Friday, July 29, 2011

കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നും വിഎസ് ഉണ്ണരുതെന്ന്

 കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ ഉച്ചയൂണു കഴിക്കുന്നതില്‍നിന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനു പാര്‍ട്ടിവിലക്ക്.

കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ക്കായി എത്തുന്ന വി.എസ് കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിക്കുന്നതു തടയണമെന്ന് പ്രാദേശിക നേതൃത്വമാണ് സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കരുതെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കിയത്.

സിപിഎമ്മിനു പുറത്തായെങ്കിലും കുഞ്ഞനന്തന്‍നായര്‍ വി.എസിന്റെ ദീര്‍ഘകാല സുഹൃത്താണ്. കണ്ണൂരില്‍ വരുമ്പോള്‍ വിഎസ് വീട്ടില്‍ വരുമെന്നുള്ള വിശ്വാസത്തില്‍ കുഞ്ഞനന്തന്‍നായരുടെ വീട് പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിട്ടുണ്ട്.

വിഎസിനും ഒപ്പമുള്ളവര്‍ക്കുമുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്കു സദ്യ നല്‍കാനായിരുന്നു ഒരുക്കം. ഉച്ചയൂണിനു വിലക്കുണ്ടെങ്കിലും വീട്ടില്‍ വിശ്രമിക്കുന്ന സുഹൃത്തിനെ വി.എസ് സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.

വി.എസിന്റെ യാത്രാപരിപാടി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തപ്പോഴാണു കുഞ്ഞനന്തന്‍നായരുടെ വീട്ടിലെ ഉച്ചയൂണും വിഷയമായത്. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള പ്രാദേശികനേതൃത്വത്തിന്റെ കത്തു പരിഗണിച്ച യോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും അഭിപ്രായമാരാഞ്ഞശേഷമാണു തീരുമാനത്തിലെത്തിയത്.

കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ് ഉച്ചയൂണു കഴിക്കുന്നതു വിഭാഗീയതയ്ക്കുള്ള സൂചനയാകുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍

No comments:

Post a Comment

Note: Only a member of this blog may post a comment.