Saturday, July 23, 2011

വി.എസിന്റെ വാസം കരാറുകാരന്റെ വീട്ടില്‍

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ താമസം വന്‍കിട പി.ഡബ്ല്യു.ഡി കരാറുകാരന്റെ വീട്ടില്‍. എസ്‌എന്‍ഡിപി നേതാവും വന്‍കിട റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകാരനും പിഡബ്ല്യുഡി കരാറുകാരനുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ വീടാണ്‌ വി എസിനായി വാടകയ്‌ക്കെടുത്തിരിക്കുന്നത്‌. ജവഹര്‍ നഗറിലെ ഈ വീട്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്തു. വാടകയും അറ്റകുറ്റപ്പണികളും ഇനി സര്‍ക്കാര്‍ ചെലവിലാണ്‌. എന്നാല്‍ വി എസിന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌ കന്റോണ്‍മെന്റ്‌ ഹൗസ്‌ അനക്‌സിലാണ്‌. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിന്റെ പ്രധാന കെട്ടിടത്തില്‍ പഴക്കംമൂലം അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്‌. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിനു സര്‍ക്കാര്‍ ചെലവില്‍ വാടക വീട്‌ എടുത്തത്‌. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രസ്‌ സെക്രട്ടറി പി.ടി ചാക്കോയുടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നിടത്താണ്‌ വി എസിന്റെ ഓഫീസ്‌.
ശ്രീധന്യാ ഹോംസ്‌ എന്ന റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി ഉടമയാണ്‌ ചന്ദ്രബാബു. വി എസിന്റെ മകന്‍ വി. എ അരുണ്‍കുമാറിന്റെ അടുത്ത സുഹൃത്തുമാണ്‌ ഇദ്ദേഹം. എസ്‌എന്‍ഡിപി നേതാവ്‌, കരാറുകാരന്‍ എന്നീ കാര്യങ്ങളെക്കാള്‍ സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്‌ ഇതാണ്‌. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സ്വാധീനം പലരും ദുരുപയോഗപ്പെടുത്താന്‍ ഇപ്പോഴത്തെ താമസം കാരണമായേക്കുമെന്നാണ്‌ സിപിഎംഔദ്യോഗിക പക്ഷത്തിന്റെ ആശങ്ക. അങ്ങനെവന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ അത്‌ തകിടംമറിക്കും.
വി എസ്‌ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ വീട്ടില്‍ താമസിക്കരുതെന്ന്‌ ഔപചാരികമായോ അല്ലാതെയോ നേരിട്ടു പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. അതേസമയം, അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ഔദ്യോഗിക പക്ഷ നേതാക്കള്‍ പറയുന്നുണ്ട്‌. കന്റോണ്‍മെന്റ്‌ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞിട്ട്‌ അങ്ങോട്ട്‌ താമസം മാറുമെന്നാണ്‌ വി എസ്‌ പറയുന്നത്‌. അത്‌ വിശദീകരിച്ച്‌ അദ്ദേഹം വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാല്‍ സിപിഎം ഔദ്യോഗിക നേതൃത്വം അതു വിശ്വസിക്കുന്നില്ല. വി എസ്‌ ജവഹര്‍ നഗറിലെ വീട്ടില്‍ തുടരുമെന്നുതന്നെയാണ്‌ അവര്‍ കരുതുന്നത്‌.
ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കന്റോണ്‍മെന്റ്‌ ഹൗസ്‌ ഓഫിസായും ജഗതിയിലെ പുതുപ്പള്ളി വീട്‌ താമസിക്കാനുമാണ്‌ ഉപയോഗിച്ചിരുന്നത്‌. ജഗതിയിലെ വീട്‌ വാടകയല്ല. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയുടെ പേരിലുള്ള ആ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്നു പണം വാങ്ങിയിരുന്നുമില്ല.
വി എസിന്‌ വീടിനും ഓഫീസിനും വെവ്വേറെ വാടക നല്‍കുന്നതിനെ എതിര്‍ക്കുന്ന യുഡിഎഫിലെ ചില നേതാക്കളുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടു തുറന്നു പറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ വിരോധം ഇത്തരം ഇടുങ്ങിയ ചിന്താഗതിക്ക്‌ ഇടയാക്കരുതെന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാട്‌

No comments:

Post a Comment

Note: Only a member of this blog may post a comment.