Sunday, July 31, 2011

CPM സമ്മേളനങ്ങള്‍ക്ക്‌ മുമ്പേ 'സാമ്പിള്‍ വെടിക്കെട്ട്‌'

പാര്‍ട്ടിയുടെ വിലക്കു മറികടന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ, തന്റെ അനുകൂലികള്‍ക്കെതിരായ അച്ചടക്കനടപടി ചോദ്യംചെയ്‌തു വി.എസ്‌. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തെത്തിയതു സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. പരസ്യപ്രതികരണങ്ങള്‍ക്കു മുതിരാതെ 10-ന്‌ ആരംഭിക്കുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ഇക്കാര്യങ്ങള്‍ ശക്‌തമായി ഉന്നയിക്കാനാണ്‌ ഔദ്യോഗികപക്ഷ നേതാക്കളുടെ തീരുമാനം. പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ സംസ്‌ഥാനഘടകത്തിന്റെ ആവശ്യമായി അവര്‍ മുന്നോട്ടുവയ്‌ക്കും.

തന്നെ അനുകൂലിച്ചു നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടിയെയാണു വി.എസ്‌. വെല്ലുവിളിച്ചത്‌. സമ്മേളനകാലയളവില്‍ അച്ചടക്കനടപടി പാടില്ലെന്നു നിര്‍ദേശമുണ്ടെന്നു വി.എസ്‌. ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്‌.ഐ. കാസര്‍ഗോഡ്‌ ജില്ലാകമ്മിറ്റിയുടെ അഴിമതിവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു വി.എസ്‌. വീണ്ടും വെടിക്കെട്ടിനു തിരികൊളുത്തിയത്‌.

വി.എസ്‌. അനുകൂലപ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്തായ, ഉദുമ എം.എല്‍.എ: കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജനടക്കം നിരവധി പേര്‍ക്കെതിരേ അച്ചടക്കനടപടി എടുക്കാനിരിക്കേയാണു വി.എസ്‌. പരസ്യമായി രംഗത്തിറങ്ങിയത്‌. പത്മരാജനുപുറമേ നീലേശ്വരം, മടിക്കൈ, ബങ്കളം, കോവല്‍പള്ളി, ഉദുമ ഭാഗങ്ങളില്‍നിന്നു വി.എസ്‌. അനുകൂലികള്‍ കൂട്ടത്തോടെ കണ്‍വെന്‍ഷന്‍ ഹാളിലെത്തി അദ്ദേഹത്തെക്കണ്ടു പാര്‍ട്ടിനേതൃത്വത്തോടുള്ള അതൃപ്‌തി അറിയിച്ചു.

കോട്ടയം സംസ്‌ഥാനസമ്മേളനത്തിനു മുമ്പും വി.എസ്‌. പക്ഷ നേതാക്കള്‍ക്കെതിരേ അച്ചടക്കനടപടിയെടുത്തിരുന്നു. ഇതിനെതിരേ അദ്ദേഹം കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. തുടര്‍ന്നു നിരവധി വി.എസ്‌. പക്ഷ നേതാക്കളെ വിവിധ ഘടകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. കോഴിക്കോട്‌ സമ്മേളനം പ്രഖ്യാപിച്ചശേഷവും അച്ചടക്കനടപടികളുമായി പിണറായിപക്ഷം മുന്നോട്ടുപോവുകയായിരുന്നു. കാസര്‍ഗോഡ്‌ ഒന്‍പതു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതിനുപുറമേ സംസ്‌ഥാനമൊട്ടുക്കു വി.എസ്‌. അനുകൂലപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു. ഇതിനെയാണു വി.എസ്‌. ചോദ്യംചെയ്‌തത്‌. ഈ പ്രശ്‌നത്തെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചത്‌ ഉന്നയിച്ചു പ്രതിരോധിക്കാമെന്നു പിണറായിപക്ഷം കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിക്കെതിരേ വോട്ട്‌ ചെയ്യുമെന്നു പരസ്യമായി പ്രഖ്യാപിച്ചയാളാണു കുഞ്ഞനന്തന്‍നായരെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.

വി.എസിന്റെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ കുഞ്ഞനന്തന്‍നായര്‍ സംസ്‌ഥാന സെക്രട്ടറിക്കെതിരേ വ്യക്‌തിപരമായ പരാമര്‍ശവും നടത്തി. ഇത്തരം പാര്‍ട്ടിവിരുദ്ധ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം വി.എസിനെപ്പോലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവാന്‍ പാടില്ലായിരുന്നെന്ന വികാരമാണു പിണറായിപക്ഷം പങ്കുവയ്‌ക്കുന്നത്‌.

ഇതു പ്രോത്സാഹിപ്പിച്ചാല്‍ കോട്ടയം സമ്മേളനത്തോടെ ഏറെക്കുറെ പരിഹരിച്ച വിഭാഗീയത വീണ്ടും സജീവമാകുമെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അവര്‍ ആരോപിക്കുന്നു. ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇരുവിഭാഗം നേതാക്കളും അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ സംസ്‌ഥാന സമ്മേളനത്തിലും കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും തീപാറുമെന്ന്‌ ഉറപ്പായി.

നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളുടെ വ്യാപ്‌തി ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. ഇത്‌ ആരെ തുണയ്‌ക്കുമെന്നു പ്രവചിക്കുക അസാധ്യം.

ബംഗാളിലും കേരളത്തിലും ഭരണം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ നിശിതമായ ചര്‍ച്ചയും തിരുത്തലുകളും ഉണ്ടാകണമെന്ന അഭിപ്രായമാണു കേന്ദ്രനേതൃത്വത്തിനുള്ളത്‌. ഈ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണു വി.എസ്‌, പിണറായി പക്ഷങ്ങള്‍

No comments:

Post a Comment

Note: Only a member of this blog may post a comment.