Friday, August 5, 2011

ഒളിക്യാമറ: സിപിഎം പാര്‍ട്ടി സെന്ററില്‍ അഴിച്ചുപണി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ആരോപണവിധേയനായ ഗോപി കോട്ടമുറിക്കലിനെ മാറ്റിയതിനു പിന്നാലെ പാര്‍ട്ടി സെന്ററിലും അഴിച്ചുപണി. പാര്‍ട്ടി സെന്ററിലെ ദൈനംദിന ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്ന നാലുപേരെയാണ് മാറ്റിയത്.

ഗോപിയെ കുരുക്കാനായി പാര്‍ട്ടി സെന്ററില്‍ ഒളിക്യാമറ വച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്നവരെക്കുറിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് പാര്‍ട്ടി സെന്ററില്‍ അഴിച്ചുപണി.

ഗോപി കോട്ടമുറിക്കലിനെതിരേ പരാതി നല്‍കിയ കെ.എ. ചാക്കോച്ചന്‍, പി.എം. ഇസ്മയില്‍, എം.പി. പത്രോസ്, സ്യമന്തഭദ്രന്‍ എന്നീ സെക്രട്ടേറിയറ്റ് അംഗങ്ങളെ പാര്‍ട്ടി സെന്ററില്‍നിന്നു മാറ്റി. പകരം സംസ്ഥാനസമിതി അംഗങ്ങളായ കെ.എന്‍. രവീന്ദ്രനാഥ്, കെ.എം. സുധാകരന്‍, സി.എം. ദിനേശ്മണി, എം.സി. ജോസഫൈന്‍ എന്നിവര്‍ ചുമതലയേറ്റു.

ഗോപി കോട്ടമുറിക്കല്‍ ഉപയോഗിച്ചിരുന്ന അംബാസിഡര്‍ കാര്‍ വില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി പത്രപ്പരസ്യം നല്‍കി. കാറിന്റെ ചക്രങ്ങള്‍ ഇളക്കി തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി കോട്ടമുറിക്കല്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടി ഓഫീസില്‍ ഒളികാമറ വച്ചെങ്കില്‍ ഗുരുതരകുറ്റമാണെന്ന വാദം ഉയര്‍ന്നതോടെ അണികള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഗോപി പ്രശ്‌നം പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത രൂക്ഷമാക്കിയ സാചര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശനിയാഴ്ച വീണ്ടും ചേരുന്നുണ്ട്.

പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഗോപി കോട്ടമുറിക്കല്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദൃശ്യങ്ങള്‍ കൃത്രിമമാണെന്നായിരുന്നു വാദം. എന്നാല്‍ ഓഫീസ് മുറിയുടെ പശ്ചാത്തലം ദൃശ്യങ്ങളില്‍ വ്യക്തമായതോടെ ഗോപിയ്ക്ക് രക്ഷപ്പെടാന്‍ പഴുതില്ലാതാവുകയായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.