Thursday, April 21, 2011

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒഴുക്കിയ കോടികള്‍ മാര്‍ട്ടിന്റേത്(സി.പി.എമ്മിന്റെ ധൂര്‍ത്ത് മുന്നണിയില്‍ ചര്‍ച്ച)


മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആദര്‍ശ പരിവേഷവും സിപിഎമ്മിന്റെ തൊഴിലാളി പാര്‍ട്ടിയെന്ന മുഖമുദ്രയും പൊളിയുന്നു.നിയമസഭയിലേക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍
ഇടതുപക്ഷത്തിന്റെ വമ്പന്‍ പ്രചരണത്തിന് ഒഴുക്കിയ കോടികള്‍ സാന്റിയാഗോ മാര്‍ട്ടിന്റേതെന്നാണ് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ ആര്‍ഭാടവും ധൂര്‍ത്തുമാണ് ഇടതു മുന്നണിയില്‍ പോലും ചര്‍ച്ചയായിരിക്കുന്നത്.വി.എസിന്റെ ചിത്രംവച്ച് വോട്ട് പിടിച്ചതു സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ചര്‍ച്ചയാണ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയ പണത്തിന്റെ കിലുക്കം പുറത്തറിയിച്ചിരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനുമായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദ, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരുടെ കൈകോര്‍ക്കലാണ് തെരഞ്ഞെടുപ്പിന് വ്യാപകമായ ഫഌക്‌സ് പ്രചരണമുള്‍പ്പെടെ നടത്താന്‍ സിപിഎമ്മിന് സഹായമായത്.അന്യസംസ്ഥാനലോട്ടറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാഗ്യക്കുറി കച്ചവടത്തിന് കേരളത്തില്‍ 'സ്‌കോപ്പ്' നഷ്ടപ്പെട്ടത്.ഇത് സിപിഎമ്മിനും സാന്റിയാഗോ മാര്‍ട്ടിനും തിരിച്ചടിയായി.തന്റെ ബിസിനസ് സാമ്രാജ്യത്തിന് അന്ത്യമാകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഇ.പി ജയരാജനിലും തനിക്കുണ്ടായിരുന്ന സ്വാധീനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയിലേക്ക് നീട്ടാനും അതു വഴി വി.എസിനെ ചാക്കിടാനും മാര്‍ട്ടിന്‍ ഉപയോഗിച്ചത്.
എല്‍ഡിഎഫ് വീണ്ടും സംസ്ഥാനത്ത് അധികാരത്തില്‍ വരേണ്ടത് മാര്‍ട്ടിന്റെ ആവശ്യമായി മാറി.പിണറായിക്കും ഇപി ജയരാജനും തോമസ് ഐസക്കിനും വാരിക്കോരി പണം നല്‍കി. ഈ ആവശ്യം സാധിക്കാന്‍ രണ്ടും കല്‍പ്പിച്ച് തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ രംഗത്തിറങ്ങി. വി.എസിനെ മുന്‍ നിര്‍ത്തി പ്രചരണം നടത്തണമെന്ന് മാര്‍ട്ടിന്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടു.ഇതനുസരിച്ചാണ് സിപിഎം വി.എസിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിച്ചത്.എന്നാല്‍ കാറ്റ് മാറി വീശുമെന്ന് മനസിലാക്കിയ മാര്‍ട്ടിന്‍, വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അദ്ദേഹത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ പിണറായിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇതിന് ആദ്യം വഴങ്ങാതിരുന്ന പിണറായിയെ വീണ്ടും വേണ്ട പോലെ മാര്‍ട്ടിന്‍ കണ്ടതോടെ വി.എസിന്റെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയാറായി.പിന്നെ കാര്യങ്ങളെല്ലാം മുറപോലെ നടക്കുകയായിരുന്നു.ഇ.പി ജയരാജന്റെയും തോമസ് ഐസക്കിന്റെയും മധ്യസ്ഥതയില്‍ മാര്‍ട്ടിന്‍ വി.എസ് അച്യുതാനന്ദനെ സമീപിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ വഴിയാണ് വി.എസിനെ മാര്‍ട്ടിന്‍ വരുതിയിലാക്കിയത്.നായകനായി വി.എസ് തന്നെ വരുമെന്നും ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട് താന്‍ സംസാരിച്ചുറപ്പ് വാങ്ങിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇതോടെ വി.എസും മാര്‍ട്ടിനും പരസ്പ്പരം 'ഇടം-വലം കൈ'കളായി മാറുകയായിരുന്നു.തുടര്‍ന്ന് പറഞ്ഞതെല്ലാം വിഴുങ്ങി വി.എസ് മാര്‍ട്ടിന് കുടപിടിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ മലമ്പുഴയില്‍ മാര്‍ട്ടിന്‍ തന്റെ പിണിയാളുകളുമൊത്ത് കോയമ്പത്തൂരില്‍ നിന്നും രഹസ്യ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പണമായും മദ്യമായും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടുന്നതെല്ലാം നല്‍കുകയും ചെയ്തുവെന്നാണ് വിവരം.മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ അടിച്ചതിനും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇത് എത്തിക്കുന്നതിനും ഒഴുക്കിയ പണത്തിന്റെ പിന്നിലെ കൈയ്യും സാന്റിയാഗോ മാര്‍ട്ടിന്റേതാണ്. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ വിലക്കെടുത്ത് കടത്തിക്കൊണ്ടു വന്ന പണം പാര്‍ട്ടിയുടെ വിശ്വസ്തരായ പോലീസുകാരെ ഉപയോഗിച്ചാണ് അതത് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എത്തിച്ചിരുന്നത്.ഇത്തരത്തില്‍ കോടികള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എറിയുന്നതിന് പകരമായി ഭരണത്തിലെത്തിയാല്‍ സാന്റിയാഗോ മാര്‍ട്ടിന് അനുകൂലമായി നിയമനിര്‍മാണം നടത്താമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന വാഗ്ദാനം. സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ അവിഹിത ബന്ധത്തിന്റെ പേരിലാണ് ജയരാജന്റെ പ്രചരണത്തിന് പോകാന്‍ വി.എസ് നിര്‍ബന്ധിതനായതും.

No comments:

Post a Comment

Note: Only a member of this blog may post a comment.