Thursday, October 6, 2011

ജ്ഞാനസരസ്വതിയെ പീഡിപ്പിക്കുന്നവര്‍


സി.പി.എം ഭരണം കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഉണ്ടാക്കിയ അപചയത്തിന്റെ ആഴങ്ങളിലേക്ക് 

പിഎന്‍. പണിക്കര്‍ തുടങ്ങി നിരവധിപേരുടെ കഠിനാദ്ധ്വാനത്തിന്റെയും കാതരമായ മനുഷ്യസ്‌നേഹത്തിന്റെയും കഥകളാണ് നമ്മുടെ ഓരോ ഗ്രന്ഥശാലയ്ക്കും ലൈബ്രറി കൗണ്‍സിലായ് മാറിയ ഗ്രന്ഥശാലാസംഘത്തിനും പറയാനുള്ളത്.
കേരളീയരെ വായിച്ചുവളരാന്‍ പഠിപ്പിച്ച ആ ബഹുജനസര്‍വ്വകലാശാലകള്‍ ഇന്ന് വെറും പാര്‍ട്ടിയോഫീസുകളായി മാറുന്ന ദാരുണാന്തരീക്ഷമാണുള്ളത്. ഇത് നമ്മുടെ ബോധവഴിയുടെ പാര്‍ശ്വവത്കരണവും അധഃപതനവുമാണ് കാണിക്കുന്നത്. ഇടത്തോട്ടും വലത്തോട്ടും ചുറ്റുപാടുകളിലേയ്ക്കും ശാഖകള്‍ നീട്ടി വളരുന്ന ജ്ഞാനവൃക്ഷത്തിന്റെ ഇടത്തോട്ടുള്ള ശാഖയൊഴികെ മറ്റെല്ലാം മുറിക്കുന്നത് ഒരു പാര്‍ട്ടിയുടെ പ്രോഗ്രട്ടേറിയന്‍ ചിന്തയുടെ ഫലമാണ്. ഇത് വികാലഗത്വമാണ്, ഇത് ജ്ഞാന പ്രതീകമാകുന്നത് കേരളത്തിന് നാണക്കേടാണെന്ന് ഈ നവരാത്രിദിനത്തിലെങ്കിലും ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ കാപട്യത്തിന് ദൈവവും ഭാവിതലമുറയും മാപ്പ് നല്കില്ല.
 
ജ്ഞാനഗംഭീരന്മാരായ എത്രയോ മഹാരഥന്മാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുമ്പോഴാണ് ചില രാഷ്ട്രീയ ഇത്താപ്പിരികള്‍ ലൈബ്രറി കൗണ്‍സില്‍ നയിക്കുന്നത് എന്ന് കാണുമ്പോള്‍ രാഷ്ട്രീയ അന്ധവിശ്വാസികള്‍ക്ക് ഒഴികെ ആര്‍ക്കാണ് നാണം തോന്നാത്തത്. അക്ബര്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ കോഴികാഷ്ടം എന്ന അവസ്ഥയാണിത്. ഒന്നുകില്‍ ഈ നാണക്കേട് ഇരിക്കുന്നവര്‍ അറിയണം അല്ലെങ്കില്‍ ഇരുത്തുന്നവര്‍ അറിയണം. രാഷ്ട്രീയ പ്രവര്‍ത്തനം അടിമപ്പണിയായി മാറിയ ഇക്കാലത്ത് കൂടുതല്‍ പ്രതീക്ഷവേണ്ട. ഒറ്റവരി ബുദ്ധിജീവികളാണ് ഈ രംഗത്ത് ഉള്ളത്. ദീപസ്തംഭം മഹാശ്ചര്യം നമുക്കുംകിട്ടണം പണം, അല്ലാതെന്ത്.
ആസനത്തില്‍ കുരുത്ത ആലിന്റെ തണല്‍ പറ്റി വിരാജിക്കുന്ന ഈ വിരാട്പൂമാന്മാരെ നിയമനിര്‍മ്മാണത്തിലൂടെ മാറ്റുവാന്‍ വേണ്ട ഏര്‍പ്പാടാണ് അടിയന്തരമായും ഉണ്ടാക്കേണ്ടത്. എഴുത്തച്ഛന് പകരം എരുമേലി വാസുദേവന്‍ എഴുന്നെള്ളുന്നത് വി.കെ.എന്‍. ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അശ്ലീലമാണ്. അതിനാല്‍ ഇപ്രജാഹിതം ഭരണീയര്‍ അറിയുക തന്നെ വേണം. നടപടിയും വേണം.
ഗ്രന്ഥശാലകള്‍ക്ക് സര്‍ക്കാര്‍ സഹായം കോടികളായി ഒഴുകിയപ്പോഴാണ് കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലായത്. വായനക്കാരുടെ ജനാധിപത്യഭരണം എന്ന സങ്കല്പത്തിനെ അട്ടിമറിച്ച് പാര്‍ട്ടിക്കാരുടെ ഗുണ്ടാഭരണം എന്നതാക്കാന്‍ കേരളത്തില്‍ വളരെ എളുപ്പമാണല്ലോ. അപമര്യാദയോടെയുള്ള വിഭാഗീയ പ്രവര്‍ത്തനത്തിലൂടെയാണ് പിണറായി പാര്‍ട്ടി നാട്ടിന്‍പുറഗ്രന്ഥശാലകള്‍ പിടിച്ചെടുത്തതും അതുവഴി ലൈബ്രറി കൗണ്‍സില്‍ കൈവശപ്പെടുത്തിയതും. ഇതോടെ ഏവരുടെയും ഗ്രന്ഥശാല എന്നത് മാറി പാര്‍ട്ടിക്കാരുടെ ഗ്രന്ഥശാല എന്ന അവസ്ഥയുണ്ടായി.
 
വായിച്ചു വളരുക എന്നതാണ് ഗ്രന്ഥശാലാസംഘം പറഞ്ഞിരുന്നതെങ്കില്‍ ഇന്നു വായിച്ചുവളയുക എന്നതാണ് ലൈബ്രറികള്‍ ചെയ്യുന്നത്. സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ച് നാണംകെട്ട് നടക്കുന്നവര്‍ക്കുള്ള ഇരിപ്പടമായി നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനം.
നമ്മുടെ നാലാംകിട പുരോഗമന എഴുത്തുക്കാരുടെ കപട ഇടതുപുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സിലിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ ബഹുഭൂരിപക്ഷവും. ഇത്തരം പുസ്തകങ്ങള്‍ വായനക്കാര്‍ തിരസ്‌കരിക്കുന്നതോടെ നമ്മുടെ ലൈബ്രറികള്‍ വെറും ഡംബിഗ് സ്റ്റേഷനുകളായി മാറി. ഇവതരുന്ന അറിവുകള്‍ വികലവുമാണ്. അറിവിനെക്കുറിച്ചോ വിജ്ഞാനത്തിന്റെ ലോകത്തെക്കുറിച്ചോ ഒരനുഭവവും ഇല്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരാണ് ഇന്ന് ഇത്തരം ഗ്രന്ഥശാലാ ഭാരവാഹികളില്‍ അധികവും. പ്രൊഫ. എന്‍. കൃഷ്ണ പറഞ്ഞതുപോലെ കുമാരനാശാനെ തെറ്റുകൂടാതെ വായിക്കാനും സി.വി. രാമന്‍ പിള്ളയുടെ ഒരു ഖണ്ഡിക തെറ്റുകൂടാതെ എഴുതാനും കഴിയുന്ന എത്ര ഗ്രന്ഥശാലാ ഭാരവാഹികള്‍ ഇന്നുണ്ട്?. പത്താംതരത്തില്‍ നൂറില്‍ താഴെ മാര്‍ക്കില്‍ തോറ്റ്, മലയാളത്തിനുപോലും തോറ്റ ഒരു രാഷ്ട്രീയ വിരുതന്‍ ഒരു പ്രബുദ്ധ ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായിരുന്നത് എനിക്ക് നേരിട്ടറിയാം. പാര്‍ട്ടി ഓഫീസ് സ്റ്റാഫാണ് ഇയാളെന്നതാണ് ഒരേയൊരു യോഗ്യത. അരാഷ്ട്രീയതയല്ല, രാഷ്ട്രീയാന്ധതയാണ് ഇവിടെ പ്രശ്‌നം. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥ നന്നല്ല.
 
നമ്മുടെ പ്രബുദ്ധ കേരളത്തിന്റെ ബൗദ്ധിക മേഖലയായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. ഇടതുപക്ഷ സാഹിത്യകാരന്മാര്‍പോലും ഇത് സ്വകാര്യമായി അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുതയും വാസ്തവവും. പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടി ലൈബ്രറികള്‍ വെവ്വേറെ തുടങ്ങട്ടെ. അതാണ് മര്യാദ. അതിനാല്‍ നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനം സമഗ്രമായ ഒരഴിച്ചുപണി ആവശ്യപ്പെടുന്നു. നമ്മുടെ ഗുരുസ്ഥാനീയരും വായനക്കാരും സ്‌നേഹത്തോടെ സമ്മേളിക്കുന്ന ഒരുസ്ഥലമായി ഗ്രന്ഥശാലകള്‍ മാറണം. ആര്‍ക്കും അവിടെ പ്രവേശനവും ഭരണവും അനുവദിക്കണം. അതിന് പാകത്തില്‍ നിയമനിര്‍മ്മാണമുണ്ടാക്കി നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സര്‍ക്കാര്‍ അടിയന്തരമായി സംരക്ഷിക്കണം.

No comments:

Post a Comment

Note: Only a member of this blog may post a comment.