Thursday, November 3, 2011

ഇന്‍ഫോപാര്‍ക്ക് അഴിമതി: വി.എസിന് എതിരായ കേസില്‍ വിജിലന്‍സ് കോടതിയുടെ നോട്ടീസ്


തൃശൂര്‍: ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അര്‍ഹതയുള്ളവരെ മറികടന്ന് മുന്‍ സി.പി.എം. എം.പി. സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവിനെ
നിയമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. 
മലയാളവേദി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ്ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. സെബാസ്റ്റ്യന്‍ പോളിന്റെ അടുത്ത ബന്ധുവായ ജിജോ ജോസഫിനെ നിയമിച്ചതില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് പരാതി. സി.ഇ.ഒ. നിയമനത്തിന് 99 പേര്‍ അപേക്ഷ നല്‍കി. ഇന്റര്‍വ്യു കമ്മിറ്റി തെരഞ്ഞെടുത്ത 3 പേരില്‍ 1-ാം ഗ്രേഡ് ലഭിച്ചത് കിഷോര്‍ പിള്ളയ്ക്കായിരുന്നു. കിഷോര്‍ പിള്ള നിശ്ചിത സമയത്തിനകം അപേക്ഷ നല്‍കിയിട്ടില്ലാ എന്ന കുറിപ്പോടുകൂടി അന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ പിള്ളയെ ഒഴിവാക്കി ജിജോ ജോസഫിനെ ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുകയായിരുന്നു.
 
 കേസില്‍ അച്യുതാനന്ദനു പുറമെ സെബാസ്റ്റ്യന്‍ പോള്‍, ജിജോ ജോസഫ്, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ രണ്ടും, മൂന്നും, നാലും പ്രതികളാണ്. 1-ാം ഗ്രേഡുകാരനെ ഒഴിവാക്കി ജിജോ ജോസഫിനെ നിയമിച്ചതില്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും, വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 99 അപേക്ഷകളും നിശ്ചിത സമയത്തിനകം ലഭിച്ചതാണെന്ന്എന്ന് ഇന്റര്‍വ്യു കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. അതിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയുമുണ്ട്. സാക്ഷിയായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് വേണ്ടി ലോ ഓഫീസര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. കേസില്‍ അടുത്ത വാദം 26ന് കേള്‍ക്കും. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. സി.ടി. ജോഫി ഹാജരായി.

No comments:

Post a Comment

Note: Only a member of this blog may post a comment.