Monday, August 29, 2011

എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച എറണാകുളം ഡി.സി.സിയുടെ കൊടിമരം പൊലീസ് വീണ്ടെടുത്തു


കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ കൊടിമരം എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ഡി.സി.സിയുടെ കൊടിമരം മോഷ്ടിച്ച് പെയിന്റടിച്ച് മഹാരാജാസ് കോളജില്‍ സ്ഥാപിക്കാന്‍ എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചത്.
വിവരമറിഞ്ഞെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവം സംഘര്‍ഷത്തിനിടയാക്കിയതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. കല്ലും കമ്പിവടികളുമായി പൊലീസിനെ അക്രമിക്കാനിറങ്ങിയ എസ്.എഫ്.ഐ സംഘത്തെ പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് ഡി.സി.സിയുടെ കൊടിമരം വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ മഹാരാജാസ് ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരുന്നു. ഹോസ്റ്റല്‍ റെയ്ഡ് ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഹോസ്റ്റലിനുള്ളില്‍ കടന്ന് എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച കൊടിമരം വീണ്ടെടുത്ത് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിന്റോ ജോണ്‍, തമ്പി സുബ്രഹ്മണ്യം, ടിറ്റോ ആന്റണി, സാജോ സക്കറിയ, അബ്ദുള്‍ സബീര്‍, ട്രിബിന്‍ ദേവസി, മുഹമ്മദ് നൗഫാസ്, വിഷ്ണു പ്രദീപ്, അജ്മല്‍, സാലി കങ്ങരപ്പടി, ഷാജഹാന്‍, അഭിലാഷ് തോപ്പില്‍, പി.ബി ലതീഷ്, മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്റ്റലിന് മുന്നില്‍ സമരം നടത്തിയത്. പണി നടക്കുന്ന ഡി.സി.സി ഓഫീസില്‍ നിന്ന് ഐ.എന്‍.ടി.യു.സിയുടെ കൊടിമരം മോഷ്ടിച്ചതിന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസ് നിലനില്‍ക്കെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൊടിമരവും മോഷ്ടിച്ചത്. മഹാരാജാസ് ഹോസ്റ്റല്‍ കുറ്റവാളികളുടെയും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നതിന്റെ തെളിവാണ് കൊടിമര മോഷണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.