Wednesday, May 9, 2012

നന്ദുവിന്റെ കണ്ണീരും കിനാവും

രാഷ്ട്രീയ പകയുടെ ഇരകളായി നിലംപതിക്കുന്നവരുടെ അനാഥമായ കുടുംബത്തിന്റെ കണ്ണീരും കിനാക്കളും ആര് ഗൗനിക്കുന്നു? ടി.പി ചന്ദ്രശേഖരന്റെ തുന്നിക്കൂട്ടിയ മൃതശരീരത്തില്‍ തൊട്ട് തേങ്ങിക്കരയുന്ന മകന്‍ നന്ദുവിന്റെ ചിത്രം മറ്റൊരു കൗമാരമനസ്സില്‍ ഉണര്‍ത്തിയ വാക്കുകളുടെ വിലാപം.
നന്ദുവിനെ പോലെ അനേകം ബാല്യങ്ങളെയും കൗമാരങ്ങളെയും അനാഥരാക്കിയ അരുംകൊല രാഷ്ട്രീയത്തിന്റെ വടിവാളുകള്‍ക്ക് അത് പ്രയോഗിക്കുന്നവരെപ്പോലെ ഹൃദയമില്ല; മൂര്‍ച്ചയേ ഉള്ളൂ. നന്ദുവിന്റെ അമ്മ രമയെപോലെ അനേകം പേരെ വിധവകളാക്കിയ ബോംബുകള്‍ക്ക് കാരുണ്യമില്ല; സ്‌ഫോടന ശേഷിയേ ഉള്ളൂ.

ഇത്തരം പ്രാകൃതമായ കൊലപാതകം ആസൂത്രണം ചെയ്യുന്നവര്‍ക്ക് നന്ദുവിനെ പോലുള്ള മക്കളില്ലേ? ഒരു മനുഷ്യനെ അമ്പതിലേറെ തവണ കൊത്തിനുറുക്കിയ മനുഷ്യാധമന്‍മാര്‍ക്ക് രമയെപ്പോലെ അമ്മയും പെങ്ങന്‍മാരുമില്ലേ. തന്റെ കുട്ടിക്കാലത്തെ നിരവധി ഉമ്മകള്‍ കൊണ്ട് ലാളിച്ചു വീര്‍പ്പ് മുട്ടിച്ച അച്ഛന്റെ സ്‌നേഹമുഖം മാഞ്ഞുപോയിരുന്നു. അനേകം മാംസകഷ്ണങ്ങളുടെ തുന്നിക്കെട്ടായിരുന്നു അവസാന നോക്ക് കാണാന്‍ അക്രമികള്‍ അവശേഷിപ്പിച്ചത്. എന്തായിരുന്നു നന്ദുവിന്റെ അച്ഛന്‍ ചന്ദ്രശേഖരന്‍ ചെയ്ത തെറ്റ്? ചുറ്റും ചുവപ്പ് നിറഞ്ഞുനില്‍ക്കുന്ന ഒഞ്ചിയത്താണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവന്റെ അച്ഛനും പതിനഞ്ച് വര്‍ഷം മുമ്പ് അവനും ജനിച്ചത്.

ഒഞ്ചിയത്തെ രക്തസാക്ഷികളുടെ ത്യാഗകഥകള്‍ കേട്ടാണ് ചന്ദ്രശേഖരന്‍ വളര്‍ന്നത്. ഒരു മിത്ത് പോലെ ഇതിഹാസം പോലെ നന്ദുവും ഒഞ്ചിയത്തെ സമപ്രായക്കാരും വളര്‍ന്നതും തലമുറ കൈമാറി വന്ന ഈ രക്തസാക്ഷിത്വത്തിന്റെ വാമൊഴിയും വരമൊഴിയും കേട്ടുകൊണ്ടാണ്. ഒഞ്ചിയത്തെ ജനങ്ങള്‍ക്ക് പാര്‍ട്ടി എന്നാല്‍ സിപിഎം ആണ്; സപ്തവര്‍ണങ്ങളിലല്ല അവര്‍ വിശ്വസിച്ചിരുന്നത്. ചുവപ്പ് എന്ന ഒരേയൊരു നിറത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നത്. അവരുടെ ഗീതയും ഖുറാനും ബൈബിളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമായിരുന്നു. അവരുടെ പ്രാര്‍ത്ഥന 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്നായിരുന്നു. ഇത്തരമൊരു ദേശത്ത് ഇത്തരമൊരു വിശ്വാസം ഊണിലും ഉറക്കിലും കൊണ്ടു നടക്കുന്ന നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട 'ടിപി' എന്ന തന്റെ അച്ഛനെ പിറന്ന മണ്ണില്‍ കൊത്തിനുറുക്കിയത് ആരാണെന്ന് കണ്ണീര്‍ തളം കെട്ടിയ നന്ദുവിന്റെ കണ്ണുകള്‍ ചോദിക്കുന്നു.

അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നില്ലേ? അച്ഛന്‍ ഇത്രയും നാള്‍ പാട്‌പെട്ടത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലേ? എന്നിട്ടും അവരെന്തിന് അച്ഛനെ കൊന്നു ?ചന്ദ്രശേഖരനും ഒഞ്ചിയത്തെ അനേകം കമ്യൂണിസ്റ്റുകാരും വിശ്വസിച്ചിരുന്ന വഴിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം വ്യതിചലിച്ചെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാത്ത പലതും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നും നന്ദുവിനറിയാമായിരിക്കാം. അതിനെ തന്റെ അച്ഛനും അനേകം സഹപ്രവര്‍ത്തകരും എതിര്‍ത്തിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിക്ക് പുറത്ത് പോയതെന്നും നന്ദു മനസ്സിലാക്കി കാണും. നിലവിലുള്ള പാര്‍ട്ടിയേക്കാള്‍ അച്ഛന്റെ പാര്‍ട്ടി നാട്ടില്‍ വലുതായതും അവരുടെ നെഞ്ചില്‍ കമ്യൂണിസം വറ്റാത്ത വികാരമായി നിലകൊള്ളുന്നതും ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാരുടെ മക്കള്‍ വിശ്വസിക്കുന്നു. ഇക്കാലമത്രയും തന്റെ കുടുംബത്തെപ്പോലെയാണ് പാര്‍ട്ടിയെയും ഒഞ്ചിയത്തെ ജനങ്ങളെയും നന്ദുവിന്റെ അച്ഛന്‍ സ്‌നേഹിച്ചത്.

ടിപിയുടെ മകനെന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന നാടിന്റെ സ്‌നേഹത്തിന്റെയും ആദരവിന്റെയും അളവ് അവനെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. ഈ സ്‌നേഹത്തില്‍ നിന്നാണ് അച്ഛന്‍ എത്ര വലിയ ആളാണെന് നന്ദു മനസ്സിലാക്കുന്നത്. അച്ഛന്‍ മാത്രമല്ല; തന്റെ അമ്മയും രക്തപതാക നെഞ്ചോട് ചേര്‍ത്ത് പഠിച്ചു വളര്‍ന്നതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വഴികളിലെവിടെയോ വെച്ചായിരുന്നു രമയുടെ ജീവിതത്തിലേക്ക് ചന്ദ്രശേഖരന്‍ കടന്നു വന്നത്. നന്ദുവിന്റെ അമ്മ വീടും കമ്യൂണിസത്തിന്റെ ഹൃദയഭിത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന കുടുംബമാണ്. ഒഞ്ചിയത്തെ അച്ഛന്റെ വീട്ടിലെ ചുവന്ന അന്തരീക്ഷം തന്നെയായിരുന്നു നടുവണ്ണൂരിലെ അമ്മ വീട്ടിലും. അമ്മയുടെ അച്ഛന്‍ സി പി എമ്മിന്റെ പ്രാദേശിക നേതാവും പഞ്ചായത്ത്പ്രസിഡന്റുമായിരുന്നു. ഈറ്റില്ലത്തിലും കളിതൊട്ടിലിലും കളിമുറ്റത്തും വീട്ടകത്തും കമ്യൂണിസത്തിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷത്തിലാണ് നന്ദുവും ഒഞ്ചിയത്തെ ബാലന്‍മാരും വളര്‍ന്നു കൊണ്ടിരുന്നത്.

അതിനു മുമ്പ് അച്ഛന്റെ തലമുറയും പിച്ചവെച്ചതും ഇതേ മണ്ണില്‍ തന്നെ. കമ്യൂണിസം കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും 'മത'മാണെന്നാണ് നന്ദുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ; ഇടിച്ചു വീഴ്ത്തി അച്ഛനെ കൊത്തിനുറുക്കുവാന്‍ തീരുമാനിച്ചവര്‍ക്ക് കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും മുഖമായിരുന്നില്ല. കാട്ടാളത്തം നാണിക്കുന്ന ക്രൂരതയോടെയാണ് ചന്ദ്രശേഖരനെ അവര്‍ ഇല്ലായ്മ ചെയ്തത്. ചന്ദ്രശേഖരന്റെ അരുംകൊല മറ്റു പാര്‍ട്ടികളുടെ തലയില്‍ വെട്ടിവെച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ചെയ്ത പാതകത്തേക്കാള്‍ പതിന്‍മടങ്ങ് ക്രൂരമാണ്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫലമായി പാര്‍ട്ടിക്കകത്തും പുറത്തും നൂറു കണക്കിന് പേര്‍ രക്തസാക്ഷികളായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ രക്തസാക്ഷി ഫണ്ടും രക്തസാക്ഷി സ്തൂപവും സ്ഥാപിച്ച പാര്‍ട്ടിക്ക് ഇന്നുവരെ ഒരച്ഛനെയും ഒരു മകനെയും ഒരു ഭര്‍ത്താവിനെയും തിരിച്ചു നല്‍കാന്‍ സാധിച്ചിട്ടില്ല.

അവര്‍ കൊന്നൊടുക്കിയ രാഷ്ട്രീയ പ്രതിയോഗികളുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും മാതാപിതാക്കന്‍മാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചു നല്‍കിയിട്ടില്ല. ഒഞ്ചിയത്തിന്റെ ചുവരായ ചുവരിലെല്ലാം അച്ഛനും സഹപ്രവര്‍ത്തകരും എഴുതിവെച്ച വാക്കുകള്‍ നന്ദുവിന്റെ അമ്മയുടെ വിലാപത്തില്‍ നിന്നു ഉയരുന്നുണ്ടായിരുന്നു. ''കൊല്ലാം; പക്ഷേ; തോല്‍പ്പിക്കാനാവില്ല''. പ്രിയമുള്ള നന്ദു നമ്മുടെ രാഷ്ട്രീയ വിശ്വാസം വ്യത്യസ്തമായിരിക്കാം. എന്നാല്‍ നമ്മുടെ ബാല്യം ഒന്നാണ്. നിന്റെ ക്രൂരമായ ഈ അനാഥത്വത്തില്‍ നിന്നെപ്പോലുള്ള കേരളത്തിലെ മുഴുവന്‍ കുട്ടികളും അനുതപിക്കുന്നു. നിന്റെ ദുഃഖവും കണ്ണീരും ഞങ്ങളും പങ്കുവെക്കുന്നു. നിന്റെ അച്ഛന്‍ ധീരനായിരുന്നു. ഏത് അനാഥത്വത്തിലും കഷ്ടതയിലും നിനക്ക് അഭിമാനിക്കാം.

No comments:

Post a Comment

Note: Only a member of this blog may post a comment.