Thursday, June 16, 2011

സി.പി.എമ്മില്‍ ഗ്രൂപ്പ്‌ ധ്രുവീകരണം; കണ്ണൂര്‍ ശ്രദ്ധാകേന്ദ്രമാകും

അതിനിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കുമ്പോള്‍ ഗ്രൂപ്പു സമവാക്യങ്ങളിലെ അപ്രതീക്ഷിത ധ്രുവീകരണങ്ങള്‍ സി.പി.എം കേരളഘടകത്തില്‍ നിര്‍ണായകമാകുന്നു. പാര്‍ട്ടിയുടെ ചെങ്കോട്ടയായ കണ്ണൂരായിരിക്കും ഇത്തവണ ചര്‍ച്ചകളുടെ ഫോക്കസെന്ന്‌ ഉറപ്പായി. പി.ശശി മുതല്‍ പരിയാരം വരെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണു കണ്ണൂര്‍ ലോബി സംഭാവന ചെയ്‌തിരിക്കുന്നത്‌. മിക്കവാറും വിഷയങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലെന്നത്‌ പരസ്യമായി.

വി.എസ്‌-പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന മുന്‍കാല അനുഭവങ്ങള്‍ തിരുത്തിയെഴുതപ്പെടുമെന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്‌. അഴിമതി മുതല്‍ വികസനം വരെയുള്ള വിഷയങ്ങളില്‍ രണ്ടു ചേരിയായി നിന്നുള്ള ആശയപ്പോരാട്ടത്തിനു ഇപ്പോള്‍ തന്നെ കളമൊരുങ്ങിയിട്ടുണ്ട്‌.

സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ ശക്‌തിസ്രോതസായ കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്തിരിക്കുന്ന വിള്ളല്‍ സമ്മേളനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വമൊഴിയുമെന്ന്‌ ഏറെക്കുറെ ഉറപ്പായിരിക്കെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ ആയിരിക്കും ഔദ്യോഗികപക്ഷത്തിനു നേരിടേണ്ടി വരിക.

വി.എസ്‌. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തിനു കേന്ദ്രനേതൃത്വത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും തലവേദന സൃഷ്‌ടിക്കാന്‍ കാരണമായേക്കാം. വി.എസ്‌ പക്ഷത്തെ ഏറെക്കുറെ അമര്‍ച്ച ചെയ്‌ത കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണു സംസ്‌ഥാന ഘടകത്തില്‍ ധ്രുവീകരണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു പ്രകടമായിത്തുടങ്ങി. ഈ സാഹചര്യത്തിലാണു വി.എസ്‌-പിണറായി പക്ഷങ്ങള്‍ നേരിട്ട്‌ ഏറ്റുമുട്ടിയിരുന്ന കഴിഞ്ഞ സമ്മേളനക്കാലങ്ങളില്‍ നിന്നും ഇത്തവണ വ്യത്യസ്‌തമാകുമെന്നു വിലയിരുത്തപ്പെടുന്നത്‌. കണ്ണൂരില്‍നിന്നുയര്‍ന്ന വിവാദങ്ങള്‍ സമ്മേളനങ്ങളെ ആശയസംഘര്‍ഷ വേദികളാക്കുമ്പോള്‍ അവിടെനിന്നുള്ള പ്രതിനിധികളുടെ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരെ സ്വാധീനിച്ചേക്കാനും ഇടയുണ്ട്‌.

പി. ശശി വിഷയം, വി.എസിന്റെ സ്‌ഥാനാര്‍ഥിത്വം, പരിയാരം മെഡിക്കല്‍ കോളജ്‌ പ്രശ്‌നങ്ങളിലാണ്‌ കണ്ണൂര്‍ നേതാക്കള്‍ പ്രധാനമായും വ്യത്യസ്‌ത അഭിപ്രായം വച്ചുപുലര്‍ത്തുന്നത്‌. പിണറായി വിജയനൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ നേതാക്കള്‍ പി.ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടെയാണു പലവഴി പിരിഞ്ഞത്‌. ശശിയെ സംരക്ഷിക്കാന്‍ സംസ്‌ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതു കണ്ണൂരില്‍ നിന്നു തന്നെയുള്ള നേതാക്കളായിരുന്നു. വി.എസ്‌.അച്യുതാനന്ദന്‌ പ്രസ്‌താവനകളിലൂടെ രംഗം കൊഴുപ്പിക്കേണ്ട നിയോഗം മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്‌ഥാന നേതൃത്വത്തിനുള്ള വിമുഖതക്കെതിരേ അടിത്തട്ടില്‍ ശക്‌തമായ പ്രതിഷേധമുയരുന്നുണ്ട്‌. ഇക്കാര്യം സെപ്‌തംബറില്‍ ആരംഭിക്കുന്ന ബ്രാഞ്ച്‌ സമ്മേളനങ്ങളോടെ മുഴങ്ങുമെന്നുറപ്പാണ്‌. വി.എസ്‌ പക്ഷത്തിന്റെ ആരോപണങ്ങളെ വിഭാഗീയമെന്നു പറഞ്ഞു ചെറുക്കുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം മാളത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍. വി.എസിനു സ്‌ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും കണ്ണൂരില്‍നിന്നും അപ്രതീക്ഷിതമായ പിന്തുണയാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌. അച്ചടക്കത്തിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും നടന്ന വി.എസ്‌ അനുകൂലപ്രകടനങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, സംസ്‌ഥാന സെക്രട്ടേറിയറ്റംഗമായ എം.വി.ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമ്മിറ്റികളില്‍ വി.എസിന്‌ അനുകൂലമായ നിലപാടു സ്വീകരിച്ചു. ഇതിനിടയിലാണ്‌ പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സംസ്‌ഥാന സമിതിയംഗം എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്‌തനായ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പരസ്യമായ പ്രതിഷേധം അണികള്‍ പ്രകടിപ്പിച്ചു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സംസ്‌ഥാന നേതൃത്വം

No comments:

Post a Comment

Note: Only a member of this blog may post a comment.