Sunday, July 31, 2011

ഊരുവിലക്കും ഊണു വിലക്കും മാര്‍ക്‌സിസമല്ല

മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ. സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്.

ഊരുവിലക്കും ഊണുവിലക്കും മാര്‍ക്‌സിസമല്ല. ഇപ്പോഴും ഈ സെക്‌ടേറിയന്‍ നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.എം സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഊണ് കഴിക്കാന്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണ്. മാര്‍ക്‌സിസം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ആശയമാണ്. മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ.  സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ഈ നിലപാട് മനുഷ്യ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ വികലമാക്കാനും, മാനുഷികമൂല്യങ്ങള്‍ വിസ്മരിച്ച് ഒരു പ്രസ്ഥാനമായി ഇതിനെ മുദ്രകുത്താനും മാത്രമെ സഹായിക്കുകയുള്ളൂ എന്ന് നേതാക്കള്‍ മനസ്സിലാക്കണം. ഊണുവിലക്ക് നിര്‍ദ്ദേശത്തില്‍ യഥാര്‍ത്ഥത്തില്‍ ഊരുവിലക്കും കൂടി സി.പി.എം നേതൃത്വം ലക്ഷ്യമിട്ടിരുന്നതാണ്. വി.എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിക്കരുതെന്ന് തന്നെയാണ് നേതൃത്വം പറയാതെ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചു കൊണ്ട് ബര്‍ലിന്റെ വസതി സന്ദര്‍ശിച്ചതും ഇളനീര്‍ കഴിച്ചതും ധീരമായ നടപടിയാണ്.
 
എം.വി രാഘവനെ സി.പി.എം പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിനെ വീട്ടില്‍ വിളിച്ച് ആഹാരം നല്കിയ പാര്‍ട്ടി നേതാക്കളുടെ പേരില്‍ വളരെ  കര്‍ശനമായി നടപടി അന്ന് സി.പി.എം സ്വീകരിച്ചിരുന്നു.  പയ്യന്നൂരിലെ സി.പി.എം നേതാവായിരുന്ന ബാലന്‍ മാസ്റ്ററെ എം വി ആറിന് സ്വന്തം വീട്ടില്‍ ഊണ് നല്‍കിയതിന്റെ പേരില്‍ മാത്രമാണ് പുറത്താക്കിയത്. എം വി രാഘവനെ കായികമായി വകവരുത്തുവാനുള്ള പല ശ്രമങ്ങളും സി.പി.എം നേതൃത്വത്തില്‍ അന്ന് നടന്നതായി വ്യാപക ആരോപണം ഉയര്‍ന്നിട്ടുള്ളതായിരുന്നു. അന്ന് ഈ നടപടികള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം നേതൃത്വം കൊടുത്ത നേതാക്കളുടെ കൂട്ടത്തില്‍ വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു.  അതെല്ലാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ കറുത്ത ഭാഗവുമാണ്. 
ഇന്ന് മഹത്തായ മാര്‍ക്‌സിസവും, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമെല്ലാം ലോകത്തൊട്ടാകെ കടുത്ത പ്രതിസന്ധികളെ  തരണം ചെയ്തു കൊണ്ട് മുന്നോട്ടു പോകുകയാണ്. മാര്‍ക്‌സിസത്തിന് മാനുഷികമുഖം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എതിരാളികള്‍ ഇപ്പോഴും പ്രചരണം നടത്തുന്നത്. വി എസ് അച്യുതാനന്ദന് ഇപ്പോള്‍ നല്‍കിയ ഊണുവിലക്ക് നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ ഈ കള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകരാന്‍ ഉതകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാവപ്പെട്ട ജനകോടികളുടെ ഹൃദയവികാരവും അവരുടെ മോചനത്തിനുള്ള വഴികാട്ടിയുമാണ് ഇന്നും ഈ പ്രത്യയശാസ്ത്രം. അതുകൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാച്ചിലിനെ ഊണുവിലക്കു പോലുള്ള മണ്‍ചിറകള്‍ കെട്ടി ചെറുക്കാന്‍ സി.പി.എം നേതൃത്വം ശ്രമിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.