മുടിച്ച ഇടതുമുന്നണിയും സി.പി.എമ്മും ഒരു മാസം മാത്രം പിന്നിട്ട ഒരു സര്‍ക്കാരിനെതിരെ വിദ്യാര്‍ഥികളെ തെരുവിലിറക്കി നടത്തുന്ന സമരാഭാസം കേരളം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയും. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന നിയമസഭാ മാര്‍ച്ചില്‍ അരങ്ങേറിയത് തെരുവുഗുണ്ടകളെ പോലും നാണിപ്പിക്കുന്ന ആക്രമണങ്ങളാണ്. എക്കാലത്തും വിദ്യാര്‍ഥികളെ ആയുധമാക്കി സ്വീകരിച്ചിട്ടുള്ള ഈ വിലകുറഞ്ഞ തന്ത്രം ഇനി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിലപോകില്ലെന്ന് സി.പി.എം തിരിച്ചറിയണം. സി.പി.എം സംസ്ഥാന നേതാക്കള്‍ മക്കളെ വിദേശത്തു പഠിപ്പിക്കുകയും രണ്ടാംനിര നേതാക്കള്‍ സ്വാശ്രയ കോളേജുകളില്‍ ലക്ഷങ്ങള്‍ നല്‍കി മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികളെ തെരുവിലിറക്കി സമരാഭാസം നടത്തുന്നു. നേതാക്കളുടെ ആജ്ഞകള്‍ക്കു മുന്നില്‍ വിനീത വിധേയരാകുമ്പോള്‍ തങ്ങളുടെ ഭാവിയും കുടുംബത്തിന്റെ സ്വപ്നവും പന്താടുകയാണെന്ന യാഥാര്‍ത്ഥ്യം സമരത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നില്ല.
 
സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയാണ് സമരമെങ്കില്‍, ആദ്യം അടിച്ചു തകര്‍ക്കേണ്ടത് പരിയാരം മെഡിക്കല്‍ കോളേജ് അല്ലേ? കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ അതിനെതിരെ നടത്തിയ അക്രമസമരത്തില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ സ്മരണയോടു നീതി പുലര്‍ത്താന്‍ സി.പി.എമ്മിന് കഴിയാതെ പോയത് എത്ര ദയനീയമാണ്. രക്തസാക്ഷികളുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ നിര്‍ത്തി പാവപ്പെട്ട സഖാക്കളെ കൊണ്ട് സിന്ദാബാദ് വിളിപ്പിക്കുമ്പോള്‍ നേതാക്കള്‍ മക്കളെ പഠിപ്പിക്കാന്‍ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റോ അന്‍പതും അറുപതും ലക്ഷം രൂപ മുടക്കി എന്‍.ആര്‍.ഐ സീറ്റോ തരപ്പെടുത്തുകയായിരുന്നു. സി.പി.എം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ അപഹാസ്യ  സംഭവം നടന്നത്.
 
അധികാരം നഷ്ടപ്പെട്ടതിന്റെ മോഹഭംഗമാണ് സി.പി.എമ്മില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനഹിതാനുസരണം അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ സി.പി.എം നടത്തുന്ന പരാക്രമം പ്രബുദ്ധരായ കേരളം തിരിച്ചറിയും.രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന എ.കെ.ആന്റണിയുടെ നയത്തിനെതിരെ സമരം ചെയ്ത് സാമൂഹിക നീതിയെ അട്ടിമറിച്ചു. 50: 50 എന്ന അനുപാതത്തില്‍ സ്വാശ്രയ മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാന്‍ അനുവദിക്കാതെ ഇടതുസര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു. സ്വാശ്രയ മേഖല ഇത്രയേറെ കലുഷിതമായ സാഹചര്യത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്താണ് അനിവാര്യമായിരിക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കയറൂരിവിടാന്‍ സ്വകാര്യ മാനേജുമെന്റുകളെ അനുവദിക്കാന്‍ പാടില്ല. അതുകൊണ്ട് അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്‍പെങ്കിലും വ്യക്തമായൊരു സ്വാശ്രയ നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം. നിയമനിര്‍മ്മാണം ആവശ്യമാണെങ്കില്‍ അതിനും മടിക്കരുത്.   

No comments:

Post a Comment

Note: Only a member of this blog may post a comment.