Friday, October 28, 2011

വി.എസിന് എന്തും പറയാം; ഡി.വൈ.എഫ്.ഐയ്ക്കും


കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോടുള്ള ഡിവൈഎഫ്‌ഐ, എഐവൈഎഫ്  നേതാക്കളുടെയും സിപിഎം നേതാക്കളുടെയും സ്‌നേഹം കണ്ട് മലയാളികളുടെ കണ്ണു നിറഞ്ഞു.
ഗണേഷ് കുമാര്‍ തന്റെ വാക്കു പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും മുഖ്യമന്ത്രി സഭയില്‍ ഖേദം പ്രകടിപ്പിച്ചിട്ടും കലിയടങ്ങാത്ത ഡിഫി-എഐവൈഎഫ് നേതാക്കള്‍ കേരളമാകെ ആഭാസസമരം നടത്തുന്നു. ഒരാള്‍ തെറ്റ് തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുമ്പോള്‍ ക്ഷമിക്കുക എന്ന സാമാന്യമര്യാദപോലും മറന്നാണ് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടുവാന്‍ കാത്തുകെട്ടിക്കിടക്കുന്ന സിപിഎം  നേതാക്കള്‍ തെരുവിലിറങ്ങിയത്. ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന കണ്ടെത്തലുമായാണ് റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ചില ചാനലുകള്‍ ഇന്നലെ തള്ളിനീക്കിയത്. വാര്‍ത്താ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന ചില ചാനലുകള്‍ ഗണേഷ്‌കുമാര്‍ പണ്ടെങ്ങോ യാത്ര ചെയ്ത കഥയുമായാണ്, കേരളത്തില്‍ കലാപം അഴിച്ചുവിടാനും ചാനല്‍ ചര്‍ച്ച കൊഴുപ്പിക്കാനും ശ്രമിച്ചത്. ഇതിനിടെ നമ്മള്‍ മറന്ന് പോകുന്ന ചില കാര്യങ്ങളുമുണ്ട്.
 
വി.എസ്. അച്യുതാനന്ദന്  ലതികാ സുഭാഷിനെ ആക്ഷേപിക്കാം, കെ.ഇ.എന്നിനെ കുരങ്ങനെന്ന് വിളിക്കാം. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അധിക്ഷേപിക്കാം, മന്ത്രിയെ പോഴന്‍ എന്ന് വിളിക്കാം. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും എസ്.എഫ്.ഐക്കാര്‍ക്കും ആരെയും തന്തയ്ക്കു വിളിക്കാം. ശുംഭനെന്ന് വിളിക്കാം. മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിക്കാം. കുഞ്ഞാലിക്കുട്ടിയേയും ബാലകൃഷ്ണപിള്ളയേയും വായില്‍ തോന്നിയതൊക്കെ വിളിക്കാം, പക്ഷേ അതൊക്കെ ബൂമറാങ് പോലെ തിരികെ വരുമ്പോള്‍ ഒന്നും സഹിക്കാനാവുന്നില്ല. എന്തൊക്കെ വിടുവായത്തരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വി.എസിന്റേതായി പ്രബുദ്ധ കേരളം സഹിക്കുന്നത്. വി.എസിനെ ആക്ഷേപിച്ചതിന്റെ പേരില്‍ തെരുവിലിറങ്ങിയ ഡിഫി-ളെശ-എഐവൈഎഫ്  നേതാക്കള്‍ വിളിച്ച മുദ്രാവാക്യങ്ങളും റെക്കോര്‍ഡ് ചെയ്തു കാണിക്കണം  ടിവി ചാനലുകാര്‍. മന്ത്രിയെ പേപ്പട്ടിയെന്നും പുറത്ത് പറയാന്‍ കൊള്ളാത്ത അശ്ലീല സംബോധനകള്‍ നടത്തുന്നതും ചാനല്‍ ക്യാമറകള്‍ കണ്ടില്ല!  ഇടതുപക്ഷത്തിന് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് ആരാണ് നല്‍കിയത്?
 
ഗണേഷിനു ശേഷം പി.സി.ജോര്‍ജ്ജിന്റെ പ്രസംഗത്തിനും എന്തോ കുഴപ്പമുണ്ടെന്ന കണ്ടെത്തലുമായാണ് പിന്നീട് ചാനലുകാര്‍ രംഗം കൊഴുപ്പിച്ചത്. സ്ത്രീകളെ മുഴുവന്‍ അപമാനിച്ചുവെന്നാരോപിച്ച് രണ്ടാം ദിവസം  കേരളത്തില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. ഇതിനിടെ ചില ചാനലുകാര്‍ പണ്ടെങ്ങോ ഗണേഷ് സ്ത്രീയെ അപമാനിച്ചു എന്നാരോപിച്ച് കഥയും മെനഞ്ഞു. എന്നാല്‍ ടി വി രാജേഷ് എംഎല്‍എ വനിതാ പോലീസിനെ ആക്ഷേപിച്ച സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. റോഡിനു നടുവില്‍ വനിതാ പൊലീസിനെയും പൊലീസുകാരെയും ആക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ചാനലുകാര്‍ മെനക്കെട്ടില്ല. വി.എസിന്റെ നാക്കിന്റെ ചൊറിച്ചില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുച്ഛത്തോടെ മാത്രമേ അദ്ദേഹം എന്നും മറ്റുള്ളവരെ കണ്ടിട്ടുള്ളു. ഇതില്‍ ജയരാജന്‍മാരും രാജേഷുമാരും  ബിജുമാരും വ്യത്യസ്തരല്ല. സ്ഥിരമായി പിതൃത്വത്തെ ആക്ഷേപിച്ച് സംസാരിക്കുന്ന എസ്.എഫ്.ഐ നേതാക്കളുടെ ജല്പനങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. വായില്‍ തോന്നുന്നതെന്തും വിളിച്ച് പറഞ്ഞിട്ട് അവയൊക്കെ തിരികെ വരുമ്പോള്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ലെന്ന് സിപിഎം നേതാക്കള്‍ ഇനിയെങ്കിലും ഓര്‍ക്കണം.

No comments:

Post a Comment

Note: Only a member of this blog may post a comment.