Saturday, May 26, 2012

പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുന്ന സി പി എം ജില്ലാ സെക്രടറി


വിഎസ് അച്യുതാനന്ദനെ പോലെ ആംഗ്യം കൊണ്ടും ആക്ഷേപഹാസ്യം കൊണ്ടും അണികളുടെ കൈയടി വാങ്ങുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ വിഎസിനെ അടിക്കാനായി ഉപയോഗപ്പെടുത്തിയപ്പോള്‍  അത് വലിയ തിരിച്ചടിയാകുമെന്ന് പിണറായി വിജയന്‍ കരുതിയിട്ടുണ്ടാകില്ല.
മാധ്യമങ്ങള്‍ കണ്ണും കാതും തുറന്നിരിക്കെ അണികളെ സാക്ഷിയാക്കിയാണ് ഇടുക്കി ജില്ലയില്‍ സിപിഎം  നടത്തിയ കൊലകളുടെ കണക്കുകള്‍ എം.എം മണി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.
മണിയുടെ പ്രസംഗശൈലിയും പ്രയോഗങ്ങളും  സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതികാര പ്രവര്‍ത്തനങ്ങളുടെ  സാക്ഷ്യപ്പെടുത്തലുകളായി മാറി. രാഷ്ട്രീയമായി സിപിഎമ്മിനെതിരെ നിലപാടെടുത്തവരെയും പാര്‍ട്ടിയുടെ ശത്രുക്കളെയും കൊലപ്പെടുത്തിയ കണക്കുകളാണ് മണി പ്രസംഗത്തില്‍ പുറത്തു വിട്ടത്. '' രണ്ടെണ്ണത്തിനെ തോക്കുകൊണ്ട് വെടിവെച്ചാണ് കൊന്നത്. ഒരുത്തനെ വെട്ടിക്കൊന്നു. വേറൊരുത്തനെ തല്ലിക്കൊന്നു.'' എന്നൊക്കെ ലാഘവ ബുദ്ധിയോടെ പരാമര്‍ശിക്കുമ്പോള്‍ മണിക്കൊത്ത മാനസികാവസ്ഥയുള്ള ചിലര്‍ കയ്യടിക്കുന്ന ശബ്ദവും ചാനല്‍ വാര്‍ത്തയില്‍ വ്യക്തമായി കേള്‍ക്കാം.
 
പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുമ്പോള്‍ താന്‍ കൊലപാതകമെന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമായ  302- ാം വകുപ്പിന്റെ  അടിസ്ഥാന വെളിപ്പെടുത്തലുകളാണ് നടത്തുന്നതെന്ന വാസ്തവം എം.എം മണി മറന്നു പോയിരിക്കാം.
എത്രകാലത്തെ പഴക്കമുള്ളതായാലും കൊലപാതക കേസുകളില്‍ പുതിയ വെളിപ്പെടുത്തലുകളോ  തെളിവുകളോ ഉണ്ടായാല്‍ കേസ് പുനരുജ്ജീവിപ്പിക്കുകയോ പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയോ  ചെയ്യുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍ ഇടുക്കിയിലെ ജനം മറന്നുപോയ പലകൊലകളുടെയും  പുതിയ അന്വേഷണങ്ങള്‍ക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്.
 
ഇവിടെ മറ്റൊരു സവിശേഷത സിപിഎം ജില്ലാ സെക്രട്ടറി തന്നെ സ്വന്തം പാര്‍ട്ടി നടത്തിയ ക്രൂരമായ നരഹത്യയുടെ വ്യക്തമായ ചിത്രം വരച്ചുകാട്ടിയിരിക്കുന്നു എന്നതാണ്.ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ സിപിഎം നേതാക്കള്‍ അറസ്റ്റിലായതും അതേതുടര്‍ന്ന് നടന്നു വന്നിരുന്ന വാദകോലാഹലങ്ങളും ഒടുവില്‍ ടി.കെ. ഹംസ  വിഎസ് അച്യുതാനന്ദനെ  കുത്തിത്തിരുപ്പുകാരന്‍ എന്ന് ആക്ഷേപിച്ചതും  ഇതില്‍ ക്ഷുഭിതനായ വിഎസ്  ഹംസയെ ശുംഭന്‍ എന്ന് വിളിച്ചും അവസരവാദി എന്ന് പറഞ്ഞുമാണ് തിരിച്ചടിച്ചടിച്ചത്.  സിപിഎം നേതാക്കളുടെ ഈ പരസ്യമായ വിഴുപ്പലക്കല്‍  ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് വിഎസിനെ പ്രതിരോധിക്കാനെന്ന വണ്ണം എം.എം മണി കൊലപാതക കഥ തുറന്നു പറഞ്ഞത്. സിപിഎമ്മില്‍ ഇതൊന്നും  ഒരു പുതിയ കാര്യമല്ല എന്നും പാര്‍ട്ടിക്കെതിരായി നില്‍ക്കുന്നവരെ പാര്‍ട്ടി വകവരുത്തിയ ചരിത്രം പുതിയതല്ലെന്നും  പറഞ്ഞ മണി തെളിവായാണ് ഇടുക്കി കൊലകള്‍ പുറത്തെടുത്ത് വിശദീകരിച്ചത്.
 
എം.എം മണിയുടെ പ്രസംഗം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കി. ടിപി വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും എതിരാളികളെ വകവരുത്തുന്ന രീതി സിപിഎമ്മിനില്ലെന്നും  വടകരയില്‍ പ്രതിഷേധമാര്‍ച്ചില്‍ എളമരം കരീം പ്രസംഗിക്കുമ്പോഴാണ് എം.എം മണി  ഇടുക്കിയില്‍ കടകവിരുദ്ധമായ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സത്യം വിളിച്ചു പറഞ്ഞത്.രാഷ്ട്രീയ പ്രതിയോഗികളെ എണ്ണിത്തിട്ടപ്പെടുത്തി  കണക്കനുസരിച്ച് കൊലപ്പെടുത്തുന്ന സിപിഎം ശൈലി ഉദാഹരണസഹിതം  എം.എം മണി തുറന്നു പയുമ്പോള്‍  കഴിഞ്ഞ ഒരുമാസമായി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കള്‍ പറയുന്ന നിരപരാധിത്വത്തിന്റെ പൊള്ളത്തരങ്ങളാണ് വെളിച്ചത്തുവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം സ്വന്തം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ  വിഭാവനം ചെയ്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കി വിജയിച്ച രാഷ്ട്രീയ കൊലപാതക തന്ത്രങ്ങളാണ്  ഒഞ്ചിയത്തെ ടിപി വധത്തില്‍വരെ എത്തിയത്.  പാര്‍ട്ടിയിലെ കാട്ടാളസഖാക്കള്‍ കൊലനടത്തുകയും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന നിരപരാധികള്‍ പ്രതികളായിത്തീരുകയും ചെയ്യുന്ന കൊലപാതക തന്ത്രമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഒഞ്ചിയം കൊലയുടെ വിദഗ്ധമായ അന്വേഷണം ചെന്നെത്തിയത് സിപിഎമ്മിന്റെ ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും കടന്ന് ജില്ലാ കമ്മറ്റിയില്‍ വരെയാണ്. ഏറെ കാത്തിരിക്കാതെ  സംസ്ഥാന കമ്മിറ്റിയും പ്രതിഭാഗത്തേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.
 
വര്‍ഗ്ഗമോചനവും വര്‍ഗ്ഗാധിപത്യവും ഉന്നം വയ്ക്കുന്ന മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര നീതിയെ മൂടുപടമിട്ടു നിര്‍ത്തി സ്റ്റാലിനിസത്തിന്റെ കരാള ഹസ്തങ്ങളുയര്‍ത്തുന്ന കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ശൈലി ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. മണിപവറും, മസില്‍ പവറുമെന്ന ജനാധിപത്യത്തിനുമേലുള്ള അന്യായ അധീശശക്തി സ്വായക്തമാക്കിയ പിണറായി വിഭാഗം എല്ലാ എതിര്‍പ്പുകളെയും അടിച്ചിരുത്തി മുന്നോട്ട് പായുകയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ഈ കുതിച്ചുപായലിനിടയില്‍ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയ പലരും രക്തസാക്ഷികളായി. ഈ കൊലകളിലെ യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച സിപിഎം നേതാക്കള്‍ രക്തസാക്ഷികളുടെ പേരും പടവും വരെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച ക്രൂര വിനോദവും അരങ്ങേറിയിരുന്നു.
 
അച്ചടക്കം എന്ന കമ്മ്യൂണിസത്തിന്റെ വാളുറകള്‍ ദ്രവിച്ചുപോയിരിക്കുന്നു. ചോദ്യം ചെയ്യപ്പെടലുകള്‍ക്ക് വിധേയമാകുക എന്ന സ്വാഭാവിക യാഥാര്‍ത്ഥ്യത്തിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. പറയുന്നതെന്തും അനുസരിക്കുന്ന അണികള്‍ക്കുമുന്നില്‍ അറിയപ്പെടാത്ത സത്യങ്ങള്‍ തെളിയുന്നു. പുറത്തുവരുന്ന ഓരോ പുതിയ അറിവുകളും സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ കരിങ്കല്ലല്ലാത്ത ഹൃദയത്തെ മുറിപ്പെടുത്തുന്നു. ഈ മുറിവുണക്കാന്‍ സിപിഎം നേതാക്കളുടെ മൂന്ന് മുഴം നാക്കിന്റെ നക്കിത്തുടക്കല്‍ കൊണ്ടാകുകില്ല.  ഈ സത്യം കാലം തെളിയിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.