Tuesday, October 4, 2011

പോരാട്ടങ്ങള്‍ പൊളിയുന്നു; വി എസിന്റെ മുഖം വികൃതം


രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള വി എസ് അച്യുതാനന്ദന്റെ നിര്‍ദ്ദയമായ അക്രമങ്ങള്‍ വിശുദ്ധമായ പോരാട്ടങ്ങളല്ലെന്നും പൊള്ളയായ ഗീര്‍വാണങ്ങളാണെന്നും ഒരിക്കല്‍ കൂടി വ്യക്തമായി.
മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളില്‍ വി എസ് നടത്തിയ കള്ളക്കളിയെ സംബന്ധിച്ചു ഹൈക്കോടതി പരാമര്‍ശമാണ് വി എസിന്റെ സ്വജനപക്ഷപാതവും വൈരനിര്യാതനബുദ്ധിയും ഒരിക്കല്‍ കൂടി ചര്‍ച്ചക്കിടയാക്കുന്നത്. 
ഇതര രാഷ്ട്രീയ നേതാക്കളെ മാത്രമല്ല; സി പി എമ്മിനകത്തെ പ്രതിയോഗികളെ പോലും ഒളിപ്പോരും ചതിപ്രയോഗങ്ങളും നടത്തി പ്രതിക്കൂട്ടിലാക്കുന്ന വി എസ് അരുണ്‍കുമാറിന്റെ അഴിമതിക്കേസില്‍  ' മകന്റെ അച്ഛനായി' മാറുകയായിരുന്നു. അരഡസനിലധികം ആരോപണങ്ങളുയര്‍ന്ന അരുണിനെ തള്ളക്കോഴിയുടെ രക്ഷക ഭാവത്തോടെ ചിറകിലൊതുക്കി സംരക്ഷിക്കുകയാണ് അദ്ദേഹം. തനിക്കെതിരെ ആരോപണ മുന്നയിക്കുന്നവരെയൊക്കെ അപകീര്‍ത്തി കേസില്‍ ഉള്‍പ്പെടുത്തി വിരട്ടാന്‍ ശ്രമിക്കുന്ന അരുണ്‍ അച്ഛനെപ്പോലെ വ്യവഹാര പ്രിയന്‍ കൂടിയാണ്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായാരിക്കുമ്പോള്‍ എഴുതികൊടുത്ത ആരോപണങ്ങള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാതെ; ലോകായുക്തക്ക് വിട്ടത് തന്നെ മകനെ രക്ഷിക്കാനായിരുന്നു. 
മകന്‍ പൊതുപ്രവര്‍ത്തകന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല എന്നറിഞ്ഞിട്ടും അന്വേഷണം ലോകായുക്തക്ക് വിട്ട വി എസിന്റെ നടപടി ഒന്നാന്തരം തട്ടിപ്പ് തന്നെയായിരുന്നു. അനുകൂലമായ എല്ലാ കോടതി വിധികളെയും വാനോളം പുകഴ്ത്താറുള്ള വി എസ് അരുണ്‍കുമാറിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ താനും തന്റെ ഓഫിസും ഗുരുതരമായ വീഴ്ച വരുത്തിയെന്ന ഹൈക്കോടതി പരാമര്‍ശം ഒട്ടും മാനിക്കാന്‍ തയ്യാറായിട്ടില്ല.
 
വി എസിന്റെ ആത്മാര്‍ത്ഥതയില്ലാത്ത അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ രാഷ്ട്രീയ അതിജീവനത്തിന് വേണ്ടിയുള്ള തെരുവ് സര്‍ക്കസുകളാണെന്ന് ഇതിനു മുമ്പ് പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലം വി എസിന്റെ സന്തത സഹചാരിയായ കെ എം ഷാജഹാന്‍ രചിച്ച പുസ്തകത്തില്‍ തന്നെ വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണത്തില്‍ അരുണ്‍കുമാര്‍ നടത്തിയ അവിഹിത ഇടപെടലുകളെ സംബന്ധിച്ച് സൂചനകളുണ്ട്. അതിജീവനം ആയുധമാക്കിയ അച്യുതാനന്ദന്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ സര്‍ക്കാരിന്റെ വികസന ശ്രദ്ധയെ വഴി തിരിച്ചു വിടാനാണെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ നടന്നു വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ആധിപത്യം നേടാനുള്ള മറ്റൊരു തന്ത്രവും വി എസിന്റെ ദുഷ്ട ചെയ്തികള്‍ക്ക് പിന്നിലുണ്ട്.നൂറു ദിവസം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുസമൂഹത്തിലെ സമസ്ത വിഭാഗങ്ങള്‍ക്കും മതിപ്പുളവാക്കുന്നതാണ്. ചലിക്കാത്ത ഇടതു ഭരണത്തിന്റെ ജഡതയില്‍ നിന്നും യു ഡി എഫിന്റെ സക്രിയമായ ഭരണത്തിലേക്കുള്ള മാറ്റം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങിയതോടെ നിഷ്പക്ഷമതികള്‍ പോലും ഈ സര്‍ക്കാരിന് ഉദാരമായി മാര്‍ക്കിട്ട് തുടങ്ങി.
 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഈ കുതിപ്പ് തുടര്‍ന്നാല്‍ ഇടത് മുന്നണിക്കുണ്ടായ തകര്‍ച്ചയെ അത് കൂടുതല്‍ ത്വരിതപ്പെടുത്തുമെന്ന് സി പി എം നേതൃത്വം ഭയക്കുന്നു. നിയമസഭാ സമ്മേളനക്കാലത്തെ ഉറഞ്ഞു തുള്ളലുകളും യുവജന-വിദ്യാര്‍ത്ഥി സംഘടനകളെ തെരുവീഥികളില്‍ ചാവേര്‍ സംഘങ്ങളാക്കി വിട്ടതും ഇതിന്റെ ഭാഗം തന്നെ. പടത്തലവനെ വീഴ്ത്തി പടയെ ശിഥിലമാക്കുക എന്ന യുദ്ധതന്ത്രമാണ് വി എസ് അതിനായി പ്രയോഗിക്കുന്നത്. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന പച്ചക്കള്ളം ആയിരംവട്ടം ആവര്‍ത്തിച്ചു ജനങ്ങളില്‍ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കാനുള്ള നീക്കവും ഈ ഒളി അജണ്ടയുടെ ഭാഗം തന്നെ. കേരളം കാത്തു പോന്ന രാഷ്ട്രീയ മര്യാദകളും പൊതുപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു പോന്ന മാന്യകീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ വൈരനിര്യാതന ബുദ്ധിയോടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മനോരോഗത്തിന്റെ തലത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇടമലയാര്‍ കേസില്‍ നേടിയെടുത്ത അനുകൂലവിധി കൊണ്ട് എല്ലാ രാഷ്ട്രീയ വിരോധികളെയും പ്രഹരിക്കാമെന്ന വി എസിന്റെ വ്യര്‍ത്ഥ-വിഭരണത്തിന്റെ അവസാന നാളുകളിലാണ് വി എസിന്റെ വേട്ടകള്‍ തീവ്രമായത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെയും പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കാന്‍ നിയമത്തിന്റെയും മനുഷ്യത്വത്തിന്റെയും എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അധികാര ദുര്‍വിനിയോഗമാണ് വി എസ് നടത്തിയത്. 
അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിരട്ടിയും സമ്മര്‍ദ്ദനത്തിലാക്കിയും തന്റെ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വി എസ് നടത്തിയ തറവേലകള്‍ പരക്കെ വിമര്‍ശിക്കപ്പെട്ടതാണ്. രാഷ്ട്രീയ പ്രതിയോഗികളെ കുരുക്കാന്‍ എന്ത് ഹീന പ്രവര്‍ത്തികളും നടത്താന്‍ മടിയില്ലാത്ത വി എസ് തന്റെ പുത്രനെ രക്ഷിക്കാന്‍ ഏത് വളഞ്ഞ വഴിയും സ്വീകരിക്കുമെന്നുള്ളതിന്റെ തെളിവായിരുന്നു അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ ലോകായുക്തക്ക് വിട്ടത്.
 
ഈ നടപടി പിന്‍വലിച്ചു അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച യു ഡി എഫ് സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചതോടെ മകന്‍ മാത്രമല്ല; അയാളെ സഹായിക്കാന്‍ ശ്രമിച്ച അച്ഛനും പ്രതിക്കൂട്ടിലായിരിക്കയാണ്. വി എസ് അച്യുതാനന്ദന്റെ അധാര്‍മികതക്കെതിരെയുള്ള പോരാട്ടങ്ങള്‍ വിശുദ്ധമല്ലെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമുള്ളതിന് ഇനിയും ഏറെ ഉദാഹരണങ്ങളുണ്ട്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ  പ്രതിയാക്കാന്‍ തീവ്രശ്രമം നടത്തുന്ന അച്യുതാനന്ദന്‍ അതേ കേസില്‍ പ്രതിയായിരുന്ന തന്റെ ഗ്രൂപ്പുകാരനായ മുന്‍ കോഴിക്കോട് മേയറായിരുന്ന ടിപി ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിച്ചത് മുഖ്യമന്ത്രിയായി അധികാരമേറ്റു ഒരു മാസം തികയും മുമ്പാണ്. 
കുഞ്ഞാലിക്കുട്ടി പണം കൊടുത്തു ഇരകളായ സാക്ഷികളെ മൊഴിമാറ്റി പറയിപ്പിച്ചതു കൊണ്ടാണ് ഐസ്‌ക്രീം കേസ് ശിക്ഷിക്കപ്പെടാതെ പോയതെന്നാണ് വി എസിന്റെ വാദം. അത് ശരിയാണെങ്കില്‍ അതിന്റെ ആനുകൂല്യത്തില്‍ കുറ്റമുക്തനാക്കപ്പെട്ടയാളാണ് ടി പി ദാസന്‍. അതേപോലെ  വി എസ് ധര്‍മ്മപക്ഷത്തേക്ക് മതം മാറ്റിയ റൗഫ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ എല്ലാ ഉപജാപങ്ങളുടെയും സൂത്രധാരകനാണ്. എന്നാലിന്ന് വി എസ് നയിക്കുന്ന സ്ത്രീ പീഡന വിരുദ്ധ പോരാട്ടങ്ങളുടെ ധര്‍മരഥം തെളിക്കുന്നത് റൗഫ് ആണ്. പെണ്‍കേസിലും ഭൂമി കയ്യേറ്റത്തിലും ഉള്‍പ്പെട്ട മുന്‍ ഉപരിതല ജലഗതാഗത സെക്രട്ടറി ബി ആര്‍ മേനോനെ വി എസ് സംരക്ഷിച്ചത് അദ്ദേഹവുമായുള്ള ദുരൂഹമായ വ്യക്തിബന്ധങ്ങളുടെ പേരിലായിരുന്നു. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ വി എസ് ജെ സി ബി വിപ്ലവം നയിച്ച കാലത്താണ് ബന്ധുമായ മുന്‍ പട്ടാളക്കാരന് അനധികൃതമായി ഭൂമി പതിച്ചു കൊടുത്ത് ഇത്തരം ഒട്ടനവധി നാറ്റകഥകളുടെ കുപ്പയില്‍ നിന്നുള്ള വി എസിന്റെ അഴിമതി വിരുദ്ധ നലപാടുകള്‍ ഹൈക്കോടതി പരാമര്‍ശത്തോടെ പരിഹാസ്യമായി തീര്‍ന്നിരിക്കുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.