Tuesday, July 5, 2011

വടി കൊടുത്ത് അടിമേടിച്ച സ്വാശ്രയ സമരം ഇനി വേണ്ട: ഇടതു പാര്‍ട്ടികള്‍

വടികൊടുത്തടി മേടിച്ച സമരത്തില്‍നിന്നും ഇടതുപക്ഷ കക്ഷികളും വിദ്യാര്‍ഥി സംഘടനകളും പിന്മാറി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലങ്ങളില്‍ നേതാക്കന്‍മാരെ സൃഷ്ടിക്കുവാനും
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മും സിപിഐയും പോഷക സംഘടനകളും എന്നും സ്വീകരിച്ചിരുന്ന നയമാണ് സ്വാശ്രയ കോളജ് പ്രശ്‌നവും അതിന്റെ പേരിലുള്ള അക്രമങ്ങളും ഗൂണ്ടകളെ ഇറക്കി അഴിഞ്ഞാടിയുള്ള സമരവും. ഇക്കുറി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നു മുതല്‍ തന്നെ, പിന്നീട് നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോഴും ഇതിന് മാറ്റമുണ്ടായില്ല.സമരം തന്നെ സമരം. ജീവന്‍നല്‍കിയും രക്തംനല്‍കിയും സമരം നടത്തി സ്വാശ്രയ കോളജുകളെയും സര്‍ക്കാരിനെയും ഇപ്പോള്‍ നേരേയാക്കിക്കളയുമെന്നായിരുന്നു മുന്‍കാലങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ സമര മുറയെങ്കില്‍ ഇക്കുറി അതിനു ചെറിയൊരു പരിണാമം മാത്രം വന്നു. പെട്രോള്‍ ബോംബും, കല്ലും കുറുവടിയും മുഖം മൂടിയുമായി നാടും നഗരവും കയ്യടക്കിയ വിദ്യാര്‍ഥികള്‍ ചമഞ്ഞെത്തിയ ഗൂണ്ടാസംഘം പോലീസിനെ കടന്നാക്രമിക്കുകയും സംസ്ഥാനത്തെമ്പാടും അക്രമം അഴിച്ചു വിടുകയും ചെയ്തു.പോലീസുകാരെ അക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കാന്‍ തുടങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെ ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അക്രമികളെ തുരത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാതെ അക്രമം തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെയാണ് പോലീസ് ലാത്തി വീശിയത്.ഇതില്‍ കുറച്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇത്തരത്തില്‍ അക്രമസമരം നടത്തി ഒടുവില്‍ അടിയേറ്റുവീണവരുടെ രക്തത്തിന്റെ പുറത്തു ചവിട്ടി നിന്നാണ് ഇപ്പോള്‍ ഇടതുപക്ഷം ഞങ്ങള്‍ നിരുപാധികം സമരം പിന്‍വലിക്കുന്നുവെന്ന് പറയുന്നത്.എന്തിനു വേണ്ടിയായിരുന്നു ഈ സമരം? സമരം നടത്തിയ വിദ്യാര്‍ഥികളെന്നു പറയുന്ന ആര്‍ക്കെങ്കിലും സമരത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടായിരുന്നുവോ എന്നും പരിശോധിക്കേണ്ടതാണ്. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ഥികള്‍ക്ക് സമരം നടത്താന്‍ അവകാശമുണ്ട്.അതിനെ ആരും നിഷേധിക്കുകയുമില്ല.എന്നാല്‍ എന്തിനാണ് സമരമെന്നു പോലും ചിന്തിക്കാതെ കുട്ടിക്കുരങ്ങന്‍മാരെപ്പോലെ ഓടിയിറങ്ങുന്നവര്‍ക്കുള്ള വന്‍ തിരിച്ചടിയാണ് സ്വാശ്രയ സമരത്തില്‍ നിന്നും പിന്മാറുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന.അതിനു കണ്ടെത്തിയിരിക്കുന്ന ന്യായം ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വിദ്യാര്‍ഥികളെ പോലീസ് അടിച്ചതിനെ സംബന്ധിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നതാണ്.വിദ്യാര്‍ഥികളെ അടിച്ചത് അന്വേഷിക്കാമെന്നു ഉറപ്പു കിട്ടയതിന്റെ പേരില്‍ സ്വാശ്രയ സമരം നടത്തുന്നുവെന്ന് പറയുന്നവര്‍ സമരം നടത്താതെയിരുന്നെങ്കില്‍ വിദ്യാര്‍ഥി അക്രമണവും തിരിച്ച് പോലീസിന്റെ ലാത്തിയടിയും ഒഴിവാക്കാമായിരുന്നു.ഇതിലും പ്രധാനം സംസ്ഥാനത്തെ നിയമനിര്‍മാണസഭയെയും തങ്ങളുടെ വിദ്യാര്‍ഥി സംഘടനകളെ പോലും തെറ്റിദ്ധരിപ്പിക്കുകയെന്ന ഗുരുതരമായ കുറ്റമാണ് മുന്‍ വിദ്യാഭ്യാസമന്ത്രി എംഎ ബേബി ചെയ്തിരിക്കുന്നത് എന്നതാണ്.
മെഡിക്കല്‍ പിജി പ്രവേശനത്തിന് കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് മുന്‍മന്ത്രി ബേബി നിയമസഭയില്‍ഘോരഘോരം വാദിച്ചതും ഇതു പറഞ്ഞാണ് വിദ്യാര്‍ഥികളെ തെരുവുയുദ്ധത്തിന് പറഞ്ഞയച്ചതും. ഇപ്പോള്‍ വസ്തുതകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കെ ഒടുവില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിനും ഫീസിനും കരാര്‍ ഒപ്പിട്ടിരുന്നില്ല എന്ന് ബേബി തുറന്നുസമ്മതിച്ചിരിക്കുകയാണ്.
എ.കെ ആന്റണിയുടെ കാലത്ത് കൊണ്ടു വന്ന സ്വാശ്രയനയങ്ങളെ അപ്പാടെ മാറ്റി മറിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണ് സ്വാശ്രയ രംഗത്ത് ഇന്ന് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.ഇത്തരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേയുള്ള സമരം നടത്തിയത്.മെയ്മാസം 31ന് തീരുന്ന ഒരു കാര്യത്തില്‍ മെയ് 18 വരെ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിനാണ് ഉത്തരവാദിത്തം.മെയ് 23ന് ചുമതലയേറ്റെടുത്തയുടന്‍ മന്ത്രിമാരായ അബ്ദുറബ്ബും അടൂര്‍ പ്രകാശം മാനേജ്‌മെന്റുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.എന്നാല്‍ അലോട്ട്‌മെന്റ് കഴിഞ്ഞുപോയി എന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കുന്നില്ലെന്ന് അഞ്ചു വര്‍ഷവും മുറവിളി കൂട്ടിയ എല്‍ഡിഎഫ് മന്ത്രിസഭയും മന്ത്രി ബേബിയും ഭരണത്തിന്റെ അവസാന നാളുകളില്‍ മാനേജുമെന്റുകള്‍ക്ക് പിജി കോഴ്‌സുകളില്‍ അനുമതി നല്‍കിയതാണ് ഇന്ന് സ്വാശ്രയത്തിന്റെ പേരില്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം.എം.എ ബേബി സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മെഡിക്കല്‍ പി.ജി സീറ്റുകള്‍ അനുവദിക്കുകയും സ്വന്തമായി ഫീസ് നിശചയിക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ട് പുറത്തായിട്ടുണ്ട്.
മെയ് 12 ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളുമായി സ്വാശ്രയകരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഫീസ് നിശ്ചയിക്കാന്‍ അതത് കോളേജുകള്‍ക്കു തന്നെ സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. പുഷ്പഗിരി, ജൂബിലി മിഷന്‍, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജുകളാണ് അന്ന് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത്. ഫീസ് അതത് കോളേജുകള്‍ക്കു തന്നെ നിശ്ചയിക്കാമെന്ന വ്യവസ്ഥകളോടെ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേഷന് അനുമതി നല്കിയതും മുന്‍ സര്‍ക്കാരാണ്. ഇതനുസരിച്ച് പതിനാറ് ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന് സര്‍ക്കാരിനെ കോളേജുകള്‍ അറിയിച്ചിരുന്നെങ്കിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാവല്‍ സര്‍ക്കാര്‍ മൗനംപാലിക്കുകയായിരുന്നു.തങ്ങള്‍ക്ക് അനുവദിച്ച ഏഴ് പി.ജി.സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ വിട്ടു നല്‍കാമെന്നറിയിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് സര്‍ക്കാരിന് മെയ് 13 ന് കത്ത് നല്കിയിരുന്നു. പതിനാറ് ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മെയ് 25 നകം ഇതനുസരിച്ച് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നടത്തണമെന്നാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കാതിരുന്നതാണ് പി.ജി. പ്രവേശന നടപടികള്‍ കൂടുതല്‍ വഷളാക്കിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.