Thursday, July 28, 2011

വി.എസ് പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി പക്ഷ നേതാക്കള്‍


രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് സദാചാര വിരുദ്ധരുടെ എണ്ണം പാര്‍ട്ടികളില്‍ വര്‍ദ്ധിക്കുന്നു. പാര്‍ട്ടിയിലെ വി.എസ് പക്ഷമാകട്ടെ ഇത്തരം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പബ്ലിസിറ്റി നല്‍കുന്നു. പറവൂര്‍ പീഡനക്കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അകത്തായതിനുശേഷം ജില്ലാ സെക്രട്ടറിക്ക് എതിരെ തന്നെ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടത് പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കി. വിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ പുതിയൊരു ബലാബലത്തിന് കൂടി പാര്‍ട്ടി വേദിയാകും. തങ്ങളുടെ പാളയം വിട്ട് പിണറായി പക്ഷത്തേയ്ക്ക് കൂറുമാറിയ ജില്ലാ സെക്രട്ടറിയോട് യാതൊരുവിധ അനുകമ്പയും കാണിക്കേണ്ടതില്ലെന്നാണ് വി.എസ് പക്ഷക്കാരുടെ നിലപാട്. എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരായ സ്വഭാവദൂഷ്യ ആരോപണം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നിരുന്നെങ്കിലും കയ്യാങ്കളിയോളമെത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സംസ്ഥാന സമിതിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. എം.പി വര്‍ക്കി ആശുപത്രിയുടെ നടത്തിപ്പിമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇഉന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗങ്ങളും സ്വഭാവദൂഷ്യ ആരോപണങ്ങളില്‍ മുങ്ങി.
 
വി.എസ് പക്ഷം തന്നെ വിഭാഗീയമായി വേട്ടയാടുകയാണെന്നും അഭിഭാഷകരുമായി സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നും ജില്ലാ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. ഒരു വേള അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. പാര്‍ട്ടി എന്തെങ്കിലും തീരുമാനമെടുക്കുന്നതിനുമുമ്പ് നിങ്ങള്‍ എന്നെ കുറ്റക്കാരനാക്കരുതെന്ന് ഗോപി കോട്ടമുറിക്കല്‍ വികാരഭരിതനായി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാക്കളോട് വി.എസ് കാട്ടിയ പ്രതികാര രാഷ്ട്രീയം പാര്‍ട്ടികളിലും വി.എസും അദ്ദേഹത്തോടൊപ്പമുള്ളവരും തുടരുകയാണെന്ന് പിണറായി വിഭാഗം കമ്മിറ്റിയില്‍ ശക്തിയായി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തുവാന്‍ വി.എസ് പക്ഷം തയ്യാറായില്ല. ലഭിക്കാവുന്ന എല്ലാ തെളിവുകളും ശേഖരിച്ചാണ് വി.എസ് പക്ഷം യോഗത്തിനെത്തിയത്. പാര്‍ട്ടി സെന്റര്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് വി.എസ് പക്ഷം വ്യക്തമാക്കി. വി.എസ് ആകട്ടെ കേന്ദ്ര നേതാക്കളുള്‍പ്പടെയുള്ളവരെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണമുയര്‍ന്നപ്പോള്‍ ഔദ്യോഗിക പക്ഷം സംരക്ഷിക്കാന്‍ അവസാനം വരെ ശ്രമിച്ചിരുന്നെങ്കിലും വി.എസിന്റെ ശക്തമായ ഇടപെടല്‍ മൂലം ശശിയെ പുറത്താക്കാന്‍ സി.പി.എം നിര്‍ബന്ധിതരാവുകയായിരുന്നു.
 
സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടവരെ പാര്‍ട്ടിയുടെ സമുന്നതമായ സ്ഥാനങ്ങളില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് വി. എസ് പക്ഷം തീര്‍ത്തു പറഞ്ഞു. എന്നാല്‍ വി.എസിനൊപ്പമുള്ള സദാചാര വിരുദ്ധര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പിണറായി പക്ഷം ചോദിക്കുന്നു. പ്രതികാര ദാഹിയാണ് വി.എസ് എന്നുപോലും ചില പിണറായി നേതാക്കള്‍ പറഞ്ഞു.
നേതാക്കള്‍ ഓരോന്നായി സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആരോപണവിധേയമാകുന്നത് പാര്‍ട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കുട്ടി സഖാക്കള്‍ മുതല്‍ സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കള്‍ വരെ സദാചാര പ്രസംഗം നടത്താന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം ജനങ്ങള്‍ക്കു മുമ്പില്‍ എങ്ങനെ വിശദീകരിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ഔദ്യോഗിക പക്ഷ നേതാക്കള്‍ ഓരോരുത്തരായി സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട് ജയിലിലാകുമ്പോള്‍ മറുഭാഗത്തുള്ള ഇത്തരക്കാരുടെ പേരുകളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് പിണറായി പക്ഷം. സദാചാരവിരുദ്ധരുടെ കൂട്ടമായി സി.പി.എം മാറുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ എത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാകുമെന്ന് ആശങ്കയിലാണ് പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍

No comments:

Post a Comment

Note: Only a member of this blog may post a comment.