Thursday, July 28, 2011

ബര്‍ദന്റെ സ്വപ്‌നങ്ങളും വല്യേട്ടന്‍ ജാഡയും

കമ്യൂണിസ്റ്റുകാരന്റെ സ്വപ്‌നത്തിന്‌ ചെങ്കൊടിയുടെ ചുവപ്പു മാത്രമല്ല, ഏഴഴകാണ്‌. സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായതിനാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്‌ അത്രയൊക്കെ നിറങ്ങളുണ്ടാകാതെ വയ്യ. പക്ഷേ, സ്വപ്‌നമാണെന്ന്‌ അദ്ദേഹം സമ്മതിച്ചുതരില്ലെന്നു മാത്രം. തൊഴിലാളി വര്‍ഗം നിലനില്‍ക്കുന്നിടത്തോളം കാലം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ പ്രധാന്യം ഉണ്ടാകുമെന്നാണ്‌ ഇന്നലെ അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞത്‌. തൊഴിലാളി വര്‍ഗം മാറി മാറി പല രൂപത്തില്‍ ലോകാവസാനം വരെയുണ്ടാകുമെന്നതില്‍ സംശയമില്ല. പക്ഷേ കമ്യൂണിസ്റ്റു പാര്‍ട്ടിയുണ്ടാകുമോയെന്നാണു സംശയം. സോവ്യറ്റ്‌ യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും പൊട്ടിപ്പിടഞ്ഞു താഴെ വീണിട്ടും, പശ്ചിമബംഗാള്‍ മമത പിടിച്ചിട്ടും ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിയുന്നത്‌ ചെറിയ കാര്യമല്ല. വല്യേട്ടന്‍ സിപിഎമ്മിന്റേതാണ്‌ ബംഗാളെന്നു കരുതിയിരുന്ന കാലത്തും അനിയന്‍ സിപിഐക്ക്‌ അവിടെ ഓളോഹരി ഉണ്ടായിരുന്നല്ലോ, ഇപ്പോളോ, കൊടിയുണ്ട്‌, തോരണങ്ങളും.
ഇനി ബര്‍ദന്‍ സഖാവിന്റെ പ്രസംഗമൊന്നു കേള്‍ക്കാം. എന്നിട്ടു തീരുമാനിക്കാം, തൂങ്ങിച്ചാകണോ അതോ നാടുവിട്ടുപോകണോ എന്ന്‌. സി പി ഐ ജില്ലാ കൗണ്‍സില്‍ ആസ്ഥാനമായ പി കെ വി സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേള്‍ക്കൂ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്യുന്നുണ്ട്‌. സംഘടിത മേഖലയിലേയും അസംഘടിത മേഖലയിലേയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളാണ്‌. പാര്‍ട്ടിയുടെ കഴിഞ്ഞ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ നിരവധി ഉയര്‍ച്ചയും താഴ്‌ച്ചയും ഉണ്ടായിട്ടുണ്ട്‌. ഉയര്‍ച്ചകളേക്കാളേറെ താഴ്‌ച്ചകളാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതിനുള്ള മുഖ്യകാരണം ഇംപീരിയിലിസ്റ്റ്‌ ശക്തികളുടേയും ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടേയും എതിര്‍പ്പാണ്‌. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്‌താണ്‌ പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്‌.
വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന തീരുമാനങ്ങളാണ്‌ കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പിയും ഇപ്പോള്‍ ഭരിക്കുന്ന യു പി എ സര്‍ക്കാരും സ്വീകരിക്കുന്നത്‌. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഇടത്‌ പാര്‍ട്ടികള്‍ നിലകൊള്ളുന്നത്‌. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതും. സാധാരണ ജനവിഭാഗങ്ങള്‍ക്ക്‌ ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭിക്കണം. പോഷകാഹാര കുറവ്‌, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നു. ഇത്‌ പരിഹരിക്കാന്‍ യു പി എ സര്‍ക്കാരിനോ ബി ജെ പിയ്‌ക്കോ കഴിയില്ല. സാധാരണക്കാരന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക്‌ എന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുള്ളതും ഇന്നും അതിനായി ശ്രമിക്കുന്നതും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളാണെന്ന്‌ അഭിമാനത്തോടെ നമുക്ക്‌ പറയാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നത്‌.
പോരേ പൂരം. എന്നുവച്ചാല്‍ ഞങ്ങള്‍ മാത്രമായി ആവേശം കൊണ്ടാല്‍ കമ്യൂണിസം നിലനില്‍ക്കില്ല, നിങ്ങളുടെ കൂട്ടത്തില്‍ ഞങ്ങളെക്കൂടെ കൂട്ടണം.
എത്രകാലമായി ഈ ആട്ടും തുപ്പും കേള്‍ക്കുന്നു. നിങ്ങള്‍ നിങ്ങടെ പാടുനോക്ക്‌, ഒന്നിക്കാനൊന്നും പറയേണ്ട, ഞങ്ങള്‍ക്കു വേറേ പണിയുണ്ട്‌ എന്ന്‌ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയല്ലേ വല്യേട്ടന്‍

No comments:

Post a Comment

Note: Only a member of this blog may post a comment.