Friday, August 19, 2011

ഐസക് വിഎസ് പക്ഷത്ത്

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്കും ഇതോടെ രൂക്ഷമായ വിഭാഗീയതയ്ക്കും പിന്നാലെ സിപിഎം സംസ്ഥാന ഘടകത്തില്‍ പുതിയ ധ്രുവീകരണം. ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവായിരുന്ന തോമസ് ഐസക് വിഎസ് പക്ഷവുമായി കൈകോര്‍ത്തിരിക്കുകയാണ്.

ഔദ്യോഗികപക്ഷക്കാരനായ ജി സുധാകരന്‍ തോമസ് ഐസകിന്റെ വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ഏരിയാ കമ്മിറ്റികള്‍ വിഭജിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് ചേരിമാറ്റം പ്രകടമായത്.

പുനര്‍വിഭജനം പൂര്‍ത്തിയായ ജില്ലയിലെ മുഴുവന്‍ ഏരിയാ കമ്മിറ്റികളിലും വി.എസ്. ഗ്രൂപ്പുമായി ചേര്‍ന്ന് ഐസക്ക് മേല്‍ക്കൈ നേടിയത് സുധാകരപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

തോമസ് ഐസക്ക് മറ്റു ജില്ലകളിലും വിഎസ് പക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറെടുപ്പ് തുടങ്ങിയതായിട്ടാണ് സുധാകര പക്ഷം കരുതുന്നത്. ഈ പ്രശ്‌നത്തില്‍ പാര്‍ട്ടിഫോറത്തില്‍ ഐസകിനെതിരെ പരസ്യമായി നിലപാടെടുക്കാന്‍ സുധാകരപക്ഷം തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അവര്‍ രഹസ്യ യോഗവും ചേര്‍ന്നിട്ടുണ്ട്.

ഫോറത്തില്‍ തുറന്നടിയ്ക്കുന്നതിന് മുമ്പേ വെള്ളിയാഴ്ച ആലപ്പുഴയിലെത്തുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ സുധാകരപക്ഷം തീരുമാനിച്ചിട്ടുണ്ട്.

തോമസ് ഐസക്കിന്റെ തട്ടകമായ മാരാരിക്കുളം ഏരിയാ കമ്മിറ്റിയില്‍ സുധാകര പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. ഇത് വിഭജിച്ച് രൂപവത്കരിച്ച പാതിരപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ സുധാകര അനുകൂലികളെ ഒഴിവാക്കുകയും നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരുന്ന വി.എസ്.അനുകൂലികളെ ഉള്‍പ്പെടുത്തുകയും ചെയ്തു.

പിണറായിയുടെ കോലം കത്തിച്ചതിനും പാര്‍ട്ടി ഓഫീസ് പൂട്ടിയതിനും വി.എസ് അനുകൂല പ്രകടനത്തിനും നടപടി നേരിട്ടവരെ തിരികെ കൊണ്ടുവരാന്‍ തോമസ് ഐസക്ക് മുന്‍കൈ എടുത്തുവെന്നാണ് ഔദ്യോഗികപക്ഷത്തെ എതിര്‍ചേരിയുടെ ആക്ഷേപം.

No comments:

Post a Comment

Note: Only a member of this blog may post a comment.