Wednesday, August 10, 2011

വിഭാഗീയത മറക്കാന്‍ ഭരണവിരുദ്ധ വികാരം ഇളക്കി വിടാന്‍ നീക്കം

സി പി എമ്മില്‍ പുതിയ ഗ്രൂപ്പുയുദ്ധം മുറുകുന്നു

യു ഡി എഫ് ഭരണത്തിന്റെ വേഗതയിലും ജനക്ഷേമ പരിപാടികളിലും വിറളിപൂണ്ട സി പി എം, ഭരണവിരുദ്ധവികാരം അണികളില്‍ കുത്തിവെക്കാന്‍ തീവ്രശ്രമം തുടങ്ങി.
കേന്ദ്രവിരുദ്ധ സമരമെന്ന ഉമ്മാക്കിയിലാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ഒരു ഭാഗത്ത് പ്രക്ഷോഭ നാടകങ്ങള്‍ അരങ്ങേറുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ പുതിയ ഗ്രൂപ്പുയുദ്ധങ്ങള്‍ മുറുകുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നില്‍കണ്ട് വലിയതോതിലുള്ള അട്ടിമറിയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നത്. വി എസ് ശക്തനാണെങ്കില്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പ് ദുര്‍ബലമാണെന്ന് ഇപ്പോള്‍ പിണറായിപക്ഷം കരുതുന്നില്ല. ഇപ്പോള്‍ നടക്കുന്ന പോര് വി എസ് പക്ഷത്തിന്റെ ശക്തിവ്യക്തമാക്കുന്നതാണ്. സ്വന്തം പന്തിയില്‍നിന്ന് പല നേതാക്കളും മുഖം തിരിഞ്ഞുനില്‍ക്കുന്നത് പിണറായിയെ അസ്വസ്ഥനാക്കുന്നുണ്ട്. ഇതിനിടയില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സമവായഗ്രൂപ്പിനുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട്. സംസ്ഥാന പാര്‍ട്ടിയില്‍ ഒന്നാമനാകാനുള്ള മോഹംവെച്ചുകൊണ്ടാണ് കോടിയേരിയുടെ പുതിയ നീക്കം. ഇതിനായി ചില ബിസിനസ് ലോബികളും ചരടുവലിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയെ സ്വന്തം വരുതിയിലാക്കാനുള്ള നീക്കത്തില്ലാണ് വി എസ്. 
 പിണറായിക്കെതിരെയുള്ള ലാവ്‌ലിന്‍ അഴിമതിയുടെ ഭൂതം പാര്‍ട്ടിയെ മാത്രമല്ല കേന്ദ്ര നേതൃത്വത്തെയും തുറിച്ചുനോക്കുന്നുണ്ട്. കേരളത്തില്‍നിന്നും തുടക്കംകുറിച്ച ഗ്രൂപ്പ് യുദ്ധങ്ങള്‍ ദേശീയതലത്തിലും സജീവമാണ്. ബംഗാള്‍ലോബി തെരഞ്ഞെടുപ്പിലെ പരാജയംകൊണ്ടും കഴിഞ്ഞ ഭരണത്തില്‍ ചെയ്തുപോയ കുറ്റങ്ങളുടെ പാപഭാരങ്ങള്‍കൊണ്ടും തലകുമ്പിട്ടുനില്‍ക്കുന്നു. മറുവശത്ത് പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ നീക്കങ്ങളും ശക്തമാണ്. കേരള പാര്‍ട്ടിയില്‍ പിണറായിയും വി എസും പരസ്പരം കടിച്ചുകീറുമ്പോഴും ഒന്നിലും ചെവി കൊടുക്കാതെ മൗനത്തിലാണ് പോളിറ്റ് ബ്യൂറോ. പാര്‍ട്ടി കോണ്‍ഗ്രസും, പുതിയ നേതൃത്വത്തില്‍ കടന്നുകൂടാനുള്ള ആക്രാന്തത്തില്‍ എവിടെയും തൊടാതെ നേതാക്കള്‍ മാറിനില്‍ക്കുന്നു. ദേശീയ സെക്രട്ടറി സ്ഥാനത്തിനും ഇളക്കം തട്ടുന്നുവെന്ന ശങ്ക പ്രകാശ് കാരാട്ടിനെയും അലട്ടുന്നുണ്ട്. ആരെയും നോവിക്കാതെ രാഷ്ട്രീയ പ്രകടനം നടത്തുന്ന സീതാറാം യെച്ചൂരിയെ അടുത്ത ദേശീയ സെക്രട്ടറിയായി കാണുന്ന വലിയൊരു വിഭാഗവും രംഗത്തുണ്ട്.
ധ്രുവീകരണം കേരള പാര്‍ട്ടിയില്‍ നിന്നുതന്നെയാണ് തുടങ്ങുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ മുഖം രക്ഷിക്കാന്‍ പ്രകാശ് കാരാട്ടും കൂട്ടരും നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുന്ന സി പി എമ്മിനെ തിരിഞ്ഞു കടിക്കുന്നുണ്ട്. അതെസമയം നല്ലപിള്ള ചമയുന്ന അച്യുതാനന്ദനെ എങ്ങിനെയും ഒതുക്കാനുള്ള നീക്കവും മറുവശത്ത് നടക്കുന്നു. അതിനായി വി എസിന്റെ മക്കളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുകയാണ് പിണറായിപക്ഷം. ഒരു പിളര്‍പ്പിന്റെ വക്കിലൂടെ കടന്നുപോകുന്ന കേരള പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടിവൈരുദ്ധ്യങ്ങള്‍ അതിരൂക്ഷമാണ്. ഭരണകാലത്തെ രൂക്ഷമായ അഴിമതികള്‍, രാഷ്ട്രീയനിറം നോക്കിയ നടപടികള്‍, പിന്‍വാതില്‍ നിയമനം, സമാന്തര പി എസ് സി ഉണ്ടാക്കി നടത്തിയ നിയമനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ആരോഗ്യ മേഖലയില്‍ നടന്ന വന്‍ അഴിമതി തുടങ്ങിയവയെല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേരളത്തിലെ പാര്‍ട്ടി യോഗങ്ങളില്‍ സംഘര്‍ഷമുഖരിതമാക്കും. കഴിഞ്ഞ ഭരണത്തിലെ ഇത്തരം പരാജയങ്ങളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് നിദാനമെന്നും വിലയിരുത്തുന്നു. അതേസമയം പി ശശി, കോട്ടമുറിക്കല്‍, കുഞ്ഞനന്തന്മാര്‍ വിവാദങ്ങള്‍മൂലം വി എസും നേതൃത്വും തമ്മിലുണ്ടായിരിക്കുന്ന ആശയസംഘട്ടനം പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്.
 
ഞാനാണ് വല്യേട്ടന്‍ എന്ന ഭാവത്തില്‍ നടക്കുന്ന വി എസ്-പിണറായി പോരാട്ടം അണികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ഇത് മറയ്ക്കാനാണ് യു ഡി എഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഇളക്കിവിടാന്‍ സി പി എം നേതൃത്വം ശ്രമിക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന, വികസനോന്മുഖ-ജനക്ഷേമ പരിപാടികളില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പിന്തുണയും തകര്‍ക്കുകയാണ് സി പി എം ലക്ഷ്യമിടുന്നത്. ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുന്ന പാര്‍ട്ടിയിലെ രൂക്ഷമായ ഗ്രൂപ്പ് യുദ്ധത്തില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണവിരുദ്ധ വികാരം ഇളക്കിവിട്ട് അണികളെ യു ഡി എഫിനെതിരെ പോരാട്ടത്തിനിറക്കുകയാണ് സി പി എം നേതൃത്വം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പാമോയില്‍ കേസ് ഉയര്‍ത്തിയുള്ള അണിയറ നീക്കവും പ്രചരണവും പാര്‍ട്ടിഗ്രൂപ്പ് പോരിന് പുകമറ സൃഷ്ടിക്കാനുള്ള കുടിലതന്ത്രങ്ങളാണെന്ന് സാരം

No comments:

Post a Comment

Note: Only a member of this blog may post a comment.