Friday, July 29, 2011

വി.എസിന്റെ ഊണ് മുടക്കിയതാര്


ഇന്ന് ഉച്ചയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കമ്യൂണിസ്‌റ്റ് സൈദ്ധാന്തികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ ഉച്ചയൂണു കഴിക്കരുതെന്ന് വി.എസിനെ പാര്‍ട്ടി വിലക്കി. ഇന്ന് വിവിധ പരിപാടികള്‍ക്കായി വി.എസ് കണ്ണൂര്‍ ജില്ലയിലുണ്ട്. രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് വി.എസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് കുഞ്ഞനന്തന്‍ നായര്‍ വി.എസ്സിനെ ക്ഷണിച്ചു. വി.എസ് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ ദിവസം വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ അവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷവും വി.എസ് പോയിരുന്നു. കുഞ്ഞനന്തന്‍ നായര്‍ ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ വി.എസ് കാണാന്‍ പോയ കാര്യം സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനവും ഉയര്‍ത്തി. സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റാണ് ബര്‍ലിന്‍. വി.എസിന്റെ യാത്രാപരിപാടി ജില്ലാ സെക്രട്ടേറിയറ്റ്‌ ചര്‍ച്ചചെയ്‌തപ്പോഴാണു കുഞ്ഞനന്തന്‍നായരുടെ വീട്ടിലെ ഉച്ചയൂണും വിഷയമായത്‌. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള പ്രാദേശികനേതൃത്വത്തിന്റെ കത്തു പരിഗണിച്ച യോഗം സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെയും അഭിപ്രായമാരാഞ്ഞശേഷമാണു തീരുമാനത്തിലെത്തിയത്‌.

കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ്‌. ഉച്ചയൂണു കഴിക്കുന്നതു വിഭാഗീയതയ്‌ക്കുള്ള സൂചനയാകുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.എമ്മിനു പുറത്തായെങ്കിലും കുഞ്ഞനന്തന്‍നായര്‍ വി.എസിന്റെ ദീര്‍ഘകാല സുഹൃത്താണ്‌. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന വി.എസിനെ വരവേല്‍ക്കാന്‍ വീടു പെയിന്റ്‌ ചെയ്‌തു മോടിപിടിപ്പിച്ചിരുന്നു. ഇരുപത്തഞ്ചോളം പേര്‍ക്കു സദ്യ നല്‍കാനായിരുന്നു ഒരുക്കം. ഉച്ചയൂണിനു വീട്ടിലെത്തില്ലെന്നു വി.എസ്‌. നേരിട്ടു കുഞ്ഞനന്തന്‍നായരെ അറിയിച്ചതായാണു വിവരം. കുഞ്ഞനന്തന്‍നായരുടെ വീടിനു സമീപമാണ്‌ ഇന്നു വി.എസ്‌. പങ്കെടുക്കേണ്ട രണ്ടു പരിപാടികള്‍. ഈ സാഹചര്യത്തിലാണു വി.എസിനെ ഉച്ചയൂണിനു ക്ഷണിച്ചത്‌.

വി.എസ്‌. ക്ഷണം സ്വീകരിച്ചെങ്കിലും പാര്‍ട്ടി വിലക്കിയതായാണ്‌ അറിയാന്‍ കഴിഞ്ഞതെന്നു കുഞ്ഞനന്തന്‍നായര്‍ പ്രതികരിച്ചു. വി.എസിന്റെ വ്യക്‌തിജീവിതത്തില്‍ ഇടപെടുകയും സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതുപോലും വിലക്കുകയുമാണ്‌. കുഞ്ഞനന്തന്‍നായര്‍ ജനുവരിയില്‍ രോഗബാധിതനായി കഴിയുമ്പോള്‍ വി.എസ്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഉച്ചയൂണിനു വിലക്കുണ്ടെങ്കിലും വീട്ടില്‍ വിശ്രമിക്കുന്ന സുഹൃത്തിനെ വി.എസ്‌. സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്‌. മുമ്പ്‌ വി.എസ്‌. കണ്ണൂരില്‍ എത്തിയാല്‍ മിക്കപ്പോഴും താമസം കുഞ്ഞനന്തന്‍നായരുടെ വീട്ടിലായിരുന്നു.

2005-ല്‍ കുഞ്ഞനന്തന്‍നായരെ പുറത്താക്കിയശേഷവും വി.എസ്‌. ബന്ധം തുടര്‍ന്നതു പാര്‍ട്ടി ഔദ്യോഗികനേതൃത്വത്തിനു തലവേദനയായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കാവുന്ന ഒരു വിലക്കാന് പാര്‍ട്ടി വി എസിന് ഉച്ചയൂണിനു വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.