Thursday, July 21, 2011

ബി.ജെ.പി അഥവാ കലഹപ്പുര

രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയില്‍ നേതാക്കള്‍ തമ്മില്‍ നടക്കുന്ന യുദ്ധം ആ പാര്‍ട്ടിയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയിരിക്കുന്നു. യുവാക്കളാരും നേതൃനിരയിലേയ്ക്കു വരുന്നില്ല. പ്രാകൃത വിചാരങ്ങളുമായി ജീവിക്കുന്ന ചാന്തുപൊട്ട് കഥാപാത്രങ്ങളുടെ കലഹപ്പുരയാണ് ബി.ജെ.പി

അടുത്ത പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബി.ജെ.പി.) നിവര്‍ന്നു നില്‍ക്കാനുള്ള ആരോഗ്യമുണ്ടാകുമോ എന്ന് ആരെങ്കിലും ശങ്കിച്ചാല്‍ കുറ്റം പറയാനാവില്ല.  2014-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന ബി.ജെ.പിക്ക് ഇപ്പോഴേ പ്രായമേറെയായപോലെ, ചെറുപ്പക്കാരില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പി.
ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുടെ ആദ്യപരീക്ഷണമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നേരിടാന്‍ പോകുന്നത്. അടുത്തുവരുന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കാനാവുമോ എന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് 16 വര്‍ഷത്തെ വനവാസത്തിനുശേഷം ഉമാഭാരതിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതും.
പക്ഷേ, ഉമാഭാരതിയുടെ തിരിച്ചുവരവുപോലും ആഘോഷിക്കാന്‍ ആരുമുണ്ടായില്ല. തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് പാര്‍ട്ടിയിലെ തന്നെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമറിയില്ല. ബി.ജെ.പിയില്‍ ഇപ്പോള്‍ തൊഴുത്തില്‍ കുത്തിന്റെ കാലമാണ്. ഡല്‍ഹിയില്‍ മാത്രമല്ല മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാം. നല്ലൊരു പ്രതിപക്ഷം പോലുമില്ലാത്ത യു.പി.യില്‍ മായാവതിക്കുനേരെ പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമായാണ് ബി.ജെ.പി ഉമാഭാരതിയെ കാണുന്നത്. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി  അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ മാത്രം ചുമതലയാണെന്ന മനോഭാവമാണ് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക്.
 
യു.പി.യില്‍ മാത്രമല്ല ഗുജറാത്ത്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. പക്ഷേ കോലാഹലം മുഴുവന്‍ പാര്‍ട്ടിക്കുള്ളില്‍  തന്നെയാണ്. നേതാക്കള്‍ തമ്മില്‍ പോരാട്ടം ഓരോ ദിവസം  പോകുന്തോറും രൂക്ഷമായി കൊണ്ടിരിക്കുന്നു.നേതാക്കള്‍ മാറുന്നത് ഏത് പാര്‍ട്ടിയായാലും ഗുണം ചെയ്യും. പക്ഷേ പരിചയസമ്പന്നതയ്ക്ക് പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. ബി.ജെ.പി. യശ്‌വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ്, അരുണ്‍ഷൂറി എന്നിങ്ങനെയുള്ള തലതൊട്ടപ്പന്‍മാരെ  മറന്ന മട്ടാണ്, അടല്‍ബിഹാരി വാജ്‌പേയ് നയിച്ചിരുന്ന ബി.ജെ.പിയില്‍ കരുത്തന്മാരുടെ വലിയൊരു നിരകണ്ട് മറ്റ് പാര്‍ട്ടിക്കാര്‍ അസൂയപ്പെട്ടിട്ടുണ്ടാവും. പക്ഷേ ഇന്നത്തെ സ്ഥിതി അതിദയനീയമാണ്. കരുത്തന്മാരില്ലെങ്കിലും പുതുമുഖങ്ങളെങ്കിലും വേണ്ടേ? അതുമില്ല. ഭാവി നേതാക്കള്‍ എന്ന് ചൂണ്ടിക്കാണിക്കുവാന്‍ പാര്‍ട്ടിക്ക് ആകെയൊരു വരുണ്‍ഗാന്ധി മാത്രം.
പാര്‍ലമെന്റില്‍ തന്നെ പോരാട്ടം ആരംഭിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ പോരാടുന്നതിനാല്‍ കോണ്‍ഗ്രസിനാകട്ടെ കാര്യങ്ങള്‍ എളുപ്പവും.
 
പാര്‍ലമെന്റിലെ ബി.ജെ.പിയുടെ നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയിലും സുഷമാ സ്വരാജിലും ആരംഭിക്കുന്ന ഭിന്നിപ്പിന്റെ തരംഗങ്ങള്‍ പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ പോരിനും ദേശീയ ശ്രദ്ധ ലഭിക്കുന്നു. കാരണം ബി.ജെ.പി.യുടെ ഡെപ്യൂട്ടി നേതാവ് ഗോപിനാഥ് മുണ്ടെ എളുപ്പത്തില്‍ തലപ്പത്തെത്തിയ സാക്ഷാല്‍ ഗഡ്കരിക്കെതിരെ തന്നെയാണ് നീങ്ങുന്നത്.സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ കലഹം മുറുകുന്നതയാണ് കാണുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് തലവേദന സൃഷ്ടിക്കുന്നത് എല്‍.കെ. അദ്വാനിയുടെ പിന്തുണയുള്ള വസുന്ധര രാജയും രാജ്‌നാഥ് സിങ്ങിന് പ്രിയപ്പെട്ട അരുണ്‍ ചതുര്‍വേദിയും തമ്മിലുള്ള പോരാട്ടമാണ്. യു.പി.യില്‍ രാജ്‌നാഥും ജെയ്റ്റ്‌ലിയുടെ പിന്തുണയുള്ള കല്‍രാജ് മിശ്രയും ഏറ്റുമുട്ടുന്നു. ഇവിടെ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ മായാവതിയെ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ഉത്തരഖണ്ഡില്‍ അദ്വാനിയെ പിന്തുണയ്ക്കുന്ന ബി.എസ്. കൊഷിയാരിയും രാജ്‌നാഥിന്റെ അനുയായി രമേശ് പൊഖ്രിയാലും തമ്മിലാണ് പിണക്കം. ബീഹാറില്‍ ജനതാദളി(യു) നൊപ്പം ഭരണം പങ്കിടുന്നുണ്ടെങ്കിലും ഡെപ്യൂട്ടി മുഖ്യമന്ത്രി സുശില്‍ കുമാര്‍ മോഡിയും സി.പി.താക്കൂറും തമ്മില്‍ അടുപ്പത്തിലല്ല. രാജ്‌നാഥിന്റെ പിന്തുണയാണ് താക്കൂറിന്റെ ശക്തി.ദുരന്തവും ഹാസ്യവും ഇഴചേര്‍ന്നതാണ് ജാര്‍ഖണ്ഡിലെ സ്ഥിതി. സിന്‍ഹയായിരുന്നു അദ്വാനിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഗഡ്കരി വോട്ട് ചെയ്തത് അര്‍ജുന്‍ മുണ്ടയ്ക്ക്. സംഭവവികാസങ്ങള്‍ കണ്ട് മുന്‍പാര്‍ട്ടി പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി അസംബന്ധം എന്ന് കൂടി പറഞ്ഞപ്പോള്‍ നാടകം പൂര്‍ണ്ണം.
 
ഹിമാചലില്‍ പരമ്പരാഗത വൈരികളായ പി.കെ. ധുമാലും ശാന്തകുമാറും തമ്മിലുള്ള പോരാട്ടം തുടരുന്നു. ഗുജറാത്തില്‍ അദ്വാനിയുടെയും സുഷമയുടെയും പിന്തുണയോടെ ഹരിന്‍ പഥക് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  കരുനീക്കുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് മറഞ്ഞിരുന്ന  സജ്ജയ് ജോഷിയും തിരിച്ചുവരുന്നുണ്ട്. ഇതും മോഡിയുടെ ചിറക് അരിയാനാണെന്നുവേണം ഊഹിക്കാന്‍. ജോഷിക്ക് പാര്‍ട്ടിയില്‍ നല്ല പിന്തുണയുണ്ട്. പക്ഷേ മോഡിയെ പോലെ വ്യക്തിപ്രഭാവമുള്ള മറ്റൊരു നേതാവ് ബി.ജെ.പിക്കില്ല എന്നതും പാര്‍ട്ടിയെ കുഴപ്പിക്കുന്നു. മോഡിയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ ഹാട്രിക് വിജയത്തിനായി ഒരുങ്ങുകയാണ്. കേന്ദ്രത്തിലേക്ക് അത്ര താല്‍പര്യമില്ലെന്ന് കാട്ടുന്നുണ്ടെങ്കിലും 2014 തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നുണ്ടെന്ന് പ്രവൃത്തികള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ മോഡിയുടെ തിളക്കം കൊണ്ട് മോഡിക്ക് മാത്രമേ ഗുണമുള്ളുവെന്നും പാര്‍ട്ടിക്ക് അതുകൊണ്ട് നേട്ടങ്ങളൊന്നുമില്ലെന്നും മറ്റുള്ളവര്‍ പറയുന്നു. മോഡിയുടെ തിളക്കം ഗുജറാത്തില്‍ മാത്രം ഒതുങ്ങുന്നു. അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിയെ ആസാമിലും ബംഗാളിലും മാത്രം പ്രചാരണത്തിന് അനുവദിച്ചത്.
 
കര്‍ണ്ണാടകയില്‍ അഴിമതി ആരോപണങ്ങള്‍ ഏറെ നേരിടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിജയിച്ചുകൊണ്ടിരിക്കുന്നു. ജെയ്റ്റ്‌ലിയാണ് യെദിയൂരപ്പയെ പിന്തുണയ്ക്കുന്നത്. ഇതിനിടയിലും അദ്വാനി പ്രിയപ്പെട്ട അനന്ത് കുമാറുമായുള്ള പോരാട്ടം തുടരുന്നുണ്ട്. സംസ്ഥാനത്തിനകത്ത് തന്നെ പല ഗ്രൂപ്പുകളുണ്ട്. ബല്ലാരിയില്‍ നിന്നുള്ള എംഎല്‍എമാരുമായി റെഡ്ഡി സഹോദരന്മാരും ആര്‍.എസ്.എസ്. പിന്തുണയോടെ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയുടെ ഗ്രൂപ്പും സജീവമാ#ായി രംഗത്തുണ്ട്.മദ്ധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ പ്രധാന എതിരാളിയായി കാണുന്ന്ത് ഉമാഭാരതിയെ തന്നെയാണ്. ഡല്‍ഹിയില്‍ ഗഡ്കരിയുടെ പിന്തുണയുള്ള വിജയ് ഗോയെയും ജെയ്റ്റ്‌ലി ഗ്രൂപ്പുകാരന്‍ വിജേന്ദര്‍ ഗുപ്തയും പോര്‍ക്കളത്തിലുണ്ട്. പഞ്ചാബില്‍ ഭരണകക്ഷിയാണ് ബി.ജെ.പി. അഴിമതി ആരോപണങ്ങള്‍ ഏറെയുണ്ട്. സുഷമയുടെ പിന്തുണയുള്ള മനോരഞ്ജന്‍ കാലിയയും ജെയ്റ്റ്‌ലിയുടെ നോമിനി തിക്ഷന്‍ സൂദും തമ്മിലാണ് പോരാട്ടം. നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെയും അവിനാഷ് റായി ഖന്നയുടെയും വഴക്ക് ജെയിറ്റ്‌ലിയുടെയും ആര്‍.എസ്.എസിന്റെയും പോരാട്ടമായി കാണുന്നു.
 
ജമ്മു കാശ്മീരില്‍ സംസ്ഥാന പ്രസിഡന്റ് ഷംഷര്‍ സിങും ജെയ്റ്റ്‌ലിയുടെ ആളായ അശോക് ഖജുറിയയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുറത്തറിഞ്ഞത് എം.എല്‍.എ.മാര്‍ മാറി വോട്ട് ചെയ്തത്  പുറത്തായപ്പോഴാണ്. ഒറീസയില്‍ ജുവേല്‍ ഒറാമും ജെയ്റ്റ്‌ലിയുടെ പിന്തുണയുള്ള ധര്‍മേന്ദ്ര പ്രധാനും തമ്മിലാണ് വഴക്ക്. ഇതെല്ലാം ജയ്റ്റ്‌ലി - ആര്‍.എസ്.എസ്. പോരാട്ടങ്ങളുടെ ഭാഗമാണ്. 
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ബി.ജെ.പി.യില്‍ എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ആസാമില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വരുണിനായിരുന്നു ഇലക്ഷന്‍ ചാര്‍ജ്ജ്. എന്നാല്‍ മൊത്തത്തില്‍ കാര്യങ്ങള്‍ നോക്കുന്ന ജെയ്റ്റ്‌ലിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. പിന്നെ ഒന്നിലും ഇടപെടാതെ വരുണ്‍ ഇറ്റലിയിലേക്ക് അവധിക്കു പോകുകയാണ് ചെയ്തത്. ആസാമില്‍ പാര്‍ട്ടി വളരാന്‍ യാതൊരു സഹായവും ചെയ്യാത്ത കേന്ദ്ര നേതൃത്വത്തെയാണ് എം.പി. കബീന്ദ്ര പുകേയാസ്തു കുറ്റപ്പെടുത്തുന്നത്.എല്ലാ വിവാദങ്ങള്‍ക്കും മേലെ നിന്നിരുന്ന വാജ്‌പേയിയെ പൊലൊരു നേതാവാണ് ബി.ജെ.പിക്ക് ഇല്ലാത്തത്. എന്തൊക്കെ തര്‍ക്കങ്ങളുണ്ടെങ്കിലും അദ്വാനിയും വാജ്‌പേയിയും ഒന്നിച്ച് സിനിമ വരെ കാണുമായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. അവര്‍ ഒരുമിച്ച് കണ്ട സ്വപ്‌നം ഫലമണിഞ്ഞത് 1977ല്‍ ജനാതപാര്‍ട്ടിയുടെ രൂപത്തിലാണ്. 1996ലും 1998ലും അധികാരത്തിലെത്തി.
 
അരുണ്‍ ജെയ്റ്റ്‌ലിയും സുഷമാസ്വരാജും ഒന്നിച്ച് ഊണുകഴിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. പാര്‍ലമെന്റില്‍ അടുത്തടുത്ത മുറികളില്‍ ഇരുവരുമുണ്ട് എന്നത് മാത്രമാണ് അടുപ്പം. മാധ്യമ പ്രവര്‍ത്തകരെ വിളിക്കുന്നതുപോലും ഇരുവരും വെവ്വേറെയാണ്. പല വിജയങ്ങളിലും ലോക്‌സഭയിലും  രാജ്യസഭയിലും ബി.ജെ.പിക്ക് രണ്ട് നിലപാടെടുക്കേണ്ടിവരുന്നതിന് കാരണവും ഈ വഴക്ക് തന്നെയാണ്.സോണിയയെ അനുകരിക്കാനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമം. അതുതന്നെയാണ് അവരുടെ പരാജയ കാരണവും, വാജ്‌പേയിയും അദ്വാനിയും വാര്‍ത്തെടുത്ത നേതാക്കളുടെ കാലം കഴിഞ്ഞാല്‍ മറ്റൊരു തലമുറ പാര്‍ട്ടിക്കില്ല, ഹരിയാനയില്‍ പാര്‍ട്ടി സാന്നിദ്ധ്യമില്ല. ജമ്മു കാശ്മീരില്‍ പരാജയപ്പെട്ടു. ആസാമിലും ബംഗാളിലും സ്ഥിതി ഇതു തന്നെ. കര്‍ണാടക ഒഴിച്ചാല്‍ തെക്കേ അറ്റത്തും നില ശൂന്യം. അധികാര മോഹികളായ നേതാക്കള്‍ അടുത്ത തലമുറയെ വാര്‍ത്തെടുത്തില്ല. അവര്‍ക്ക് പരസ്പരം പിന്നില്‍ കുത്താനായിരുന്നു തിരക്ക്. 2014 തെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് ചരമഗീതം പാടേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.