Saturday, August 13, 2011

വി എസ്‌ ബര്‍ലിനെ തള്ളിപ്പറഞ്ഞത്‌ പാര്‍ട്ടി തീരുമാനം മുന്‍കൂട്ടി അറിഞ്ഞ്‌

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വി എസ്‌ അച്യുതാനന്ദന്‍ തള്ളിപ്പറഞ്ഞത്‌ ഇന്നലത്തെ സംസ്ഥാന കമ്മിറ്റിയില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ മുന്‍കൂട്ടി തിരിച്ചറിഞ്ഞ്‌. തനിക്കെതിരേ അച്ചടക്ക നടപടിക്ക്‌ കേന്ദ്രനേതൃത്വത്തോട്‌ ആവശ്യപ്പെട്ടാണ്‌ സംസ്ഥാന കമ്മിറ്റിയില്‍ ഔദ്യോഗിക വിഭാഗം കരുനീക്കുന്നതെന്ന്‌ കൃത്യമായി വിഎസിന്‌ വിവരം ലഭിച്ചിരുന്നു. അതിന്റെ ആക്കം കുറയ്‌ക്കാനാണ്‌, സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്നും മറ്റും വിളിച്ചതിന്‌ ബര്‍ലിനെ വിഎസ്‌ കുറ്റപ്പെടുത്തിയത്‌. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ മറുപടി നല്‍കാനെന്ന പേരിലാണ്‌ വാര്‍ത്താ സമ്മേളനം വിളിച്ചതെങ്കിലും ഇതായിരുന്നു ഉദ്ദേശം. ഇത്തരം കാര്യങ്ങള്‍ വിഎസിനു വേണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിക്കാറുള്ള ടിവി ചാനല്‍ ലേഖകനോട്‌ വിഎസിന്റെ ആളുകള്‍ നേരത്തേ പറഞ്ഞുവയ്‌ക്കുകയും ചെയ്‌തിരുന്നു. പതിവു ലേഖകനു പകരം മറ്റൊരാളാണ്‌ വന്നതെങ്കിലും ചോദ്യമുണ്ടായി. കാത്തിരുന്ന വിഎസ്‌ പറയാനുള്ളതു വിശദമായി പറയുകയും ചെയ്‌തു. ഇതിനെക്കുറിച്ച്‌ വ്യക്‌തമായി ബോധ്യപ്പെട്ടതുകൊണ്ടാണ്‌ വിഎസിനോട്‌ ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഒരു മയവുമുണ്ടാകാതിരുന്നത്‌. മാത്രമല്ല, അദ്ദേഹത്തിന്റെ പക്ഷക്കാര്‍ വരെ കൈവിടുകയും ചെയ്‌തു.
പാര്‍ട്ടിയില്‍ വിഎസ്‌ ഒറ്റപ്പെട്ടു പതറുന്ന കാഴ്‌ചയാണ്‌ ഇന്നലെയുണ്ടായതെന്ന്‌ മുതിര്‍ന്ന സിപിഎം നേതാവ്‌ സ്‌കൂപ്‌ഇന്ത്യയോട്‌ പറഞ്ഞു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ചു പാര്‍ട്ടിക്ക്‌ അവമതിപ്പുണ്ടാക്കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട്‌ സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നപ്പോള്‍ വിഎസ്‌ പിന്തുണ പ്രതീക്ഷിച്ച ചിലരില്‍ നിന്ന്‌ ഉണ്ടായ പ്രതികരണം കണ്ട്‌ ഔദ്യോകിപക്ഷവും അമ്പരന്നു. വി.എസിന്റെ അച്ചടക്ക ലംഘനം അക്കമിട്ട്‌ നിരത്തി കേന്ദ്ര കമ്മിറ്റിയെ അറിയിക്കാന്‍ ഐക്യ കണ്‌ഠേനയാണ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്‌. അച്ചടക്കം ലംഘിക്കുന്നതിനെതിരേ പോളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നല്‍കിയ താക്കീതുകള്‍ അവഗണിക്കുന്നുവെന്നുതന്നെയാണ്‌ ഈ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഇനിയും അച്ചടക്ക ലംഘനം നടത്തരുതെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങളും നിലപാടുകളും അംഗീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അച്യുതാനന്ദന്റെ അടുത്തിടെയുള്ള പ്രസ്‌താവനകളും പ്രവര്‍ത്തികളുമാണു സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്‌തത്‌. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തരുതെന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട്‌ അച്യുതാനന്ദനെ വിവരം അറിയിച്ചു. എന്നാല്‍ കണ്ണൂര്‍ കമ്മിറ്റിയുടെ പരാതി അവഗണിച്ചുവെന്നു മാത്രമല്ല പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഫോണില്‍ നിര്‍ദേശിച്ച വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള സംഭാഷണം ചോര്‍ന്നതും സംസ്ഥാന സമിതിയില്‍ ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തിലും അച്യുതാനന്ദന്‍ തന്നെ പ്രതിയെന്ന നിഗമനത്തിലാണു സംസ്ഥാന സമിതി യോഗം എത്തിയത്‌.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പരസ്യ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ പരസ്യമായി രംഗത്തു വന്ന അച്യുതാനന്ദനെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നാണ്‌ ഭൂരിപക്ഷവും പറഞ്ഞത്‌. ഇതിനു പുറമെ അച്ചടക്ക നടപടിക്കെതിരേ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി അച്ചടക്ക നടപടിയെടുക്കാന്‍ പാടില്ലെന്നു പരസ്യമായി പ്രസ്‌താവന നടത്തുകയും ചെയ്‌തു. ഈ പ്രസ്‌താവനയുണ്ടാക്കിയ ആശയകുഴപ്പം തിരുത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ചേര്‍ന്നു പ്രസ്‌താവന നടത്തിയപ്പോള്‍ അതിനെതിരായി പരസ്യ പ്രസ്‌താവന നടത്തിയതും സംസ്ഥാന കമ്മിറ്റി ഗൗരവമായി കണ്ടു. അച്യുതാനന്ദന്‍ കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റിന്റെ പ്രസ്‌താവനയ്‌ക്കെതിരേ നടത്തിയ പരസ്യ വിമര്‍ശനവും പാര്‍ട്ടിക്ക്‌ അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. വി.എസിന്റെ പ്രസ്‌താവനകള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച ചെയ്‌തിരുന്നു. ഈ റിപ്പോര്‍ട്ടും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയും ഇന്നലെ ചര്‍ച്ചയ്‌ക്കു വച്ചിരുന്നു.
ആരും അച്യുതാനന്ദന്റെ നടപടികളെ ന്യായീകരിച്ചില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമെന്ന നിലപാട്‌ എല്ലാവരും അംഗീകരിക്കുകയായിരുന്നു. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവനകളില്‍ അനൗചിത്യമുണ്ടെങ്കിലും അച്ചടക്ക നടപടി പാടില്ലെന്നും കേന്ദ്ര കമ്മിറ്റിക്കു പരാതി നല്‍കരുതെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ മാത്രം ആവശ്യപ്പെട്ടു. എന്നാല്‍ ഇത്‌ ഭൂരിപക്ഷ അഭിപ്രായത്തിന്റെ മുന്നില്‍ ഒറ്റപ്പെടുകയായിരുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടു കേന്ദ്ര കമ്മിറ്റിക്കു നല്‍കുന്നതിനോടൊപ്പം അച്യുതാനന്ദന്റെ അച്ചടക്ക ലംഘനത്തെക്കുറിച്ചു പ്രത്യേക റിപ്പോര്‍ട്ടാണ്‌ നല്‍കുക. തീരുമാനം പ്രമേയ രൂപത്തിലാക്കുകയും ചെയ്യും. ഈ ദുരന്തം ഒഴിവാക്കാന്‍ നടത്തിയ മലക്കം മറിച്ചിലാണ്‌ വിഎസിനെ സ്വന്തം പക്ഷക്കാരില്‍ നിന്നുതന്നെ ഒറ്റപ്പെടുത്തിയത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.