Thursday, October 13, 2011

പൗരാവകാശങ്ങളുടെ കരള്‍ പറിച്ചെടുത്ത 'സമരവിജയം'


അധികാരം സി.പി.എമ്മിനെ ദുഷിപ്പിക്കും; അധികാരമില്ലായ്മ അവരെ പരമമായി ദുഷിപ്പിക്കും എന്നതിന്റെ വിളംബരമാണ് കേരളത്തിന്റെ തെരുവീഥികളില്‍ നടക്കുന്ന സംഹാര സമരങ്ങള്‍.
യു.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു രാജ്ഭവനില്‍ നിന്നും ഇറങ്ങിയ ഉടനെ സി.പി.എം അധികാരക്കുപ്പായം അഴിച്ചുവെച്ച് സമരകുപ്പായമണിഞ്ഞു തെരുവിലിറങ്ങുകയായിരുന്നു. നിയമസഭാ സമ്മേളനക്കാലത്ത് സി.പി.എം അണികള്‍ക്ക് സമരജ്വരത്തിന്റെ ഊഷ്മാവ് കുത്തനെ ഉയരുന്നത് കാലാവസ്ഥാ രോഗമാണ്. നിസാര കാര്യങ്ങള്‍ക്ക് പോലും തെരുവിനെ തീക്കുണ്ഡമാക്കുന്ന സമരമുറകളുമായി പുറത്തും ജനാധിപത്യ മര്യാദകളെ അട്ടിമറിക്കും വിധം സഭക്കകത്തും അവര്‍ അഴിഞ്ഞാടുകയാണ്. അഞ്ചു വര്‍ഷത്തെ ഭരണാനുമതിയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അഞ്ച് ദിവസം പോലും സൈ്വര്യമായി ഭരിക്കാന്‍ വിടാത്ത ഈ അസഹിഷ്ണുത ജനാധിപത്യമല്ല; ഫാസിസമാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസത്തിന്റെ രീതി ശാസ്ത്രമാണിത്.
ഇപ്പോഴുണ്ടായ അക്രമ സമരങ്ങള്‍ക്ക് നിര്‍മല്‍ മാധവ് സംഭവം ഒരു നിമിത്തം മാത്രം. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പെട്രോള്‍ വില വര്‍ധനവിന്റെ പേരിലായിരുന്നു തെരുവ് യുദ്ധം. പക്ഷെ; സമരത്തിന്റെ യഥാര്‍ത്ഥ കാരണം തേടാന്‍ പാഴൂര്‍പടിവരെയൊന്നും പോകേണ്ടതില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറു ദിവസത്തെ ഭരണ നേട്ടങ്ങളാണ് ഈ ഹാലിളക്കത്തിന് കാരണം. റാഗിംഗ് മുതല്‍ വെടിവെപ്പ് വരെയുള്ള അനിഷ്ട സംഭവ പരമ്പരകളില്‍ വേട്ടക്കാരായി നിന്നവര്‍ ഇരകളാവാന്‍ ശ്രമിക്കുന്നത് ഗീബല്‍സിയന്‍ തന്ത്രങ്ങളിലൂടെയാണ്. നിയമസഭയില്‍ പോലും കള്ളം പറഞ്ഞു സി.പി.എം സത്യത്തെ തമസ്‌ക്കരിക്കുകയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണ്.

നിര്‍മല്‍ മാധവ് റാഗ് ചെയ്യപ്പെട്ടതും ആത്മഹത്യക്ക് ശ്രമിച്ചതും സംബന്ധിച്ച രേഖകള്‍ മുഖ്യമന്ത്രി സഭയില്‍ കാണിച്ചതോടെ ഈ വാദം തകര്‍ന്നു. പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥിയുടെ കോളജ് മാറ്റം പോംവഴിയായി സ്വീകരിച്ചത് എസ്.എഫ്.ഐ അക്രമത്തിനും അവരുടെ വാദത്തിനുമുള്ള  അംഗീകാരമല്ല. ക്രമസമാധാന സംരക്ഷണത്തിന് വേണ്ടി ജനകീയ പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വ നിര്‍വഹണമാണത്. വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാതെ സ്വയം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ച ധാര്‍മ്മിക ധീരതയും സത്യസന്ധതയും പൊതുസമൂഹത്തിനിടയില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടാലും കയ്യൂക്കിലൂടെ കാര്യം നേടാനുള്ള ഫാസിസ്റ്റ് പ്രവണത ജനാധിപത്യത്തിനും പൗര സ്വാതന്ത്ര്യത്തിനും ഉണ്ടാക്കുന്ന പരുക്ക് മാരകമായിരിക്കും. കാടിറങ്ങി വന്ന കാട്ടാനക്കൂട്ടത്തെപോലെ സമനില തെറ്റിയ സി.പി.എം അണികള്‍ കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു.  വീട് അണയാന്‍ പോലും പറ്റാത്തവിധം സമീപവാസികളെ ഉപരോധത്തിലാക്കിയ സമരം വിജയിക്കുന്നത് ആള്‍ ബലം കൊണ്ടല്ല; കയ്യൂക്ക് കൊണ്ടാണ്. കയ്യേറ്റത്തില്‍ ആരംഭിച്ചു; കൈക്കരുത്താല്‍ നിലനിര്‍ത്തിയ സമരം വിജയിച്ചു എന്ന് അട്ടഹസിക്കുന്നവര്‍ കൊല്ലുന്നതും തിന്നുന്നതും മനുഷ്യാവകാശത്തെയാണ്. നാട്ടുകാരെ കയറുകെട്ടി ഉപരോധിച്ചവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണത്തില്‍ നിന്നും പിന്‍തിരിപ്പിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ തീരുമാനമെടുപ്പിച്ചു 'ധര്‍മസമര'ത്തിന്റെ വിജയം ആഘോഷിക്കുന്നവര്‍ പൗരാവകാശത്തിന്റെ കരള്‍ പിഴുതെടുത്താണ് തെരുവില്‍ താണ്ഡവമാടുന്നത്.

നിര്‍മല്‍ മാധവിനെ പുറത്താക്കാന്‍ സമരം ചെയ്ത എസ്.എഫ്.ഐ ക്യാംപസിനകത്തെ സമരത്തില്‍ കൈവിരല്‍ പത്തില്‍ ഒതുങ്ങിപ്പോയ വസ്തുത ആ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കറിയാം. അതുകൊണ്ടുതന്നെയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അണികളെ അണിനിരത്തി ഉപരോധം സംഘടിപ്പിച്ചത്. ഈ സമരത്തിന്റെ പര്യവസാനം ഗുരുതരമായ ചില അപായ സൂചനകളാണ് നല്‍കുന്നത്. ഹിംസിക്കപ്പെടുന്നവന്റെ രോദനത്തേക്കാള്‍ പുറത്തു വരുന്നത് അക്രമിയുടെ അട്ടഹാസമാണ്. നിസ്സഹായന്റെ പതിഞ്ഞ സത്യനാദം അഴിഞ്ഞാട്ടക്കാരുടെ പോര്‍വിളികളില്‍ മുങ്ങിപ്പോകുന്നു. ഇനിയും നിര്‍മല്‍ മാധവ്മാര്‍ ക്യാംപസുകളില്‍ പീഡിക്കപ്പെടില്ലെന്ന് ആരും ഉറപ്പു തരുന്നില്ല. റാഗിംഗ് ഇര ഒത്തുതീര്‍പ്പിന്റെ പേരില്‍ പഠിക്കാന്‍ മറ്റൊരിടം തേടുമ്പോള്‍ അത് അധ്യയനം മുടങ്ങിയ കോളജില്‍ പഠന സാഹചര്യം സൃഷ്ടിക്കാനാണ്. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് വീണ്ടെടുത്ത് കൊടുക്കാന്‍ പഠിപ്പു മുടക്കിയവര്‍ക്ക് ആവില്ല. പീഡിപ്പിക്കലിന്റെയും പേടിപ്പിക്കലിന്റെയും പ്രയോഗ്താക്കള്‍ ഒപ്പുവെച്ച ഒത്തുതീര്‍പ്പ് മഷിയുണങ്ങും മുമ്പെ ലംഘിക്കപ്പെട്ട ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഒരു പയ്യനെതിരെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ സമരം നേടിയ കൃത്രിമ വിജയം തെരുവില്‍ തെറിമുഴക്കി കൊണ്ടാടപ്പെടുകയാണ്. അവരെ അനുമോദിക്കാനും കോമരം തുള്ളിക്കാനും എത്തിയത് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഇതിഹാസ നായകനും. സമര ചരിത്രങ്ങളുടെ പാരമ്പര്യം കടലാസ്സിലും മുദ്രാവാക്യങ്ങളിലുമൊതുക്കിയ സി.പി.എം നിര്‍മല്‍ മാധവന്‍ എന്ന വര്‍ഗശത്രുവിനെതിരെ നേടിയ വിജയം പരിഹാസ്യമാണെന്ന് കാണികള്‍ മാത്രമല്ല; അണികള്‍ പോലും അഭിപ്രായപ്പെടുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.