Monday, August 1, 2011

വി.എസിന്റെ വാദങ്ങള്‍ സി.പി.എം. തള്ളി

അച്ചടക്ക നടപടികളെക്കുറിച്ച്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. വി.എസിന്റെ അഭിപ്രായപ്രകടനങ്ങള്‍ യോഗം തള്ളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു വി.എസ്‌ നല്‍കിയ ഉത്തരം ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്ന കുറ്റപ്പെടുത്തലോടെ സെക്രട്ടേറിയറ്റ്‌ പത്രപ്രസ്‌താവനയിറക്കി.

വി.എസിന്റെ സാന്നിധ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌. വിഭാഗീയത വളര്‍ത്തുന്ന പ്രസ്‌താവനയാണ്‌ വി.എസ്‌. നടത്തിയതെന്നും ഇതിന്റെ ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങളാണെന്നും ആക്ഷേപമുയര്‍ന്നു.

ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ അച്ചടക്കനടപടികള്‍ കൈക്കൊള്ളുന്നതില്‍ യാതൊരു അപാകതയുമില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ വി.എസ്‌ ശ്രമിച്ചത്‌. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ്‌. നടത്തിയ പ്രസ്‌താവനകള്‍ അപക്വവും പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുന്നതുമായിപ്പോയി. വി.എസ്‌. നടത്തിയതു നഗ്നമായ അച്ചടക്കലംഘനമാണെന്നും അംഗങ്ങള്‍ ആരോപിച്ചു. താന്‍ പറഞ്ഞതില്‍നിന്നു ചില ഭാഗങ്ങള്‍ പത്രങ്ങള്‍ അടര്‍ത്തിയെടുത്തു വ്യാഖ്യാനിക്കുകയായിരുന്നെന്ന്‌ വി.എസ്‌. അവകാശപ്പെട്ടു.

അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതു മുഖവിലയ്‌ക്കെടുക്കാന്‍ യോഗം തയാറായില്ല. ഇതിനു ശേഷമാണ്‌ വി.എസിനെ നേരിട്ടുകുറ്റപ്പെടുത്തി സെക്രട്ടേറിയറ്റ്‌ പത്രക്കുറിപ്പിറക്കിയത്‌. അച്ചടക്കനടപടികളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു. സ്‌ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതും നേതാക്കളെ അധിക്ഷേപിക്കുന്നതുമായ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനങ്ങള്‍ നടന്നു. ചിലതില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തില്‍ പരസ്യമായി പങ്കെടുത്ത അംഗങ്ങളെക്കുറിച്ച്‌ സംഘടനാ തലത്തില്‍ ആലോചിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതാണെന്ന്‌ മേയ്‌ 24, 25 തീയതികളില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന്‌ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ നടപടി എടുത്തിട്ടുണ്ട്‌. ചിലരുടെ കാര്യത്തില്‍ ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്‌. ഇതില്‍ പാര്‍ട്ടിക്കകത്ത്‌ യാതൊരു ആശയക്കുഴപ്പവുമില്ല. വി.എസ്‌. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം സ്വാഭാവികമായും ചില ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്‌. അച്ചടക്കലംഘനം പാര്‍ട്ടി ഗൗരവമായി കാണുന്നു. അത്തരം പാര്‍ട്ടിവിരുദ്ധപ്രകടനങ്ങളെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.