Wednesday, July 20, 2011

വി എസും കോടിയേരിയും വാക്കു മാറ്റി; എ കെ ജിയുടെ തറവാട് ഇനി ഓര്‍മ


പാവങ്ങളുടെ പടത്തലവനായി സി പി എം കൊണ്ടു നടക്കുന്ന എ കെ ജിയുടെ ഓര്‍മകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.
മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്റേയും എം എ ബേബിയുടേയും പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായപ്പോള്‍ എ കെ ജിയുടെ തറവാടു വീട് പൊളിച്ചുനീക്കി. പെരളശ്ശേരിയിലെ എ കെ ജിയുടെ 'ഗോപാലവിലാസം' വീട് പൊളിച്ചു നീക്കുന്നത് ഹൃദയവേദനയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. എ.കെ.ജിയുടെ സഹോദരിയുടെ മകന്‍ സദാശിവന്റെ പേരിലാണ് ഇപ്പോള്‍ വീടുള്ളത്. നിലവിലുള്ള വീട് പൊളിച്ചശേഷം പുതിയ വീട് പണിയാനാണു തീരുമാനം. മുമ്പ് പൊളിച്ചുനീക്കാന്‍ ശ്രമം നടത്തിയപ്പോള്‍ എതിര്‍പ്പുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടാണു എ കെ ജിയുടെ വീട് സ്മാരകമാക്കാന്‍ തീരുമാനിച്ചത്. തലശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് ശേഷം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കൂടിയായ എം എ ബേബിയും സ്ഥലം എം എല്‍ എ കൂടിയായ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വീട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചിരുന്നു. 
എല്ലാ പ്രഖ്യാപനവും പാഴ്‌വാക്കായതാണ് ഇന്നലെ പെരളശ്ശേരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടത്. ഇന്നലെ വീണ്ടും വീട് പൊളിക്കാന്‍ തുടങ്ങി. വീടിന്റെ രണ്ടാം നിലയുടെ ഓടുകള്‍ ഇറക്കി വെക്കുകയും കഴുക്കോലുകളും വാരികളും അഴിച്ചു മാറ്റുകയും ചെയ്തു. രണ്ടാം നിലയുടെ ചുമരുകള്‍ ഭാഗീകമായി പൊളിച്ച് കഴിഞ്ഞു. അഞ്ച് തൊഴിലാളികളാണ് രണ്ട് ദിവസമായി പ്രവൃത്തി നടത്തുന്നത്.
 
നേരത്തെ തന്നെ പൊളിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. രണ്ട് ദിവസത്തിനകം എ കെ ജിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന ഗോപാലവിലാസം   മണ്‍കൂനകള്‍ മാത്രമാകും. വീട് ഏറ്റെടുക്കാനുള്ള സാംസ്‌ക്കാരിക വകുപ്പിന്റെ പദ്ധതി കടലാസിലൊതുങ്ങിയപ്പോഴാണ് വീട് പൊളിക്കുന്നതിനായി ഉടമയായ സദാശിവന്‍ തീരുമാനിച്ചത്. വീട് പൊളിക്കല്‍ വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എ കെ ജിയുടെ ശവകൂടീരം നില്‍ക്കുന്ന ഗോപാല വിലാസം പറമ്പില്‍ വീട് പൊളിക്കുന്നതോടെ എ കെ ജിയുടെ സ്മാരകമാണ് ഇല്ലാതാകുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടാണ് വീട് പൊളിക്കലില്‍ എത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. രാവിലെ വീട് പൊളിക്കുന്നതറിഞ്ഞ് പ്രവര്‍ത്തകര്‍ വികാരഭരിതരായാണ് സംസാരിച്ചത്. നേരത്തെ പൊളിച്ചുനീക്കാന്‍ ശ്രമിച്ചപ്പോള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. വീടിന്റെ വാതില്‍ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു സ്ഥലത്ത് അതിക്രമിച്ചു പ്രവേശിക്കുന്നതിനെതിരേ ബന്ധുക്കള്‍ കോടതിവിധിയും സമ്പാദിക്കുകയുണ്ടായി.
 
എന്നാല്‍ ഇതിനെതിരേ വീടിന്റെ ഉടമയായ സദാശിവന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. എ.കെ.ജി സ്മാരകത്തിനായി ഏഴു സെന്റ് സ്ഥലം ബന്ധുക്കള്‍ വിട്ടുനല്‍കിയിരുന്നുവെന്നും വീടു കൂടി വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജിയുടെ ബന്ധുക്കള്‍ തറവാടു വീടിനു ചുറ്റുമായിട്ടാണ് താമസിക്കുന്നത്. തറവാട് സ്മാരകമാക്കിയാല്‍ തങ്ങളുടെ സ്വകാര്യത നഷ്ടമാകുമെന്നും വീടുകളിലേക്കുള്ള വഴികള്‍ ഇല്ലാതാകുമെന്നും സദാശിവന്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ബന്ധുക്കളെ ധിക്കരിച്ച് വീട് ഏറ്റെടുക്കേണ്ടതില്ലെന്നു സിപിഎം നേതൃത്വവും തീരുമാനിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെ തന്നെയാണു ഇന്നലെ വീട് പൊളിച്ചത്.  കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ എക്കാലത്തേയും പ്രിയ നേതാവിന്റെ ഭവനം ഇതോടെ എന്നെന്നേയ്ക്കുമായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.