Sunday, July 3, 2011

മെഡിക്കല്‍ പി.ജി: ഇടതു സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത് ഫീസ് നിശ്ചയിക്കാതെ

സ്വാശ്രയ വിവാദം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ സി.പി.എമ്മിന് ഉത്തരം മുട്ടുന്നു. സ്വാശ്രയ സമരം ഇടയ്ക്കു വെച്ച് നിര്‍ത്തി തലയൂരാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതും ഇതാണ്.

മെയ് 12 ന് സര്‍ക്കാരും നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഫീസ് നിശ്ചയിക്കാന്‍ അതത് കോളേജുകള്‍ക്കു തന്നെ സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. പുഷ്പഗിരി, ജൂബിലി മിഷന്‍, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജുകളാണ് അന്ന് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത്. ഫീസ് അതത് കോളേജുകള്‍ക്കു തന്നെ നിശ്ചയിക്കാമെന്ന വ്യവസ്ഥകളോടെ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേഷന് അനുമതി നല്കിയതും മുന്‍ സര്‍ക്കാരാണ്. ഇതനുസരിച്ച് പതിനാറ് ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന് സര്‍ക്കാരിനെ കോളേജുകള്‍ അറിയിച്ചിരുന്നെങ്കിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാവല്‍ സര്‍ക്കാര്‍ മൗനംപാലിക്കുകയായിരുന്നു.

തങ്ങള്‍ക്ക് അനുവദിച്ച ഏഴ് പി.ജി.സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ വിട്ടു നല്‍കാമെന്നറിയിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് സര്‍ക്കാരിന് മെയ് 13 ന് കത്ത് നല്കിയിരുന്നു. പതിനാറ് ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മെയ് 25 നകം ഇതനുസരിച്ച് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നടത്തണമെന്നാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കാതിരുന്നതാണ് പി.ജി. പ്രവേശന നടപടികള്‍ കൂടുതല്‍ വഷളാക്കിയത്.

ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം മന്ത്രി കെ. എം.മാണിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ആയിരുന്നു സ്വാശ്രയ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചിരുന്നത്. പ്രവേശനത്തില്‍ മുന്‍വര്‍ഷത്തെ രീതി തുടരുമെന്ന ഉപസമിതി തീരുമാനം വന്നതോടെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി ഒത്തുകളി നടത്തിയെന്ന ആരോപണം ഉയര്‍ന്നു. അതിനെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫിന് ആയതുമില്ല. വിദ്യാര്‍ഥി സമരത്തിന് അതോടെയാണ് കളം ഒരുങ്ങിയത്.

സീറ്റ് വിട്ടുനല്കാന്‍ വിസമ്മതിച്ച് സി.പി.എം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് കോടതിയില്‍ പോയതും സി.പി.എമ്മിന് മുഖം നഷ്ടപ്പെടുത്തി.

സ്വാശ്രയ കോളേജുകള്‍ അനുവദിച്ചപ്പോള്‍ എം.ബി.ബി എസ്.സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി കരാര്‍ ഉണ്ടാക്കാന്‍ അന്നത്തെ ആന്റണി സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. മാനേജ്‌മെന്റുകള്‍ തോന്നുംപടി പ്രവേശനം നടത്താനും ഫീസ് നിശ്ചയിക്കാനും പിന്നീട് ഇതാണ് കാരണമായത്. എപ്പോഴും വിമര്‍ശിച്ചുവരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പിന്നീട് വിവിധ മെഡിക്കല്‍കോളേജുകളിലായി 120 പി.ജി സീറ്റുകള്‍ അനുവദിച്ചപ്പോള്‍ അതേ അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു.

ഇപ്പോള്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് സര്‍ക്കാര്‍ പി.ജി.സീറ്റുകള്‍ക്ക് വാര്‍ഷിക ഫീസ് നിശ്ചിയിച്ചിട്ടുള്ളത്. മുഹമ്മദ് കമ്മിറ്റി ഇത് അംഗീകരിച്ച് നല്കിയിട്ടുമുണ്ട്. എന്നാല്‍ നാലുമുതല്‍ 16 ലക്ഷം വരെയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫീസ് ആവശ്യപ്പെടുന്നത്. ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന നിലപാടാണ് അവരുടേത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.