Friday, October 21, 2011

പിണറായിസേന പിണങ്ങരുത്


മനുഷ്യന്റെ മനസും ശരീരവും നിത്യമായി വേദിക്കുന്ന ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് മന്യതയല്ല. എന്നാല്‍ മനുഷ്യന്റെ ശരീരവും മനസും വേദനിക്കുന്ന ക്രിയകളെ ചെയ്യൂ എന്ന് ചില മസില്‍മാന്മാര്‍ക്ക് ദൃഢപ്രതിജ്ഞയുണ്ട്.
ആശയലോകത്തും പ്രവര്‍ത്തനലോകത്തും ഇവര്‍ ഫയല്‍മാന്മാരാണ്. ഇവരെ പേടിച്ചാരും അതുവഴി നടക്കില്ല. അങ്ങനെയെങ്കില്‍ ഇങ്ങോട്ട് വന്ന് കാണിച്ചു തരാമെന്ന് ഈ ഗുണ്ടാ ആശയവാദികള്‍. ക്രാന്തിസേനയെന്ന ശാന്തിഭൂഷണ്‍ മര്‍ദ്ദനസേന മുതല്‍ പിണറായി വിജയന്റെ ടി.വി. രാജേഷ് മസില്‍ സേനവരെ ഇതില്‍പെടും.തീവ്രഹിന്ദുത്വത്തിന്റെ ഗുണ്ടാസേനയുടെ പേര് ഭഗത് സിംഗ് ക്രാന്തി സേനയെന്നാണ്. പാവം ധീരഭഗത്‌സിംഗ് എന്തറിഞ്ഞു, ഈ പാവം ക്രൂരന്മാരെക്കുറിച്ച്. അഭിപ്രായം ഇരുമ്പുലക്ക അല്ലാത്തതുകൊണ്ടും ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടും ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അഭിപ്രായം പറഞ്ഞവന്റെ അകവും പുറവും അടിച്ചുനിരത്തുന്നത് എന്തൊരു ഹിന്ദുത്വമാണ്. ഇതിന്റെ പേര് വാസ്തവത്തില്‍ ജന്തുത്വം എന്നാണ്. ഇത്തരക്കാര്‍ ഹിന്ദു സംസ്‌കാരത്തിന് തന്നെ അപമാനമാണ്. അപ്പോള്‍ അതാ വരുന്നു നിര്‍ബന്ധിത മാപ്പ് മര്‍ദ്ദിച്ചു വാങ്ങുന്ന ശിവസേന. എന്റെ ശിവനെ നിന്റെ പേരിന്റെ ഒരു ദുരിയോഗം. ഇങ്ങനെ ദൈവങ്ങളുടെയും മഹാന്മാരുടെയും പേര് ഗുണ്ടകള്‍ ദുര്‍വിനിയോഗം ചെയ്യരുത്. പ്ലീസ്... നിങ്ങള്‍ക്ക് എത്രയോ കുലനാഥന്മാരായ വീരപരാക്രമികള്‍ വേറെയുണ്ട്. ഗോഡ്‌സേ ക്രാന്തി സേനയെന്നോ രാവണസേനയെന്നോ ഒക്കെയാണ് പറ്റിയപേര്.
 
കാര്യം അവിടെയങ്ങനെയൊക്കെയാണെങ്കിലും ഇവിടെ ഗോപാല ഗവേഷണ കേന്ദ്രത്തിലെ പിണറായി വിജയന്‍മാഷും സേനയുണ്ടാക്കുന്നത് അത്ര നന്നോ. പണ്ടൊരു ആര്‍.എസ്.എസ്. വിരുദ്ധ സേനയുണ്ടാക്കി അദ്ധ്യാപകനെ കുട്ടികളുടെ മുമ്പില്‍ വച്ച് ഓപ്പറേറ്റ് ചെയ്തത് ടി വാദി/പ്രതി ഭാഗങ്ങള്‍ മറന്നാലും ജനങ്ങള്‍ മറക്കുമോ? അവര്‍ ഇതെല്ലാം മറന്നതുകൊണ്ടല്ലേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമിച്ച് വോട്ട് ചെയ്തത്. അതാണ് പറയുന്നത് മറവി ഒരനുഗ്രഹമാണെന്ന്.എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇതാ പിണറായി സേനയായി ആഞ്ഞടിക്കുന്നു. അഞ്ചുവര്‍ഷ മുന്‍കാല പ്രാബല്യത്തോടെയുള്ള ഗുണ്ടാസമരം. സമരത്തിനും പ്രത്യേകം കാരണം ഒന്നുംവേണ്ട. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി എന്‍ജിനീയറിങ്ങ് ലിസ്റ്റില്‍ കൂടി ഇപ്പോള്‍ ഒഴിഞ്ഞുകിടന്ന കോഴിക്കോട് എന്‍ജിനീയറിങ്ങ് കോളേജിലെ ഒരുസീറ്റില്‍ ടി.സി വാങ്ങിചേര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് ഇങ്ങനെ ഉണ്ടാകാന്‍ ഇവിടുത്തെ ഇടതുഭരണമാണെ കാര്യക്കാര്‍. അപ്പോള്‍ ആരോടാണ് പിണറായിസേന വാസ്തവത്തില്‍ സമരം ചെയ്യേണ്ടത്. ഇടതുമുന്നണിയോട്, കൊച്ചുമുണ്ടശ്ശേരിയോട്. ചുമ്മാതാണോ പാര്‍ട്ടി സെന്റര്‍ ഒരു ഗവേഷണ കേന്ദ്രമായത്. കുന്തക്കാരന്‍ പത്രോസ് കുന്തം കൊണ്ടാണ് പുന്നപ്രയില്‍ പൊലീസിനെ പുല്ലുപോലെ തോല്പിച്ച് ചരിത്രം സൃഷ്ടിച്ചത്. പത്രോസില്‍നിന്നും പത്തുകാതം അകലെയെങ്കിലും നമ്മുടെ ഗവേഷണം പേകണ്ടേ. വിരുദ്ധന്മാരെയും പൊലീസ് തെമ്മാടികളെയും നേരിടാന്‍ പട്ടികയില്‍ ആണിതറച്ച കൈക്കുരിശാണ് പുതിയ കണ്ടുപിടുത്തം. അതുവച്ച് പിണറായി സേന കോഴിക്കോട്ട് പൊലീസിനെതല്ലി. ഗത്യന്തരമില്ലാതെ അവര്‍ വെടിവച്ചു. കിട്ടിപ്പോയ് സമരഫലം എന്നായി ഗവേഷകപുത്തികള്‍.
 
സമരക്കാര്‍ ഉടുത്തിരുന്ന ഉടുതുണിയുമായി വരുന്നു പ്രതിപക്ഷം നിയമസഭയില്‍. പ്രക്ഷുബ്ധമാക്കട്ടെ നിയമസഭാ. വെസ് ക്യാപ്റ്റന്‍ കോടിയേരി വിസില്‍ മുഴക്കി. ടി.വി. രാജേഷും ജയിംസ് മാത്യുവും നേതൃത്വം നല്കി വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചു. സമരാവേശം, കുട്ടിസഖാക്കള്‍ക്ക് പോര്‍ക്കലിയാണ്, അതിനിടയിലാണ് ഒരു പെണ്‍ വാച്ച് ആന്റ് വാര്‍ഡ്, കൊടുത്തു അവര്‍ക്കും സമ്മാനം.
പിന്നെയാണ് പിണറായി സേന നാണക്കേട് അറിഞ്ഞത്. കഥാനായകന്മാര്‍ വീരകര്‍മ്മങ്ങള്‍ കയ്യോടെ നിഷേധിച്ചു. കണ്ണീര്‍ സീരിയല്‍പോലെ അഭിനയം ഒന്ന് കൊഴുപ്പിക്കാന്‍ രാജേഷ് ഒരു ബോറന്‍ കരിച്ചില്‍ തന്നെ നടത്തി. അത് ക്യാമറ ജനിക്കല്ലായിരുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് കളഞ്ഞ കൈരളിപോലും പറയും. ചാനല്‍യുഗമല്ലേ കരയുന്നതൊക്കെ ഒരു പൈങ്കിളി മോഡലില്‍ മതി. അതാണ് നടന്‍ പിന്നെ പറഞ്ഞത് കരഞ്ഞ് നടന്നത് ഒത്തില്ലായെന്ന്. വടക്കന്‍ നാട്ടിലെ പോലെ തെക്കന്‍ നാട്ടിലും സേന ഉണ്ടായല്ലോ. ഇനി നാം വെടക്കാണെന്ന് ഏതു വടക്കന്‍ പറയും. ശീര്‍ഷാസനം-പിടിച്ചുഞാന്‍ അവനെന്നെ കെട്ടി, കൊടുത്ത് ഞാന്‍ അവന് എനിക്ക് രണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.