Friday, May 18, 2012

വികസന വര്‍ഷം; കാരുണ്യ വര്‍ഷം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആഗോളതലത്തിലും ദേശീയതലത്തിലും കേരളം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുന്ന കേരളത്തിലെ ഭരണ നടപടികള്‍ യുഎന്‍ഡിപിയും(യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം) ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ജനാധിപത്യ ഭരണ പരിഷ്കാരങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനുളള രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനം കേരളത്തില്‍ നടത്താന്‍ യുഎന്‍ഡിപി ആഗ്രഹം പ്രകടിപ്പിച്ചതു കേരളത്തിനു ലഭിച്ച വലിയ അംഗീകാരമാണിത്.

ഒരുവശത്തു ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്തു ഫാസിസത്തിന്‍റെ കെട്ടഴിച്ചു വിടുകയാണു സിപിഎം. റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ അരുംകൊല സൃഷ്ടിച്ച ഞെട്ടലില്‍ നിന്നു നാം മോചിതരായിട്ടില്ല. ഭീകരമായ ഈ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ടു കേരളം തരിച്ചുനില്‍ക്കുകയാണ്. തലശ്ശേരി സ്വദേശി ഫസല്‍, കോഴിക്കോട് പെരള സ്വദേശി ജബ്ബാര്‍, കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചപ്പോള്‍ പുറത്തു വരുന്നതും ക്രൂരതയുടെ ബീഭത്സരൂപങ്ങളാണ്. ഇതുവരെ രഹസ്യമായി നടപ്പാക്കിയിരുന്ന പാര്‍ട്ടിക്കോടതി വിധി, ക്വട്ടേഷന്‍ കുരുതി തുടങ്ങിയവയുടെ വിവരങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പരസ്യമാക്കപ്പെട്ടിരിക്കുന്നു. പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു സത്യം പുറത്തു വരുന്നത്.

കേരളം വലിയൊരു കുതിച്ചുചാട്ടത്തിനു തയാറെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനു ഭൂഷണമല്ല. ഉചിതമായ രാഷ്ട്രീയ കാലാവസ്ഥ ഏതൊരു ദേശത്തിന്‍റെയും മുന്നേറ്റത്തിന് അനിവാര്യമാണ്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലും മുംബൈയിലും നടത്തിയ കൂടിക്കാഴ്ചകള്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കേരളത്തിന്‍റെ മാറുന്ന മുഖം നിക്ഷേപകര്‍ തിരിച്ചറിയുന്നു.

രാജ്യത്ത് ആദ്യത്തെ ബുള്ളറ്റ് ട്രെയ്നിന് അവസരമൊരുക്കുന്ന ഹൈ സ്പീഡ് റെയ്ല്‍ കോറിഡോര്‍, കൊച്ചി മെട്രൊ റെയ്ല്‍, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയ്ല്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി-വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലുകള്‍, കണ്ണൂര്‍ ഉള്‍പ്പെടെ നാലു വിമാനത്താവളങ്ങള്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ദേശീയ ജലപാത തുടങ്ങിയവ അടിസ്ഥാന വികസനത്തില്‍ കേരളത്തെ ദശകങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഈ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു സ്മാര്‍ട്ട് സിറ്റിയുടെ ഒറ്റ ഉദാഹരണത്തിലൂടെ വ്യക്തമാകും.

ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷം പാഴാക്കിയ ശേഷമാണു സ്മാര്‍ട്ട് സിറ്റി പദ്ധതി ഈ സര്‍ക്കാരിനു കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാലുമാസം കൊണ്ടു പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് സിറ്റി പവലിയന്‍റെ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ജൂണ്‍ ഒമ്പതിനു നടക്കും. 18 മാസംകൊണ്ടു സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കും.

അടിസ്ഥാന സൗകര്യ വികസനം സംസ്ഥാനത്തു കൂടുതല്‍ നിക്ഷേപവും തൊഴിലും വളര്‍ച്ചയും ഉണ്ടാക്കും. ഇതിന്‍റെ പ്രയോജനം താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന ചുമതലയാണ്.

മാരക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കു രണ്ടു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന കാരുണ്യ ബെനവലന്‍റ് ഫണ്ട്, ബധിര-മൂകരായ കുഞ്ഞുങ്ങളുടെ കേള്‍വി ശക്തി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍, വികലാംഗര്‍ക്കു ത്രീവീലര്‍ സഹായം തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിട്ടു. പിന്നാക്ക വികസന കോര്‍പ്പറേഷനും മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനും ആരംഭിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങല്‍ക്കു പ്രത്യേക കരുതല്‍ നല്‍കി. ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി തുടരുന്നു. മാലിന്യ പ്രശ്നത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടിരിക്കും. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരെ കേരളം സ്വീകരിച്ച നിലപാടിനു വ്യാപകമായ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടും അംഗീകരിക്കപ്പെട്ടു. തുടര്‍ന്നും പുതിയ ഡാമിനു വേണ്ടി കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കും.

അഞ്ചുവര്‍ഷത്തിനു ശേഷം സ്വാശ്രയ മേഖലയില്‍ ആശയക്കുഴപ്പമില്ലാതെ സമയത്തു തന്നെ തീരുമാനങ്ങള്‍ ഉണ്ടായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നതു സമയത്തു തന്നെ ചെയ്തതില്‍ അഭിമാനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നികത്താന്‍ ശക്തമായ ഇടപെടലുകള്‍ ഈവര്‍ഷം തന്നെ ഉണ്ടാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയതു മൂലം തൊഴില്‍ രഹിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പിഎസ്സി ലിസ്റ്റുകള്‍ നീട്ടി. പിഎസ്സി ഏപ്രില്‍ 30വരെ 32,987 പേരെ അഡ്വൈസ് ചെയ്തു. കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തിയവരെയും (3,386) അധ്യാപക പാക്കെജില്‍ നിയമിച്ചവരെയും (10,556) ചേര്‍ത്താല്‍ 46,929 പേര്‍ക്കു നിയമനം. കഴിഞ്ഞ ഒരുവര്‍ഷം വികലാംഗ വിഭാഗത്തില്‍ അഡ്വൈസ് ചെയ്തവര്‍ 1,039 പേരാണ്.

ഒരുവര്‍ഷം മുമ്പ് അധികാരമേറ്റപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്‍റെ സുസ്ഥിരതയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വികസനത്തിന് അടിത്തറയിടുകയും കാരുണ്യം വര്‍ഷിക്കുകയും ചെയ്ത വര്‍ഷമാണു പിന്നിട്ടത്. 100 ദിന പരിപാടിയുടെ വിജയം സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ക്ഷമത വെളിപ്പെടുത്തി. ചില ജില്ലകളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി ചരിത്ര വിജയമായി. മൂന്നു ലക്ഷത്തോളം ആളുകളുടെ പരാതികളാണ് 14 ദിവസം കൊണ്ടു പരിഹരിച്ചത്. ഒരുവര്‍ഷ പരിപാടി വിജയകരമായ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാത്രമാണു തെരഞ്ഞെടുപ്പു ചട്ടം ബാധകമെങ്കിലും ആക്ഷേപങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്താന്‍ മാറ്റിവച്ചു. സിപിഎമ്മിന്‍റെ പ്രതികാര രാഷ്ട്രീയം മൂലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണു നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. രാജിവച്ചപ്പോള്‍ ശെല്‍വരാജ് സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ 100% ശരിയാണെന്നു തെളിഞ്ഞു. ഒഞ്ചിയവും നെയ്യാറ്റിന്‍കരയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലാണ്. പിറവത്തുണ്ടായ വിലയിരുത്തല്‍ നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും അവര്‍ക്കെതിരെ എല്ലാവരും എന്നതാണു ചിത്രം. കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളം ഇതുപോലെ ഒന്നിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കേരളത്തിന്‍റെ നീറുന്ന ഓര്‍മയാണ്. ഷുക്കൂര്‍, ഫസല്‍, ജബ്ബാര്‍, തുടങ്ങിയ നിരവധി പേരും നമ്മുടെ വേദനയാണ്. ഇനിയാര്‍ക്കും ഇതു സംഭവിക്കരുത്. ഇനിയൊരു ആയുധം ഉയരരുത്. മറ്റൊരു നിലവിളി കേള്‍ക്കരുത്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു വയലാര്‍ രാമവര്‍മ എഴുതി- സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതു നിറഞ്ഞ സംതൃപ്തിയോടെയാണ്. ഏറെ ചെയ്തു, അതിലേറെ തുടക്കമിട്ടു. 2030 ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിന്‍റെ മെന്‍റര്‍ സാം പിട്രോഡ തയാറാക്കിയ പത്തിന പരിപാടി, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനായ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് തയാറാക്കിയ കേരളത്തിന്‍റെ 12ാം പഞ്ചവത്സര പദ്ധതി, മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന റെയ്ല്‍ പദ്ധതി തുടങ്ങിയവ അടിസ്ഥാന വികസന രംഗത്തു കേരളത്തെ ബഹുകാതം മുന്നിലെത്തിക്കും.

നിലവിലുള്ള നാല് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. കേവലം അഞ്ചു വര്‍ഷമല്ല പ്രത്യുത 2030ന് അപ്പുറത്തുള്ള കേരളത്തെ ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്താതെ എല്ലാവരും ജാഗരൂകരായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു. തങ്ങളുടെ പ്രശ്നങ്ങളെക്കാള്‍ നാടിന്‍റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് എല്ലാവരും പ്രാമുഖ്യം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തപ്പോള്‍ അവരും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളപ്പോഴും സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്കെതിരേ സമരം നടത്തിയപ്പോഴും പ്രതിപക്ഷം വികസനവും കരുതലുമെന്ന സമീപനത്തോടു സഹകരിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി. പരിഭവങ്ങളും പരാതികളും അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിച്ചു. എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ ശ്രമിച്ചു. അതില്‍ പൂര്‍ണമായി വിജയിച്ചു എന്നവകാശപ്പെടുന്നില്ല. പക്ഷേ, സഹിഷ്ണുതയോടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ ഒരുവര്‍ഷവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു എന്നാണു ഞങ്ങളുടെ വിശ്വാസം. വികസനവും കരുതലും എന്ന മുദ്രാവാക്യം നെഞ്ചോടു ചേര്‍ത്തുവച്ച് എല്ലാവരും കഠിനമായി അധ്വാനിച്ചു. പാതിരാവില്‍ പോലും സെക്രട്ടേറിയറ്റിലെ ലൈറ്റുകള്‍ അണഞ്ഞില്ല. സുതാര്യത മുഖമുദ്രയാക്കി ജനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിത്. അധികാരത്തിന്‍റെ എല്ലാ വാതിലുകളും തുറന്നിട്ടപ്പോള്‍ സമാനതകലില്ലാത്ത വിധത്തില്‍ ജനം സര്‍ക്കാരിനു പിന്തുണ നല്‍കി. ഈ ഊര്‍ജം ഏറ്റെടുത്തു സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും മുന്നോട്ടു പോകും.

No comments:

Post a Comment

Note: Only a member of this blog may post a comment.