Thursday, July 14, 2011

മകന്റെ അച്ഛനെതിരേ അന്വേഷണം: നിസംഗതയോടെ പാര്‍ട്ടി



 നാടുതോറും വിപ്ലവം പ്രസംഗിച്ചു നടന്നപ്പോഴും വെറുമൊരു പിതാവുമാത്രമാണ് താനെന്നു വീണ്ടും വീണ്ടും ഉറപ്പിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും വെട്ടില്‍. ഇടതുമുന്നണിസര്‍ക്കാരിന്റെ അവസാനകാലത്തു തിരക്കിട്ടു രൂപംനല്‍കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഡയറക്ടര്‍, മെംബര്‍ സെക്രട്ടറി പദവികളില്‍ മകന്‍ വി.എ. അരുണ്‍കുമാറിനെ നിയമിച്ചെന്ന ചട്ടങ്ങള്‍ ലംഘിച്ചു നിയമിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ വി.എസ് അന്വേഷണം നേരിടുകയാണ്. വി.എസിന്റെ പഴയ ചാവേറായിരുന്ന കെ.എം ഷാജഹാന്‍ മകന്റെ അച്ഛന്‍ എന്ന പേരില്‍ മലയാളമനോരമയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സംഭവം ചൂടുപിടിക്കുന്നതും അന്വേഷണം പ്രഖ്യാപിക്കുന്നതും.

ഷാജഹാന്റെ ആരോപണത്തെത്തുടര്‍ന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയിലെത്തിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവായ വിഎസിന്റെ തന്നെ അഭ്യര്‍ഥന സ്വീകരിച്ചാണ് അന്വേഷണത്തിനു സ്പീക്കര്‍ ഉത്തരവായതെന്ന പ്രത്യേകതയും സംഭവത്തിനുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേക സഭാസമിതിയെ നിയോഗിക്കുന്നത്. ചൊവ്വാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് അരുണ്‍കുമാറിന്റെ അനധികൃത നിയമനം സംബന്ധിച്ചു വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചത്. ഇന്നലെ സഭയില്‍ ആരോപണത്തിനു മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ്, ഐസിടി ഡയറക്ടറായി മുന്‍ സര്‍ക്കാര്‍ ആരെയും നിയമിച്ചിട്ടില്ലെന്നും നിയമനം പുതിയ സര്‍ക്കാരിനു വിടുകയായിരുന്നു എന്നും വിശദീകരിച്ചു. എടുത്തിട്ടില്ലാത്ത തീരുമാനത്തിന്റെ പേരിലാണ് എംഎല്‍എയുടെ ആരോപണമെന്നും പറഞ്ഞു.

വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ആരോപണം പിന്‍വലിച്ചു ക്ഷമാപണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഏതന്വേഷണവും സ്വീകാര്യമാണെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. തന്റെ കൈവശമുള്ള എല്ലാ രേഖകളും അന്വേഷണം നടത്തുന്നവര്‍ക്കു കൈമാറാമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നു നിയമസഭാ സമിതി അന്വേഷണത്തിനു സ്പീക്കര്‍ ഉത്തരവിടുകയായിരുന്നു. സമിതിയുടെ ഘടന പിന്നീടു തീരുമാനിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ സമയം വിഎസ് സഭയില്‍ ഉണ്ടായിരുന്നില്ല. എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. അധ്യക്ഷനെ സ്പീക്കര്‍ തീരുമാനിക്കും.

സഭാസമ്മേളനം അവസാനിക്കുന്ന 20നു സമിതിയെ സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിക്കാനാണു സാധ്യത. ഈ വര്‍ഷം ഐസിടി അക്കാദമിയുടെ ബൈലോ രൂപീകരണത്തിനായി ചേര്‍ന്ന യോഗത്തില്‍ ഐസിടി മെംബര്‍ സെക്രട്ടറി, ഡയറക്ടര്‍ എന്ന പേരില്‍ വി.എ. അരുണ്‍കുമാര്‍ ഒപ്പിട്ട യോഗതീരുമാനങ്ങളുടെ പകര്‍പ്പ് വിഷ്ണുനാഥ് പിന്നീടു വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. വിവരാവകാശത്തിലൂടെ ലഭിച്ച രേഖയില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്കൊപ്പം പതിനൊന്നാമത്തെ പേരുകാരനായാണ് അരുണ്‍കുമാറിന്റെ ഒപ്പ്. വിഎസ് പറഞ്ഞതുപോലെ ഡയറക്ടറെ നിയമിച്ചിട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ തന്നെ വകുപ്പില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ വ്യാജമായി ചമച്ചതാവണമെന്നു വിഷ്ണുനാഥ് പറഞ്ഞു. വിവര സാങ്കേതികവിദ്യയില്‍ ഉന്നത പരിശീലനം ലക്ഷ്യമിട്ടു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഐസിടി അക്കാദമി. ഏഴു കോടി രൂപ കേന്ദ്രവും ഏഴു കോടി രൂപ സംസ്ഥാനവും വിഹിതമായി നല്‍കുന്ന അക്കാദമി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇതിലേക്കു സംരംഭകരെ ക്ഷണിക്കാനും പൊതു, സ്വകാര്യ പങ്കാളിത്തം സംബന്ധിച്ചും റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ (ആര്‍എഫ്പി) തയാറാക്കാനും 2008ല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. ബിജുവിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ബിജു തയാറാക്കിയ ആര്‍എഫ്പി അംഗീകരിച്ചു 2010ല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതി ഏറ്റെടുക്കാന്‍ തയാറാണെന്നുകാണിച്ച് ഐഎച്ച്ആര്‍ഡി രംഗത്തെത്തി. അതോടെ സ്വകാര്യ പങ്കാളിത്തം ഇല്ലാതായി. പദ്ധതി നിര്‍വഹണം ഐഎച്ച്ആര്‍ഡിയെ ഏല്‍പ്പിച്ചു പിന്നീടു സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതിനു ശേഷം ചേര്‍ന്ന മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ബൈലോയും രൂപീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണു മെംബര്‍ സെക്രട്ടറി, ഡയറക്ടര്‍ എന്നീ നിലകളില്‍ അരുണ്‍കുമാര്‍ പങ്കെടുത്തത്. സ്വകാര്യ പങ്കാളിത്തം വന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഡയറക്ടര്‍ സ്ഥാനത്തേക്കു നിയമിക്കേണ്ടിവരുമെന്നതിനാലാണ് ഐഎച്ച്ആര്‍ഡിയെ പദ്ധതി ഏല്‍പ്പിച്ചതെന്നു വിഷ്ണുനാഥ് ആരോപിച്ചു. ടെക്‌നോപാര്‍ക്ക് സിഇഒയ്ക്കു തുല്യമായ ശമ്പളമാണു ഡയറക്ടര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും ആറു വര്‍ഷത്തേക്കാണു നിയമനമെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

അരുണ്‍കുമാറിനെ ഐ. സി. ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് ഒരു നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് അന്വേക്ഷിപ്പിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് വി. എസ്. അച്യുതാനന്ദന്‍ മാറി നില്‍ക്കണമെന്നും അദ്ദേഹതിന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. എം. ഷാജഹാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വി. എസ്‌സിനെ അതിരൂക്ഷമായാണ് ഷാജഹാന്‍ വിമര്‍ശിച്ചിട്ടുള്ളത്. അച്യുതാനന്ദനെ ജനകീയ നേതാവാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഷാജഹാന്‍. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ തിരഞ്ഞെടുപ്പില്‍ വി. എസ്. ഫാക്ടര്‍ എന്നൊരു ഘടകം ഇല്ലായിരുന്നുവെന്ന് സമര്‍ത്ഥിച്ചിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളായ, ആറു പതിറ്റാണ്ടിലധികം കാലത്തെ പോരാട്ട പാരമ്പര്യമുള്ള വി.എസ്. അച്യുതാനന്ദന്‍ മകനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ തുനിയുമോ? വിശ്വസിക്കാനാവുന്നില്ല- എന്നുപറഞ്ഞായിരുന്നു ഷാജഹാന്റെ ലേഖനം തുടങ്ങുന്നത്. പക്ഷേ വിശ്വസിക്കാതെ തരവുമില്ല. കാരണം, രേഖകള്‍ സംസാരിക്കുന്ന തെളിവുകളായി മുന്നില്‍ കിടക്കുകയാണ്-ലേഖനം തുടരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായിരിക്കെ, സ്വന്തം വകുപ്പിനു കീഴില്‍ സ്വന്തം മകനെ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി, കേരളത്തിലാകെ അധികാരപരിധിയുള്ള ഐസിടി അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമായി, ഒന്നര ലകഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചു എന്ന വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്. വെറുമൊരു എംസിഎ ബിരുദം മാത്രമേ വി.എ. അരുണ്‍കുമാര്‍ എന്ന ഈ മകനുള്ളു. സാധാരണഗതിയില്‍ ഒരു സ്ഥാപനം രൂപീകരിച്ചാല്‍ അതിനു ശേഷമാണു ഡയറക്ടറെയും മറ്റും നിയമിക്കുക.

എന്നാലിവിടെ, സ്ഥാപനം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഡയറക്ടര്‍ നിയമിക്കപ്പെടുകയായിരുന്നു. ആ വ്യക്തിയാകട്ടെ, രൂപീകരിക്കപ്പെടുന്ന സ്ഥാപനത്തെ നിയന്ത്രിക്കുന്ന വകുപ്പുമന്ത്രിയും അതിലുപരി മുഖ്യമന്ത്രിയുമായ വ്യക്തിയുടെ മകനും! കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊക്കെ നടക്കുമോ? ഈ നിയമനം നടക്കുന്നതു വി.എസിന്റെ മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു എന്നോര്‍ക്കണം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പാണു നിയമനം നടന്നത്. ആ സമയത്ത് ഇതു ചെയ്യാന്‍ കൂട്ടുനിന്നവരെ നമിച്ചേ മതിയാകൂ. ആറു വര്‍ഷത്തേക്കാണത്രേ മകന്റെ നിയമനം. അതായത് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങി ഒരു വര്‍ഷം കൂടി കഴിയുമ്പോഴേ മകന്റെ ഈ തസ്തികയുടെ നിയമന കാലാവധി അവസാനിക്കൂ. അപ്പോള്‍ അധികാരത്തിലുണ്ടാവുക ഇടതുപക്ഷ സര്‍ക്കാരായിരിക്കും എന്നു പ്രതീക്ഷിച്ചാവാം. അപ്പോള്‍ ഈ തസ്തികയില്‍ തുടരുകയോ വേണമെങ്കില്‍ ഇതിനെക്കാള്‍ വലുത് തരപ്പെടുത്തിയെടുക്കുകയോ ചെയ്യാമല്ലോ!

ഈ മകനെപ്പറ്റി എനിക്കു മറ്റു ചിലതും അറിയാം. വിഎസ് ഓണ്‍ലൈന്‍ ലോട്ടറികളുടെ കൊള്ളയ്‌ക്കെതിരെ പോരാടുന്ന കാലത്ത് ഈ മകന്റെ ഭാര്യ പങ്കാളിയായ ഒരു സ്ഥാപനം കേരളത്തില്‍ നിര്‍ബാധം ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. മുഖ്യമന്ത്രിയായശേഷം വിഎസ് മകനു വഴങ്ങുന്നു എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ഐഎച്ച്ആര്‍ഡി എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംസിഎ ബിരുദധാരി മാത്രമായ മകന്‍ അടിക്കടി ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടാന്‍ തുടങ്ങിയതോടെ അതു വ്യക്തമായി. വിഎസില്‍ മാറ്റം പ്രകടമായിത്തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറായി മകന്‍ അവരോധിക്കപ്പെടുകയും ഈ സ്ഥാപനത്തിനു തിരുവനന്തപുരത്തും എറണാകുളത്തും ഫിനിഷിങ് സ്‌കൂളുകള്‍ നടത്താന്‍ വിഎസ് തന്റെ കീഴിലുള്ള ഐടി വകുപ്പില്‍നിന്നു രണ്ടു കോടി രൂപ അനുവദിക്കുകയുംകൂടി ചെയ്തതോടെ വിഎസ് മകനു വഴങ്ങി എന്നെനിക്ക് ഉറപ്പായി.

പിന്നീടാണ് ഐഎച്ച്ആര്‍ഡിയില്‍ മകനു ലഭിച്ച സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ ഇടയായത്. ആ രേഖകള്‍ കണ്ട് അകഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി. 1993ല്‍ കേവലം എംസിഎ ബിരുദവുമായി ഒരു 'അണ്‍പെയ്ഡ് ട്രെയിനി മാത്രമായി ഐഎച്ച്ആര്‍ഡിയില്‍ ചേര്‍ന്ന മകന്‍, ഒരു ദിവസത്തെ അധ്യാപന പരിചയമോ പിഎച്ച്ഡിയോ പോലുമില്ലാതെ 2010 ആയതോടെ ഒരു ലക്ഷത്തിനടുത്തു രൂപ ശമ്പളം വാങ്ങുന്ന (പ്രോ വൈസ് ചാന്‍സലര്‍ വാങ്ങുന്ന ശമ്പളം) പ്‌ളാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്ടറായും, ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറായും ഉയര്‍ന്ന, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് ആ രേഖകളിലൂടെ തെളിഞ്ഞുവന്നത്. മറ്റൊരു വസ്തുത കൂടി ആ രേഖകളില്‍ എനിക്കു കാണാനായി. 2010 മോഡല്‍ ടൊയോട്ട ഇന്നോവ എന്ന വാഹനത്തിലായിരുന്നു മകന്റെ ഔദ്യോഗിക യാത്രകള്‍! ഈ വാഹനം വാടകയ്‌ക്കെടുക്കുന്നതിനായി ഐഎച്ച്ആര്‍ഡിക്കു പ്രതിമാസം 35,000 രൂപ ചെലവാകുമായിരുന്നത്രേ. പ്രിയ വിഎസ്, സമൂഹത്തിലെ ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പടപൊരുതുന്ന അങ്ങേയ്ക്ക് എങ്ങനെയാണു സ്വന്തം പുത്രന്റെ ഈ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയെ ന്യായീകരിക്കാനാവുക?-ലേഖനത്തില്‍ ഷാജഹാന്‍ ചോദിക്കുന്നു.

ഈ മകന്‍ തിരുവനന്തപുരം ഗോള്‍ഫ് ക്‌ളബിന്റെ ആജീവനാന്ത അംഗമാണ്. ഫീസ് 75,000 രൂപയാണ്. ഗോള്‍ഫ് കിറ്റിന്റെ വില പതിനായിരങ്ങളാണ്. പക്ഷേ, മകന്റെ ഗോള്‍ഫ് ക്‌ളബ് അംഗത്വത്തെ ലളിതവല്‍ക്കരിക്കാനാണു വിഎസ് ശ്രമിച്ചത്. 'കളിച്ചു കഷീണിക്കുമ്പോള്‍ അല്‍പം മദ്യപിച്ചാലെന്താണ് എന്നാണു ഗോള്‍ഫ് ക്‌ളബിലെ മദ്യപാനത്തെക്കുറിച്ചു മകനുമായി ബന്ധപെ്പട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപേ്പാള്‍ വിഎസ് പ്രതികരിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകന്‍ ലക്ഷങ്ങള്‍ മുടക്കി, അതിസമ്പന്നന്മാരുടെ വിനോദത്തില്‍ ഏര്‍പ്പെടുന്നതിനെ എങ്ങനെയാണു വിഎസിനു ന്യായീകരിക്കാനാകുക? മകനെ ഉയര്‍ന്ന തസ്തികയില്‍ ഐസിടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചത് അച്ഛനായ വിഎസ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ആയിരുന്നപ്പോഴാണ് എന്നാണു പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഇതു സത്യപ്രതിജ്ഞാലംഘനമായും വിലയിരുത്തപ്പെടാം. അതുകൊണ്ട്, ഒരു ഉന്നത നിഷ്പകഷ ഏജന്‍സിയെക്കൊണ്ട് ഇക്കാര്യം ഉള്‍പ്പെടെയുള്ള ആകേഷപങ്ങള്‍ അന്വേഷിപ്പിക്കണം എന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അതുവരെ താന്‍ പ്രതിപകഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നും പറയാനുള്ള ആര്‍ജവം വിഎസ് കാട്ടുമോ? അതോ 'മകന്റെ അച്ഛനായി സ്ഥാനത്തു കടിച്ചുതൂങ്ങുമോ വിഎസ് എന്നും ഷാജഹാന്‍ ചോദിക്കുന്നു.

അതേസമയം മകനെതിരായ ആരോപണം നിയമസഭാ സമിതി അന്വേഷണത്തിനു വിടാനുള്ള തീരുമാനം വി.എസ്. അച്യുതാനനന്ദന്റേതു മാത്രമാണെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പാര്‍ട്ടി അനുമതിയോ, അംഗീകാരമോ ഇതിനില്ല. വിഎസിന്റേത് ആവശ്യമില്ലാത്ത നീക്കമായി സിപിഎം കാണുന്നു. സഭയില്‍ രാവിലെ വിഎസ് നാടകീയമായ വെല്ലുവിളി മുഴക്കുമ്പോഴാണു സിപിഎം എംഎല്‍എമാര്‍ തന്നെ വിവരം അറിയുന്നത്. ചൊവ്വാഴ്ച പി.സി. വിഷ്ണുനാഥ് ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു വിഎസ് വ്യക്തിപരമായ വിശദീകരണം നല്‍കുമെന്ന് അംഗങ്ങള്‍ക്ക് അറിയാമായിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവ് ഇതെല്ലാം അവഗണിക്കുന്നതാകും നല്ലത് എന്നായിരുന്നു പക്ഷേ പലരുടെയും അഭിപ്രായം. സഭാസമിതി അന്വേഷണത്തിനു തയാറാണെന്ന പ്രഖ്യാപനത്തിനു മുമ്പു നേതൃത്വത്തിലെ ചിലരുമായി വിഎസ് ഇക്കാര്യം പങ്കുവച്ചു. അതിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യമായിരുന്നു അവരുടേത്. പക്ഷേ വിഎസ് വാശിയിലായിരുന്നു. അതോടെ അവരും തീരുമാനം അദ്ദേഹത്തിനു മാത്രമായി വിട്ടു.

വിഎസിന്റെ പ്രഖ്യാപനത്തോടെ, സമിതി വരുമോ ഇല്ലയോ എന്ന ചോദ്യമാണു സഭയ്ക്കകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞത്. ഈ വെല്ലുവിളി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന സൂചന സ്പീക്കറുടെ പ്രഖ്യാപനത്തിനു മുമ്പു തന്നെ സിപിഎം നേതൃത്വത്തിനു ലഭിച്ചു. സ്വാഭാവികമായും സഹകരിക്കാതെ മാര്‍ഗമില്ലെന്നായി. സഭയുടെ ചരിത്രത്തില്‍ തന്നെ രണ്ടാമത്തെ ഇത്തരമൊരു അന്വേഷണത്തിന് അങ്ങനെ വഴിതുറന്നു. ഇതോടെ അരുണ്‍ കുമാറിനെതിരെ ഒരേസമയം മൂന്ന് അന്വേഷണങ്ങളായി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി എം.എ. ബേബി, ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ എന്നിവരടക്കം 11 പ്രമുഖര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ഡയറക്ടറായി അരുണിന്റെ നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കിയിട്ടാണു വി.എസ് സഭയില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച ഒരു ഫയലില്‍ ഡയറക്ടറുടെ നിയമനം പിന്നീടു തീരുമാനിക്കും എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍ പങ്കെടുത്തു എന്നു വിഷ്ണുനാഥ് ചോദിക്കുന്നു. ഈ അക്കാദമിയുടെ ചുമതല ഐഎച്ച്ആര്‍ഡിക്കു കൈമാറിയതും അന്വേഷണ പരിധിയില്‍ വന്നേക്കാം. കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് ഇതിന്റെ പ്രാരംഭ നടപടികള്‍ ചെയ്തത്. അരുണ്‍ അഡീഷനല്‍ ഡയറക്ടറായ ഐഎച്ച്ആര്‍ഡി പൊടുന്നനെ രംഗപ്രവേശം ചെയ്യുകയും അവരെ സഹകരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ തന്നെ സിപിഎം നേതൃത്വത്തിലും സര്‍ക്കാരിലും ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തതാണ്. നിനച്ചിരിക്കാതെ പ്രഖ്യാപിക്കപ്പെട്ട അന്വേഷണം ആരോപണത്തെ കൂടുതല്‍ ഗൗരവവും സജീവവുമാക്കി. അതുകൊണ്ടുതന്നെയാണു വിഎസ് പിടിച്ചതു പുലിവാലാണോ എന്ന സംശയം എല്‍ഡിഎഫ് നേതൃത്വം തന്നെ പങ്കുവയ്ക്കുന്നതും

No comments:

Post a Comment

Note: Only a member of this blog may post a comment.