Saturday, May 5, 2012

സി.പി.എമ്മിലെ കണ്ണൂര്‍ കമ്പനിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ സഹനസമരം വരുമോ ?



മനുഷ്യനെ വിധേയനും അടിമയുമാക്കുന്നത് എന്നും കറുത്ത ശക്തികള്‍ക്ക് എവിടെയും വിനോദമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാരതീയ മേല്‍ക്കോയ്മയ്ക്ക് എതിരെ വിശ്വപ്രസിദ്ധമായ സമരം ചെയ്ത് വിജയിച്ചത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അങ്ങനെ ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യവത്ക്കരിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസമാണ് മനുഷ്യന്റെ ഏറ്റവും വലിയ മോഹസ്വപ്‌നം. അതിന്റെ സമരപഥങ്ങള്‍ ചോരയും ജഡവും കൊണ്ടല്ല നിറയേണ്ടത്; സഹനസമരമാണ് അതിന്റെ മാര്‍ഗ്ഗമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. മനുഷ്യന്‍ മനുഷ്യനെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവിടെ ഇരുമ്പ് മറയോ അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് കട്ടിലോ ഇല്ല. അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് രാക്ഷസക്കട്ടില്‍ ഉപയോഗിച്ചാല്‍ തലയോ കാലോ ഉടലോ ഉയിരോ പോയത് തന്നെ. ഇടതുപക്ഷക്കാര്‍ എന്നും അവരുടെ അണികളെ അച്ചടക്കം പഠിപ്പിക്കുന്നത് പ്രോഗ്രട്ടസ് കട്ടിലില്‍ കിടത്തിയാണ്. അതുകൊണ്ട് തന്നെ അവരെല്ലാം തത്തമ്മേ പൂച്ച... പൂച്ച എന്ന് ഇടതുവശത്തേയ്ക്ക് നോക്കിപറഞ്ഞുകൊണ്ടിരിക്കും.

കാലം ഇത്തരം ഇരുമ്പുമനുഷ്യരുടെതാണെന്ന് ചില ഇരുമ്പ് രഹിതര്‍ പറയാറുണ്ട്. ഇരുമ്പില്‍ തുരുമ്പും തേക്കിന്‍തടിയില്‍ തെമ്മാടിയും ഇരിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏകാധിപത്യത്തിലേയ്ക്കും ഗ്രൂപ്പിസത്തിലേയ്ക്കും എക്കാലവും വഴുതിവീണാണ് കഴിഞ്ഞുപോകുന്നത്. ഇതൊന്നും അവര്‍ അംഗീകരിക്കില്ലെങ്കിലും എന്നും ഇത് വാസ്തവമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയിരിക്കെയാണ് സി.പി.എം. പിണറായി വിജയന്‍ പിടിച്ചെടുത്ത് അതൊരു കണ്ണൂര്‍ കമ്പനിയാക്കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ കമ്പനി കണ്ണൂര്‍ക്കാരെ തിരുകികയറ്റി പിണറായി വിജയന്‍ വിപുലപ്പെടുത്തി. ഇ.വി. ജയരാജന്‍, ശുംഭന്‍ ഫെയിം ജയരാജന്‍, പി. ജയരാജന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, പ്രകാശന്‍ മാസ്റ്റര്‍ എന്നിങ്ങനെ പതിനഞ്ചംഗ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെ കണ്ണൂര്‍ കമ്പനി ബ്രിഗേഡിയറന്മാരാണ് ഏറെയും. എന്നും എവിടെയും ഒറ്റുകാരാകുന്നത് ലാഭമുള്ള ഒരു പണിയാണല്ലോ. ആനത്തലവട്ടം ആനന്ദന്‍, എം.എം. ലോറന്‍സ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിങ്ങനെ പലരും കണ്ണൂര്‍ കമ്പനിയുടെ രണ്ടാം നിര ബ്രിഗേഡിയാന്മാരായി സ്തുതി പാടകരായി സുഖിച്ച് കഴിയുന്നു.

പിണറായി സംരക്ഷണവും മഹത്വവത്ക്കരണവുമാണ് കണ്ണൂര്‍ കമ്പനിയുടെ മുഖ്യ അജണ്ട. പാര്‍ട്ടി ചിട്ട പഠിക്കേണ്ടത് കണ്ണൂര്‍ ഗുണ്ടായിസത്തില്‍ നിന്നാണ്. കണ്ണൂര്‍ കമ്പനിയ്‌ക്കെതിരെ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ പിന്നെ സി.പി.എമ്മില്‍ കാണില്ല എന്നുമാത്രമല്ല ഈ ഭൂമുഖത്ത് തന്നെ കാണില്ല. കണ്ണൂര്‍ കമ്പനിയ്ക്ക് എതിരെ ആദ്യം പ്രതികരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ എന്ന സിപിഎം സംസ്ഥാന സമിതി അംഗം ഇപ്പോള്‍ എവിടെയാണെന്നത് ഇതിന് ഒരു ഉദാഹരണം. സിപിഎമ്മില്‍ ഒളിക്യാമറയോ, മറ്റ് വിവാദമോ വന്ന് ജില്ലാ സെക്രട്ടറിമാര്‍ മാറേണ്ടിവന്നാല്‍ പകരം അവിടെ റെസീവര്‍ ഭരണം കണ്ണൂര്‍ കമ്പനിക്കാണ്. ആലപ്പുഴയും എറണാകുളവും കണ്ണൂരും ഇങ്ങനെ കണ്ണൂര്‍ കമ്പനിയുടെ റെസീവര്‍ ഭരണത്തിലാണ്. കണ്ണൂരില്‍ ജയരാജന്‍ റെസീവറിനുപകരം ആനതലയോളം ബുദ്ധിയുള്ള ആനത്തലവട്ടം ആനന്ദനെ റെസീവര്‍ ആക്കാത്തത് എന്ത്. പിറവത്ത് തിരഞ്ഞെടുപ്പ് ചുമതലപോലും ഇ.വി ജയരാജന്‍ എന്ന കണ്ണൂര്‍ സിംഹത്തിനായിരുന്നു. പണ്ട് കോണ്‍ഗ്രസുകാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ പോരാടി. ഇന്ന് കമ്യൂണിസ്റ്റുകാര്‍ കണ്ണൂര്‍ കമ്പനിയ്ക്ക് എതിരെയും. പോരാട്ടത്തിന് ശബ്ദവും രൂപവും ഇല്ല. അത്ര ഭയമാണ് ഇവര്‍ക്ക് കണ്ണൂര്‍ കമ്പനിയെ. ചരിത്രം മുന്നോട്ട് തന്നെയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.