Friday, November 18, 2011

പിണറായി വിശ്രമിച്ച വീടിന് കരിഓയില്‍ ഒഴിച്ചു


വി.എസ്. എന്ന ചുമരെഴുത്തും; സി.പി.എം പോര് പരസ്യ സംഘര്‍ഷത്തിലേക്ക്
ബേഡകം (കാസര്‍ഗോഡ്):  സി പി എം. ബേഡകം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കുറ്റിക്കോലില്‍ നടന്ന
പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വിശ്രമിച്ച വീടിന്റെ ചുമരില്‍ കരിഓയില്‍ ഒഴിച്ചു. മുന്നാട് പീപ്പിള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുറ്റിക്കോലിലെ പി.വി. രാഘവന്‍ മാസ്റ്ററുടെ വീടിന്റെ ചുമരിലാണ് ഒരുസംഘം സി പി എം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. പിണറായി എന്ന് എഴുതി കരിഓയില്‍ കൊണ്ട് അത് ക്രോസ് ചെയ്തശേഷം താഴെ വി.എസ്. എന്നെഴുതിയിട്ടുണ്ട്. നേരത്തെ മലയോരത്തെ രണ്ട് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് ഇപ്പോള്‍ വി.എസ്.-പിണറായി ഗ്രൂപ്പായി മാറുന്നതിന്റെ സൂചനയാണെന്ന് കരുതുന്നവരാണ് ഏറെയും. പിണറായി വിജയനും പി.വി. രാഘവന്‍ മാസ്റ്ററും ഒന്നിച്ചുപഠിച്ചവരാണ്. അതിനാലാണത്രെ ഉച്ചയൂണും വിശ്രമവും അദ്ദേഹത്തിന്റെ വീട്ടിലാക്കിയത്. ബേഡകം ഏരിയാ സമ്മേളനത്തില്‍ വിഭാഗീയതയുണ്ടൈന്നും ഇടപെടണമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചപ്പോള്‍ പോവാതിരുന്നത് ഒരു ഗ്രൂപ്പിന്റെ നേതാക്കള്‍ ഇടപെട്ടതുകൊണ്ടാണെന്ന പ്രചരണമാണത്രെ കരിഓയില്‍ പ്രയോഗത്തിലെത്തിച്ചത്. വരുംദിവസങ്ങളില്‍ ഇത് പരസ്യ സംഘര്‍ഷത്തിലെത്താന്‍ സാധ്യതയേറെയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.