Thursday, May 10, 2012

'ഏട്ടാ, ഏട്ടനെ കൊല്ലാനേപറ്റൂ, തോല്‍പ്പിക്കാന്‍ പറ്റില്ല..'


ഒഞ്ചിയം ഗ്രാമം പ്രതികാരത്തിന്റെ കനലുമായി കാത്തിരിക്കുന്നു. നിരപരാധിയായ നേതാവിന്റെ ചോരവീണ് കുതിര്‍ന്ന മണ്ണില്‍ നിന്ന് ഒരായിരം പേരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമുയരുന്നു. ഒഞ്ചിയം ഗ്രാമത്തിലൂടെ സഞ്ചരിച്ച പി. സജിത്കുമാറിന്റെ റിപ്പോര്‍ട്ട്
ഒഞ്ചിയത്തെ തൈവെച്ചപറമ്പത്ത് വീട്ടിലും പരിസരങ്ങളിലും തിരക്കൊഴിയുന്നില്ല. പല നാടുകളില്‍ നിന്ന്, പല വഴികളില്‍ നിന്ന്, പല ചിന്താധാരകളിലുള്ളവര്‍ ഈ വീട്ടിലേക്ക് അനുസ്യൂതം ഒഴുകിയെത്തുന്നു. അവരില്‍ സ്ത്രീകളുണ്ട്, ചെറുപ്പക്കാരുണ്ട്, എണ്‍പതു കഴിഞ്ഞ വൃദ്ധന്മാരുണ്ട്.. ആശ്വാസവാക്കുകള്‍ പറയാന്‍ അശക്തരാണ് പലരും. എങ്കിലും അവരുടെ സാന്നിധ്യം വീടിന് ഇന്ന് ആശ്വാസമാണ്.
ഇത് സഖാവ് ടി പി ചന്ദ്രശേഖരന്റെ വീട്. രാഷ്ട്രീയകേരളത്തെ നടുക്കിയ നികൃഷ്ടമായ കൊലപാതകം നടന്ന് അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ ഈ വീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോഴും തിരക്കൊഴിഞ്ഞു കണ്ടില്ല.
പഴയ മാളികവീടിന്റെ ഒരു മുറിക്കകത്ത് ടി പിയുടെ വിധവ രമയും കുറച്ചു സ്ത്രീകളും. മനസിലെ വേദന തെല്ലും പുറമേക്കു കാണിക്കാതിരിക്കാന്‍ രമ ശ്രദ്ധിക്കുന്നുണ്ട്.

വീരമൃത്യു വരിച്ച പോരാളിയുടെ പത്‌നിക്ക് ചേര്‍ന്ന വിധം തന്നെ. മകന്‍ നന്ദുവും അതേ ഭാവത്തില്‍ തന്നെ. മനസൊന്നു പതറിയാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ലെന്നത് സ്വയം ശാസിക്കുന്നുണ്ടാകാം അവര്‍. സഖാവ് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ലെന്നും സഖാവ് ടി പിയെ കൊല്ലാനാവില്ലെന്നും വികാരവിക്ഷോഭത്തോടെ പുറത്ത് വിളിച്ചു പറയുന്ന ചെറുപ്പക്കാരുണ്ട്. ഒരായിരം ചന്ദ്രശേഖരന്മാര്‍ ഒഞ്ചിയത്തെ ചുടുചോര വീണു കുതിര്‍ന്ന മണ്ണില്‍ നിന്നുയര്‍ന്നു വരുമെന്ന് ഗ്രാമവാസികളാകെ വിശ്വസിക്കുന്നു.'നിങ്ങള്‍ നോക്കൂ, ഏട്ടന്റെ പ്രസ്ഥാനം ഇതാ ശക്തിപ്പെടുകയേ ഉള്ളൂ.. ഇവിടെയെത്തുന്ന എല്ലാവരും ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം..അതു തന്നെയാണ് പിടിച്ചു നില്‍ക്കാനുള്ള കരുത്ത്. ഒരാളെ കൊന്നതു കൊണ്ട് ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം..'- രമയുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതികരണം.

ഗവ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇന്നലെ ഈ വീട്ടിലെത്തി. ടി പിയുടെ മകന്‍ നന്ദുവിനോട് മോനെന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നന്ദുവിന്റെ മറുപടി. 'അച്ഛനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെ പിടികൂടണം, അതെത്ര വലിയ നേതാവായാലും അവരെയാണ് പിടികൂടേണ്ടത്...'
ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ലെന്ന് രമയും നന്ദുവും ടി പിയുടെ സഹപ്രവര്‍ത്തകരും പറഞ്ഞു. 'അന്വേഷണം കൃത്യമായി മുന്നോട്ടു പോകുന്നുണ്ടെന്നു തന്നെയാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങള്‍ക്ക് കൃത്യമായിട്ടറിയാം, ആരൊക്കെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. കേവലം ക്വട്ടേഷന്‍ സംഘത്തെ മാത്രം അറസ്റ്റു ചെയ്തതു കൊണ്ടായില്ല. ടി പിയെ കൊലപ്പെടുത്തി ഈ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച ക്രിമിനല്‍ നേതാക്കളാരെന്ന് ഈ നാടറിയണം..'-റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍. വേണു പറഞ്ഞു.

'പൊലീസ് അന്വേഷിച്ചു കണ്ടെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. ഞങ്ങള്‍ കാത്തിരിക്കും, പിന്നെ ഞങ്ങളുടേതായി വഴി..'- ഇടതുപക്ഷ ഏകോപനസമിതി നേതാവ് ഹരിഹരന്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഒഞ്ചിയത്തെ പ്രായം ചെന്ന നിരവധി പേര്‍ ഇവിടെ വേദനയും രോഷവും അടക്കിപ്പിടിച്ച് സംസാരിക്കുന്നു. സിപിഎമ്മിന്റെ കൊലയാളിനേതാക്കള്‍ക്കെതിരായ വികാരം ഓരോരുത്തരുടെ വാക്കിലും പ്രതിഫലിക്കുന്നു. 'കൊലപ്പെടുത്തിക്കഴിഞ്ഞിട്ടും അരിശം തീരുന്നില്ല ഇവര്‍ക്ക്. പിന്നേയും പിന്നേയും കൂലംകുത്തികളെന്ന് ആക്ഷേപിക്കുകയാണ്. പിന്നേയും കുത്തിനോവിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുലംകുത്തികളെന്ന് അധികം താമസിയാതെ തെളിയും...'-സുരേന്ദ്രനെന്ന പ്രവര്‍ത്തകന്റെ വാക്കുകളില്‍ അടങ്ങാത്ത രോഷം.ഇനിയുമെന്തിന് വി എസ് തുടരണമെന്ന ചോദ്യവും ഇവിടെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയാണ്. 'വി എസിന്റെ നിലപാടുകളൊക്കെ നല്ലതാണ്. പക്ഷേ ഞങ്ങള്‍ക്കു മുന്നില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായി പോരാടാന്‍ വി എസ് ഇറങ്ങിവരണം'- ആര്‍ എം പി പ്രവര്‍ത്തകര്‍ ഏകസ്വരത്തില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഒഞ്ചിയത്തെ അദ്ദേഹത്തിന്റെ അനുയായികളെല്ലാം ഈ വീട്ടിലാണ്. വന്നും പോയുമിരിക്കുന്നു. കൂലിപ്പണിക്കു പോകുന്നവരും മറ്റു ജോലികളുള്ളവരുമൊക്കെ ജോലിക്കു പോകാതെ ഈ വീട്ടിലെത്തുന്നു. ടി പിയുടെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ ഇപ്പോഴും അവരുടെ മനസനുവദിക്കുന്നില്ല.ചന്ദ്രശേഖരന്‍ പുതുതായി പണികഴിപ്പിച്ച ഏറെക്കുറേ പണി പൂര്‍ത്തിയായ ഇരുനിലവീടിന്റെ ഓരത്തു തന്നെയാണ് ധീരനായ പോരാളിയുടെ അന്ത്യവിശ്രമസ്ഥലവും. പുഷ്പചക്രങ്ങളുടെ കൂമ്പാരം കുറേയൊക്കെ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. വീട്ടുമുറ്റത്തു വെച്ച അനുശോചനപുസ്തകത്തിന്റെ താളുകളില്‍ കുറിച്ചിട്ടുള്ള ഓരോ വാചകത്തിലും പ്രിയങ്കരനായ നേതാവിനോടുള്ള ഒരു നാടിന്റെ സ്‌നേഹത്തിന്റെ വ്യാപ്തിയാണ് പ്രകടമാകുന്നത്. കൊലയാളിസംഘങ്ങളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരായ വികാരവുമുണ്ട് ഓരോ അനുശോചനകുറിപ്പിലും.

ചന്ദ്രശേഖരന്റെ വീട്ടിലേക്ക് കയറുന്ന ഇടവഴിയില്‍ വലിയൊരു ഫഌക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍-'ഏട്ടാ, ഏട്ടനെ കൊല്ലാനേപറ്റൂ, തോല്‍പ്പിക്കാന്‍ പറ്റില്ല..' ഒരു നാടിന്റെ വികാരം, ഒരു നേതാവിനോടുള്ള സ്‌നേഹം ഒഞ്ചിയത്തേക്കുള്ള വഴികളിലുടനീളം കാണാം. വള്ളിക്കാട്ടെ എം കെ മൂസ സ്മാരകസൗധത്തിന് തൊട്ടടുത്ത് ചന്ദ്രശേഖരന്‍ കൊലയാളിസംഘത്തിന്റെ പൈശാചികമായ അക്രമണത്തിനിരയായി പിടഞ്ഞു വീണ സ്ഥലത്ത് ഇപ്പോഴും ചോരക്കറ കട്ടപിടിച്ചു കിടക്കുന്നു. ചന്ദ്രശേഖരന്റെ പൗരുഷം സ്ഫുരിക്കുന്ന ചിത്രവുമായി ഇവിടെ സ്ഥാപിച്ച ബോര്‍ഡിലെ വാചകങ്ങള്‍-ടിപി ചന്ദ്രശേഖരന്‍-ഇരട്ടച്ചങ്കുള്ള ധീരനായ കമ്യൂണിസ്റ്റ്. ഇരുളിന്റെ മറവില്‍ പൈശാചികമായ കൊലപാതകം ചെയ്യിച്ചശേഷം ന്യായീകരണങ്ങളുമായി പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് മുന്നില്‍ ഈ ഗ്രാമം വാതില്‍ കൊട്ടിയടച്ചത് ടി.പിയുടെ ധീരത മനസിലേറ്റി തന്നെ.

No comments:

Post a Comment

Note: Only a member of this blog may post a comment.