Thursday, July 14, 2011

കൈരളി ചാനലില്‍ ബ്രിട്ടാസ് വിവാദം പുകയുന്നു


കൈരളി ടിവിയില്‍ നിന്ന്‌ രാജിവെച്ച്‌ ഏഷ്യാനെറ്റ്‌ ബിസിനസ്‌ ഹെഡ്ഡായ ജോണ്‍ ബ്രിട്ടാസ്‌ ഇപ്പോഴും കൈരളിയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന്‌ വിവാദം. ഇതേച്ചൊല്ലി ചാനലില്‍ ചേരിതിരിവു മുറുകുകയാണ്‌.ഇതിനിടെ, സിപിഎം ഗ്രൂപ്പിസത്തില്‍ വി എസ്‌ പക്ഷത്തോട്‌ അടുപ്പം കാണിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന്‌ കൈരളി കൊച്ചി ബ്യൂറോ ചീഫ്‌ രജീഷ്‌ റഹ്‌മാന്‍ രാജിവച്ചു. എഡിറ്റോറിയല്‍ വഭാഗത്തില്‍ നിന്നു മറ്റു ചിലര്‍കൂടിയും രാജിവെച്ചിട്ടുണ്ട്‌. ഈ രണ്ടു പ്രശ്‌നങ്ങളും കൈരളിയില്‍ പുകയുകയാണ്‌ 
ജോണ്‍ ബ്രിട്ടാസ്‌ കൈരളിയില്‍ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറിനു പകരം ആരംഭിച്ച ഓപ്പണ്‍ ഫോറം, ഏഷ്യാനെറ്റില്‍ ബ്രിട്ടാസ്‌ അവതരിപ്പിക്കുന്ന നമ്മള്‍ തമ്മില്‍ ടോക്‌ ഷോയുടെ അതേസമയത്തായതിന്റെ പേരില്‍ പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യാതിരുന്നതാണ്‌ ഒടുവിലത്തെ സംഭവം. ബ്രിട്ടാസ്‌ പോയതോടെ ക്രോസ്‌ ഫയര്‍ ടോക്‌ ഷോ നിര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ ആരംഭിച്ച ഓപ്പണ്‍ ഫോറം അവതരിപ്പിക്കാന്‍ നിയോഗിച്ചത്‌ കൈരളിയിലെ ശ്രദ്ധേയനായ വാര്‍ത്താ അവതാരകന്‍ ശരത്തിനെയാണ്‌. ആദ്യ എപ്പിസോഡ്‌ തയ്യാറാക്കി കൈരളിയില്‍ സംപ്രേഷണം ചെയ്‌തു. തൊട്ടടുത്ത ദിവസം പീപ്പിളില്‍ സംപ്രേഷണം ചെയ്യുമെന്ന്‌ അറിയിപ്പുമുണ്ടായി. ശനിയാഴ്‌ച രാത്രി 10മണിക്കാണ്‌ സമയം നിശ്ചയിച്ചിരുന്നത്‌. അതേസമയത്താണ്‌ ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍.നിശ്ചിത സമയത്ത്‌ മറ്റൊരു പരിപാടിയാണ്‌ പീപ്പിളില്‍ സംപ്രേഷണം ചെയ്‌തത്‌. 20 ലക്ഷത്തോളം രൂപയുടെ പരസ്യം പീപ്പിള്‍ ചാനലിലെ ഓപ്പണ്‍ ഫോറത്തിന്റെ സംപ്രേഷണത്തിനു വേണ്ടി ശേഖരിച്ചിരുന്നു. അതുപോലും ഉപേക്ഷിച്ചുകൊണ്ടാണ്‌ പരിപാടി സംപ്രേഷണം ചെയ്യാതിരുന്നത്‌. ഇത്‌ വന്‍ വിവാദമാണ്‌ ചാനലിനുള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ള ജോണ്‍ ബ്രിട്ടാസ്‌ അദ്ദേഹം വഴി കൈരളി എഡിറ്റോറിയില്‍ വിഭാഗത്തില്‍ ഇടപെട്ടെന്നാണ്‌ വിമര്‍ശനം. ആദ്യം കൈരളിയില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ മികച്ച പ്രതികരണം ലഭിച്ച പരിപാടിയായിരുന്നു ഓപ്പണ്‍ഫോറം. അത്‌ നമ്മള്‍ തമ്മിലിന്റെ അതേ സമയത്ത്‌ പീപ്പിളില്‍ സംപ്രേഷണം ചെയ്യാനുള്ള തീരുമാനമാണ്‌ ബ്രിട്ടാസിനെപ്രകോപിപ്പിച്ചതത്രേ. ഓപ്പണ്‍ഫോറത്തിന്റെ പേരിലുള്ള വിവാദത്തില്‍ മമ്മൂട്ടിയുടെ പേരുകൂടി സ്ഥാപനത്തിനകത്തെ ചര്‍ച്ചകളില്‍ സജീവമായതോടെ വ്യക്തമായ ചേരിതിരിവാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ പാര്‍ട്ടി നേതൃത്വംതന്നെ ഇടപെട്ട്‌ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. കൊച്ചി ബ്യൂറോ ചീഫ്‌ രജീഷ്‌ റഹ്‌മാനെ പൊടുന്നനെ തൃശൂര്‍ക്ക്‌ സ്ഥലംമാറ്റിയതോടെയാണ്‌ കൈരളിയില്‍ രാജി പരമ്പര തുടങ്ങിയത്‌. എറണാകുളത്തെ സിപിഎമ്മില്‍ എസ്‌ ശര്‍മയും ഗോപി കോട്ടമുറിക്കലും തമ്മില്‍ നിലനില്‍ക്കുന്ന പോരിന്റെ ഭാഗമായിരുന്നു സ്ഥലം മാറ്റം. ശര്‍മ വി എസ്‌ പക്ഷത്തെ പ്രമുഖനും ഗോപി കോട്ടമുറിക്കല്‍ ഔദ്യോഗിക പക്ഷ നേതാവുമാണ്‌. രജീഷ്‌ റഹ്‌മാന്റെ പല റിപ്പോര്‍ട്ടുകളിലും ശര്‍മയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന്‌ ആരോപിച്ച്‌ ഔദ്യോഗിക പക്ഷം നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ്‌ തൃശൂരിലേക്കു മാറ്റിയത്‌. പിന്നീടും ഗ്രൂപ്പിസത്തിന്റെ പേരില്‍ ഇരയാക്കാന്‍ ശ്രമിച്ചപ്പോഴാണത്രേ രജീഷ്‌ റഹ്‌മാന്‍ രാജിവെച്ചത്‌. രണ്ട്‌ റിപ്പോര്‍ട്ടര്‍മാരും ചില സബ്‌ എഡിറ്റര്‍മാരുമാണ്‌ സമാന സാഹചര്യങ്ങളില്‍ സമീപ ദിവസങ്ങളില്‍ കൈരളിയില്‍ നിന്നു പുറത്തുപോയത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.