Monday, August 8, 2011

ബര്‍ലിന്‍ നഗരവും പിണറായി ഗ്രാമവും


കണ്ണൂര്‍ ജില്ലയിലെ ഏനാത്തുകാരന്‍ പി.കെ.കുഞ്ഞനന്തന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്ന പേരുണ്ടായത് വാസ്തവത്തില്‍ ഒരു തമാശയാണ്. എന്നാല്‍ പി.കെ.കുഞ്ഞനന്തന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായതിന് ഒരു ചരിത്രമുണ്ട്.
ഈ ചരിത്രത്തിന്റെ അവസാന അധ്യായം രചിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ഞനന്തന്‍ തന്റെ ഏനാത്തെ വീട്ടില്‍ രോഗിയായിരുന്നുകൊണ്ട്. കുറെക്കാലമായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കണ്ണൂര്‍ക്കാരന്‍ തന്നെയായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞനന്തന്‍ നായര്‍ ചോദ്യം തുടങ്ങിയപ്പോള്‍ തന്നെ പിണറായി വിജയന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഞാനോ നീയോ കമ്യൂണിസ്റ്റ് എന്ന ചോദ്യമാണ് ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഒരു പുരാതന കമ്യൂണിസ്റ്റുകാരനാണ് പി.കെ.കുഞ്ഞനന്തന്‍ നായര്‍. ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായത് താന്‍ ഗര്‍ഭപാത്രത്തില്‍ കടന്നു കണ്ടിരുന്നുവെന്ന് കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതിലിനോടു പറഞ്ഞുകാണും. ഈ പറച്ചിലില്‍ കുഞ്ഞനന്തന്‍ നായരുടെ മനസ്സിനെ സംബന്ധിക്കുന്ന വലിയൊരു ശരിയുണ്ടു താനും. കാരണം പി.കെ.കുഞ്ഞനന്തന്‍ നായര്‍ ഒരു കമ്യൂണിസ്റ്റല്ലാതെ മറ്റാരുമല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അദ്ദേഹം മാത്രമുണ്ടാക്കിയ ഒരു ചരിത്രമുണ്ട്. ഈ ചരിത്രം ഒരു പ്രഹസനം പോലെയുമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇങ്ങനെ മറ്റൊരാള്‍ ഉണ്ടായിട്ടില്ല.
 
കുഞ്ഞനന്തന്‍ നായര്‍ കുട്ടിക്കാലത്തേ കമ്യൂണിസ്റ്റായിരുന്നു. കമ്യൂണിസമെന്താണെന്നറിയാതെ കമ്യൂണിസ്റ്റായി ഒരു ജീവിത കാലം മുഴുവന്‍ കമ്യൂണിസം പഠിക്കാന്‍ ചെലവഴിച്ചയാളാണ് കുഞ്ഞനന്തന്‍ നായര്‍. തന്റെ മഹാവാര്‍ദ്ധക്യത്തിലും ലോകത്തോടു വിട പറഞ്ഞുകൊണ്ടിരിക്കുന്ന കമ്യൂണിസം പഠിച്ചു കൊണ്ടേയിരിക്കുക തന്നെയാണ്. 24 മണിക്കൂറും കമ്യൂണിസം പഠിക്കലായിരുന്നു പി.കെ.കുഞ്ഞനന്തന്റെ ജോലി. കുഞ്ഞനന്തന്‍ കമ്യൂണിസ്റ്റായത് കുട്ടിക്കാലത്തേ പൊലീസിന്റെ മര്‍ദ്ദനങ്ങളൊക്കെ ഏറ്റു വാങ്ങിക്കൊണ്ടാണ്. എ.കെ.ജി, ഇ.എം.എസ്, സി.എച്ച്.കണാരന്‍ മുതലായ നേതാക്കന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പ്രസംഗിക്കുന്ന കാര്യം അലൂമിനിയത്തിന്റെയും കാര്‍ഡ്‌ബോര്‍ഡിന്റെയും മെഗാഫോണിലൂടെ നാട്ടുകാരോട് ഉറക്കെ തലേദിവസം രാത്രി വിളിച്ചു പറയലായിരുന്നു കുഞ്ഞനന്തന്റെ ആദ്യത്തെ പാര്‍ട്ടി പ്രവര്‍ത്തനം. അങ്ങനെ കണ്ണൂര്‍ പ്രദേശങ്ങളിലെ കമ്യൂണിസ്റ്റുകാരുടെയും അല്ലാത്തവരുടെയുമിടയില്‍ മെഗാഫോണിന്റെ പേര് കുഞ്ഞനന്തന്‍ കുഴല്‍ എന്നായി. മെഗാഫോണ്‍ - ചുമരെഴുത്തു പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുഞ്ഞനന്തന്‍ ഉച്ചഭാഷിണിയിലേക്കു നീങ്ങി. ഉച്ചഭാഷിണിയെന്നാല്‍ മൈക്ക് സെറ്റ്.
 
തുടക്കത്തില്‍ 'തെങ്ങിന്മേല്‍ കെട്ടി' എന്നും അതിനു പേരുണ്ടായിരുന്നു. എ.കെ.ജിയും ഇ.എം.എസ്സും സി.എച്ച്.കണാരനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റ് പ്രമുഖ നേതാക്കളുടെയും പ്രസംഗങ്ങള്‍ കുഞ്ഞനന്തന്‍ തന്റെ ഉച്ചഭാഷിണിയിലൂടെ ഒരുപാട് ദൂരസ്ഥലങ്ങളിലെത്തിച്ചു. ആയതിനാല്‍ പി.കെ.കുഞ്ഞനന്തന്റെ പേര് മൈക്ക് കുഞ്ഞനന്തന്‍ എന്നായി മാറുകയും ചെയ്തു. ഈ മൈക്ക് കുഞ്ഞനന്തന്‍ ഇംഗ്ലീഷ് പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാഷ പഠിക്കുന്നതിലും എഴുതുന്നതിലും കുഞ്ഞനന്തന് പ്രത്യേകമൊരു വൈദഗ്ധ്യമുണ്ടായിരുന്നു. ഏത് ഭാഷയും വേഗം വശത്താക്കാന്‍ കുഞ്ഞനന്തനു കഴിയും.കുഞ്ഞനന്തന്‍ പത്രപ്രവര്‍ത്തനത്തിലേക്കു നീങ്ങി. ഇംഗ്ലീഷറിയുന്ന കുഞ്ഞനന്തനെ കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഇന്ത്യയിലെ കമ്യൂണിസ്റ്റ് ജേര്‍ണലിസത്തിനും ആവശ്യമായിരുന്നു. എ.കെ.ജിയുടെയും ഇ.എം.എസ്സിന്റെയും കൂടെ മാത്രമല്ല, എസ്.എ.ഡാങ്കെ, അജയഘോഷ്, രണദിവെ, ബസവ പുന്നയ്യ, പി.രാമമൂര്‍ത്തി മുതലായ നേതാക്കന്മാരൊടൊത്തൊക്കെ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളുണ്ടായി കുഞ്ഞനന്തന്. ഇന്ത്യയിലെ പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പ്രിയപ്പെട്ടവനായിത്തീര്‍ന്ന മൈക്ക് കുഞ്ഞനന്തന്റെ ലോകം വലുതാവുകയായിരുന്നു. കുഞ്ഞനന്തന്റെ കഴിവാണ് കുഞ്ഞനന്തനെ വലുതാക്കിയത്.
 
ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകനായി ബര്‍ലിനില്‍ പ്രവര്‍ത്തിച്ചിരുന്ന രാഘവനോ കെ.എ.അബ്ബാസോ ഇന്ത്യയിലേക്കു തിരിച്ചു പോരുമ്പോള്‍, ബ്ലിറ്റ്‌സിന് ബര്‍ലിനില്‍ ഒരു ലേഖകന്‍ വേണ്ടിവന്നു. ആ ജോലി പി.കെ.കുഞ്ഞനന്തനെ ഏല്‍പ്പിക്കാന്‍ അജയഘോഷ് ആര്‍.കെ.കരഞ്ചിയയോട് ശുപാര്‍ശ ചെയ്തു. കരഞ്ചിയ കുഞ്ഞനന്തന്‍ നായരെ ബ്ലിറ്റ്‌സിന്റെ യൂറോപ്യന്‍ കറസ്‌പോണ്ടന്റായി ബര്‍ലിനിലേക്കയച്ചു. കുഞ്ഞനന്തന്‍ ബ്ലിറ്റ്‌സിനുവേണ്ടി ചിലപ്പോള്‍ ലാസ്റ്റ് പേജിലും അകത്തെ പേജുകളിലും എഴുതിത്തുടങ്ങി. ജി.ഡി.ആറില്‍ നിന്ന് ഇംഗ്ലീഷിലിറങ്ങുന്ന കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ഏഷ്യന്‍ കമ്യൂണിസത്തെക്കുറിച്ചുമൊക്കെ കുഞ്ഞനന്തന്‍ നിരന്തരമായി എഴുതി.അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞനന്തനെ ഈസ്റ്റ് ജര്‍മ്മനിയിലേക്കയച്ചത് യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി രഹസ്യം കൈമാറാന്‍ വേണ്ടിയായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുഞ്ഞനന്തന്റെ ജേര്‍ണലിസം അതിനുള്ള ഒരു മറയായിരുന്നു. ഡാങ്കെയ്ക്കും രണദിവെയ്ക്കും അജയഘോഷിനും ഭൂപേശ്ഗുപ്തയ്ക്കും എ.കെ.ജിക്കും രാമമൂര്‍ത്തിയ്ക്കും ബസവപുന്നയ്യയ്ക്കും ഇ.എം.എസ്സിനുമൊക്കെ ബര്‍ലിനില്‍ താമസിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടിയെന്ന വിപ്ലവഭാവത്തില്‍ യൂറോപ്യന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ജോലിയും പി.കെ.കുഞ്ഞനന്തന്‍ നായര്‍ ഭംഗിയായി നിര്‍വഹിച്ചു. ഈ മാര്‍ക്‌സിസ്റ്റ് മാമരം ലോകത്തെ അത്യുന്നത കമ്യൂണിസ്റ്റ് രാഷ്ട്രീയത്തലവന്മാരും നേതാക്കളുമായൊക്കെ ബന്ധപ്പെട്ടു. ക്രൂഷ്‌ചേവും ബ്രഷ്‌ണേവുംഗോര്‍ബച്ചേവും ടിറ്റൊയും ചൗഷസ്‌കിയും വരെയുള്ള തന്റെ പലകാല സമകാലികരെ കുഞ്ഞനന്തന്‍ നായര്‍ക്ക് പരിചയമുണ്ടായിരുന്നു. അക്കാലയളവില്‍ പി.കെ.കുഞ്ഞനന്തന്‍ നായര്‍ യൂറോപ്പിലെ എല്ലാ കമ്യൂണിസ്റ്റ്  രാഷ്ട്രങ്ങളിലെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംബാസിഡറായിരുന്നു.
 
1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിനും അപ്പുറത്തുമുള്ള ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ച കമ്യൂണിസ്റ്റുകാരന്‍ ബര്‍ലിനില്‍ ജീവിച്ച മലയാളിയായ കുഞ്ഞനന്തന്‍ നായരായിരിക്കണം. കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് ഭരണമായിരുന്നു കുഞ്ഞനന്തന്‍ നായരുടെ ഏകസ്വപ്‌നം. ഇന്ത്യയിലെ കേരളത്തില്‍ ജനാധിപത്യ സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണം പി.കെ.കുഞ്ഞനന്തന്‍ നായര്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് ലോകത്താകെ പൊക്കി നടന്നു. കുഞ്ഞനന്തന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ നല്ലൊരു കാര്യസ്ഥനായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുള്ള ഒരു പാലമായിരുന്നു.
എന്നും കുഞ്ഞനന്തന്റെ മനസ്സ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പമായിരുന്നു. പാര്‍ട്ടി രണ്ടായപ്പോള്‍ കുഞ്ഞനന്തന്‍ എ.കെ.ജിയെപ്പോലെയും ഇ.എം.എസ്സിനെപ്പോലെയും ആളുകള്‍ കൂടുതലുള്ള മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തയാളാണ് പി.കെ.കുഞ്ഞനന്തന്‍.യൂറോപ്യന്‍ കമ്യൂണിസവും ബര്‍ലിന്‍ മതിലുമൊക്കെ പൊളിഞ്ഞപ്പോള്‍ കുഞ്ഞനന്തന്‍ നേരെ ഇങ്ങ് കേരളത്തിലേക്കു പോന്നു. ബര്‍ലിന്‍ മതിലില്ലാത്ത കമ്യൂണിസം കുഞ്ഞനന്തനു സഹിക്കാനാവുമായിരുന്നില്ല. ഇ.എം.എസ്സിന്റെയും നായനാരുടെയും അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഇടയിലൂടെയൊക്കെ ചുറ്റി എ.കെ.ജി സെന്ററും കണ്ണൂരും ചില്ലറ എഴുത്തും നേതാക്കന്മാരെ ഇംഗ്ലീഷ് പഠിപ്പിക്കലും രാഷ്ട്രീയം പഠിപ്പിക്കലുമായി നടന്നു. നാളുകള്‍ പിന്നിട്ടുകൊണ്ടിരിക്കേ ഈ കമ്യൂണിസ്റ്റ് ശാരീകികമായി ക്ഷീണിച്ചു. ഈ ക്ഷീണാവസ്ഥയില്‍ കേരളത്തില്‍ കുഞ്ഞനന്തന്‍ നായരെ ആകര്‍ഷിച്ചത് വി.എസ്.അച്യുതാനന്ദനാണ്. അച്യുതാനന്ദനില്‍ കുഞ്ഞനന്തന്‍ നായര്‍ ഏതോ തരത്തിലുള്ള ലക്ഷണമൊത്ത ഒരു സ്റ്റാലിനിസ്റ്റിനെ കണ്ടിട്ടുണ്ടാവണം. അച്യുതാനന്ദന്റെ ബദ്ധശത്രുവായ പിണറായി വിജയന് ഇത് ഇഷ്ടപ്പെട്ടില്ല.
 
പിണറായി വിജയന്‍ കുഞ്ഞനന്തന്‍ നായരെ ശത്രുവായി പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് വെളിയിലാക്കി. പാര്‍ട്ടിക്ക് വെളിയിലായാല്‍ ഒരാള്‍ അവസാനിക്കുന്നില്ല എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു കുഞ്ഞനന്തന്‍ നായര്‍ എന്ന കമ്യൂണിസ്റ്റിന്റെ പിന്നീടുള്ള ജീവിതം.
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടലെടുത്ത നിയോലിബറലിസത്തിന്റെ കടുത്ത ശത്രുവായി മാറി കുഞ്ഞനന്തന്‍ നായര്‍. വിജയന്റെയും ബേബിയുടെയും ഐസക്കിന്റെയുമൊക്കെ കച്ചവട കമ്യൂണിസത്തെ കുഞ്ഞനന്തന്‍ നായര്‍ 'ബൂര്‍ഷ്വാ മാധ്യമങ്ങളിലൂടെ എതിര്‍ത്തു. കുഞ്ഞനന്തന്‍ നായരുടെ എതിര്‍പ്പുകളെല്ലാം സി.പി.എമ്മില്‍ അച്യുതാനന്ദന്റെ വീര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാര്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് കുഞ്ഞനന്തന്‍ നായര്‍ വിശ്വസിക്കുകയും വിളിച്ചു പറയുകയും ചെയ്തു. അങ്ങനെയുള്ള കുഞ്ഞനന്തന്‍ നായര്‍ പിണറായി വിജയന്റെ എന്നെന്നേയ്ക്കുമുള്ള ശത്രുവായിത്തീര്‍ന്നു. അതുകൊണ്ട് പിണറായി എന്നെന്നേയ്ക്കുമായി കുഞ്ഞനന്തന്‍ നായര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വാതില്‍ വലിച്ചടച്ചു. പിണറായി എന്ന സ്ഥലനാമത്തിനും ബര്‍ലിനുമൊക്കെ എന്താണര്‍ത്ഥമെന്നാര്‍ക്കറിയാം.
 
ഇപ്പോള്‍ വിജയന്‍ കുഞ്ഞനന്തന്‍ നായരോടു പറയുന്നത് 'പിണറായി'ക്കുമുമ്പില്‍ 'ബര്‍ലിന്‍' ഒന്നുമല്ലെന്നാണ്. കണ്ണൂരിലെ 'പിണറായി' വിജയന്റെ മുമ്പില്‍ ഒരു 'ബര്‍ലിന്‍' കുഞ്ഞനന്തന്‍ നായരോ! 'പിണറായി' എന്ന പ്രദേശവും 'ബര്‍ലിന്‍' എന്നനഗരവും ഒന്നുതന്നെ എന്നു കാണാന്‍ പി.കെ.കുഞ്ഞനന്തനു സാധിക്കുന്നില്ല. അതൊരു വര്‍ഗവഞ്ചന തന്നെയാണെന്ന് പിണറായി വിശ്വസിക്കുന്നു. വിജയന്‍ വലിച്ചടച്ച കുഞ്ഞനന്തന്റെ വാതിലിനു മുമ്പില്‍ അച്യുതാനന്ദന്‍ ചെന്നു നില്‍ക്കുന്നു. വീട്ടിലെ ഒരു മുറിയുടെ വാതിലടച്ച് ഇത്തിരിനേരം സംസാരിക്കുന്നു. കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ച് പിണറായി വിജയനും അദ്ദേഹത്തിന്റെ സംഘത്തിനും നിരൂപിച്ചെടുക്കാനൊന്നും കഴിയുന്നില്ല. ലോക കമ്യൂണിസത്തിന്റെ പരാജയമൊന്നും പിണറായിയുടെയും അച്യുതാനന്ദന്റെയും ബാലപാഠങ്ങളില്‍ പോലും ഇപ്പോഴുമായിട്ടില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.