Saturday, August 6, 2011

മറവി മാറിത്തുടങ്ങുന്നവര്‍

സമ്മേളനം മുന്നില്‍ക്കണ്ട് മാധ്യമ ഇടപെടല്‍' എന്ന് ദേശാഭിമാനിയില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ലേഖനമെഴുതിയ ദിവസംതന്നെ, അതിനുതൊട്ടുതാഴെ നിയമസഭയിലെയും പാര്‍ട്ടിയിലെയും പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദനും ലേഖനമെഴുതി. വിഷയം: "കുട്ടനാട്ടിലെ കായല്‍ നിലം'. അതിന്‍റെ നിലനില്‍പ്പിനായി താന്‍ നടത്തിയ വിപ്ലവപ്പോരാട്ടങ്ങളായിരുന്നു ഇതിവൃത്തം. അറവുകാട് മൈതാനിയിലെ മഹാസമ്മേളനത്തില്‍ പങ്കെടുത്തതും ചിത്തിര, മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ ചെങ്കൊടി നാട്ടിയതുമൊക്കെ വി.എസ് അതിലൂടെ സഖാക്കളെ ഓര്‍മിപ്പിച്ചു. 

മുകളിലെ ലേഖനത്തില്‍ പിണറായിയും പഴയതൊക്കെയാണ് ഓര്‍മിപ്പിച്ചത്. അതു കുഞ്ഞനന്തന്‍ നായരുടെ ജീവചരിത്രവും അദ്ദേഹത്തെ എകെജി സെന്‍ററില്‍ നിന്നു പുറത്താക്കാന്‍ ഇ.കെ. നായനാര്‍ നടത്തിയ ഇടപെടലുമൊക്കെയായിരുന്നുവെന്നുമാത്രം. രണ്ടും ന്യൂ ജനറേഷന്‍ സഖാക്കള്‍ക്കു പ്രയോജനപ്രദം. ഓര്‍മകളുണ്ടായിരിക്കണമെന്നത്രെ രണ്ടു നേതാക്കളും പറഞ്ഞുവയ്ക്കുന്നത്!

വിവാദമാണു പൊതുജീവിതത്തില്‍ നിലനില്‍പ്പിനുള്ള ഏക ആയുധമെന്നു സകലമാന രാഷ്ട്രീയക്കാരും മനസിലാക്കിയതു പോലെയാണു കാര്യങ്ങളുടെ പോക്ക്. ഓര്‍മപ്പെടുത്തലുകളുടെ കാലമാണിത്. പഴയതൊക്കെ വി.എസും പിണറായിയും ഓര്‍മിപ്പിക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സും ചിലതൊക്കെ ഓര്‍ത്തെടുത്തു. അതു പണ്ടു ബര്‍ലിനില്‍പ്പോയതും കുഞ്ഞനന്തന്‍ സഖാവിന്‍റെ വീട്ടില്‍ താമസിച്ചതുമൊക്കെയാണ്. 

അപ്പോഴാണു സെക്രട്ടറി വിജയന്‍റെ മകളുടെ വിവാഹക്കാര്യം വി.എസിന് ഓര്‍മവന്നത്. ഓര്‍ത്താല്‍ അപ്പോള്‍ പറയണം. വീണ്ടും മറന്നുപോയാലോ. ഇന്നലെ രാവിലെ അച്യുതാനന്ദന്‍റെ ആദ്യ പരിപാടി അതായിരുന്നു. വിവാഹം, മരണം, അസുഖം. ആര്‍ക്കും ഈ സന്ദര്‍ഭങ്ങളില്‍ ശത്രുത പാടില്ലെന്നും, സെക്രട്ടറി വിജയന്‍റെ മകളുടെ വിവാഹത്തിനു താന്‍ പോയപ്പോള്‍ അഞ്ചു സഖാക്കളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന എം.വി. രാഘവനും ലോറന്‍സും ബിജെപിയുടെ സി.കെ. പദ്മനാഭനും കൂടെയുണ്ടായിരുന്നെന്നും വി.എസ് ഓര്‍ത്തെടുത്തു! ഇന്ന് ആരൊക്കെ എന്തൊക്കെയാണ് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും പോകുന്നതെന്നു യാതൊരെത്തും പിടിയുമില്ല.

മറവിയാണു കേരള രാഷ്ട്രീയ മണ്ഡലത്തിലെ മുഖ്യപ്രശ്നമെന്ന് വ്യക്തമാകാന്‍ ഇതിനിടെ മറ്റൊരു സംഭവം കൂടിയുണ്ടായി. തെരഞ്ഞെടുപ്പൊക്കെക്കഴിഞ്ഞു കണക്കുകള്‍ കൂട്ടിയും കിഴിച്ചും കാലംപോക്കിവന്ന ബിജെപിക്കാര്‍ക്കും പെട്ടെന്ന് ഓര്‍മ തിരിച്ചുകിട്ടുന്ന രോഗം ബാധിച്ചു. മാറാട് കലാപമാണ് ഇവരെ കൂട്ടമായി ഓര്‍മകളിലേക്ക് ഉണര്‍ത്തിയത്. മുന്‍ സംസ്ഥാന പ്രസിഡന്‍റും ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതിയംഗവുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കാണ് ആദ്യം ഓര്‍മ വന്നത്. മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് മാറാട് കലാപം കത്തിനിന്ന സമയത്തു പിള്ളയെ കണ്ടു രഹസ്യ ചര്‍ച്ച നടത്തിയെന്നും തുടര്‍ന്നു കലാപം ബ്രേക്കിട്ടതുപോലെ നിന്നുവെന്നുമൊക്കെയായിരുന്നു വെളിപ്പെടുത്തല്‍. ശ്രീധരന്‍ പിള്ള അക്കാര്യം ഓര്‍ത്തെടുത്തപ്പോള്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. അതു സമ്മതിക്കുകയും ചെയ്തു. പുലിവാലായെന്നു പറയേണ്ടതില്ലല്ലോ.

ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളും ബിജെപി നേതാക്കളും അരയസമാജം നേതാക്കളുമൊക്കെ ഓര്‍ക്കുകയാണ്. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ അന്നു കേരളത്തിലെയെന്നല്ല, രാജ്യത്തവിടെയും ബിജെപിയിലില്ല. പക്ഷേ, അദ്ദേഹവും ചിലതൊക്കെ പറഞ്ഞു. കേട്ടറിവായിരിക്കാം. ജന്മഭൂമി പത്രത്തില്‍ ചിലര്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരേ ലേഖനമെഴുതി. പിന്നാലെ കേസരി വാരികയില്‍ അതിനേക്കാള്‍ വലിയ ലേഖനം. വിവാദം കൊഴുത്തു. സി.കെ. പദ്മനാഭനും പി.പി. മുകുന്ദനുമൊക്കെ അവരവരുടെ മാറാട് ഓര്‍മകള്‍ ചികഞ്ഞെടുത്തപ്പോള്‍ സംഗതി കുശാല്‍. ചുരുക്കത്തില്‍ ആകെ മൊത്തം ബിജെപി മയം. 

മലയാളം നന്നായി സംസാരിക്കുന്ന ഒരാള്‍ തൊട്ടടുത്ത കര്‍ണാടകത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നു. ബംഗളൂരു വിധാന്‍ സൗധത്തിലെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സദാനന്ദ ഗൗഡയെന്ന ആ മുഖ്യമന്ത്രി നല്ല മലയാളത്തില്‍ മാധ്യമക്കാര്‍ക്കു മറുപടി നല്‍കുന്ന കാഴ്ചയുമുണ്ടായി. കേരളത്തില്‍ ഒരു എംഎല്‍എയെപ്പോലും സൃഷ്ടിക്കാനാവാത്ത പാര്‍ട്ടിക്കു മലയാളം പറയുന്ന മുഖ്യമന്ത്രിയെക്കിട്ടി എന്നതു നിസാര കാര്യമല്ല. എന്നാല്‍, എത്രനാള്‍ വാര്‍ത്തകളില്‍ കയറാതെയിരിക്കും? അപ്പോഴാണു പിള്ളയുടെ വെളിപ്പെടുത്തല്‍ വരുന്നത്. മാറാട് വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ട് ആഴ്ച രണ്ടുമൂന്നു കഴിഞ്ഞെങ്കിലും ഇപ്പോഴാണ് അതു വിവാദമായത് എന്നതും ശ്രദ്ധിക്കുക. പിടിവള്ളി എപ്പോള്‍ക്കിട്ടിയാലും പിടിക്കുക തന്നെ. എന്തായാലും സംഗതി ഏറ്റു.

വിവാദമുണ്ടാക്കാന്‍ ആരും പിന്നിലല്ല എന്ന് ഇന്നലെത്തന്നെ കോണ്‍ഗ്രസുകാരും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. എന്തേ ആരും വിവാദമുണ്ടാക്കുന്നില്ല എന്നാലോചിച്ചിരുന്നപ്പോഴാണു കേന്ദ്രത്തില്‍ നിന്നുതന്നെ ഒരു നേതാവ് സുപ്രീം കോടതിയില്‍ ചെന്നുകയറി കേരളത്തിലെ നേതാക്കളെ വിവാദത്തില്‍ച്ചാടിച്ചത്! എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കണം എന്നത്രെ അഭിഷേക് സിങ്വി എന്ന ദേശീയ കോണ്‍ഗ്രസ് വക്താവ് വക്കീല്‍ക്കുപ്പായമിട്ടു കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ മാരകവിഷം രാജ്യമൊട്ടാകെ നിരോധിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും മുന്നില്‍ അന്വേഷണ റിപ്പോര്‍ട്ടുകളുമായി കയറിയിറങ്ങുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഞെട്ടി. അപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍മവന്നത്, ലോട്ടറി കേസിന്‍റെയും കൊടുമ്പിരിക്കൊണ്ട വിവാദത്തിന്‍റെയും സമയത്ത് ഈ അഭിഷേക് സിങ്വി തന്നെയാണല്ലോ ഞങ്ങളെ വീപ്പക്കണക്കിനു വെള്ളം കുടിപ്പിച്ചിരുന്നത് എന്ന്. 

സിങ്വി കോണ്‍ഗ്രസിന്‍റെ വക്താവാണോ വിഷക്കമ്പനിയുടെ വക്കീലാണോ എന്നതാണു വിവാദത്തിനാധാരം. അതില്‍ വിവാദമൊന്നുമില്ലെന്നു കോണ്‍ഗ്രസുകാര്‍ക്കു മനസിലായിട്ടേയില്ല. വിപ്ലവവീര്യം തലയില്‍ക്കൊണ്ടുനടക്കുന്ന വി.എം. സുധീരന്‍ ഉടനടി വിവാദക്കടലിലേക്ക് എടുത്തുചാടി. കാറ്റുള്ളപ്പോള്‍ തൂറ്റണം! സിങ്വിയെങ്കില്‍ സിങ്വി. അതാ സുധീരന്‍ വാര്‍ത്തകളില്‍ നിറഞ്ഞാടുന്നു. അയാളെ വക്താവ് സ്ഥാനത്തുനിന്നു മാറ്റണം. അതാണാവശ്യം. 

കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്ക്കും മറ്റൊരാവശ്യമില്ല. കോണ്‍ഗ്രസിന്‍റെ നിയന്ത്രണം ഇപ്പോള്‍ മലയാളിയായ എ.കെ. ആന്‍റണി നേരിട്ടാണ്. ഒന്നു വിളിച്ചുപറഞ്ഞാല്‍പ്പോരേ എന്നൊന്നും രമേശിനോടും സുധീരനോടും ചോദിക്കരുത്. വിവാദമാണു വേണ്ടത്. കാര്യങ്ങള്‍ നടക്കണമെന്നാരുപറഞ്ഞു?

ഇനിയാരെങ്കിലുമുണ്ടോ വിവാദമുണ്ടാക്കാന്‍ എന്നു ചോദിച്ചുനടക്കുകയാണ് എല്ലാവരും. ചാനലുകളില്‍ മുഖം കാണിക്കാന്‍ വേറെ വഴിയില്ല. ഇന്നലെ രാത്രി വൈകി വി.എസിനെതിരേ നടപടി ഉടനില്ല, വി.എസ് വിഷയം തത്ക്കാലം ചര്‍ച്ചയ്ക്കില്ല എന്നൊക്കെ ചാനലുകള്‍ കോല്‍ക്കത്തയില്‍ നിന്നു ഫ്ളാഷ് ന്യൂസ് കണിക്കുന്നുണ്ട്. ഇന്നു വല്ലതുമൊക്കെ ആ വഴിക്കു തടയാതിരിക്കില്ല. മാറാടും എന്‍ഡോസള്‍ഫാനും പെട്ടെന്നവസാനിക്കുന്ന വിഷയങ്ങളല്ലാത്തതിനാല്‍ അവിടെയും ഓര്‍മപ്പെടുത്തലുകള്‍ക്കു നല്ല സാധ്യതയുണ്ട്. 

മറവി ഒരു രോഗമല്ല. പക്ഷേ, ഈ വിവാദങ്ങളൊക്കെ കാണുമ്പോള്‍ സംശയം മറ്റൊന്നാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തന്നെ പലരുടെയും മറവി മാറിത്തുടങ്ങുന്നു. ഇനി എന്തൊക്കെയാവും വെളിപ്പെടുകയെന്ന് അചിന്ത്യം.



ബാക്കിയായത്:

മരണവീട്ടിലും അസുഖവീട്ടിലും കല്യാണവീട്ടി ലും ആര്‍ക്കും എപ്പോഴും ശത്രുതയില്ലാതെ പോകാമെന്നു പറയുന്ന വി.എസ്.അച്യുതാനന്ദ ന്‍, അസു ഖത്തെത്തുടര്‍ന്ന് ജയിലില്‍ നിന്ന് ആശു പത്രിയിലേക്കു മാറ്റിയ ആര്‍. ബാല കൃഷ്ണപിള്ളയെ കാണാന്‍ പോയേക്കരുത്

No comments:

Post a Comment

Note: Only a member of this blog may post a comment.