Saturday, August 6, 2011

പെരുമാറ്റദൂഷ്യം: വനിതാനേതാവിനും പണി കിട്ടും

സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന ആരോപണത്തില്‍ വനിതാ നേതാവിനെതിരേയും പാര്‍ട്ടി നടപടി വന്നേക്കും എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗമായ അഭിഭാഷകയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡറായിരുന്ന വനിതാനേതാവും കോട്ടമുറിയ്ക്കലും ചേര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ സദാചാര ലംഘനം നടത്തി എന്നാണ് പരാതി. എ കെ ബാലന്‍, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് ആരോപണം അന്വേഷിക്കുന്നത്. ആരോപണം നേരിടുന്ന വനിതാ നേതാവിന് തൃപ്പൂണിത്തുറ ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള പാര്‍ട്ടി ബ്രാഞ്ചില്‍ നിന്ന് ഇത്തവണയും അംഗത്വം പുതുക്കി ലഭിച്ചിട്ടുണ്ട്‌. ജില്ലാ സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണ്‌ ഈ നേതാവിന് ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ പദവി ലഭിച്ചത്. ഈ സംഭവം നേരത്തെ തന്നെ വിവാദമായിരുന്നു. 

പക്ഷേ കോട്ടമുറിക്കലിനെതിരായി പരാതി നല്‍കിയ വി എസ് വിഭാഗം വനിതാനേതാവിനെ ലക്ഷ്യം വച്ചിട്ടില്ല. അതേസമയം കോട്ടമുറിക്കലിനെ വി എസ് വിഭാഗം കുരുക്കിലാക്കിയത് ജില്ലയിലെ എസ് എഫ് ഐ നേതാക്കളെ ഉപയോഗിച്ചെന്ന് സൂചനയുണ്ട്. കോട്ടമുറിക്കലിന്‍റെ മുറിയില്‍ ഒളിക്യാമറ സ്ഥാപിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും വിദ്യാര്‍ത്ഥി നേതാക്കളെ ഉപയോഗിച്ചതായാണ് സൂചന.

‘കോട്ടമുറിക്കല്‍ ഓപ്പറേഷ’നു പിന്നില്‍ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്‍ററില്‍ കയറുന്നതില്‍ നിന്ന് എസ് എഫ് ഐ നേതാക്കള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വി എസ് പക്ഷത്തിന് മുന്‍‌തൂക്കമുണ്ടായിരുന്ന ജില്ലാ സെന്‍റര്‍ പിരിച്ചുവിട്ട് പിണറായി വിഭാഗത്തിന് ആധിപത്യമുള്ള പുതിയ സമിതിയുണ്ടാക്കിയപ്പോഴാണ് എസ് എഫ് ഐ നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറാനാകാതെ വന്നിരിക്കുന്നത്. എസ് എഫ് ഐ നേതാക്കള്‍ യോഗം ചേരുന്നതും തീരുമാനങ്ങളെടുക്കുന്നതും ലെനിന്‍ സെന്‍ററിലായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എസ് എഫ് ഐ നേതാക്കള്‍ക്ക് അവരുടെ ആസ്ഥാനം മാറ്റേണ്ടിവന്നിരിക്കുകയാണ്.

ചില കോളജുകളുടെ ക്യാമ്പസുകള്‍ എസ് എഫ് ഐ നേതാക്കള്‍ താല്‍ക്കാലിക സെന്‍ററുകളായി ഉപയോഗിക്കുന്നതായാണ് വിവരം. സി പി എം നേതാക്കളുടെ രഹസ്യ ചര്‍ച്ചകളുടെയും മറ്റും വിശദാംശങ്ങള്‍ എസ് എഫ് ഐ നേതാക്കള്‍ ചോര്‍ത്തി പുറം‌ലോകത്തെത്തിക്കുകയായിരുന്നു എന്നാണ് പിണറായി പക്ഷത്തിന്‍റെ കണ്ടെത്തല്‍. എന്തായാലും വി എസ് വിഭാഗത്തെ തുരത്തിയോടിച്ച് ജില്ലാ സെന്‍റര്‍ പിടിച്ച പിണറായി പക്ഷം എസ് എഫ് ഐ നേതാക്കളുടെ വി എസ് അനുകൂല നിലപാടിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എറണാകുളത്തെ പാര്‍ട്ടി നിരീക്ഷകര്‍ വീക്ഷിച്ചുവരികയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.