Friday, August 26, 2011

നൂറിന്റെ നിറവിനുമപ്പുറം നവ്യ പ്രതീക്ഷകളോടെ


കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒട്ടേറെ കര്‍മപദ്ധതികള്‍ക്ക് അടിത്തറയിട്ട നൂറുദിനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമായ മറ്റൊരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. കരുതലോടെയുള്ള വികസനം ഉറപ്പാക്കുന്ന ഒരു വര്‍ഷത്തേക്കുള്ള കര്‍മ പരിപാടിയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
അതിവേഗം ബഹുദൂരം പിന്നിടുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാത ശൈലിക്ക് നവ്യമായ ഊര്‍ജമാണ് ഈ നൂറുദിനങ്ങളിലും പ്രകടമായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായി. നേരിയ ഭൂരിപക്ഷവും കൊണ്ട് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇതുവരെ കുതിച്ചത്് എക്‌സ്പ്രസ് വേഗതയില്‍ത്തന്നെ. ലോട്ടറി മാഫിയക്കെതിരെയുള്ള കേസന്വേഷണം സി.ബി.ഐക്ക് നല്‍കിയ ധീരമായ നടപടിയും ഈ കാലയളവിലുണ്ടായി.കൃത്യമായ ഫോളോ അപ് ഉറപ്പാക്കി നൂറുദിനപരിപാടി വിജയിപ്പിച്ചതിന്റെ മുഖ്യ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി അര്‍ഹിക്കുന്നു. കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങളുടെ സജീവ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും ഈ നേട്ടങ്ങള്‍ക്ക് വഴിവിളക്കായി. സര്‍ക്കാരിന്റെ ആദ്യചുവടുവെയ്പുകള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.
 
ഇന്ധന വില ഉയര്‍ന്നപ്പോള്‍ അധിക നികുതിവരുമാനമായ 131.94 കോടി രൂപ ഉപേക്ഷിച്ചുകൊണ്ട് വില വര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ച തീരുമാനം ജനോന്മുഖ ഭരണത്തിനു മികച്ച തുടക്കമാണ് ഇട്ടുകൊടുത്തത്. അതിവേഗം ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായി. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല പ്രശ്‌നങ്ങളും നൂറു ദിവസത്തിനകം പരിഹരിക്കപ്പെട്ടു. സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ക്കു വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ വികസനകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനു തെളിവാകുന്നു. പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതും സ്‌കൂളുകളിലെ തലയെണ്ണല്‍ നിര്‍ത്തി അധ്യാപകര്‍ക്കു ജോലിസ്ഥിരത ഉറപ്പാക്കിയതും ജനപ്രിയ നടപടികള്‍ തന്നെ.ദിവസം 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ആദ്യത്തെ ഏതാനും നാളുകള്‍ കൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. സുതാര്യതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളത്രയും ദിവസം മുഴുവന്‍ ലോകത്തെ കാണിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ലോകത്തില്‍ തന്നെ മറ്റേതെങ്കിലും ഭരണാധികാരിയുടെ ഓഫിസില്‍ ഇത്തരമൊരു സംവിധാനമില്ലെന്ന് വിദേശ മാധ്യമങ്ങള്‍ പോലും പറയുന്നു.
മൂലമ്പള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കിയതും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പാക്കേജ് ഏര്‍പ്പെടുത്തിയതും ചെങ്ങറയില്‍ ഭൂ സമരം നടത്തിയ ആദിവാസികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കിയതും ആദ്യ നൂറുദിവസത്തെ അഭിമാനകരമായ നേട്ടങ്ങളാണ്.
 
പതിനായിരത്തിലധികം അധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തി. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മൂന്നാറിലെ ഭൂമി കൈയേറ്റം ഫലപ്രദമായി തടയാനും പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും കൈവശഭൂമിക്ക് പട്ടയം നല്‍കാനും കഴിഞ്ഞു.
ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക പാക്കേജ് നിശ്ചയിച്ചതും ശബരിമല റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന കാല്‍വെയ്പുകളാണ്. പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനം നാളെ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുകയാണ്. സെക്രട്ടേറിയറ്റില്‍ ഫയല്‍ ട്രാക്കിങ് സംവിധാനമേര്‍പ്പെടുത്താനും ഉദ്യോഗസ്ഥന്മാരുടെ സേവനത്തിന് ഉത്തരവാദിത്തം നിശ്ചയിക്കുന്ന സേവനാവകാശ നിയമം കൊണ്ടുവരാനുമുള്ള തീരുമാനം ഭരണരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കും. മുടങ്ങിക്കിടന്ന കുട്ടനാട് പാക്കേജ് നടപ്പാക്കാനുള്ള നടപടികളും അഭിനന്ദനീയം. മലയാളത്തെ ഒന്നാംഭാഷയായി സ്‌കൂളില്‍ അംഗീകരിക്കാന്‍ മുന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി. സുതാര്യവും അഴിമതി രഹിതവുമായ ഭരണത്തിന് വഴിതെളിച്ചുകൊണ്ട് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും പേഴ്‌സനല്‍ സ്റ്റാഫിന്റെയും ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍, വകുപ്പുതലവന്മാര്‍ തുടങ്ങിയവരുടെയും സ്വത്തുവിവരം ജനങ്ങളുടെ പരിശോധനയ്ക്ക് സമര്‍പ്പിക്കാനും തീരുമാനമായി.
മുന്‍ സര്‍ക്കാര്‍ കുളമാക്കിയിട്ടുപോയ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും മദ്യ നയത്തിലെ അപാകതകള്‍ക്കും വൈകാതെ പരിഹാരം കണ്ടെത്താന്‍ ഈ സര്‍ക്കാരിനു കഴിയുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.