Tuesday, October 4, 2011

വി.എസ്. അച്യുതാനന്ദന്‍റെ മുന്‍പില്‍ ഇപ്പോഴുള്ള വഴി ഏതാണ്?

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മുന്‍പില്‍ ഇപ്പോഴുള്ള വഴി ഏതാണ്? താന്‍ എത്തിനില്‍ക്കുന്നതിനു സമാനമായ സാഹചര്യത്തില്‍ മറ്റുള്ളവര്‍ സ്വീകരിക്കേണ്ട മാര്‍ഗം ഏതെന്ന് അദ്ദേഹം നിരവധി തവണ നിര്‍ദേശിച്ചിട്ടുണ്ട്. ആ വഴിയേ അവര്‍ പോകണം എന്നാവശ്യപ്പെട്ടു കോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. സ്വന്തം കാര്യത്തില്‍ അദ്ദേഹം ആ വഴിയേ പോകുമോ എന്നത് ഇപ്പോഴത്തെ ന്യായമായ സംശയം.

കോടതിയുടെ ഭാഗത്തുനിന്ന് ഏറ്റവും കുറഞ്ഞ പ്രതികൂലപരാമര്‍ശം ഉണ്ടായാല്‍പ്പോലും മന്ത്രിമാര്‍ രാജിവച്ചൊഴിയണം എന്ന പക്ഷത്തില്‍ തെല്ലും അയവില്ല ഈ പ്രതിപക്ഷനേതാവിന്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നു വിജിലന്‍സ് പ്രത്യേക കോടതി ആവശ്യപ്പെട്ട ഉടന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു അദ്ദേഹം. ഭരിക്കുന്നവരെ താഴെയിറക്കുക എന്ന പ്രതിപക്ഷനേതൃധര്‍മം നിറവേറ്റുന്നതിനായി അദ്ദേഹം ഏറ്റവും ഒടുവില്‍ ആവശ്യപ്പെട്ട രാജികളിലൊന്നും മുഖ്യമന്ത്രിയുടേതുതന്നെ. ടി.എം.ജേക്കബ്, അടൂര്‍ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരേയും ഇതേ ആവശ്യം അച്യുതാനന്ദന്‍ ഉന്നയിച്ചിരുന്നു. ഇതിനായി വാര്‍ത്താസമ്മേളനങ്ങളും പ്രതിഷേധ സമരങ്ങളും നടത്തുകയും ലേഖനമെഴുതുകയും വാര്‍ത്തക്കുറിപ്പിറക്കുകയും ചെയ്തു. എതിരാളികള്‍ക്കെതിരേ പരാമര്‍ശം വന്നപ്പോഴൊക്കെ നീതിന്യായ കോടതികളെ മഹത്വവത്കരിച്ചു പ്രസ്താവനകളുമിറക്കി.

ഇപ്പോള്‍ ഹൈക്കോടതിയില്‍നിന്ന് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനുമെതിരേ ഉണ്ടായിരിക്കുന്നൂ നിശിതമായ പരാമര്‍ശം. വെറും പരാമര്‍ശമല്ല, മകന്‍റെ കാര്യത്തില്‍, മുഖ്യമന്ത്രിയായിരിക്കെ അച്യുതാനന്ദന്‍ ക്രമക്കേട് കാട്ടിയെന്നും അതെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍, സ്വയം അഴിമതിക്കേസില്‍നിന്നു രക്ഷപെടാന്‍ അതിവിദഗ്ധമായി അധികാരദുര്‍വിനിയോഗം നടത്തിയെന്നും കരുതാന്‍ പോന്ന വിധത്തിലുള്ള നിരീക്ഷണം. 

അരുണ്‍ കുമാറിനെ ഐച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്റ്ററായി നിയമിച്ച കൃത്യമാണ് ഇതിനെല്ലാം അടിസ്ഥാനം. അത് അന്യായമായ നിയമനമാണെന്ന് അച്യുതാനന്ദനും അദ്ദേഹത്തിന്‍റെ സ്തുതിപാഠകരുമൊഴികെ എല്ലാവര്‍ക്കും തീര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെയാണ് അച്യുതാനന്ദനെന്ന പ്രതിപക്ഷനേതാവിനെപ്പോലെതന്നെ അവകാശങ്ങളുള്ള അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരാതി ഉന്നയിച്ചത്. ആ പരാതിയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെ: 

“”...അങ്ങയെക്കുറിച്ചും അങ്ങയുടെ ഓഫിസിനെക്കുറിച്ചും മകന്‍ അരുണ്‍കുമാറിനെക്കുറിച്ചും നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെപ്പറ്റി മറുപടി പറയാന്‍ സഭയ്ക്കകത്തു ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാതെ മനഃപൂര്‍വം മറ്റു വിഷയങ്ങള്‍ പറഞ്ഞു ബോധപൂര്‍വം അങ്ങ് ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ കത്ത് തരുന്നത്...’’ 

ഇതു തന്നെ കാര്യമായി ബാധിക്കുന്ന ആരോപണമാണെന്ന് അറിവുള്ള അച്യുതാനന്ദന്‍ മകനെതിരേ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു. അങ്ങനെ സ്തുതിപാഠകരുടെ പ്രശംസയ്ക്കു സ്വയം പാത്രമായി. 

അതു ചെയ്ത വഴി ഇങ്ങനെയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കത്തുകിട്ടിയ ഉടന്‍ അത് ആഭ്യന്തരമന്ത്രിക്കു കൈമാറി. ഒപ്പം ഒരു കുറിപ്പും നല്‍കി. “”.....എന്‍റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ ( അഡീഷനല്‍ ഡയറക്റ്റര്‍, ഐഎച്ച്ആര്‍ഡി )ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഉചിതമായ ഒരു അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനു നടപടി കൈക്കൊള്ളാന്‍ താത്പര്യപ്പെടുന്നു...’’ എന്ന്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒരു കുറ്റവും കാണാന്‍ കഴിയാത്ത, ആദര്‍ശവേഷം കെട്ടിയ കുറിപ്പ്. 

അന്നു തന്നെ അച്യുതാനന്ദന്‍ മകനെതിരേ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രിക്കു നിര്‍ദേശം നല്‍കിയെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ധര്‍മബോധങ്ങളുടെ അപ്പസ്തോലനായി അച്യുതാനന്ദന്‍ വാഴ്ത്തപ്പെടാനും പ്രശംസകര്‍ക്കു ചാനല്‍ചര്‍ച്ചകളില്‍ അങ്ങനെ വാഴ്ത്താനും വേണ്ടതെല്ലാമായി. 

പ്രഖ്യാപനപ്രകാരം അച്യുതാനന്ദന്‍ ചെയ്തത് ആഭ്യന്തരമന്ത്രിയെക്കൊണ്ട് അരുണ്‍കുമാറിനെതിരേ ലോകായുക്തയുടെ അന്വേഷണം ഉത്തരവിടുവിക്കുക എന്നതായിരുന്നു. അതനുസരിച്ച് 2011 മാര്‍ച്ച് ഒമ്പതിനാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി ലോകായുക്തയ്ക്കു വിട്ടത്. ഇതു ചെയ്യുമ്പോള്‍ ലോകായുക്തയുടെ പരിധിയില്‍പ്പെടാത്ത സ്ഥാപനമായിരുന്നു അരുണ്‍കുമാര്‍ നിയമിക്കപ്പെട്ട ഐഎച്ച്ആര്‍ഡി. ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെതിരേ ലോകായുക്തയ്ക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും അദ്ദേഹത്തിന്‍റെ ഉപദേശകര്‍ക്കും നല്ല നിശ്ചയം ഉണ്ടായിരുന്നു താനും. (ഇല്ലെങ്കില്‍ അതും വിചാരണ ചെയ്യപ്പെടേണ്ട വീഴ്ചയാണല്ലൊ). കൂടാതെ അരുണ്‍കുമാര്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിര്‍വചനത്തിലും പെടുമായിരുന്നില്ല. 

ഐഎച്ച്ആര്‍ഡിയെ ലോകായുക്തയുടെ പരിധിയില്‍പെടുത്തിയത് മേയ് നാലിന്. ആ വിജ്ഞാപനത്തിനു മുന്‍കാല പ്രാബല്യമില്ലായിരുന്നു. മുന്‍കൂര്‍ പ്രാബല്യം നല്‍കാന്‍ നിയമപരമായി കഴിയുമായിരുന്നുമില്ല. ഉമ്മന്‍ചാണ്ടിയുടെ പരാതി ലോകായുക്തയ്ക്കു വിട്ടു രണ്ടു മാസം കഴിഞ്ഞാണ് ലോകായുക്തയ്ക്ക് ഇക്കാര്യത്തില്‍ അധികാരം ലഭിച്ചത്. മാര്‍ച്ചില്‍ ഉത്തരവിട്ട അന്വേഷണത്തിന്‍റെ കാര്യത്തില്‍ ലോകായുക്തയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നു ചുരുക്കം. 

തീര്‍ന്നില്ല, അന്വേഷണത്തിനു നിര്‍ദേശിച്ചപ്പോള്‍ “എന്‍റെ മകന്‍ അരുണ്‍കുമാറിന്‍റെ’ എന്നു മാത്രം മുഖ്യമന്ത്രി ഉള്‍പ്പെടുത്തി. ഇതോടെ തനിക്കും ഓഫിസിനും എതിരേ ഉയരാനിടയുള്ള അന്വേഷണത്തിനു തന്ത്രപൂര്‍വ്വം തടയിടുകയും ചെയ്തു. ലോകായുക്തയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്തു കൈമാറി അന്വേഷണത്തിന് ഒറ്റവരി ശുപാര്‍ശ മാത്രമായിരുന്നു നല്‍കിയിരുന്നതെങ്കില്‍ അച്യുതാനന്ദനും ഓഫിസും ഉറപ്പായും പ്രതിസ്ഥാനത്തു വരുമായിരുന്നു. ലോകായുക്തയുടെ പരിധിയില്‍ പൊതു പ്രവര്‍ത്തകനായ അച്യുതാനന്ദനും ഓഫിസും പെടുമെന്നതിനാല്‍ മകനെതിരേ മാത്രം അന്വേഷണം നിര്‍ദേശിച്ചു.ആദ്യം സ്വയം രക്ഷപ്പെട്ടു. രണ്ടാമത്, പരിധിയില്‍പ്പെടാത്ത സ്ഥാപനത്തിനെതിരേ ലോകായുക്തയ്ക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്നു വാദിച്ചു മകനു രക്ഷപ്പെടാനുള്ള പഴുതുമിട്ടു. 

ഹൈക്കോടതി ഇതു കൃത്യമായി കണ്ടെത്തി. വിധിയുടെ ആറാം ഖണ്ഡികയില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുകയും ചെയ്തു. തനിക്കും ഓഫിസിനും എതിരേയുള്ള അന്വേഷണം അച്യുതാനന്ദന്‍ ബോധപൂര്‍വം ഒഴിവാക്കിയെന്നാണു കോടതി നടത്തിയിരിക്കുന്ന നിരീക്ഷണം. അഴിമതിയില്‍നിന്നു രക്ഷപ്പെടാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഇതില്‍ നിന്നു വ്യക്തമാകുകയാണ്. കണ്ടെത്തിയതു ഉമ്മന്‍ചാണ്ടിയോ പ്രതിപക്ഷമോ അച്യുതാനന്ദനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോ അല്ല. അച്യുതാനന്ദന്‍ ബഹുമാനിക്കുന്ന കോടതി തന്നെ. ഈ വിധിയെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ അച്യുതാനന്ദന്‍ തയാറായിട്ടില്ല. തയാറാകാനുള്ള സാധ്യതയുമില്ല. ഇതുവരെക്കണ്ട ഇരട്ടത്താപ്പുകള്‍ പറഞ്ഞുതരുന്നത് അതാണല്ലൊ. 

No comments:

Post a Comment

Note: Only a member of this blog may post a comment.