Tuesday, July 12, 2011

പി. ശശിയുടേതു പകര്‍ച്ചവ്യാധി: കാസര്‍കോടും സഖാക്കള്‍ക്കു രോഗലക്ഷണം


സ്ത്രീപീഡനത്തിനു പുറത്തായ സി.പി.എം കണ്ണൂര്‍ ജില്ലാമുന്‍ സെക്രട്ടറി പി.ശശിയ്ക്കു പിന്‍ഗാമികള്‍ ഏറെ. ശശിക്കെതിരേയുള്ള പരാതിയോടു സാമ്യമുള്ള മറ്റൊരു പരാതി കാസര്‍കോടും ഉയര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടുസഖാക്കള്‍ അഴിയെണ്ണിത്തുടങ്ങിയതിന്റെ ഞെട്ടല്‍മാറുന്നതിനിടെയാണ് സ്ത്രീപീഡനം എന്ന പകര്‍ച്ചവ്യാധി കാസര്‍കോടേക്കും വ്യാപിച്ചതായി പാര്‍്ട്ടി നേതൃത്വം ഞെട്ടലോടെ മനസിലാക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുന്‍ എം.എല്‍.എ.കൂടിയായ ട്രേഡ് യൂണിയന്‍ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി, സി.പി.എം.ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയിത്.

സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ദമ്പതിമാരുടെ മകളായ പരാതിക്കാരി മുന്‍ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമാണ്. ഇവര്‍ വിവാഹിതയാണ്. സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനംചെയ്ത് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ നേതാവ് നിരന്തരം നിര്‍ബന്ധിക്കുകയാണെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ഇതുവരെ ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇതിനിടെ, ആരോപണത്തിന് വിധേയനായ നേതാവ് മകനെ ഇതേ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായി. വി.വി.രമേശന്റെ മകള്‍ക്കു പരിയാരം മെഡിക്കല്‍ കോളജിലെ സ്വാശ്രയ സീറ്റ് വാങ്ങിയ വിഷയത്തിലും സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തിലും പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായതിനാല്‍ പുതിയ ആരോപണം ചര്‍ച്ചയാവാതെ ഒതുക്കിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമവും ആരംഭിച്ചു. പി.ശശിക്കെതിരെ നടപടി വന്നതിന്റെ അടുത്ത ദിവസമാണു യുവതി ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളനങ്ങളും തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ വിഷയം യോഗങ്ങളില്‍ സജീവ വിഷയമാകുമെന്നാണു സൂചനകള്‍. അതേസമയം പി. ശശിക്കെതിരെ ആദ്യം സ്വീകരിച്ച നടപടി ലാഘവത്തോടെയായത്, പരാതിയും ലാഘവരൂപത്തിലുള്ളതായതുകൊണ്ടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ പാര്‍ട്ടി കര്‍ശന നടപടിതന്നെ സ്വീകരിച്ചു.

ശശിക്കെതിരെ ആദ്യം തരംതാഴ്ത്തലും പിന്നീട് പുറത്താക്കല്‍ നടപടിയും സ്വീകരിക്കാനിടയായത് വിശദീകരിച്ച് പിണറായി പറഞ്ഞു. സംസ്ഥാനസമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നതിനായി ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പി.ശശിപ്രശ്‌നത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേയാണ് പിണറായി ഈ കാര്യം വിശദീകരിച്ചത്. പി. ശശിക്കെതിരെ ആദ്യം ലഭിച്ച പരാതിയില്‍ കാര്യങ്ങള്‍ ഗൗരവമായി ഉന്നയിച്ചിരുന്നില്ല. ഇതു പരിശോധിച്ചശേഷമാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പ്രശ്‌നത്തിന്റെ ഗൗരവം പാര്‍ട്ടിക്കുള്ളിലും മറ്റും നടന്ന ചര്‍ച്ചകളിലൂടെ ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പി.ശശിക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചുവെന്ന് പിണറായി പറഞ്ഞു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പി.ശശിപ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചു.

ശശിക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടി തിരഞ്ഞെടുപ്പിനു മുമ്പേ വേണ്ടതായിരുന്നുവെന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്. ശശിക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നാണ് പരാതി ഉണ്ടായത്. ആ നിലയ്ക്ക് ഇത്രയും കാത്തുനില്പ് വേണ്ടിയിരുന്നില്ല. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരായ പ്രചരണായുധമായി യു.ഡി.എഫ്. ഇത് ഉപയോഗിക്കുമെന്ന് അറിയാമായിരുന്നിട്ടും പാര്‍ട്ടി നേതൃത്വം അലംഭാവം കാട്ടുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പേ ശശിയെ പുറത്താക്കിയിരുന്നുവെങ്കില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമായിരുന്നുവെന്നും ചില അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. വിവാദംസൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലും സിപിഎം നേതാക്കളുടെ പങ്കു പാര്‍ട്ടിക്കു ഏറെ നാണക്കേടുണ്ടായിരുന്നു. രണ്ടു സിപിഎം നേതാക്കളാണ് സംഭവത്തില്‍ ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്. കൊച്ചിന്‍ റിഫൈനറിയിലെ തൊഴിലാളി സംഘടനാ നേതാവും പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എല്‍ദോ കെ.മാത്യു, സി.പി.എം മഴവന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസ് തോമസ് എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.

അതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പറവൂര്‍ പീഡനക്കേസിലെ പ്രതി നവാസിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പുറത്തുള്ള ഉന്നതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നവാസ് വൈദ്യപരിശോധനക്കിടയില്‍ ചാടിപ്പോയത്. ഇയാളെ വിദേശത്തേക്ക് കടത്താനുള്ള നീക്കമുള്ളതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ആലുവ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഹാജരാക്കിയ എട്ടു പ്രതികളെയും തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെയായിരുന്നു പരേഡ്. പ്രതികളല്ലാത്ത മറ്റ് അനേകം പേരോടൊപ്പമാണ് എട്ടുപ്രതികളെ പരേഡിന് നിര്‍ത്തിയത്. തമിഴ്‌നാട്ടിലെ പ്രമുഖ കരാറുകാരനായ മണികണ്ഠന്‍, സി.പി.എം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി തോമസ് വര്‍ഗീസ്, സ്വരാജ്, ഉണ്ണികൃഷ്ണന്‍, വിജയകുമാര്‍, മനോജ്‌ഗോപി, നോബിള്‍, മുരുകേശന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍ കോടതിയില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് ആദ്യം കരുതിയതെങ്കിലും കൂടുതല്‍ സുരകഷ ഉറപ്പാക്കാനാണ് ആലുവ സബ്ജയിലിലേക്ക് പരേഡ് മാറ്റിയത്.

മറ്റ് അഞ്ച് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അടുത്ത ദിവസം നടക്കും. കഴിഞ്ഞ ദിവസം പിടിയിലായ റിട്ടയേര്‍ഡ് സൈനികന്റെയും പാലക്കാട്ടെ മുന്‍ ഉദ്യോഗസ്ഥന്റെയും അറസ്റ്റ് പോലീസ് റിക്കോര്‍ഡാക്കി. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടി പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ സി.രാജന്‍ നായര്‍, പഴനി സ്വദേശി മകുടീശ്വരന്‍, പാലക്കാട് സ്വദേശി സ്വാമിദാസ്, എറണാകുളം സ്വദേശി ഫെബിന്‍ എന്നിവരും ഇടനിലക്കാരിയായ എറണാകുളംകാരി ജൂലിയുമാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. റിട്ടയേര്‍ഡ് സൈനികന്‍ സ്വന്തം വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. മകുടീശ്വരനും സെബിനും ജൂലിയുടെ ഫ്‌ളാറ്റില്‍ വെച്ചാണ് പീഡനം നടത്തിയത്. സ്വാമിദാസ് കോയമ്പത്തൂരില്‍ വെച്ചും കുട്ടിയെ പീഡനത്തിന് ഇരയാക്കി. എറണാകുളത്ത് ബ്ലേഡ്കമ്പനി നടത്തുന്ന ആളാണ് മകുടീശ്വരന്‍. മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് സ്വാമിദാസ്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ് ഫെബിന്‍. പിടിയിലായ ജൂലിയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചാണ് പ്രതികളെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്.

വിദേശത്ത് കഴിയുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നെങ്കിലും അത് വേണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. കേസിലെ പ്രതിയായ അറബിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. സ്ത്രീപീഡനപരാതിയുടെ പേരില്‍ രണ്ടാഴ്ച മുമ്പാണ് സി.പി.എമ്മിലെ ശക്തനായ പോരാളിയായ പി.ശശിയുടെ തലതെറിച്ചത്. സി.പി.എം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പി. ശശി. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിക്ക് വഴങ്ങേണ്ടിവന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ലോബിക്കും കനത്ത തിരിച്ചടിയാണ്. പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെതുടര്‍ന്ന് ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യതീരുമാനം. എന്നാല്‍ ഇതിനെതിരെ പരസ്യമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നു. കൂടുതല്‍ കടുത്ത നടപടി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപ്പെട്ട കേന്ദ്രനേതൃത്വം തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചുവെങ്കിലും പി.ശശിക്കെതിരായി ഉയര്‍ന്ന പരാതിയുടെ ഉള്ളടക്കം സിപിഎമ്മിനു തുടര്‍ന്നും തലവേദനയാകും.

ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നും ആരാണു പരാതി നല്‍കിയതെന്നും ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളിലെ സൂചനകള്‍ പ്രകാരം പാര്‍ട്ടി പറഞ്ഞു തീര്‍ക്കേണ്ട തരത്തിലുള്ള പരാതിയല്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ച ശേഷം നടപടിയെടുത്തതാണെന്നു പൊതുവെ പറയാമെങ്കിലും തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്മേളനങ്ങളിലും ഇതു മതിയാകില്ല. എന്താണ് ആക്ഷേപമെന്നും ആര്, എപ്പോള്‍ ഉന്നയിച്ചുവെന്നുമൊക്കെ അംഗങ്ങളോടു വിശദീകരിക്കേണ്ടി വരും. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചതെന്തു കൊണ്ടെന്ന അംഗങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വം വിയര്‍ക്കും.

ഗുരുതരമായ ആക്ഷേപമായിട്ടു പോലും നടപടിയെടുക്കാന്‍ ഒരു കൊല്ലത്തോളം വൈകിയതെന്തുകൊണ്ടെന്ന ചോദ്യവും ഉയരും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനു വേണ്ടവിധത്തില്‍ യുഡിഎഫിനെതിരെ പ്രയോഗിക്കാന്‍ സാധിക്കാതിരുന്നതു ശശിക്കെതിരെ ആക്ഷേപ മുയര്‍ന്നതിനാലും നടപടി വൈകിയതു കൊണ്ടാണെന്നുമുള്ള വാദങ്ങളും അംഗങ്ങള്‍ ഉയര്‍ത്തിയേക്കാം. വിവാദങ്ങള്‍ക്കിടെ ശശി വി.എസ്.അച്യുതാനന്ദനെതിരെ എഴുതിയ തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഏതുതരത്തില്‍ കൈകാര്യം ചെയ്തുവെന്ന ചോദ്യവും സിപിഎം അണികള്‍ക്കുണ്ട്. ശശിക്കെതിരായ പരാതിയുടെ നിയമവശമാണ് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്ന മറ്റൊരു വിഷയം. ഇത്തരത്തിലുള്ള പരാതികളില്‍ പൊലീസിനു നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളുവെന്നു ചില നിയമവിദഗ്ധര്‍ പറയുന്നു.

അതേസമയം, പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കാന്‍ പറ്റൂ എന്നാണു പൊലീസിന്റെ നിലപാട്. ആരെങ്കിലും പരാതി നല്‍കുകയോ മൊഴി നല്‍കുകയോ കോടതി നിര്‍ദേശം ലഭിക്കുകയോ ചെയ്യാതെ പൊലീസിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍, പരാതി ഭാവിയില്‍ പൊലീസ് അന്വേഷിക്കാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പൂര്‍ണമായി അവഗണിക്കുന്നില്ല. അതോടൊപ്പം, പരാതി ഒരു വര്‍ഷത്തോളം നിയമപരമായ ഏജന്‍സികളില്‍ നിന്നു മറച്ചുവച്ചുവെന്ന കുറ്റം മറ്റു സിപിഎം നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിനിടെയാണ് കാസര്‍കോടുനിന്നും വീണ്ടും ആരോപണം. ഇത് എങ്ങനെ വിശദീകരിക്കുമെന്ന കാര്യത്തില്‍ നേതൃത്വം ഇരുട്ടില്‍ത്തപ്പുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.