Thursday, August 4, 2011

വിഎസ് ചെയ്തത് തെറ്റ് തന്നെ: പിണറായി

സി പി എമ്മില്‍ ഉടലെടുത്ത വിഭാഗീയതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് വി എസ് അച്യുതാന്ദന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ ചുട്ട മറുപടി. വി എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കി എന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്ത അംഗങ്ങളുടെ കാര്യത്തില്‍ സംഘടനാപരമായി തീരുമാനമെടുക്കണം എന്ന് നിര്‍ദേശിച്ചത് സംസ്ഥാന കമ്മിറ്റിയാണ്. വി എസിന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് ഇക്കാരണത്താലാണെന്നും ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പിണറായി വിശദീകരിക്കുന്നു. 

തന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് വി എസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ നേരിട്ടുള്ള വിശദീകരണം വന്നിരിക്കുന്നത്. വി എസ് കൂടി പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ് വാര്‍ത്താകുറിപ്പ് തയ്യാറാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. 

‘സമ്മേളനം മുന്നില്‍കണ്ട് മാധ്യമ ഇടപെടല്‍‘ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാധ്യമങ്ങളെയും പിണറായി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വി എസിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അച്ചടക്കലംഘനത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. വലതുപക്ഷ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണത്. വാര്‍ത്തകളില്‍ പരാമര്‍ശിച്ച രീതിയില്‍ ഒരു കാര്യവും സംസ്ഥാന കമ്മിറ്റിയോ സംസ്ഥാന സെക്രട്ടേറിയറ്റോ അഖിലേന്ത്യാനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും പിണറായി പറയുന്നു. 

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെപ്പോലുള്ള കള്ളനാണയങ്ങളെ കൂട്ടുപിടിച്ച് പാര്‍ട്ടിക്കെതിരെ നടത്തുന്ന കളി വിലപ്പോവില്ലെന്നും പിണറായി മുന്നറിപ്പ് നല്‍കുന്നു. നല്ല ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് നീങ്ങുന്നതെന്നും വ്യക്തമാക്കുന്നുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.