Friday, November 4, 2011

ജനത്തെ ബന്ദിയാക്കി സി. പി. എമ്മിന്റെ സമരാഭാസം


Imageആലപ്പുഴയില്‍ റോഡിന് നടുവില്‍ പന്തല്‍കെട്ടി ഉപരോധ സമരം 
കൊച്ചി/ആലപ്പുഴ: പെട്രോള്‍ വിലവര്‍ദ്ധനവിന്റെ മറവില്‍ കൊച്ചി നഗരത്തില്‍ ഒരു ദിവസം മുഴുവന്‍ ബന്ദിയാക്കി സി. പി. എം സമരാഭാസം നടത്തി.
രാവിലെ ബി. എസ്. എന്‍. എല്‍ ഓഫീസ് മാര്‍ച്ച് നടത്തിയ സി. പി. എം പിന്നീട് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ സംഘടനകളുടെ പേരില്‍ ഒരു ദിവസം മുഴുവന്‍ റോഡ് ഉപരോധിച്ച് ജനങ്ങളെ പെരുവഴിയിലാക്കി. ഇന്നലെ ഒരു ദിനം മുഴുവന്‍ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അടിയന്തിരാവശ്യങ്ങള്‍ക്കായി പോയവര്‍ പരസ്യമായി സമരക്കാരെ ചോദ്യം ചെയ്യുന്നതും ശപിക്കുന്നതും കാണാമായിരുന്നു.
ആലപ്പുഴയില്‍ റോഡിന് നടുവില്‍ വേദിയൊരുക്കി റോഡ് ഉപരോധിച്ച് സി പി എം കോടതി വിധിയെ വെല്ലുവിളിച്ചു. പൊതുസ്ഥലം കയ്യേറിയുള്ള സമ്മേളനങ്ങള്‍ പാടില്ലെന്ന് കോടതി ആവര്‍ത്തിക്കുമ്പോഴാണ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സി പി എം ആലപ്പുഴയില്‍ ബി എസ് എന്‍ എല്‍ ഓഫീസ് ഉപരോധം റോഡ് ഉപരോധമാക്കി മാറ്റിയത്. ഇന്നലെ രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച ഉപരോധം വൈകുന്നേരം അഞ്ചിന് അവസാനിക്കുമ്പോഴേയ്ക്കും യാത്രക്കാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുമാണ് ബുദ്ധിമുട്ടിലായത്. സംസ്ഥാന വ്യാപകമായി സി പി എം നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് ഇന്നലെ ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തെ ബി എസ് എന്‍ എല്‍ ഓഫീസ് പടിക്കല്‍ സി പി എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തി ല്‍ രാവിലെ എട്ടുമണിമുതല്‍ ഉപരോധം തുടങ്ങിയത്.
റോഡില്‍ ചുവപ്പ് പരവതാനി വിരിച്ച് പ്രവര്‍ത്തകര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതിന് പുറമെ സമ്മേളന പന്തല്‍ റോഡില്‍ കെട്ടിയാണ് നേതാക്കള്‍ പ്രസംഗം നടത്തിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് ഉദ്ഘാടനകനായി പറഞ്ഞിരുന്നതെങ്കിലും ഇദ്ദേഹം എത്തിച്ചേരാതിരുന്നതിനാല്‍ സി പി എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവാണ് ഉദ്ഘാടനം നടത്തിയത്. എട്ടുമണിക്കൂറോളം നീണ്ട സമരം മൂലം ഇ തുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ബി എസ് എന്‍ എല്‍ ഓഫീസ് ഉപരോധം എന്നതിനപ്പുറം യാത്രക്കാര്‍ക്കും സമീപത്തെ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുളള സമരമായിരുന്നു അരങ്ങേറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ പ്രവര്‍ത്തകര്‍ ഇരുമ്പ് പാലം മുതല്‍ കിഴക്കോട്ട് സീറോ ജംഗ്ഷന്‍ വരെയുളള റോഡ് പൂര്‍ണ്ണമായും കയ്യേറി. ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് പോലീസുകാരും ഹോംഗാര്‍ഡും ഏറെ വിഷമിച്ചു. പൊതുസ്ഥലത്ത് യോഗങ്ങള്‍ പാടില്ലെന്ന വിധി കഴിഞ്ഞ ദിവസവും കോടതി ആവര്‍ത്തിച്ചെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാന്‍ സി പി എം തയ്യാറായില്ലെന്ന് മാത്രമല്ല ജനങ്ങളു ടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുകയും ചെയ്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.