Monday, August 29, 2011

ഹസാരെ സംഘം ഭിന്നിപ്പിലേക്ക്


ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തില്‍ വിള്ളല്‍. അരവിന്ദ് കജ്‌രേവാളിനും കിരണ്‍ ബേദിക്കും സമരം നിര്‍ത്തുന്നതിനോട് ഒരു താത്പ്പര്യവുമില്ലെന്ന പ്രസ്താവനയുമായി സ്വാമി അഗ്‌നിവേശാണ് പരസ്യമായി രംഗത്തെത്തിയത്.
അതേസമയം ചര്‍ച്ച നടത്താന്‍ നിയോഗിക്കാത്തതിലുള്ള നിരാശയാണ് അഗ്നിവേശിന്റെ ആരോപണത്തിനു കാരണമെന്ന് കിരണ്‍ബേദി തിരിച്ചടിച്ചു. ജനലോക്പാല്‍ പ്രമേയം പാര്‍ലമെന്റ് പാസ്സാക്കിയാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂവെന്നാണ് ഇപ്പോള്‍ കജ്‌രേവാളും കിരണ്‍ബേദിയും പറയുന്നത്. എന്നാല്‍ ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖനായ സന്തോഷ് ഹെഗ്‌ഡെ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനാണ്. പാര്‍ലമെന്റും പ്രധാനമന്ത്രിയും അഭ്യര്‍ത്ഥന നടത്തിയിട്ടും മാനിക്കാത്ത അന്നാ ഹസാരെയുടെ നടപടിക്കെതിരേയും പലഭാഗങ്ങളിലും വിമര്‍ശനം ശക്തമായി. ഇതിനിടെ അണ്ണാ ഹസാരെയുടെ ജനലോക്പാല്‍ ബില്ലിന് ന്യൂനതകളുണ്ടെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടു. ബില്‍ അതേപടി പാര്‍ലമെന്റില്‍ പാസാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ പോരായ്മകളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. ബില്‍ അതേരൂപത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. ഇക്കാര്യം  പ്രണബ് മുഖര്‍ജിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്-അദ്വാനി പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.