Saturday, August 6, 2011

വി എസിനെതിരായ കേസ് ലതിക പിന്‍‌വലിച്ചു

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ അപകീര്‍ത്തിക്കേസ് ലതികാ സുഭാഷ് പിന്‍‌വലിച്ചു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ലതികാ സുഭാഷ് ഇക്കാര്യം അറിയിച്ചത്. വി എസിന്റെ പ്രായവും കേസില്‍ തനിക്ക് ലഭിച്ച ജനപിന്തുണയും പരിഗണിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്ന് അവര്‍ അറിയിച്ചു. വി എസ് പരാമര്‍ശം തിരുത്താന്‍ തയ്യാറായതും ഇവര്‍ ചൂണ്ടിക്കാട്ടി. 

വി എസിന്റെ പരാമര്‍ശം ഉണ്ടായപ്പോള്‍ നിരവധി പ്രശസ്തര്‍ പ്രതികരിച്ചു, മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതി- പൊതുസമൂഹം നല്‍കിയ പിന്തുണയാണ് ഏറ്റവും വലിയ വിധിയെന്നും ലതികാ സുഭാഷ് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി എസിന്റെ എതിരാളിയായിരുന്നു അവര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി ലതികാസുഭാഷിനെതിരെ വി എസ് പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ലതികാ സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്, ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി’, എന്നാണ് വി എസ് പറഞ്ഞത്. 

പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി എസ്. മലമ്പുഴ മണ്ഡലത്തില്‍ നാലുദിവസം തുടര്‍ച്ചയായി പ്രചാരണം നടത്തിയതിനെക്കുറിച്ച് ചോദ്യം വന്നപ്പോഴായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്. 
ലതികാ സുഭാഷിനെ സ്വഭാവഹത്യ നടത്തുന്ന രീതിയിലാണ് വി എസ് സംസാരിച്ചതെന്ന് ആരോപിച്ച് യു ഡി എഫ് രംഗത്തെത്തുകയും ചെയ്തു. മകളുടെ പ്രായമുള്ള തന്നെക്കുറിച്ച് വി എസ് പറഞ്ഞതെന്താണെന്ന് വ്യക്തമാകണമെന്ന് ലതികാ സുഭാഷും ആവശ്യപ്പെട്ടു. തന്റെ അച്ഛനേക്കാള്‍ 12 വയസ്സുകൂടുതലുള്ള വ്യക്തിയാണ് വി എസ്. അദ്ദേഹത്തെ പോലൊരാളില്‍ നിന്ന് ഇത്തരം നിലയും വിലയുംകെട്ട പരാമര്‍ശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞാണ് അവര്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്

No comments:

Post a Comment

Note: Only a member of this blog may post a comment.