Tuesday, July 5, 2011

ഒരു രൂപയ്ക്ക് ഒരു കിലോ അരി ഓണത്തിന് മുന്‍പ്

ഒരു രൂപയ്ക്ക് ഒരു കിലോ അരി 32 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണത്തിന് മുന്‍പു തന്നെ ലഭ്യമാക്കുമെന്നു ഭക്ഷ്യമന്ത്രി ടി.എം. ജേക്കബ്. ഇതിന് അര്‍ഹതപ്പെട്ട 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങളാണു കേന്ദ്രസര്‍ക്കാരിനു കീഴിലുള്ളത്. എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം ഇത് 32 ലക്ഷമായി വര്‍ധിച്ചു. ഇവര്‍ക്കു മാസത്തില്‍ 25 കിലോ അരിയാണു പ്രതിമാസം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രൂപയ്ക്ക് ഒരു കിലോ അരിയാണു ബിപിഎല്‍ കുടുംബത്തിനു ലഭിക്കുക. കേന്ദ്ര പ്ലാനിങ് കമ്മിഷനുമായി ആലോചിച്ചശേഷം എപി എല്ലുകാര്‍ക്ക് അനുവദിച്ചിരിക്കുന്ന 10 കിലോ അരിയെന്നത് 15 കിലോയായും ബിപിഎല്ലുകാരുടേത് 35 കിലോയായും വര്‍ധിപ്പിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അനര്‍ഹര്‍ക്ക് അരി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു രൂപയ്ക്ക് അരി കൊടുക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ വാഗ്ദാനം യുഡിഎഫ് പരിശോധിക്കും. രണ്ടു രൂപയ്ക്കുള്ള അരി ലഭിക്കുന്നതിന് വളരെ ലളിതമായ നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇരുപത്തിയ്യായിരം രൂപയില്‍ കൂടുതല്‍ മാസവരുമാനം ഉള്ളവരാകരുത്, രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമിയുണ്ടാകരുത്, രണ്ടായിരം വിസ്തീര്‍ണത്തില്‍ കൂടുതല്‍ വലിപ്പമുള്ള വീട് സ്വന്തമായുണ്ടാകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണു മുന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ക്കുവേണമെങ്കിലും അരിക്ക് വേണ്ടി അപേക്ഷിക്കാമായിരുന്നു. ഇത്തരം ലളിതമായ നിര്‍ദേശങ്ങളിലൂടെ അനര്‍ഹര്‍ക്കു കയറിപ്പാറ്റാന്‍ കഴിയുമായിരുന്നു. അനര്‍ഹര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

16 ഇന പലവ്യഞ്ജനങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കുന്നതിനും റേഷന്‍ കടകളുടെ പുനരുദ്ധാരണത്തിനുമായി പതിനയ്യായ്യിരം രൂപ വീതം നല്‍കുമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് പറഞ്ഞു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ) യുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എം.കെ. രാഘവന്‍ എംപി അധ്യക്ഷനായ കമ്മിറ്റിക്കു രൂപം നല്‍കും. എഫ് സി ഐ യുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനാണിത്. എഫ്സിഐയുടെ ഗോഡൗണില്‍നിന്ന് നിലവാരം കുറഞ്ഞ അരിയാണോ വിതരണം ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഈ കമ്മിറ്റിയില്‍ അംഗങ്ങളാക്കും.സംസ്ഥാനത്ത് കൂടുതല്‍ ഗോഡൗണുകള്‍ ആരംഭിക്കുമെന്നും കെ.വി തോമസ് അറിയിച്ചു.

സര്‍ക്കാരിന്‍റെ സഹകരണത്തോടെ നബാര്‍ഡിന്‍റെ സഹായത്തോടു കൂടിയാണു ജില്ലാ കേന്ദ്രങ്ങളിലും താലൂക്കുകളിലും ഗോഡൗണുകള്‍ ആരംഭിക്കുന്നത്. ആധാര്‍, ബയോമെട്രിക് സംവിധാനങ്ങള്‍ കേരള പൊതുവിതരണ സമ്പ്രദായത്തില്‍ കൊണ്ടുവരും. എറണാകുളം ജില്ലയില്‍ ഇതിനു തുടക്കം കുറിക്കും. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന അരി, ഗോതമ്പ് തുടങ്ങിയ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനു സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും വിജിലന്‍സ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. ഓരോ പഞ്ചായത്തിലും ഇത്തരം കമ്മിറ്റികള്‍ ആരംഭിക്കും. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, റേഷന്‍ കടകളുടെ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണു വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ് സപ്ലൈ സ്കീം വിപുലമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.